തീരപ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകേണ്ട അഥോറിറ്റി കഴിഞ്ഞ അഞ്ചു മാസമായി ഇല്ലാതിരുന്നതിനാൽ ഭവനനിർമാണം ഉൾപ്പെടെയുള്ള അടിയന്തരാവശ്യങ്ങൾപോലും അനിശ്ചിതാവസ്ഥയിലായിരുന്നു. തീരപ്രദേശങ്ങളുടെ സംരക്ഷണവും ജനജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന വികസനപ്രക്രിയയും സമന്വയിപ്പിച്ചുകൊണ്ടാണ് അഥോറിറ്റി പ്രവർത്തിക്കേണ്ടത്.
തീരദേശ പരിപാലന അഥോറിറ്റി കേന്ദ്ര സർക്കാർ പുനഃസംഘടിപ്പിച്ചതിന്റെ ആശ്വാസത്തിലാണ് തീരദേശവാസികൾ. തീരപ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകേണ്ട അഥോറിറ്റി കഴിഞ്ഞ അഞ്ചു മാസമായി ഇല്ലാതിരുന്നതിനാൽ ഭവനനിർമാണം ഉൾപ്പെടെയുള്ള അടിയന്തരാവശ്യങ്ങൾപോലും അനിശ്ചിതാവസ്ഥയിലായിരുന്നു. തീരപ്രദേശങ്ങളുടെ സംരക്ഷണവും ജനജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന വികസനപ്രക്രിയയും സമന്വയിപ്പിച്ചുകൊണ്ടാണ് അഥോറിറ്റി പ്രവർത്തിക്കേണ്ടത്. അതിൽ രാഷ്ട്രീയമല്ല സംസ്ഥാന താത്പര്യങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടത് എന്ന് ഉറപ്പാക്കാൻ അഥോറിറ്റിക്കു കഴിയണം.
പ്രധാനമന്ത്രി ഭവനപദ്ധതിയിലും ലൈഫ് മിഷനിലും ഉൾപ്പെട്ട വീടുകളുടെ നിർമാണത്തിനു പോലും അനുമതി ലഭിക്കാത്ത വിധത്തിൽ കടുത്ത പ്രതിസന്ധിയായിരുന്നു നിലനിന്നത്. പത്തു ജില്ലകളിലെ തീരദേശ ജനതയുടെ ജീവിതത്തെ ചലനാത്മകമാക്കാൻ അഥോറിറ്റിയുടെ പുനഃസംഘടന പര്യാപ്തമാകുമെന്നു പ്രതീക്ഷിക്കാം. സംസ്ഥാന പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായാണ് സമിതിയുടെ പുനഃസംഘടന. പതിമൂന്ന് അംഗ സമിതിയിൽ നാല് വിദഗ്ധരെയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. തദ്ദേശ ഭരണം, വ്യവസായം, വനം, മത്സ്യബന്ധനം, റവന്യു, നഗരവികസനം എന്നീ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാരെ കൂടാതെ വിദഗ്ധ അംഗങ്ങളായി ഡോ. കെ.കെ. വിജയൻ, ഡോ. റിച്ചാർഡ് സ്കറിയ, ഡോ. സി. രവീന്ദ്രൻ, അമൃത സതീശൻ, സർക്കാരിതര പരിസ്ഥിതി പ്രവർത്തന വിഭാഗത്തിൽനിന്ന് മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടറേറ്റ് ഡയറക്ടർ എന്നിവരാണ് സമിതി അംഗങ്ങൾ. മൂന്നു വർഷത്തേക്കാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
അഞ്ചു മാസമായി തുടങ്ങാനാവാതെ കിടന്ന നിർമാണപ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി ആവാസ് യോജനയിലും ലൈഫ് മിഷനിലും ഭവനനിർമാണ അനുമതി ലഭിച്ചവയുമുണ്ട്. വീടുകളും കെട്ടിടങ്ങളും മാത്രമല്ല മുടങ്ങിയ നിർമിതികളിലുള്ളത്. കടൽ, പുഴ, കായൽ തീരങ്ങളിൽ ഒരു വിധത്തിലുള്ള നിർമാണ പ്രവർത്തനങ്ങളും സാധ്യമായിരുന്നില്ല. തീരനിയന്ത്രണമേഖലയിലെ വീട്, റോഡ്, മീൻ വിൽക്കുന്ന ഷെഡ്, പൊക്കാളി പാടത്തിന് ആവശ്യമായ ഷെഡ്, ശുചിമുറി, വീടുകളുടെ സംരക്ഷണഭിത്തി, ബോട്ട് യാഡ് തുടങ്ങിയ എല്ലാത്തരം നിർമാണ പ്രവർത്തനങ്ങൾക്കും അനുമതി നൽകേണ്ടത് തീരനിയന്ത്രണ അഥോറിറ്റിയാണെന്നറിയുന്പോൾ ഇത് ഇല്ലാതിരുന്ന കഴിഞ്ഞ മാസങ്ങളിൽ തീരവാസികൾ അനുഭവിച്ച ദുരിതത്തിന്റെ ആഴം മനസിലാക്കാവുന്നതേയുള്ളൂ. കഴിഞ്ഞ ഒക്ടോബറിൽ കാലാവധി അവസാനിച്ച അഥോറിറ്റിയുടെ പുനർവിന്യാസമാണ് ഇക്കാലമത്രയും മുടങ്ങിക്കിടന്നത്.
അഥോറിറ്റി പ്രവർത്തനരഹിതമായ കാലത്തിനു ശേഷമുള്ള അപേക്ഷകളെല്ലാം കെട്ടിക്കിടക്കുന്നതിനാൽ പുതിയ ഉദ്യോഗസ്ഥർക്ക് തുടക്കത്തിൽ സമയബന്ധിതമായി അനുമതികൾ നൽകേണ്ടിവരും. അതിലും വലിയ വെല്ലുവിളി, രാഷ്ട്രീയ താത്പര്യങ്ങൾക്കതീതമായി പ്രവർത്തിക്കാനുള്ള സത്യസന്ധതയും നിശ്ചയദാർഢ്യവും അംഗങ്ങൾ പുലർത്തേണ്ടിവരും എന്നതാണ്. കോഴിക്കോട് സൗത്ത് ബീച്ചിൽ സ്പീക്കർ എ.എൻ. ഷംസീറിന്റെ സഹോദരൻ എ.എൻ. ഷാഹീറിനു പങ്കാളിത്തമുള്ള സ്ഥാപനത്തിനുവേണ്ടി കരാർ ചട്ടങ്ങൾ ലംഘിച്ചെന്ന ആരോപണം ഉയർന്നിട്ട് മാസങ്ങളേ ആയിട്ടുള്ളൂ.
തുറമുഖവകുപ്പിന്റെ കെട്ടിടം പാട്ടത്തിനു നൽകിയത് തുച്ഛമായ തുകയ്ക്കാണെന്നു ടെൻഡറിൽ പങ്കെടുത്ത കരാറുകാർ വെളിപ്പെടുത്തിയതോടെയാണ് സംഭവം വിവാദമായത്. ഷാഹീറിന്റെ സ്ഥാപനം വാടകയ്ക്കെടുത്ത കെട്ടിടത്തിൽ തീരദേശ പരിപാലന അഥോറിറ്റി നിർമാണ അനുമതി നൽകിയത് നിയമത്തിൽ ഇളവു നൽകിക്കൊണ്ടാണെന്ന ആരോപണവും തൊട്ടുപിന്നാലെയുണ്ടായി. ഇതിനടുത്തുള്ള മറ്റൊരു കെട്ടിടത്തിനും നൽകിയിട്ടില്ലാത്ത ഇളവുകളാണ് രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങി അഥോറിറ്റി അനുവദിച്ചതെന്ന ആരോപണം നിലനിൽക്കുകയാണ്. കെട്ടിടത്തിൽ ചെറിയ നവീകരണങ്ങൾ മാത്രമാണ് നടത്തുന്നതെന്ന ന്യായീകരണമുണ്ടായെങ്കിലും അതല്ല വസ്തുതയെന്ന് നിർമാണ അനുമതിക്കായി സമർപ്പിച്ച അപേക്ഷയിൽ തന്നെ വ്യക്തമായിരുന്നു.
ഈ വിധത്തിലുള്ള നഗ്നമായ അധികാര ദുർവിനിയോഗത്തിന്റെ കറുത്ത നിഴൽ പുതിയ അഥോറിറ്റിക്കുമേൽ വീഴാതിരിക്കാൻ അംഗങ്ങൾ ശ്രമിക്കേണ്ടതുണ്ട്; ഒട്ടും എളുപ്പമല്ലെങ്കിലും. രണ്ടോ മൂന്നോ സെന്റിലെ കൊച്ചുവീടുകൾക്കുള്ള അപേക്ഷകൾപോലും നിയമത്തിന്റെ തലനാരിഴ കീറി പരിശോധിക്കുന്ന അഥോറിറ്റിക്ക് ചില സമയത്ത് അന്ധത ബാധിക്കുന്ന ദീനമുണ്ടാകരുത്. മലനാട്ടിലെ കർഷകരുടെ ജീവിതം അങ്ങേയറ്റം ദുഃസഹമാക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരാവരുത് തീരദേശ പരിപാലന അഥോറിറ്റിയുടെ മാതൃക.
തീരദേശത്തെയും ജനങ്ങളെയും പരിപാലിക്കട്ടെ അഥോറിറ്റി
02:25 AM Mar 23, 2023 | Deepika.com