നിയമങ്ങൾ വർധിക്കുന്പോൾ മാത്രമല്ല, നിയമലംഘനങ്ങളും നിയമരാഹിത്യവും അനീതിയും അരാജകത്വവുമൊക്കെ വർധിക്കുന്പോഴും കേസുകളുടെ എണ്ണം കൂടും.
ഈ രാജ്യത്ത് ജനങ്ങൾ ജീവിതത്തിലൊരിക്കലും പോകാനാഗ്രഹിക്കാത്ത രണ്ടു സ്ഥാപനങ്ങളാണ് പോലീസ് സ്റ്റേഷനും കോടതിയും. പക്ഷേ, നീതിയുമായി അഥവാ കുറ്റവും ശിക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളായതിനാൽ ആഗ്രഹമില്ലെങ്കിലും ജനങ്ങൾക്ക് അവിടെ പോകേണ്ടിവരും. പോലീസ് ഉദ്യോഗസ്ഥന്റെ സ്വഭാവവും അയാൾക്കു കൊടുക്കുന്ന കൈക്കൂലിയും രാഷ്ട്രീയ ഇടപെടലുകളുമൊക്കെ ഇക്കാലത്തും പോലീസ് സ്റ്റേഷനിലെത്തുന്ന വാദിയുടെയും പ്രതിയുടെയും ഭാവി നിർണയിക്കും. കോടതിയിലാകട്ടെ, ജീവിതം അവിടെത്തന്നെ ചെലവഴിച്ചുകൊള്ളാം എന്നു സമ്മതപത്രം എഴുതിക്കൊടുക്കുന്നതിനു തുല്യമാണ് ഓരോ കേസും. ഇങ്ങനെ ഒഴിവാക്കാനാവാത്ത വ്യവഹാരങ്ങളിൽ കുടുങ്ങിപ്പോയ മനുഷ്യരാണ് കോടതി വരാന്തകളിൽ മൃതസമാന നിർവികാരതയോടെ കാലബോധമുപേക്ഷിച്ചു വിധി കാത്തിരിക്കുന്നത്; കനിവുണ്ടാകണം.
4.98 കോടി കേസുകളാണ് രാജ്യത്ത് കെട്ടിക്കിടക്കുന്നതെന്നു കഴിഞ്ഞ ദിവസം ഗോവയിൽ നടക്കുന്ന കോമൺവെൽത്ത് നിയമ സമ്മേളനത്തിൽ പറഞ്ഞത്, കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവാണ്. ഇതിനെ സാങ്കേതികമായി നേരിടാൻ കാലഹരണപ്പെട്ട 65 നിയമങ്ങൾ നീക്കം ചെയ്യുമെന്നും അതിനായി അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബിൽ പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമം കൂടുന്തോറും നീതി കുറയുമെന്ന റോമൻ രാഷ്ട്രതന്ത്രജ്ഞൻ സിസറോയുടെ വാക്കുകളെ പിന്തുണയ്ക്കുന്നതാണ് മന്ത്രി റിജിജുവിന്റെ നീക്കം. അനാവശ്യനിയമങ്ങൾ നീക്കം ചെയ്താൽ കേസുകളുടെ എണ്ണത്തിലും നീതി ലഭിക്കാനുള്ള കാലതാമസത്തിലും നേരിയ കുറവെങ്കിലുമുണ്ടായാൽ നല്ലതുതന്നെ. പക്ഷേ അതുകൊണ്ട് ഒന്നുമാകില്ല.
ഒരു കേസ് ഒരാളെ മാത്രം ബാധിക്കുന്ന കാര്യമല്ല. 4.98 കോടി കേസുകളുണ്ടെങ്കിൽ അതിന്റെ വാദിയുടെയും പ്രതിയുടെയും അവരുടെ കുടുംബാംഗങ്ങളുടെയുമൊക്കെ കണക്കെടുത്താൽ എത്ര കോടി മനുഷ്യരെ ബാധിക്കുന്ന കേസുകളാണ് കോടതികളിൽ കെട്ടിക്കിടക്കുന്നതെന്നു ബോധ്യമാകും. ആറു ലക്ഷത്തിൽപരം കേസുകളുമായി രാജസ്ഥാൻ ഹൈക്കോടതിയാണ് മുന്നിൽ. രണ്ടു ലക്ഷത്തിനടുത്തു കേസുകളുമായി കേരള ഹൈക്കോടതി 12-ാം സ്ഥാനത്താണ്. വൈകുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാണെന്ന മഹദ്വചനം എല്ലാവരും അംഗീകരിക്കുന്നുണ്ട്. പക്ഷേ, കാര്യമൊന്നുമില്ല; നീതി അതിന്റെ സങ്കീർണ വഴികളിലൂടെ ദീർഘസഞ്ചാരം തുടരുകയാണ്.
രാജ്യത്തെ ഏറ്റവും പഴക്കമേറിയ കേസിനു കഴിഞ്ഞ ജനുവരിയിൽ കോൽക്കത്ത ഹൈക്കോടതിയിലാണു തീർപ്പായത്. വിധി പറഞ്ഞ ജഡ്ജി ജനിക്കുന്നതിനും പത്തിലേറെ വർഷം മുന്പ് രജിസ്റ്റർ ചെയ്ത, അതായത് 72 വർഷം മുന്പു രജിസ്റ്റർ ചെയ്ത കേസ്. 1951 ജനുവരി ഒന്നിന് ബെർഹംപുർ ബാങ്കിന്റെ ലിക്വിഡേഷനുമായി ബന്ധപ്പെട്ട കേസായിരുന്നു. നിക്ഷേപിച്ച പണം തിരികെ വേണമെന്നാവശ്യപ്പെട്ടു നിക്ഷേപകർ നൽകിയ കേസുകൂടിയായിരുന്നു അത്. ഇങ്ങനെ ആയിരക്കണക്കിനു കേസുകളാണ് പരാതിക്കാരുടെ മരണശേഷവും തീർപ്പാകാതെ കിടക്കുന്നത്. 1952ൽതന്നെ ഫയൽ ചെയ്ത അഞ്ചു കേസുകളോളം കോൽക്കത്തയിലും ചെന്നൈയിലുമായി ഇനിയും വിധി പറയാനുണ്ട്. ഇത്രയൊന്നുമില്ലെങ്കിലും പതിറ്റാണ്ടുകളുടെ പഴക്കമുള്ള എത്രയോ കേസുകളാണ് രാജ്യത്തെ വിവിധ കോടതികളിലുള്ളത്. നീതികിട്ടാതെ മരിച്ചുപോയവരും നശിച്ചുപോയവരുമൊക്കെ ഇത്തരം കേസുകളിലെ ദുരന്തകഥാപാത്രങ്ങളാണ്. നിയമങ്ങൾ വർധിക്കുന്പോൾ മാത്രമല്ല, നിയമലംഘനങ്ങളും നിയമരാഹിത്യവും അനീതിയും അരാജകത്വവുമൊക്കെ വർധിക്കുന്പോഴും കേസുകളുടെ എണ്ണം കൂടും. അതിലൊക്കെ കോടതികൾക്കു മാത്രമല്ല, ഭരണകൂടത്തിനും പങ്കുണ്ട്.
കേസുകൾ വൈകുന്നതിനു പല കാരണങ്ങളുണ്ട്. ജഡ്ജിമാരുടെ എണ്ണത്തിലുള്ള കുറവ് പ്രധാന കാരണമായി കോടതികൾ ചൂണ്ടിക്കാണിക്കുന്നു. 10 ലക്ഷം പേർക്ക് 10 ജഡ്ജിമാർ എന്നത് 50 ജഡ്ജിമാരായി ഉയർത്തണമെന്ന് 1987ൽ ലോ കമ്മീഷൻ ശിപാർശ ചെയ്തിരുന്നു. ഇപ്പോഴത് 21 ആണ്. ഈ അവസ്ഥയും ജഡ്ജിമാരുടെ ജോലിഭാരവും കാലാകാലങ്ങളിൽ കോടതി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താറുണ്ടെങ്കിലും കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല. ജഡ്ജിമാരുടെ ഒഴിവുകൾ നികത്തുന്നതിൽ തങ്ങൾക്കു കാര്യമായൊന്നും ചെയ്യാനില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഹൈക്കോടതിയിലെയും കീഴ്ക്കോടതിയിലെയും നിയമനങ്ങൾ കോടതി നിർദേശപ്രകാരം നടത്തേണ്ടത് സംസ്ഥാന സർക്കാരുകളാണ്.
കോടതികളുടെ കുറഞ്ഞ പ്രവർത്തന സമയവും കേസുകൾ മാറ്റിവയ്ക്കുന്നതുമൊക്കെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. കേസുകൾ നിരന്തരം മാറ്റിവയ്ക്കുന്നതിനെതിരേ സുപ്രീം കോടതിയും അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും മാറ്റമുണ്ടായിട്ടില്ല. ഉ
ദ്യോഗസ്ഥരുൾപ്പെടെയുള്ളവരുടെയും സർക്കാരിന്റെതന്നെയും മെല്ലപ്പോക്കുനയം ഹർജികളിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ കാലതാമസമുണ്ടാക്കുന്നുണ്ട്. സുപ്രീംകോടതിക്കു മറ്റു സംസ്ഥാനങ്ങളിൽ മേഖലാ ബെഞ്ചുകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിനും പഴക്കമേറെയുണ്ട്. 2010ൽ സുപ്രീംകോടതി ഈ ആവശ്യം തള്ളിക്കളഞ്ഞു.
ദേശീയ അപ്പീൽ കോടതിയെങ്കിലും വേണമെന്ന ആവശ്യം 2016ൽ ഭരണഘടനാബെഞ്ചിനു വിട്ടെങ്കിലും തീരുമാനമായിട്ടില്ല. സാന്പത്തിക പരാധീനത ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഹൈക്കോടതികളിൽപോലും അപ്പീൽ പോകാതെ നീതി വേണ്ടെന്നുവയ്ക്കുന്ന മനുഷ്യർ സുപ്രീംകോടതിക്കുവേണ്ടി ഡൽഹിയിൽ എങ്ങനെ പോകും?
പതിറ്റാണ്ടുകളായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ നിരവധിയുണ്ട്. ഒന്നിനുമില്ല ഉത്തരം. കോടതിവാതിലുകൾക്കു പുറത്ത് തങ്ങളുടെ നന്പർ വിളിക്കുന്നതും കാത്ത് ഒരേ നിൽപ്പു നിൽക്കുന്ന ഹതഭാഗ്യർ ആൾക്കൂട്ടങ്ങളായി മാറിക്കഴിഞ്ഞു.
പകലൊടുങ്ങുന്പോൾ മിക്കവർക്കും അറിയാനാകുന്നത് കേസിന്റെ അടുത്ത തീയതി മാത്രമാണ്. തൊഴിലും രോഗങ്ങളും സാന്പത്തിക പരാധീനതകളുമൊക്കെ മറന്ന് വക്കീലിനുള്ള ഫീസ് മുറപോലെ കൊടുത്ത് രാജ്യത്തിന്റെ വലിയൊരു പരിഛേദം കോടതിയിലും വരാന്തയിലും വക്കീലോഫീസുകളിലുമൊക്കെയായി കെട്ടിക്കിടക്കുന്നു. എന്നാണ് ഇതിനൊക്കെ തീർപ്പാകുന്നത്? എന്നാണ് നീതി നടപ്പാകുന്നത്?
കെട്ടിക്കിടക്കുന്ന കേസുകളിലെ കെട്ടുപോകുന്ന ജീവിതങ്ങൾ
11:22 PM Mar 07, 2023 | Deepika.com