അഷ്ടഭാഗ്യങ്ങളിലെ രണ്ടാമത്തെ ഭാഗ്യമാണ് "വിലപിക്കുന്നവർ ഭാഗ്യവാന്മാർ, അവർ ആശ്വസിപ്പിക്കപ്പെടും’ (മത്താ 5:4) എന്നത്. മനുഷ്യജീവിതം സമ്മിശ്രവികാരങ്ങളുടെ രംഗഭൂമിയാണ്. സന്തോഷവും സന്താപവും ഇടകലർന്നതാണത്.
എങ്കിലും മനുഷ്യപ്രകൃതം എപ്പോഴും സന്തോഷം ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ ദുഃഖങ്ങൾ ഒഴിവാക്കാൻ മനുഷ്യർ സ്വാഭാവികമായി പരിശ്രമിക്കും. പക്ഷെ ജീവിതത്തിൽനിന്ന് ദുഃഖം നിശേഷം തുടച്ചുനീക്കാനാവില്ല എന്നതാണു വാസ്തവം. കണ്ണീർ താഴ്വരയായ ഈലോക ജീവിതത്തിൽ, വിലപിക്കുന്നവർ ഭാഗ്യം ചെയ്തവരാണ് എന്ന് ഈശോ പറയുന്നതിന്റെ കാരണം എന്തായിരിക്കും?.
ഫ്രാൻസിസ് മാർപാപ്പയുടെ "ആനന്ദിച്ച് ആഹ്ലാദിക്കുവിൻ’ എന്ന മൂന്നാമത്തെ അപ്പോസ്തോലിക ഉദ്ബോധനത്തിൽ ഈ വചന ഭാഗത്തേക്കുറിച്ച് പറയുന്നുണ്ട്. ജീവിതദുഃഖങ്ങളിൽനിന്ന് ഓടിയൊളിക്കുവാനാണ് ഇന്നത്തെ ലോകം ശ്രമിക്കുന്നത്. അവർ കുടുംബാംഗങ്ങളുടെയും ചുറ്റുമുള്ളവരുടെയും വേദനകൾ അവഗണിക്കുന്നു. എന്നാൽ ജീവിതസഹനങ്ങൾ ഒരിക്കലും ഒഴിവാകുന്നില്ല.
വസ്തുതകളെ യാഥാർഥ്യബോധത്തോടെ കാണുകയും വേദനിക്കുന്നവരോട് സഹതപിക്കുകയും ചെയ്യുന്പോഴോണ് സന്തോഷം ഉണ്ടാകുന്നത്. ദുഃഖിതൻ ആശ്വസിപ്പിക്കപ്പെടുന്നത് ഈശോയാലാണ്. അവിടുന്നാണ് യഥാർഥ ആശ്വാസം. അപ്രകാരം ആശ്വസിപ്പിക്കപ്പെടുന്നവർ ഭയലേശമെന്യെ മറ്റുള്ളവരുടെ വേദനകളിൽ പങ്കുചേരുകയും ജീവിതത്തിന്റെ യഥാർഥ അർഥം മനസിലാക്കുകയും ചെയ്യുന്നു.
പൗരസ്ത്യപിതാക്കന്മാരുടെ അഭിപ്രായത്തിൽ മനുഷ്യൻ വിലപിക്കേണ്ടത് സ്വന്തം തെറ്റുകുറ്റങ്ങളും പാപങ്ങളും ഓർത്താണ്. എല്ലാ സൗഭാഗ്യങ്ങളുടെയും ഉറവിടമായ ദൈവത്തിൽനിന്നകന്ന് ലൗകികമായ ആശ്വാസങ്ങൾക്കു പിറകേ പായുകയാണു മനുഷ്യൻ. അവ ക്ഷണികമായ സുഖവും സാന്ത്വനവുമേ തരൂ എന്നു മനസിലാക്കിക്കഴിയുന്പോൾ ശാശ്വത സമാധാനത്തിന്റെ ഉറവിടമായ ദൈവത്തിങ്കലേക്ക് മനുഷ്യൻ തിരിയും. ഈ തിരിച്ചറിവു കൈവന്നവനാണ് ധൂർത്തപുത്രൻ.
തന്റെ ദാരിദ്ര്യവും നിസഹായതയും അംഗീകരിക്കുന്ന അയാൾ പിതാവിന്റെ ഭവനത്തിലേക്കു തിരിച്ചുപോകുന്നു; പിതാവിന്റെ ആലിംഗനം കാംക്ഷിച്ചല്ല, ആഹാരം മാത്രമെങ്കിലും കിട്ടുമെന്നു കരുതി. പിതാവ് അവന്റെ കണ്ണുനീർ തുടച്ചുനീക്കി, കെട്ടിപ്പിടിച്ച്, മകനായിത്തന്നെ സ്വീകരിക്കുന്നു. ധൂർത്തപുത്രനെപ്പോലെ വിലപിക്കുവാൻ കണ്ണുനീരിന്റെ വരത്തിനായി നമുക്കു പ്രാർഥിക്കാം. പാപമോചനത്തിന്റെ കൃപകൊണ്ട് ദൈവം നമ്മെ സമാശ്വസിപ്പിക്കുന്ന വിശുദ്ധ കുന്പസാരം ആത്മാർഥമായി നമുക്കു സ്വീകരിക്കാം.
മറ്റൊന്നുകൂടിയുണ്ട്, വേദനിക്കുന്ന ഒരുവനു മാത്രമേ മറ്റൊരാളുടെ വേദന മനസിലാക്കുവാനും അവന്റെ മുറിവുകളിൽ തൈലം പുരട്ടി അവന്റെ വേദന ശമിപ്പിക്കാനും സാധിക്കുകയുള്ളൂ. ഈ നോന്പുകാലം അപരന്റെ വേദനകളിൽ നമുക്ക് പങ്കുചേരാനുള്ള സമയമാണ്.
നല്ല സമരായനെപ്പോലെ അവന്റെ മുറിവുകൾ വച്ചുകെട്ടാനും അവനെ എടുത്ത് സത്രത്തിൽ എത്തിക്കാനും അവന് ആവശ്യമുള്ളത് നൽകാനുമുള്ള കാലം (ലൂക്കാ 10:25-37). വിലപിക്കുന്നവർ ഇപ്രകാരമാണ് ആശ്വസിപ്പിക്കപ്പെടേണ്ടത്. ഈശോ നൽകുന്ന ആശ്വാസം നമ്മിലൂടെയാണ് ഇന്നു നിറവേറപ്പെടേണ്ടത്.
ഡോ. തോമസ് വടക്കേൽ
(വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിലെ ബൈബിൾ പ്രഫസറാണു ലേഖകൻ)
ഭാഗ്യകരമായ വിലാപം
11:07 AM Mar 18, 2021 | Deepika.com