പ്രതിപക്ഷ മുക്തമായ രാജ്യവും സംസ്ഥാനങ്ങളുമൊന്നും ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും ആ ചിന്തപോലും ജനാധിപത്യത്തിന്റെ അന്ത്യത്തിന്റെ ആരംഭമാണെന്നും ജനാധിപത്യത്തിന്റെ ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റി അധികാരത്തിലെത്തിയ കേന്ദ്ര- സംസ്ഥാന സർക്കാരുകളെ ഓർമിപ്പിക്കേണ്ടിവന്നിരിക്കുന്നു.
ജനാധിപത്യം ക്രിയാത്മക സംഘർഷങ്ങളിലൂടെയും അനിവാര്യമായ പരിണാമങ്ങളിലൂടെയും കടന്നുപോകേണ്ടതുണ്ട്. പക്ഷേ, ഇതൊന്നുമല്ല നിയമസഭയിലും ലോക്സഭയിലും ഈ ദിവസങ്ങളിൽ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടലുകളിൽ രണ്ടിടത്തും സഭാ നടപടികൾ മുടങ്ങുകയാണ്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ന്യായീകരിക്കുന്നവരും പക്ഷം ചേരുന്നവരുമുണ്ടാകും. പക്ഷേ, ആരുടെയും പക്ഷം ചേരാതെ നാടിന്റെ നന്മയ്ക്കായി നിലകൊള്ളുകയാണ് പ്രതിബദ്ധതയുള്ള സർക്കാരുകൾ ചെയ്യേണ്ടത്. പ്രതിപക്ഷശബ്ദത്തിൽ ജനശബ്ദമുണ്ടെന്ന് ഭരിക്കുന്നവർ തിരിച്ചറിയണം. ജനശബ്ദത്തിന്റെ ഉച്ചഭാഷിണിയാകുന്നതിനപ്പുറമുള്ള താത്പര്യങ്ങൾക്കപ്പുറമൊന്നും തങ്ങൾക്കില്ലെന്നു പ്രതിപക്ഷവും ഉറപ്പാക്കണം.
ഒരാഴ്ചയായി ഭരണ-പ്രതിപക്ഷ വാഗ്വാദങ്ങളെത്തുടർന്ന് സ്തംഭിച്ചിരിക്കുകയാണ് പാർലമെന്റിന്റെ ഇരു സഭകളും. സാന്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന ആരോപണം നേരിടുന്ന അദാനിയും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയും അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷം നിലകൊള്ളുകയാണ്. ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ സഭയെയും രാജ്യത്തെയും രാഹുൽ ഗാന്ധി അപമാനിച്ചെന്നും മാപ്പു പറയണമെന്നുമാണ് ഭരണപക്ഷത്തിന്റെ ആവശ്യം. എന്തായാലും ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയവും ചർച്ച ചെയ്യാതെ പാർലമെന്റിന്റെ ഇരുസഭകളും പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഭരിക്കുന്നവരെയും അവർക്കു വേണ്ടപ്പെട്ടവരെയുമൊക്കെ വിമർശിക്കുന്നത് രാജ്യത്തെ അപമാനിക്കലാണെങ്കിൽ ആ ധാരണയുടെ പേര് അസഹിഷ്ണുതയെന്നാണ്. വിലക്കയറ്റത്തിലും പെട്രോൾ-ഡീസൽ-പാചകവാതക വിലയിലും, അധികാരവുമായി ബന്ധമുള്ളവരുടെ സാന്പത്തിക ക്രമക്കേടുകളിലും വർഗീയ ധ്രുവീകരണത്തിലുമൊക്കെ നാടിനു ശ്വാസം മുട്ടുന്പോൾ രാഹുൽ ഗാന്ധിയെ പാഠം പഠിപ്പിക്കുകയാണ് തങ്ങൾക്കു മുന്നിലുള്ള ഏക വെല്ലുവിളിയെന്ന് ഭരണകക്ഷി കരുതുന്നത് നിർണായക വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനല്ലാതെ മറ്റെന്തിനാണ്? കോൺഗ്രസിനെയും നെഹ്റു ഉൾപ്പെടെയുള്ള നേതാക്കളെയും നെഹ്റു കുടുംബത്തെയും നിരന്തരം അവഹേളിക്കുന്നതിൽ അന്തസില്ലായ്മയൊന്നും പരാതിക്കാർ കാണുന്നുമില്ല.
ഇങ്ങു കേരളത്തിലും ഏതാണ്ട് ഇതേയവസ്ഥയല്ലേ? തെരഞ്ഞെടുപ്പിൽ മാത്രം പുറത്തെടുക്കേണ്ട കക്ഷിരാഷ്ട്രീയം നിയമസഭയിൽ അരങ്ങേറുകയാണ്. വ്യാഴാഴ്ച 17 മിനിറ്റും ഇന്നലെ വെറും ഒന്‍പതു മിനിറ്റുമാണ് സഭ ചേർന്നത്. പരസ്പരമുള്ള വാഗ്വാദമല്ലാതെ മറ്റൊന്നും ആ മിനിറ്റുകളിൽ നടന്നിട്ടുമില്ല. കൊച്ചി കോർപറേഷനിൽ യുഡിഎഫ് അംഗങ്ങളെ പോലീസ് മർദിച്ചതു സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതാണു തുടക്കം. തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്കൂൾ വിട്ടു വീട്ടിലേക്കു പോയ വിദ്യാർഥിനിയെ ഗുണ്ടകൾ നടുറോഡിലിട്ടു മർദിച്ചതിൽ ഉമ തോമസ് എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസും സ്പീക്കർ തള്ളി. അടിയന്തരപ്രമേയം അവതരിപ്പിക്കാനുള്ള അവകാശം നിഷേധിക്കുന്നു എന്നത് പ്രതിപക്ഷം ഗൗരവത്തിലെടുത്തു പ്രതിഷേധിച്ചു. തുടർന്നാണ് സംഘർഷത്തിനും കൈയാങ്കളിക്കും കളമൊരുങ്ങിയത്. സ്പീക്കറുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്ന പ്രതിപക്ഷ എംഎൽഎമാരെ ബലം പ്രയോഗിച്ചു നീക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. സിപിഎമ്മിലെ എച്ച്. സലാം എംഎൽഎ ചവിട്ടിയതിനെത്തുടർന്നാണ് തനിക്കു പരിക്കേറ്റതെന്നു കെ.കെ. രമ എംഎൽഎ ആരോപിച്ചു. അഞ്ചു പ്രതിപക്ഷ എംഎൽഎമാർക്കും വനിതകൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
കേസെടുത്തപ്പോൾ, ചാലക്കുടി എംഎൽഎ സനീഷിന്റെ പരാതിയില്‍ ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരേ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളും, സുരക്ഷാ ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ പ്രതിപക്ഷ എംഎല്‍എമാർക്കെതിരേ ജാമ്യമില്ലാ വകുപ്പുകളും ചേര്‍ത്തതും വിവാദമായി. പാർലമെന്റിൽ അദാനി വിഷയം ചർച്ച ചെയ്യപ്പെടുന്നത് ഒഴിവാക്കാനെന്നതുപോലെ ബ്രഹ്മപുരം മാലിന്യകേന്ദ്രത്തിലെ അഗ്നിബാധയും കരാറിലെ അഴിമതിയും ചർച്ച ചെയ്യപ്പെടുന്നത് ഒഴിവാക്കാനാണോ നിയമസഭയുടെ വിലപ്പെട്ട സമയം ഇങ്ങനെ പാഴാക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ബാർ കോഴ കേസിന്റെ കാലത്ത് മന്ത്രിയായിരുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ അന്നത്തെ പ്രതിപക്ഷവും ഇന്നത്തെ ഭരണപക്ഷവുമായ വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ തുടങ്ങിയവർ നിയമസഭയിൽ കാട്ടിക്കൂട്ടിയതു ജനങ്ങൾ മറന്നിട്ടില്ല. ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ടെന്നത് എല്ലാവരും ഓർമിക്കുന്നതു നല്ലതാണ്.
പ്രതിപക്ഷമുക്തമായ രാജ്യവും സംസ്ഥാനങ്ങളുമൊന്നും ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും ആ ചിന്തപോലും ജനാധിപത്യത്തിന്റെ അന്ത്യത്തിന്റെ ആരംഭമാണെന്നും ജനാധിപത്യത്തിന്റെ ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റി അധികാരത്തിലെത്തിയ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഓർമിപ്പിക്കേണ്ടിവന്നിരിക്കുന്നു. പാർട്ടികളുടെയും നേതാക്കളുടെയും അപചയങ്ങൾ ജനാധിപത്യത്തെ ബാധിക്കരുത്. നാടിന്റെ നീറുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള, ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമനിർമാണ സഭകൾ. അവിടെ ആർക്കും സ്ഥിരനിയമനമില്ലെന്നതും മറക്കരുത്.
നിയമനിർമാണ സഭകൾ ജനങ്ങളുടേതാണ്
01:32 AM Mar 18, 2023 | Deepika.com