മനുഷ്യമഹത്വത്തെക്കുറിച്ചുള്ള ഒരു മനോജ്ഞ സങ്കല്പം വിശുദ്ധഗ്രന്ഥത്തിൽ കാണാം: ‘അവിടുന്ന് അവനെ ദൈവദൂതന്മാരേക്കാള് അല്പം മാത്രം താഴ്ത്തി, മഹത്വവും ബഹുമാനവുംകൊണ്ട് അവനെ മകുടമണിയിച്ചു(സങ്കീ 8:5).
മനുഷ്യന്റെ വിശ്വാസജീവിതത്തിനു ദൈവം നല്കുന്ന സമ്മാനമാണ് അവന്റെ മഹത്വം. ബൈബിളിലെ സൃഷ്ടിവിവരണം (ഉല്പ. 1: 26-28) ഉദ്ഘോഷിക്കുന്നതും മനുഷ്യന്റെ മഹത്വം തന്നെയാണ്: "ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു’.
ദൈവികഛായയായ മനുഷ്യന് ദൈവത്തിന്റെ സാദൃശ്യത്തിലേക്കു വളരുമ്പോഴാണ് സൃഷ്ടിയുടെ പൂര്‍ണത കൈവരിക്കുന്നത് എന്ന് സഭാപിതാവായ ഒരിജന്‍ അഭിപ്രായപ്പെടുന്നു. മനുഷ്യനിലുള്ള ഈ വളര്‍ച്ചയാണ് അവന്റെ മഹത്വത്തിനു നിദാനമായിരിക്കുന്നത്.
ദൈവം മനുഷ്യനെ സ്വാതന്ത്ര്യത്തിലേക്കാണു വിളിച്ചിരിക്കുന്നത്. സൃഷ്ടപ്രപഞ്ചത്തെ പൂര്‍ണതയില്‍ എത്തിക്കുന്നതിലൂടെ ഫലപ്രദമാകുന്ന ഈ സ്വാതന്ത്ര്യം മനുഷ്യൻ സാക്ഷാത്കരിക്കണം. ഈ ഭൂമിയെ ശുശ്രൂഷിക്കാനും സംരക്ഷിക്കാനും അതുവഴി സ്നേഹത്തിന്റെ കൂട്ടായ്മയില്‍ നിത്യതയിലേക്കു നയിക്കാനുമുള്ള മനുഷ്യന്റെ സ്വാതന്ത്ര്യമാണ് അവനിലുള്ള ദൈവിക സാദൃശ്യം.
മണ്ണില്‍നിന്ന് ഉരുവാക്കിയ മനുഷ്യനു ജീവന്റെ ശ്വാസം നല്കി ജീവനുള്ളവനാക്കുകയും അതുവഴി ദൈവികഛായയില്‍ അവനെ രൂപപ്പെടുത്തുകയും ചെയ്യുമ്പോള്‍, മനുഷ്യന്റെ അസ്തിത്വത്തില്‍ രൂഢമൂലമാകുന്ന ദൈവികപ്രഭയാണു മനുഷ്യന്റെ മഹത്വം. ഇത് അവന്റെ അസ്തിത്വത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണ്. ഈ മഹാരഹസ്യത്തെ തിരിച്ചറിയുന്നവനു മാത്രമേ ദൈവിക സാദൃശ്യത്തിലേക്കു വളരാന്‍ സാധിക്കുകയുള്ളൂ.
ദൈവം സൃഷ്ടിച്ച വസ്തുക്കളെ പേരുചൊല്ലി വിളിക്കാനും അവയെ സ്രഷ്ടാവിലേക്കു നയിക്കാനും അതുവഴി സമസ്തവും ദൈവത്തില്‍ ഉള്‍ച്ചേര്‍ക്കാനുമുള്ള മനുഷ്യന്റെ കഴിവാണ് അവനില്‍ രൂപപ്പെടുന്ന ദൈവിക സാദൃശ്യം.
ഈ സാദൃശ്യത്തിന്റെ പൂര്‍ണത ദൈവതിരുമുന്പില് അവന് അര്‍പ്പിക്കുന്ന ആരാധനയാണ്. ഇതു കേവലം ബാഹ്യമായ അനുഷ്ഠാനമല്ല, മറിച്ച് ദൈവത്തോടൊപ്പമുള്ള വിശ്രമമാണ് (സാബത്ത്). ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന ഭൗമികമായ ഈ വാഗ്ദത്ത നാട്ടിൽ അവിടുത്തോടൊപ്പം സഞ്ചരിച്ച് അവിടത്തെ മഹത്വപ്പെടുത്താനുള്ള മനുഷ്യന്റെ സ്വാതന്ത്ര്യമാണ് അവന്റെ മഹത്വം.
വിശുദ്ധ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്ന ഇസ്രയേലിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് ഈ യാത്രയുടെ പൂര്ണതയെക്കുറിച്ചാണ്. അടിമത്തത്തില്‍നിന്നു സ്വന്തം ജനമായ ഇസ്രയേലിനെ വാഗ്ദത്ത നാടിന്റെ പൂര്ണതയിലേക്കു ദൈവം നയിക്കുന്നതിലൂടെ ദൈവജനതയുടെ മഹനീയതയെ വിശുദ്ധ ഗ്രന്ഥം നമ്മുടെ മുന്പില് പ്രകാശിപ്പിക്കുന്നു.
ഇപ്രകാരം, മിശിഹാ തന്റെ കുരിശുമരണം വഴിയായി പുതിയ ദൈവജനമായ സഭയെ സ്നേഹത്തിന്റെ കൂട്ടായ്മയില്‍ പിതാവിന്റെ സ്നേഹത്തിലേക്കു നയിക്കുന്നതിലൂടെ ദൈവത്തിന്റെ യഥാര്‍ഥ ഛായയും സാദൃശ്യവുമായി മിശിഹാ രൂപപ്പെട്ടു. മിശിഹായിലൂടെ പിതാവിന്റെ മഹത്വത്തിലേക്കുള്ള നോമ്പുകാലത്തിലെ സഭാമക്കളുടെ യാത്ര നമ്മുടെ മഹത്വത്തിനു നിദാനമാകും. മനുഷ്യ ജീവിതം ദൈവിക മഹത്വത്തിലേക്കുള്ള യാത്രയായി പരിണമിക്കും.
ഡോ. സിറിയക് വലിയകുന്നുംപുറത്ത്
(വടവാതൂർ സെന്റ് തോമസ് അപ്പ. സെമിനാരിയിൽ ബൈബിൾ പ്രഫസറാണു ലേഖകൻ)
മനുഷ്യൻ സൃഷ്ടിയുടെ മകുടം
10:19 AM Feb 17, 2021 | Deepika.com