ട്രാഫിക് പരിഷ്കാരങ്ങൾ പിഴയീടാക്കി മാത്രം വിജയിപ്പിക്കാനാവില്ല. നമ്മുടെ പാഠ്യപദ്ധതികളിൽ ഇതൊക്കെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ അത്തരമൊരു സംസ്കാരം പണ്ടേ രൂപപ്പെടുമായിരുന്നു.
രാജ്യത്ത് ആദ്യമായി നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന കാമറകളിലൂടെ കേരളം അഭിമാനകരവും പുരോഗമനപരവുമായ ഒരു ഡ്രൈവിംഗ് സംസ്കാരത്തിനു തുടക്കമിടുകയാണ്. പൊതുനിരത്തിലെ ഡ്രൈവിംഗ് ശൈലിയിൽ വിപ്ലവകരമായ മാറ്റത്തിനും അപകടനിരക്ക് ഗണ്യമായി കുറയുന്നതിനും ഇതു വഴിതെളിക്കും. സർക്കാരിന്റെ വരുമാനത്തിനുള്ള മാർഗമാണെന്നും വാഹനമോടിക്കുന്നവർക്കു ശല്യമാണെന്നും പഴി പറയാതെ നിയമം പാലിക്കാൻ എല്ലാവരും തയാറാകേണ്ടതുണ്ട്. വലിയ വരുമാനത്തിനുള്ള മാർഗംകൂടിയാണെങ്കിലും റോഡ് സുരക്ഷയാണ് പ്രഥമ ലക്ഷ്യമെന്നു സർക്കാരും കരുതട്ടെ. അതിനാവശ്യമായ തിരുത്തലുകൾ വരുത്തേണ്ടതുണ്ടെങ്കിൽ യഥാസമയം ചെയ്യണം. വാഹനമോടിക്കുന്നവരുടെ മാത്രമല്ല, വഴിയേ പോകുന്ന യാത്രക്കാരുടെയും ജീവന്റെ കാര്യമായതിനാൽ നാം ഒറ്റക്കെട്ടായി സഹകരിക്കണം. ഉത്തരവാദിത്വത്തോടെയുള്ള ഡ്രൈവിംഗിനും നിരത്തുകൾ അപകടമുക്തമാകുന്നതിനുമുള്ള ശ്രമങ്ങൾ ഇന്നു തുടങ്ങാം.
726 നിർമിതബുദ്ധി കാമറകളാണ് ഇന്നുമുതൽ പ്രവർത്തിച്ചു തുടങ്ങുന്നത്. കാമറകളെക്കുറിച്ചും പാലിക്കേണ്ട ഗതാഗത നിയമങ്ങളെക്കുറിച്ചും പിഴത്തുകയെക്കുറിച്ചുമൊക്കെ മാധ്യമങ്ങൾ ദിവസങ്ങളായി ബോധവത്കരണം നടത്തുന്നുണ്ട്. അതൊക്കെ ആവർത്തിച്ചു വായിച്ചും കേട്ടും നിരവധിപ്പേർ തയാറെടുപ്പു നടത്തിയിട്ടുമുണ്ട്. അതൊന്നും അറിഞ്ഞില്ലെന്ന മട്ടിൽ വാഹനമോടിക്കുന്നവർ ഇന്നുമുതൽ വലിയ തുക പിഴയായി കരുതേണ്ടിവരും. വാഹനങ്ങൾ തടഞ്ഞുനിർത്തി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കാൻ ഇതിലൂടെ കഴിയും. മാത്രമല്ല, അത്തരം രീതികൾ ഏറെ വിവാദങ്ങൾക്കും അഴിമതിക്കും ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തിനുമൊക്കെ വഴിവച്ചിട്ടുമുണ്ട്. കാമറകൾ വഴിയുള്ള ഡേറ്റാകളും ദൃശ്യങ്ങളും പോലീസ്, എക്സൈസ്, മോട്ടോർ വാഹന, ജിഎസ്ടി വകുപ്പുകൾക്കു ലഭ്യമാക്കിക്കൊണ്ടാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. നിയമലംഘനം നടന്ന് ആറു മണിക്കൂറിനുള്ളിൽ ഉടമയുടെ മൊബൈൽ ഫോണിൽ സന്ദേശമെത്തും. ദൃശ്യം സഹിതമെത്തുന്നതിനാലും തെറ്റുണ്ടാകാത്തവിധം ക്രമീകരിച്ചിരിക്കുന്നതിനാലും പിഴത്തുകയെക്കുറിച്ചുള്ള തർക്കത്തിനൊന്നും പ്രസക്തിയില്ല. അഥവാ തർക്കമുണ്ടായാൽ ജില്ലാതലത്തിലുള്ള കൺട്രോൾ റൂമിൽ പരാതി നൽകാവുന്നതാണ്. തുടർച്ചയായി നിയമലംഘനം തുടർന്നാൽ ലൈസൻസും വീണ്ടും ആവർത്തിച്ചാൽ വാഹന രജിസ്ട്രേഷനും റദ്ദാക്കും.
രാത്രിയിലും വ്യക്തതയേറിയ ദൃശ്യങ്ങൾ ലഭിക്കുമെന്നതും വാഹനമോടിക്കുന്നവർ മറക്കണ്ട. നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ അഞ്ചുവർഷം സൂക്ഷിക്കാനുള്ള സംവിധാനം കണ്ട്രോൾറൂമിലെ ഡേറ്റാസെന്ററിലുണ്ട്. കേരള റോഡ് സേഫ്റ്റി അഥോറിറ്റിയുടെ 232.25 കോടി രൂപ ഉപയോഗിച്ചു കെൽട്രോണ്‍ വഴി നടപ്പാക്കുന്ന ഈ പദ്ധതിയിൽനിന്ന് കോടികളുടെ വരുമാനം സർക്കാരിനുണ്ടാകും. അത് മറ്റാവശ്യങ്ങൾക്കു വകമാറ്റാതെ റോഡ് സുരക്ഷയ്ക്കായിതന്നെ ഉപയോഗിക്കണം. ശാത്രീയമല്ലാത്തതും അപകടസാധ്യതയുള്ളതുമായ റോഡുകളിൽ അഴിച്ചുപണി നടത്താൻ ഒട്ടും വൈകരുത്. നല്ല റോഡുകൾക്കു മധ്യേയും അപ്രതീക്ഷിതമായ കുഴികൾ പലയിടത്തുമുണ്ട്. വേഗപരിധിയെക്കുറിച്ചുള്ള അറിയിപ്പു ബോർഡുകൾ സ്ഥാപിക്കാതെ അമിതവേഗത്തിനു പിഴ ഈടാക്കുന്പോൾ പണമുണ്ടാക്കാനുള്ള കുതന്ത്രമാണെന്ന് ആരോപണമുയരുന്നതു സ്വാഭാവികമാണ്. ട്രാഫിക് പരിഷ്കാരങ്ങൾ പിഴയീടാക്കി മാത്രം വിജയിപ്പിക്കാനാവില്ല. നമ്മുടെ പാഠ്യപദ്ധതികളിൽ ഇതൊക്കെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ അത്തരമൊരു സംസ്കാരം പണ്ടേ രൂപപ്പെടുമായിരുന്നു. ഇനിയും വൈകിയിട്ടില്ല, പരിഷ്കരിക്കുന്ന പാഠ്യപദ്ധതികളിൽ ഇത്തരം അടിസ്ഥാന പൗരധർമങ്ങളും ഉൾപ്പെടുത്താൻ സർക്കാർ തയാറാകണം.
കാറിൽ സീറ്റ് ബെൽറ്റ് ഉപയോഗിക്കണമെന്നും ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റ് ഉപയോഗിക്കണമെന്നുമൊക്കെ നിയമം വന്നപ്പോൾ ചിലർക്കെങ്കിലും ഉണ്ടായ നിഷേധാത്മക നിലപാട് ഇപ്പോഴുമുണ്ടാകാം. പോലീസിനെ കാണുന്പോൾ മാത്രം സീറ്റ്ബെൽറ്റിടുകയും ഹെൽമെറ്റ് വയ്ക്കുകയുമൊക്ക ചെയ്യുന്നവർ ഇപ്പോഴുമുണ്ട്. അവരിൽ ചിലരൊക്കെ അപകടങ്ങളിൽ മരിച്ചുപോകുകയും ചെയ്തു.
ഹെൽമെറ്റ് കൈയിൽ തൂക്കിയിട്ടുകൊണ്ട് ഇപ്പോഴും ബൈക്കും സ്കൂട്ടറുമൊക്കെ ഓടിക്കുന്നവർ ആരെയാണ് തോൽപ്പിക്കുന്നത്? എന്തു സന്ദേശമാണ് ഇക്കൂട്ടർ സമൂഹത്തിനു നൽകുക? നമ്മുടെ രാജ്യത്ത് അപകടങ്ങളും അപകട മരണങ്ങളും ഓരോ വർഷവും കുതിച്ചുയരുകയാണ്. 2021ൽ 4.12 ലക്ഷം അപകടങ്ങളും 1.5 ലക്ഷം മരണങ്ങളുമുണ്ടായി. 3.75 ലക്ഷം പേർക്കു പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തെ റോഡപകടങ്ങളിൽ കേരളം അഞ്ചാമതാണ്. 2020ല്‍ 27,877 അപകടങ്ങളായിരുന്നത് 2021ല്‍ 33,296 ആയി വര്‍ധിച്ചു. 19.4 ശതമാനത്തിന്റെ വര്‍ധന. നിരത്തിലെ അകാല മരണങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് പൗരന്മാർ ഒപ്പമുണ്ടാകണം. കാമറകൾ വച്ചിരിക്കുന്നിടത്തു മാത്രമല്ല, എല്ലായിടത്തും പാലിക്കേണ്ടതാണ് ട്രാഫിക് നിയമങ്ങൾ. അപ്പോഴാണ് അതൊരു സംസ്കാരമായി മാറുന്നത്. ആ സംസ്കാരത്തിന് ഇന്നു തുടക്കമിടാം.
ഇന്നു തുടങ്ങാം, പുതിയൊരു ഡ്രൈവിംഗ് സംസ്കാരം
11:02 PM Apr 19, 2023 | Deepika.com