ഡൽഹിയിൽ മാത്രം ഇന്നലെ രണ്ടാമത്തെ ഡോക്ടർക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചതോടെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയിൽ ആശങ്കയേറി. ഇന്ത്യയിൽ കോവിഡ്-19 കേസുകളുടെ എണ്ണം പെരുകുന്നതോടെ പകർച്ചവ്യാധികളുടെ ചികിത്സയിൽ അനിവാര്യമായ വ്യക്തിസുരക്ഷാ ഉപകരണം (പേഴ്സണൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ്-പിപിഇ) പോലും ഇല്ലാതെയാണു രാജ്യത്തെ ഭൂരിപക്ഷം ഡോക്ടർമാരും പ്രവർത്തിക്കുന്നതെന്നത് ആശങ്ക കൂട്ടുന്നു.
കൊറോണ യുദ്ധത്തിൽ റെയിൻകോട്ടുകളും പ്ലാസ്റ്റിക് കവറുകളും മുതൽ ബൈക്ക് ഹെൽമറ്റുകൾ വരെ ഡോക്ടർമാർക്കും നഴ്സുമാർക്കും ഉപയോഗിക്കേണ്ടിവരുന്നതായാണു റിപ്പോർട്ടുകൾ. കോൽക്കത്തയിലെ ബെലേഘട്ട പകർച്ചവ്യാധി ആശുപത്രിയിലെ ജൂണിയർ ഡോക്ടർമാർക്ക് രോഗികളെ പരിശോധിക്കാൻ കഴിഞ്ഞ ദിവസം റെയിൻകോട്ടുകൾ നൽകിയതിനെതിരേ മുതിർന്ന ഡോക്ടർമാർ അടക്കം പ്രതിഷേധിച്ചിരുന്നു. ഇറ്റലിയിൽ സംഭവിച്ചതു പോലെ ഡോക്ടർമാർക്കും നഴ്സുമാർക്കും കൂടി കൊറോണ ബാധ പടർന്നാൽ പതിനായിരക്കണക്കിനു സാധാരണ രോഗികൾ ചികിത്സ കിട്ടാതെ മരിക്കേണ്ട ഗതികേടു വരുമോയെന്നതാണു പരിഭ്രാന്തി കൂട്ടുന്നത്.
സാധാരണ സർജിക്കൽ മാസ്കിനു മുകളിലായി ഹെൽമെറ്റ് ധരിച്ചു കോവിഡ് -19 രോഗിയെ പരിശോധിക്കേണ്ടിവന്നതായി ഹരിയാന ഇഎസ്ഐ ആശുപത്രിയിലെ ഡോ. സന്ദീപ് ഗാർഗ് പത്രലേഖകരോടു പറഞ്ഞു. ഫിൽറ്ററുള്ള എൻ-95 മാസ്കുകൾ പോലും ലഭിക്കാത്തതിനാലാണു ഹെൽമെറ്റ് വയ്ക്കേണ്ടി വന്നതെന്നു ഡോക്ടർ പറഞ്ഞു. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ അടക്കമുള്ള ആശുപത്രികളിലെ മറ്റു ജീവനക്കാരെല്ലാം രോഗബാധ പടരുന്നതിനെക്കുറിച്ചു ഭീതിയിലാണെന്ന് ഡൽഹി എയിംസ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
ഇതേത്തുടർന്ന് ഡോക്ടർമാരുടെ സുരക്ഷാ ഉപകരണമായ പിപിഇകൾ അടിയന്തരമായി ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ദക്ഷിണകൊറിയ, വിയറ്റ്നാം, തുർക്കി എന്നീ രാജ്യങ്ങളിൽനിന്നു പിപിഇ, വെന്റിലേറ്ററുകൾ എന്നിവ അടക്കം അടിയന്തരമായി വേണ്ട മെഡിക്കൽ ഉപകരണങ്ങൾ വലിയ തോതിൽ ഇറക്കുമതി ചെയ്യാൻ ക്രമീകരണങ്ങൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൻതോതിൽ ആവശ്യം ഉയർന്നാൽ ചൈനയിൽനിന്നുകൂടി ഇറക്കുമതി പരിഗണിക്കും.
മതിയായ സുരക്ഷയില്ലാതെ ജോലി ചെയ്യുക അസാധ്യവും ഭീകരവുമാണെന്നു ഹരിയാനയിലെ റോത്തക്കിലുള്ള സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ലേഖകനോടു ചൂണ്ടിക്കാട്ടി. ഇവിടത്തെ ഡോക്ടർമാർ തത്കാലം സ്വമേധയാ 1,000 രൂപ വീതം പിരിവിട്ട് കോവിഡ്-19 ഫണ്ട് സ്വരൂപിച്ചാണു മാസ്കുകളും മറ്റും വാങ്ങുന്നത്. ആരോഗ്യ മേഖലയിൽ മുന്നിലുള്ള കേരളത്തിലെ പല ആശുപത്രികളിൽ പോലും ഡോക്ടർമാർക്ക് മതിയായ പിപിഇ ഇല്ലെന്നും അവികസിത സംസ്ഥാനങ്ങളിലെ സ്ഥിതി ദയനീയമാണെന്നും ഡോക്ടർമാർ വിശദീകരിച്ചു.
ജോർജ് കള്ളിവയലിൽ
കൊറോണ യുദ്ധത്തിൽ റെയിൻകോട്ടുകളും പ്ലാസ്റ്റിക് കവറുകളും മുതൽ ബൈക്ക് ഹെൽമറ്റുകൾ വരെ ഡോക്ടർമാർക്കും നഴ്സുമാർക്കും ഉപയോഗിക്കേണ്ടിവരുന്നതായാണു റിപ്പോർട്ടുകൾ. കോൽക്കത്തയിലെ ബെലേഘട്ട പകർച്ചവ്യാധി ആശുപത്രിയിലെ ജൂണിയർ ഡോക്ടർമാർക്ക് രോഗികളെ പരിശോധിക്കാൻ കഴിഞ്ഞ ദിവസം റെയിൻകോട്ടുകൾ നൽകിയതിനെതിരേ മുതിർന്ന ഡോക്ടർമാർ അടക്കം പ്രതിഷേധിച്ചിരുന്നു. ഇറ്റലിയിൽ സംഭവിച്ചതു പോലെ ഡോക്ടർമാർക്കും നഴ്സുമാർക്കും കൂടി കൊറോണ ബാധ പടർന്നാൽ പതിനായിരക്കണക്കിനു സാധാരണ രോഗികൾ ചികിത്സ കിട്ടാതെ മരിക്കേണ്ട ഗതികേടു വരുമോയെന്നതാണു പരിഭ്രാന്തി കൂട്ടുന്നത്.
സാധാരണ സർജിക്കൽ മാസ്കിനു മുകളിലായി ഹെൽമെറ്റ് ധരിച്ചു കോവിഡ് -19 രോഗിയെ പരിശോധിക്കേണ്ടിവന്നതായി ഹരിയാന ഇഎസ്ഐ ആശുപത്രിയിലെ ഡോ. സന്ദീപ് ഗാർഗ് പത്രലേഖകരോടു പറഞ്ഞു. ഫിൽറ്ററുള്ള എൻ-95 മാസ്കുകൾ പോലും ലഭിക്കാത്തതിനാലാണു ഹെൽമെറ്റ് വയ്ക്കേണ്ടി വന്നതെന്നു ഡോക്ടർ പറഞ്ഞു. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ അടക്കമുള്ള ആശുപത്രികളിലെ മറ്റു ജീവനക്കാരെല്ലാം രോഗബാധ പടരുന്നതിനെക്കുറിച്ചു ഭീതിയിലാണെന്ന് ഡൽഹി എയിംസ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
ഇതേത്തുടർന്ന് ഡോക്ടർമാരുടെ സുരക്ഷാ ഉപകരണമായ പിപിഇകൾ അടിയന്തരമായി ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ദക്ഷിണകൊറിയ, വിയറ്റ്നാം, തുർക്കി എന്നീ രാജ്യങ്ങളിൽനിന്നു പിപിഇ, വെന്റിലേറ്ററുകൾ എന്നിവ അടക്കം അടിയന്തരമായി വേണ്ട മെഡിക്കൽ ഉപകരണങ്ങൾ വലിയ തോതിൽ ഇറക്കുമതി ചെയ്യാൻ ക്രമീകരണങ്ങൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൻതോതിൽ ആവശ്യം ഉയർന്നാൽ ചൈനയിൽനിന്നുകൂടി ഇറക്കുമതി പരിഗണിക്കും.
മതിയായ സുരക്ഷയില്ലാതെ ജോലി ചെയ്യുക അസാധ്യവും ഭീകരവുമാണെന്നു ഹരിയാനയിലെ റോത്തക്കിലുള്ള സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ലേഖകനോടു ചൂണ്ടിക്കാട്ടി. ഇവിടത്തെ ഡോക്ടർമാർ തത്കാലം സ്വമേധയാ 1,000 രൂപ വീതം പിരിവിട്ട് കോവിഡ്-19 ഫണ്ട് സ്വരൂപിച്ചാണു മാസ്കുകളും മറ്റും വാങ്ങുന്നത്. ആരോഗ്യ മേഖലയിൽ മുന്നിലുള്ള കേരളത്തിലെ പല ആശുപത്രികളിൽ പോലും ഡോക്ടർമാർക്ക് മതിയായ പിപിഇ ഇല്ലെന്നും അവികസിത സംസ്ഥാനങ്ങളിലെ സ്ഥിതി ദയനീയമാണെന്നും ഡോക്ടർമാർ വിശദീകരിച്ചു.
ജോർജ് കള്ളിവയലിൽ