ഈശോയുടെ മലയിലെ പ്ര സംഗത്തിന്റെ ആമുഖമായി മത്തായി സുവിശേഷകൻ അവതരിപ്പിക്കുന്ന സുവിശേഷ ഭാഗ്യങ്ങളിൽ ആദ്യത്തെതാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം: ആത്മാവിൽ ദരിദ്രർ അനുഗൃഹീതർ, എന്തെന്നാൽ സ്വർഗരാജ്യം അവരുടെതാണ് (മത്താ 5:3). വർധമാനമാകുന്ന ദാരിദ്ര്യം സമൂഹത്തിന്റെ സുസ്ഥിതിക്കും സന്തുലിതമായ സഹവർത്തിത്വത്തിനും വിഘാതമായ ഒരു തിന്മയാണ്.
അങ്ങനെയെങ്കിൽ മനുഷ്യജന്മത്തിന്റെ ആത്യന്തിക ലക്ഷ്യമായ സ്വർഗരാജ്യ പ്രവേശനത്തിന് അനിവാര്യമായി അവതരിപ്പിക്കുന്ന ആത്മാവിലെ ദാരിദ്ര്യത്തിന് വിപുലമായ അർഥതലങ്ങൾ ഉണ്ടെന്നതു നിസ്തർക്കമാണ്.
സാധാരണ ഗതിയിൽ ദരിദ്രനെന്നാൽ ജീവസന്ധാരണത്തിന് ആവശ്യമായവ സ്വന്തമായി ഇല്ലാത്ത വ്യക്തി എന്നാണ് വിവക്ഷിക്കുന്നത്. അങ്ങനെയുള്ളവർ സർവതിനും ഉള്ളവരെ ആശ്രയിക്കേണ്ടിവരും. ചുരുക്കിപ്പറഞ്ഞാൽ ദാരിദ്ര്യം ഇല്ലായ്മയാണ്. ഭൗതികമായ കാഴ്ചപ്പാടിൽ ഇല്ലായ്മ അതിൽത്തന്നെ ഒരു അനുഗ്രഹമായി കരുതാനാവില്ല.
എന്നാൽ, ആധ്യാത്മിക വീക്ഷണത്തിൽ ആത്മാവിലെ ദാരിദ്ര്യമെന്നതു ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യൻ പുലർത്തേണ്ട അടിസ്ഥാനപരമായ മനോഭാവത്തിലേക്കു വെളിച്ചം വീശുന്നതാണ്. ഒന്നും സ്വന്തമായി കരുതാതെ സർവതും ദൈവദാനമായി തിരിച്ചറിയുന്നതാണ് ആത്മീയ ദാരിദ്ര്യത്തിന്റെ അടിസ്ഥാന ലക്ഷണം.
മനുഷ്യൻ ഇത്തരമൊരു മനോഭാവത്തിലേക്ക് വളരണമെങ്കിൽ തന്റെതന്നെ അസ്തിത്വത്തെക്കുറിച്ച്, അതായതു ദൈവത്തിന്റെ സൃഷ്ടിയാണ് താനെന്നതിനെക്കുറിച്ച്, തിരിച്ചറിവ് സ്വായത്തമാക്കണം. എന്റെ ജീവന്റെ കാരണം ഞാനല്ല, എന്റെ ജീവിതത്തിലുള്ള യാതൊന്നും എന്റെ കഴിവുകൊണ്ട് നേടിയതുമല്ല. ദാനമായി നൽകപ്പെട്ടതാണ് സർവതും. ഇത്തരമൊരു തിരിച്ചറിവ് മനുഷ്യനിൽ ദൈവാശ്രയബോധമുണർത്തും.
മനുഷ്യൻ ദൈവസഹായത്തിനായി സ്വയം സമർപ്പിക്കണം. അതൊരു അടിമത്തമോ ഇല്ലായ്മയോ അല്ല മറിച്ച് സ്നേഹോഷ്മളമായ ദൈവ-മനുഷ്യ ബന്ധത്തിന്റെ പ്രതിഫലനമാണ്. ആത്മാവിലെ ദാരിദ്ര്യമെന്നത് നാമോരോരുത്തരും സ്വീകരിക്കേണ്ടതും പുലർത്തേണ്ടതുമായ ജീവിതനിലപാടാണ്.
എനിക്കുള്ളതെല്ലാം എന്റെതുമാത്രമാണെന്ന മിഥ്യാധാരണ മാറ്റി ഞാൻ സംഭരിച്ചു വച്ചിരിക്കുന്നത് അർഹതയുള്ളവരുമായി പങ്കുവയ്ക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് ഞാൻ വളരണം. ആത്മാവിലെ ദാരിദ്ര്യം ആർജിച്ചെടുക്കുകയെന്നാൽ ഭൗതികമായ സർവവിധ കെട്ടുപാടുകളിൽനിന്നും സ്വാതന്ത്ര്യം പ്രാപിക്കലാണ്.
സ്വയം തിരിച്ചറിയാനും സ്വാർഥതയുടെ അംശങ്ങൾ ജീവിതത്തിൽനിന്ന് നിഷ്കാസനം ചെയ്യാനും ഉതകുന്ന ആധ്യാത്മികതയുടെ ഉന്നത സോപാനമായ ആത്മാവിലെ ദാരിദ്ര്യം എന്ന ജീവിതദർശനം ഈ നോന്പുകാലത്ത് നമുക്ക് ആർജിച്ചെടുക്കാം.
ഡോ. ഫിലിപ്പ് കവിയിൽ
(ലേഖകൻ ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റും തലശേരി അതിരൂപത പാസ്റ്ററൽ സെന്റർ ഡയറക്ടറുമാണ്)
ആത്മാവിലെ ദാരിദ്ര്യം
01:37 PM Mar 17, 2021 | Deepika.com