കോവിഡ് 19 ഭീതി തുടരുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഡൽഹി സർക്കാർ. വിവാഹ ചടങ്ങുകൾ ഒഴികെ 50 ആളുകളിലധികം ഒത്തുചേരുന്ന ചടങ്ങുകൾ പാടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നിർദ്ദേശിച്ചു. ഡൽഹിയിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹ ചടങ്ങുകൾ കഴിവതും ലളിതമാക്കുകയോ അല്ലെങ്കിൽ മാറ്റിവയ്ക്കുകയോ ചെയ്യണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പൊതുചടങ്ങുകളിൽ നിന്നും ആളുകൾ കഴിവതും ഒഴിവാകണം. ശുചിത്വം പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. ജിമ്മുകൾ, നൈറ്റ് ക്ലബുകൾ, ബ്യൂട്ടി പാർലറുകൾ തുടങ്ങിയ സ്ഥാപനങ്ങൾ മാർച്ച് 31 വരെ അടച്ചിടാനും സർക്കാർ നിർദ്ദേശിച്ചു.
ഷഹീൻബാഗ് സമരത്തിനും നിയന്ത്രണങ്ങൾ ബാധകമായിരിക്കുമെന്നാണ് കേജരിവാൾ അറിയിച്ചത്. രോഗലക്ഷണങ്ങൾ ഉള്ളവർ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.