ആത്മീയ സംസ്കരണത്തിന്റെ നാളുകളിലൂടെ നാം കടന്നുപോയിക്കൊണ്ടിരിക്കുന്നു. ജീവിതനവീകരണത്തിന്റെയും ഹൃദയശുദ്ധിയുടെയും ദിവസങ്ങളാണിവ. വലിയനോന്പുകാലം വ്യക്തികളുടെ മാത്രമല്ല, കുടുംബങ്ങളുടെ വിശുദ്ധീകരണവും മുന്നിൽ കാണുന്നു.
സുവിശേഷങ്ങളിൽ ഈശോ കടന്നുവന്ന കുടുംബങ്ങളൊക്കെ വിശുദ്ധീകരിക്കപ്പെട്ടു. സക്കേവൂസിന്റെ കുടുംബം... ബേഥാനിയായിലെ ലാസറിന്റെ കുടുംബം... കാനായിലെ കുടുംബം... സിനഗോഗധികാരിയായ ജായ്റോസിന്റെ കുടുംബം...
ആദിമസഭയിൽ പൗലോസ് ശ്ലീഹായ്ക്കും സീലാസിനും കാവൽനിന്ന കാരാഗൃഹ കാവൽക്കാരനും കുടുംബവും ഈശോയിൽ വിശ്വസിച്ചപ്പോൾ അവരുടെ കുടുംബം ദൈവിക സന്തോഷംകൊണ്ട് നിറഞ്ഞു.
കുടുംബം ദൈവികപദ്ധതിയുടെ ഭാഗമാണെന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. ഉത്പത്തി പുസ്തകത്തിന്റെ ആദ്യ അധ്യായത്തിൽ പ്രപഞ്ചസൃഷ്ടിയുടെ മകുടമായി ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ച് അവരെ അനുഗ്രഹിച്ച് ആശീർവദിക്കുന്നിടത്ത് കുടുംബം രൂപംകൊള്ളുകയായിരുന്നു.
തുടർന്നു രണ്ടാം അധ്യായത്തിലെ വിവരണത്തിൽ ആദ്യ പുരുഷന്റെ ഏകാന്തതയ്ക്കു വിരാമമിട്ടുകൊണ്ട് ഇണയും തുണയുമായി സ്ത്രീയെ നല്കിയപ്പോൾ കുടുംബചിത്രം പൂർണമായി. രണ്ടു വിവരണങ്ങളും ചേർത്തു വായിക്കുന്പോൾ സ്ത്രീ-പുരുഷ ലൈംഗികതയുടെയും വിവാഹത്തിന്റെയും കുടുംബത്തിന്റെയും ദൈവികപദ്ധതി വെളിപ്പെടുന്നു.
ജീവൻ പകരുക, സ്നേഹം പങ്കുവയ്ക്കുക എന്നീ രണ്ടു ലക്ഷ്യങ്ങളും ഈ ഭൂമിയിൽ മനുഷ്യരുള്ളിടത്തോളം കാലം കുടുംബമാകുന്ന പവിത്രമായ വേദിയിലൂടെ സാധ്യതമാകുന്നു. ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ.
വിവാഹവും കുടുംബവും വിശുദ്ധമായ വിളിതന്നെ. കൃപ ലഭിച്ചവർക്ക് മാത്രമേ ഈ ജീവിതം നേരായ വഴിയെ നയിക്കാനാകൂ. ദൈവത്തിന്റെ നിയോഗവും വിളിയുമനുസരിച്ച് ഓരോരുത്തരും ജീവിതം നയിക്കട്ടെ എന്ന് പൗലോസ് ശ്ലീഹാ ഓർമപ്പെടുത്തുന്നു. ‘എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ; മണവറ മലിനമാകാതിരിക്കട്ട’ എന്ന് ഹെബ്രായ ലേഖനകർത്താവും അനുസ്മരിപ്പിക്കുന്നു.
ദേവാലയംപോലെ പവിത്രമായ കുടുംബവേദിയിലും വിളകളോടൊപ്പം കളകളും എക്കാലവും വളരുന്നുണ്ട് എന്നതും യാഥാർഥ്യമാണ്. കുടുംബബന്ധങ്ങളുടെ ഊഷ്മളത കുറയുന്നു, കുടുംബകലഹങ്ങളും ഭിന്നതകളും വർധിച്ചുവരുന്നു, വൈവാഹിക അവിശ്വസ്തതകളുടെ എണ്ണവും പെരുകുന്നു, കൊടുംക്രൂരതകളും മൃഗീയമായ കൊലപാതകങ്ങൾപോലും കുടുംബങ്ങളിൽ സംഭവിക്കുന്നു, വഴിതെറ്റിയ കുടുംബസങ്കല്പങ്ങളും വളരുന്നു, മദ്യവും മയക്കുമരുന്നും കുടുംബബന്ധങ്ങളെ ഉലയ്ക്കുന്നു.
ഈ നോന്പുകാലം നമ്മുടെ കുടുംബങ്ങളെ അല്പമൊന്നു നവീകരിച്ചുയർത്തുവാൻ കഴിഞ്ഞാൽ സ്വർഗം സന്തോഷിക്കും. സമൂഹവും സഭയും കൂടുതൽ ശക്തിപ്രാപിക്കും. കുടുംബങ്ങൾ സ്നേഹത്തിന്റെ ആഘോഷങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാകട്ടെ. ദാന്പത്യവിശ്വസ്തതയും ഉദാത്തമായ കുടുംബബന്ധങ്ങളും കുടുംബത്തിൽ ഫലം ചൂടട്ടെ.
കുടുംബപ്രാർഥനയും ദൈവവചനത്തോടുള്ള ആഭിമുഖ്യവും യഥാർഥ ദൈവാരാധനയും കൗദാശികജീവിതവും കുടുംബങ്ങളിൽ വളരട്ടെ. ജീവനോടുള്ള തുറവിയും ഉദാരതയും ദന്പതികളിൽ നിറയട്ടെ. ഈശോയുടെ സുവിശേഷത്തോടും അവിടുത്തെ തുടർസാന്നിധ്യമായ തിരുസഭയുടെ പ്രബോധനങ്ങളോടും ചേർത്ത് നമ്മുടെ കുടുംബങ്ങളെ നന്മയിൽ വളർത്താം.
‘കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളിൽ നടക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ. നിന്റെ അധ്വാനഫലം നീ അനുഭവിക്കും, നീ സന്തുഷ്ടനായിരിക്കും; നിനക്കു നന്മ വരും. നിന്റെ ഭാര്യ ഭവനത്തിൽ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും; നിന്റെ മക്കൾ മേശയ്ക്കു ചുറ്റും ഒലിവുതൈകൾപോലെയും. കർത്താവിന്റെ ഭക്തൻ ഇപ്രകാരം അനുഗൃഹീതനാകും’ (സങ്കീ 128, 14).
ഡോ. ഡൊമിനിക് വെച്ചൂർ
(വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ ധർമശാസ്ത്രവിഭാഗത്തിൽ പ്രഫസറാണ് ലേഖകൻ)
കുടുംബങ്ങളും നവീകരിക്കപ്പെടുന്ന കാലം
12:13 PM Feb 19, 2021 | Deepika.com