കത്തിക്കുന്നതാണെങ്കിലും അല്ലെങ്കിലും ഓരോ അഗ്നിബാധയും കഴിയുന്പോൾ തെളിവുകൾ ചാരമാകും. അതുകൊണ്ടുതന്നെ മാലിന്യക്കുന്നുകൾ സ്വയം തീകൊളുത്തി ജീവനൊടുക്കുന്ന ഈ പ്രതിഭാസം സംസ്ഥാനത്തെവിടെയും സംഭവിക്കാം. അതു സംഭവിക്കാതിരിക്കണമെങ്കിൽ നമ്മുടെ രാഷ്ട്രീയം അഴിമതി മുക്തമാകണം, പിൻവാതിൽ നിയമനങ്ങൾപോലെ പിൻവാതിൽ കരാറുകളും ഇല്ലാതാകണം.
നമ്മളാരും കരുതിയത്ര ഉയരമായിരുന്നില്ല ബ്രഹ്മപുരത്തെ മാലിന്യക്കുന്നുകൾക്ക്; ആരോപണങ്ങൾ വസ്തുതാപരമാണെങ്കിൽ നമ്മൾ വിചാരിച്ചത്ര ആഴമല്ല ബ്രഹ്മപുരത്തെ അഴിമതി വേരുകൾക്ക്. രണ്ടുമുയർത്തിയ വിഷപ്പുക നാടിനെ വിഴുങ്ങുകയാണ്. 12 ദിവസമായി ആകാശത്തുനിന്നും ഭൂമിയിൽനിന്നും ഒഴിച്ചുകൊടുത്ത വെള്ളത്തിനൊന്നും അഴുക്കിന്റെ ആഴങ്ങളിലേക്ക് എത്താനായിട്ടില്ല. ചുമച്ചും കിതച്ചും കൊച്ചിയിലും അയൽപ്രദേശങ്ങളിലുമുള്ള ജനങ്ങളാകെ നരകിക്കുകയാണ്. ഭാവിയിലും ആരോഗ്യപ്രശ്നങ്ങളുണ്ടാകാനിടയുള്ളത്ര വിഷവായൂ പതിനായിരങ്ങളുടെ ശ്വാസകോശങ്ങളിലെത്തി. മനുഷ്യനിർമിതമാണ് ഈ ദുരന്തമെങ്കിൽ, ആർത്തി മൂത്ത അഴിമതിക്കരാറിന്റെ അരങ്ങിലും അണിയറയിലുമുള്ളവരെ പുകച്ചു പുറത്തു ചാടിക്കണം. അല്ലെങ്കിൽ സംസ്ഥാനത്തെവിടെയും ബ്രഹ്മപുരം ആവർത്തിക്കും.
മാർച്ച് രണ്ടിനായിരുന്നു കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിനു തീപിടിച്ചത്. കൊച്ചിക്കു പുറത്തുള്ളവർ ആദ്യം അതത്ര ഗൗരവത്തിലെടുത്തില്ല. പിറ്റേന്നു തന്നെ തീ വ്യാപിക്കുകയും കൂടുതലിടങ്ങളിലേക്കു പുക വ്യാപിക്കുകയും ചെയ്തു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ കാര്യമായ ഫലം കാണാതിരുന്നതോടെ ഫയർഫോഴ്സിന്റെ കൂടുതൽ യൂണിറ്റുകളും നാവികസേനയുടെ ഹെലികോപ്റ്ററുകളും തീയണയ്ക്കാൻ രംഗത്തെത്തി.
ജനങ്ങൾ മാസ്ക് ധരിക്കണമെന്നും വീടുകളിൽനിന്നു പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പു നൽകിയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധികൊടുത്തും അധികൃതർ ആഘാതം കുറയ്ക്കാൻ ശ്രമിച്ചു. നിരവധിപ്പേർ കൊച്ചി വിട്ടു; മറ്റു മാർഗങ്ങളില്ലാത്തവർ വിഷവായൂ ശ്വസിച്ച് അവിടെത്തന്നെ കഴിയുന്നു. ജൈവമാലിന്യവും പ്ലാസ്റ്റിക്കുമൊന്നും വേർതിരിക്കാതെ കുന്നുകൂട്ടിയിട്ടിരുന്നതിനാൽ തീയണയ്ക്കാൻ കുഴികുത്തി വെള്ളമൊഴിക്കേണ്ടിവന്നു. തീയണഞ്ഞിടത്തും പുകയടങ്ങിയില്ല. പ്ലാസ്റ്റിക്കും വിഷവസ്തുക്കളും കത്തിയ പുകയിൽനിന്ന് അർബുദം ഉൾപ്പെടെ മാരകരോഗങ്ങൾക്കു കാരണമാകുന്ന ഫ്യൂറാൻ, മെർക്കുറി, പോളി ക്ലോറിനേറ്റഡ് ബൈഫീനൈൽസ്, ഡയോക്സീനുകൾ തുടങ്ങിയവയൊക്കെ വായുവിൽ നിറഞ്ഞു. പി.എം. 2.5 വായൂ മലിനീകരണത്തോത് കുതിച്ചുയർന്നു. തീപിടിത്തത്തോടെ ഇത് മുന്പുണ്ടായിരുന്ന 66 മൈക്രോഗ്രാമിൽനിന്ന് പല മടങ്ങായി വർധിച്ചു. 40 മൈക്രോഗ്രാമിനു മുകളിലുള്ള മലിനീകരണത്തോത് ആരോഗ്യത്തിനു ഹാനികരമാണ്. രണ്ടു ദിവസം മുന്പ് തീയണച്ചിടത്ത് ഇന്നലെ വീണ്ടും പുക ഉയർന്നുതുടങ്ങിയത് ആശങ്കയുണർത്തുകയാണ്. അഗ്നിബാധ 95 ശതമാനവും പരിഹരിച്ചെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ബ്രഹ്മപുരത്തുനിന്നും പുക വമിച്ചുകൊണ്ടേയിരിക്കുകയാണ്.
മാലിന്യത്തിൽനിന്ന് ഊർജോത്പാദനം ലക്ഷ്യമിട്ടാണ് സോൺഡ ഇൻഫ്രാടെകുമായി സംസ്ഥാനത്ത് ഒന്പതിടത്ത് കരാറിലേർപ്പെട്ടത്. സിപിഎം നേതാവ് വൈക്കം വിശ്വന്റെ മരുമകന്റേതായിരുന്നു ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സോൺഡ. കൊല്ലവും കണ്ണൂരും സോൺഡയുടെ തനിനിറം തിരിച്ചറിഞ്ഞു കരാറിൽനിന്നു പിന്മാറി. 2019ൽ കോഴിക്കോട് കോർപറേഷനും കന്പനിയുമായി കരാറിലേർപ്പെട്ടിരുന്നു. 2022 നവംബറിൽ കരാർ പൂർത്തിയാക്കുമെന്നു പറഞ്ഞെങ്കിലും 2020ൽ ഭൂമിപൂജ നടത്തിയതു മാത്രം മിച്ചം. കോവിഡിനെയും പിന്നെ പ്രളയത്തെയുമൊക്കെ പഴി പറഞ്ഞു. യൂണിറ്റിന് 6.81 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ധാരണയിലെത്തിയെങ്കിലും വൈദ്യുതി മാത്രം ഉണ്ടായില്ല. ഇതിനിടെ 1.23 കോടി രൂപ കന്പനിക്കു കൈമാറി.
ബാക്കി പണം നൽകരുതെന്ന് കോർപറേഷൻ എൻജിനിയറിംഗ് വിഭാഗം മുന്നറിയിപ്പു നൽകിയെങ്കിലും 82 ലക്ഷം രൂപകൂടി കോർപറേഷൻ ജനുവരിയിൽ കൈമാറി. ഇതേ കന്പനിക്കാണ് ബ്രഹ്മപുരത്തെ ബയോ മൈനിംഗിന്റെ പ്രധാന കരാർ 55 കോടി രൂപയ്ക്കു നൽകിയത്. കോൺഗ്രസ് നേതാവിന്റെ മകന് ഉപകരാർ നൽകിയെന്നാണ് ആരോപണം. ഒന്പതു മാസംകൊണ്ടു പൂർത്തിയാക്കാമെന്നു 2021 ജൂലൈയിൽ പറഞ്ഞിരുന്നെങ്കിലും അതിപ്പോൾ ഇക്കൊല്ലം ജൂലൈയിലേക്കു നീട്ടിക്കൊടുത്തിരിക്കുകയാണ്. എന്നിട്ടും മാലിന്യം കാര്യമായി നീക്കിയില്ലെന്നും അഴിമതിയാണു നടക്കുന്നതെന്നും ആരോപണമുയർന്നതോടെ മാലിന്യമലയുടെ പലയിടങ്ങളിലായി അഗ്നിബാധയുണ്ടായി. കോർപറേഷനും മലിനീകരണ നിയന്ത്രണ ബോർഡിനുമെതിരേ ഹൈക്കോടതിയും രംഗത്തെത്തിയതോടെയാണ് സർക്കാർ തീയണയ്ക്കാനുള്ള നടപടികൾ ഊർജിതമാക്കിയത്.
സംസ്ഥാനത്തെവിടെയും മാലിന്യക്കുന്നുകൾക്കു തീപിടിക്കുന്നതു പുതിയ കാര്യമല്ല. മാലിന്യം നീക്കം ചെയ്യാത്തതു മറയ്ക്കാൻ തീയിടുന്നതാണെന്നാണ് ആരോപണം. സാഹചര്യത്തെളിവുകളെല്ലാം അതിനെ പിന്തുണയ്ക്കുന്നതാണ്. 2016 മുതൽ നോട്ടീസ് നൽകുന്നുണ്ടെങ്കിലും കോർപറേഷൻ നടപടിയെടുക്കുന്നില്ലെന്നു പറഞ്ഞ് കൈയൊഴിഞ്ഞ മലിനീകരണ നിയന്ത്രണ ബോർഡ് കോർപറേഷന് 1.8 കോടി രൂപ പിഴയിടുകയും ചെയ്തു. ജനങ്ങളുടെ നികുതിപ്പണമെടുത്ത് പിഴയടയ്ക്കുന്നതിൽ കോർപറേഷന് ഒരുളുപ്പും ഉണ്ടാകില്ല. 2019ലും ബ്രഹ്മപുരത്തു തീപിടിച്ചിരുന്നു. തൊട്ടുമുന്പുവരെ പ്രവർത്തിച്ചിരുന്ന സിസിടിവി കാമറകൾ നിശ്ചലമായി. ഒരന്വേഷണവും ഉണ്ടായില്ല.
കത്തിക്കുന്നതാണെങ്കിലും അല്ലെങ്കിലും ഓരോ അഗ്നിബാധയും കഴിയുന്പോൾ തെളിവുകൾ ചാരമാകും. അതുകൊണ്ടുതന്നെ മാലിന്യക്കുന്നുകൾ സ്വയം തീകൊളുത്തി ജീവനൊടുക്കുന്ന ഈ പ്രതിഭാസം സംസ്ഥാനത്തെവിടെയും സംഭവിക്കാം. അതു സംഭവിക്കാതിരിക്കണമെങ്കിൽ നമ്മുടെ രാഷ്ട്രീയം അഴിമതി മുക്തമാകണം, പിൻവാതിൽ നിയമനങ്ങൾപോലെ പിൻവാതിൽ കരാറുകളും ഇല്ലാതാകണം. നാടിത്രയും നശിച്ചിട്ടും മൗനത്തിന്റെ മാളത്തിലൊളിച്ചിരിക്കുന്ന കരാർ കന്പനിയെക്കൊണ്ടു പറയിക്കണം, കൊള്ളസംഘത്തിൽ ആരൊക്കെയുണ്ടെന്ന്; ബ്രഹ്മപുരത്തൊടുങ്ങണം അഴിമതിയുടെ വിഷപ്പുക.
ബ്രഹ്മപുരത്തൊടുങ്ങണം അഴിമതിയുടെ വിഷപ്പുക
12:08 AM Mar 13, 2023 | Deepika.com