എല്ലാക്കാലത്തും ഓരോ വിശ്വാസിയും തന്റെ മതാത്മകത ജീവിക്കുന്ന, ദൈവ-മനുഷ്യ ബന്ധം ഊട്ടിയുറപ്പിക്കുന്ന ഭക്താഭ്യാസങ്ങളാണ് പ്രാർഥനയും ഉപവാസവും ദാനധർമവും. വ്യക്തിക്ക് തന്റെ ദൈവത്തോടും സഹോദനോടും അടുത്തിരിക്കാനുള്ള വഴികളാണിവ. ദൈവം നൽകുന്ന പ്രതിഫലം മാത്രം ലക്ഷ്യംവയ്ക്കുന്പോഴാണ് ഇവ ക്രിസ്തുശിഷ്യന് ആന്തരികതയുടെ രാജവീഥി തുറക്കുക.
അദൃശ്യനായ ദൈവം എല്ലാം രഹസ്യത്തിൽ കാണുകയും പ്രതിഫലം നൽകുകയും ചെയ്യുന്നു. ദൈവത്തിന്റെ അദൃശ്യതയാണ്, സത്പ്രവൃത്തികളിൽ മനുഷ്യർ പാലിക്കേണ്ട രഹസ്യാത്മകതയ്ക്കു നിദാനം. സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന് ആത്മാർഥമായി പ്രാർഥിക്കാനുള്ള യോഗ്യതയും ഇതുതന്നെ.
ദൈവം പിതാവും സ്രഷ്ടാവും പരിപാലകനും ആയതുകൊണ്ട് മനുഷ്യർ അവിടുത്തോട് പ്രാർഥിക്കുന്നു. ഈശോയുടെ ജീവിതം നിരന്തരം ദൈവപിതാവിന്റെ ഇഷ്ടം തേടുന്നതായിരുന്നു. പിതാവിന്റെ ഹൃദയരഹസ്യങ്ങൾ അറിയാൻ, അനുഭവിക്കാൻ പുത്രൻ നിരന്തരം പ്രാർഥനയുടെ വഴിയേ നടന്നു.
വെറുപ്പും വിദ്വേഷവും ശത്രുതയും അകലുന്പോഴേ ഹൃദയപൂർവം പ്രാർഥിക്കാനാകൂ. ഈശോ ഓർമിപ്പിക്കുന്നു, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് ഓർത്താൽ, കാഴ്ചവസ്തു ബലിപീഠത്തിനു മുന്പിൽ വച്ചശേഷം പോയി സഹോദരനോട് രമ്യപ്പെടുക. പിന്നെ വന്ന് കാഴ്ചയർപ്പിക്കുക. (മത്താ 5: 23-24).
സഹോദരനുമായി രമ്യതയിലായിരിക്കുന്നവന്റെ പ്രാർഥന സ്വർഗസ്ഥനായ പിതാവ് നിറവേറ്റിത്തരും (മത്താ18:19). നമ്മൾ ക്ഷമിച്ചിരിക്കുന്നതുപോലെ, ക്ഷമിക്കണമെന്ന് നമുക്ക് അവകാശമുണ്ട് (മത്താ. 6:12) .
ദൈവഹൃദയത്തെ സ്പർശിക്കാനും സ്വീകരിച്ചവയെക്കുറിച്ച് ഓർക്കാനും അപരനിലേക്ക്, അവന്റെ ആവശ്യങ്ങളിലേക്ക് കരം നീട്ടാനും കഴിയുന്പോൾ, ഒരുവൻ ദൈവത്തിനും മനുഷ്യനും അടുത്ത് ഇരിക്കുന്നവനായിത്തീരുന്നു.
പ്രവാചകൻ ഓർമിപ്പിക്കുന്നു: യഥാർഥ ഉപവാസം, ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുന്നു, നുകത്തിന്റെ കയറുകൾ അഴിക്കുന്ന, മർദിതരെ സ്വതന്ത്രരാക്കുന്ന, എല്ലാ നുകങ്ങളും ഒടിക്കുന്ന, വിശക്കുന്നവരുമായി ആഹാരം പങ്കുവയ്ക്കുന്ന, ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുന്ന, നഗ്നനെ ഉടുപ്പിക്കുന്ന മാനസാന്തര വഴികളാണെന്ന് (ഏശ 58: 67). ഇതിന് മർദനവും കുറ്റാരോപണവും ദുർഭാഷണവും നിന്നിൽനിന്ന് ദൂരെയകറ്റണം. (ഏശ 58:9).
സ്വന്തം വഴിയിലൂടെ നടക്കാതെ, നിന്റെ താത്പര്യങ്ങൾ അന്വേഷിക്കാതെ, വ്യർഥഭാഷണത്തിൽ ഏർപ്പെടാതെ, കർത്താവിൽ ആനന്ദം കണ്ടത്തണം. (ഏശ 58: 13-14).
വേഗതയുടെ ഈ സൈബർയുഗത്തിൽ, എന്റെ കഴിവുകളും സമയവും ഉള്ളതും ഉള്ളായ്മയും അപരനായി പകുത്തു നൽകുന്നതാണ് യഥാർഥ ദാനധർമം. ദൈവത്തിൽനിന്ന് എല്ലാം സ്വീകരിക്കുന്നതിനാൽ, മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ മനുഷ്യന് കടമയുണ്ട്. അപ്പോഴാണ് ദൈവകാരുണ്യം ഇന്ന് അനേകർക്ക് അനുഭവവേദ്യമാകുക. “ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്’’(ഹോസിയ (6:6)) എന്ന ബൈബിൾ ദർശനം അർഥവത്തായിത്തീരുക.
മറ്റുള്ളവരെ കാണിക്കാനും അവരുടെ പ്രശംസ ലഭിക്കാനുംവേണ്ടി മാത്രം സത്കൃത്യങ്ങൾ കൊട്ടിഘോഷിക്കുന്നവർ പെരുകുന്നു. അർഥശൂന്യമായ ജല്പനങ്ങളും അതിഭാഷണവും പ്രകടനപരതയും മനുഷ്യനെ ശ്വാസംമുട്ടിക്കുന്നു. ഇവയെല്ലാം കാണുന്ന ദൈവം കാപട്യം തിരിച്ചറിഞ്ഞു പറയുന്നു, “അവർക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. ’’
അദൃശ്യനായ ദൈവം നൽകുന്ന പ്രതിഫലത്തിനായി അനുനിമിഷം സഹോദരനിലേക്ക് നടക്കാൻ ഈ നോന്പുകാലം ഹൃദയങ്ങൾ തുറക്കട്ടെ.
ഡോ. മാത്യു കഴുതാടിയിൽ
(കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി ബൈബിൾ പ്രഫസറാണു ലേഖകൻ)
യഥാർത്ഥ നോന്പ്
01:36 PM Mar 17, 2021 | Deepika.com