ഇരിങ്ങാലക്കുട: ഓസ്ട്രേലിയൻ സർക്കാരിന്റെ ഗ്ലോബൽ ടാലന്റ് വീസ മുഖേനയുള്ള പെർമനന്റ് റെസിഡൻസിക്കു കൊച്ചുറാണി കെ. ജോണ്സണ് അർഹയായി. ഹെൽത്ത് ഇൻഡസ്ട്രീസ് സെക്ടറിലാണ് കൊച്ചുറാണിക്ക് അംഗീകാരം.
യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിലെ മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിഗ് വിഭാഗത്തിലെ സയന്റിയ പിഎച്ച്ഡി സ്കോളറാണ് കൊച്ചുറാണി. കാൻസർ കോശങ്ങളെ പ്രത്യേക വിധമായി നശിപ്പിക്കാൻ കഴിവുള്ള നാനോ പാർട്ടിക്കിളുകൾ വഴി കാൻസറിനെ പ്രാരംഭഘട്ടത്തിൽ കണ്ടെത്താനും ഇത്തരം കോശങ്ങളെ നശിപ്പിക്കാനും കഴിയുന്ന നാനോതെറനോസ്റ്റിക്സ് ആണ് ഗവേഷണ മേഖല.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽനിന്നു ബയോടെക്നോളജിയിൽ ബിരുദവും കുസാറ്റിൽനിന്നു ബിരുദാനന്തര ബിരുദവും നേടിയതിനുശേഷം ഇന്ത്യയിലെ സ്ഥാപനങ്ങളിൽ കാൻസർ റിസർച്ച് ഉൾപ്പെടെയുള്ള ഗവേഷണ മേഖലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ജൂണിയർ റിസർച്ച് ഫെല്ലോ ആയിട്ടായിരുന്നു കാൻസർ ഗവേഷണ മേഖലയിലേക്കുള്ള ആദ്യചുവടുവയ്പ്. 2018 ൽ സയന്റിയ പിഎച്ച്ഡി സ്കോളർഷിപ്പിന് അർഹത നേടി. പിഎച്ച്ഡി പഠനത്തിനായുള്ള തുക കൂടാതെ ഓസ്ട്രേലിയയിലെ ജീവിത ചെലവുകൾ, യാത്രകൾക്കായുള്ള ചെലവുകൾ, പ്രഫഷണൽ ഡെവലപ്മെന്റ് എന്നിവയ്ക്കായി രണ്ടു കോടിയോളം രൂപയാണ് സ്കോളർഷിപ്പ് വഴിയായി ലഭിച്ചത്. സ്കോളർഷിപ്പിന്റെ ഭാഗമായതു ഗ്ലോബൽ ടാലന്റ് വീസയിലേക്കുള്ള കൊച്ചുറാണിയുടെ യാത്ര സുഗമമാക്കി.
അന്തർദേശീയ സയന്റിഫിക് ജേണലുകളിൽ കൊച്ചുറാണി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ രാജ്യാന്തര ശാസ്ത്രസംഘടനകളുടെ ഭാഗവുമാണ്. കാൻസർ റിസർച്ച് ഫീൽഡിൽതന്നെ തുടർഗവേഷണവുമായി മുന്നോട്ടുപോകുകയാണ് കൊച്ചുറാണിയുടെ ലക്ഷ്യം.
ഇരിങ്ങാലക്കുട കണ്ടംകുളത്തി ജോണ്സണ്-അന്നംകുട്ടി ദന്പതികളുടെ മകളാണ് കൊച്ചുറാണി. വരാക്കര എടപ്പാട്ട് കുടുംബാംഗവും സിഡ്നിയിൽ സോഫ്റ്റ്വെയർ എൻജിനീയറുമായ ജിൻസ് ജോർജാണ് ഭർത്താവ്. ആൽബർട്ട് ജിൻസ് മകനാണ്.
മലയാളി യുവ ഗവേഷകയ്ക്ക് ഓസ്ട്രേലിയൻ സർക്കാരിന്റെ ഗ്ലോബൽ ടാലന്റ് വീസ
08:31 AM Jan 22, 2022 | Deepika.com