ഭരിക്കുന്നവരുടെ രാഷ്ട്രീയ തീരുമാനമനുസരിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ രൂപീകരിക്കുന്ന കീഴ്വഴക്കം ഇതോടെ ഇല്ലാതാകുമെന്നു കരുതാം. തെരഞ്ഞെടുപ്പ് ശുദ്ധമല്ലെങ്കിൽ ഫലം ദുരന്തമായിരിക്കുമെന്ന കോടതിയുടെ നിരീക്ഷണം അതിന്റെ പൂർണമായ അർഥത്തിൽ ഉൾക്കൊള്ളാൻ ഭരണകൂടം തയാറാകട്ടെ.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷനെയും അംഗങ്ങളെയും നിയമിക്കാനുള്ള സ്വതന്ത്ര സംവിധാനമായി കൊളീജിയം സ്ഥാപിക്കണമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ വിശ്വാസ്യത വർധിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പു കമ്മീഷന്റെ ചെലവുകള്‍ക്കും മറ്റുമായി സ്വതന്ത്ര സെക്രട്ടേറിയറ്റ് രൂപീകരിക്കണമെന്ന നിര്‍ദേശവും ഭരണഘടനാ ബെഞ്ച് സര്‍ക്കാരിന്റെയും പാര്‍ലമെന്റിന്റെയും മുന്നില്‍ വച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്റെ കടപ്പാട് സർക്കാരിനോടല്ല, ജനാധിപത്യത്തോടാണെന്ന് ഓർമിപ്പിക്കുന്ന വിധി.
തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരുടെ നിയമനം രാഷ്ട്രപതി നടത്തേണ്ടത് പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവരുള്‍പ്പെട്ട ഉന്നതസമിതിയുടെ ഉപദേശപ്രകാരമായിരിക്കണമെന്നാണ് ഭരണഘടനാ ബെഞ്ച് വിധിച്ചിരിക്കുന്നത്. ലോക്സഭയിൽ പ്രതിപക്ഷ നേതാവില്ലെങ്കിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പ്രതിപക്ഷ പാർട്ടിയുടെ നേതാവിനെ സമിതിയിൽ ഉൾപ്പെടുത്തണം. തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനത്തിന് പാർലമെന്റ് നിയമം കൊണ്ടുവരുന്നതുവരെ ഇത്തരത്തിലുള്ള സമിതി തുടരണം. ജസ്റ്റീസ് കെ.എം. ജോസഫ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ഭരിക്കുന്നവരുടെ രാഷ്ട്രീയ തീരുമാനമനുസരിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ രൂപീകരിക്കുന്ന കീഴ്വഴക്കം ഇതോടെ ഇല്ലാതാകുമെന്നു കരുതാം. തെരഞ്ഞെടുപ്പ് ശുദ്ധമല്ലെങ്കിൽ ഫലം ദുരന്തമായിരിക്കുമെന്ന കോടതിയുടെ നിരീക്ഷണം അതിന്റെ പൂർണമായ അർഥത്തിൽ ഉൾക്കൊള്ളാൻ ഭരണകൂടം തയാറാകട്ടെ.
""ഏറ്റവും ശക്തമായ തോക്കിനേക്കാൾ ശക്തമാണ് ബാലറ്റ്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പു നടക്കുന്പോഴാണ് സാധാരണക്കാരിലൂടെ സമാധാനപരമായ വിപ്ലവം സാധ്യമാകുന്നത്. ഭരിക്കപ്പെടുന്നവരുടെ അഭിലാഷങ്ങൾ നിറവേറ്റപ്പെടാതെ വരുന്പോൾ ഭരണകക്ഷിയെ പരാജയപ്പെടുത്താനുള്ള, അഹിംസാത്മക അട്ടിമറിയോട് തെരഞ്ഞെടുപ്പിനെ ഉപമിക്കാം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ സങ്കൽപ്പങ്ങൾ ഭരണകൂടത്തിന് അപരിചിതരായ സഹചാരികളായിരിക്കരുത്. ഭരണഘടനയുടെ അടിസ്ഥാനഘടകമായ മതേതരത്വം, രാഷ്ട്രത്തിന്റെ എല്ലാ നടപടികളെയും സ്വാധീനിക്കേണ്ടതിനാൽ തിരസ്കരിക്കാനാവാത്തതും രൂപത്തിലും ഉള്ളടക്കത്തിലും പാലിക്കപ്പെടേണ്ടതുമാണ്.'' കോടതി നിരീക്ഷിച്ചു.
ഭരണകൂടത്തിന്റെ താത്പര്യങ്ങളും തെരഞ്ഞെടുപ്പു കമ്മീഷന്റെ താത്പര്യങ്ങളും പരസ്പരവിരുദ്ധമാകുന്നത് പുതിയ കാര്യമല്ല. പക്ഷേ, ബിജെപി സർക്കാരിന്റെ കാലത്ത് കമ്മീഷന്റെ നിയമനവും നടപടികളും എക്കാലത്തെയുംകാൾ വിമർശനങ്ങൾക്കിടയാക്കി. ഖനന മന്ത്രാലയത്തിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അരുൺ ഗോയലിനെ തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിച്ചതാണ് കോടതിയുടെ ഇടപെടലിനുള്ള ഏറ്റവും സമീപസ്ഥമായ കാരണം. കാലാവധി പൂർത്തിയാകും മുന്‍പ് സ്വമേധയാ വിരമിച്ച അദ്ദേഹത്തെ തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിക്കുകയായിരുന്നു. ഇതൊന്നും കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായും പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിലും കമ്മീഷന്റെ തീരുമാനം വിവാദമായിരുന്നു. അന്ന് ഭൂരിപക്ഷ തീരുമാനത്തോടു വിയോജിപ്പു പ്രകടിപ്പിച്ച കമ്മീഷണർ അശോക് ലാവാസയുടെ കുടുംബാംഗങ്ങൾക്കെതിരേ ആദായനികുതി വകുപ്പിന്റെ നടപടികളുണ്ടായതും വാർത്തയായിരുന്നു.
തെരഞ്ഞെടുപ്പു കമ്മീഷന്റെ സ്വതന്ത്രമായ പ്രവർത്തനം ഉറപ്പുവരുത്തൽ സർക്കാരിന്റെ വർത്തമാനം മാത്രമായി മാറിയെന്ന്, തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമന സംവിധാനം പരിഷ്കരിക്കണമെന്ന ഹർജി പരിഗണിക്കവേ കഴിഞ്ഞ നവംബറിൽ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. സർക്കാർ നിയമിക്കുന്ന കമ്മീഷണർമാർ ആവശ്യമായി വന്നാൽ പ്രധാനമന്ത്രിക്കെതിരേ നടപടിയെടുക്കാൻ തയാറാകുമോ എന്നും കോടതി തുറന്നുചോദിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർമാർ നിരവധിയുണ്ടായിട്ടുണ്ടെങ്കിലും ടി.എൻ. ശേഷനെപ്പോലെയുള്ളവർ ഒരിക്കലേ സംഭവിക്കുകയുള്ളൂ എന്നും കോടതി പറഞ്ഞു.
തെരഞ്ഞെടുപ്പു കമ്മീഷനെക്കുറിച്ച് ജനങ്ങൾ അറിയുന്നത് ശേഷന്റെ കാലത്താണെന്ന് ആളുകൾ പറയാറുണ്ട്. സുതാര്യമായ തെരഞ്ഞെടുപ്പു പ്രക്രിയയിൽ ഇടപെടാൻ അദ്ദേഹം സർക്കാരിനെ അനുവദിച്ചില്ല. പത്രികാ സമർപ്പണങ്ങൾ പരിശോധിച്ച് ആയിരക്കണക്കിനാളുകളെ തെരഞ്ഞെടുപ്പിൽനിന്ന് അയോഗ്യരാക്കി. പഞ്ചാബ്, ബിഹാർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കിയ അദ്ദേഹത്തെ ഇംപീച്ച് ചെയ്യാൻ പാർലമെന്റ് ശ്രമിച്ചെങ്കിലും നടന്നില്ല. കോൺഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യുപിഎ സർക്കാരിന്റെ 10 വർഷക്കാലത്തിനിടെ ആറ് മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർമാരെ നിയമിച്ചു. എൻഡിഎ സർക്കാർ എട്ടു വർഷത്തിനിടെ എട്ടുപേരെയും നിയമിച്ചു. തുടർച്ചയായി വരുന്ന സർക്കാരുകൾ തെരഞ്ഞെടുപ്പു കമ്മീഷന്റെ സ്വാതന്ത്ര്യം പൂർണമായി നശിപ്പിച്ചെന്നും ഹർജി പരിഗണിക്കവേ കോടതി പറഞ്ഞിരുന്നു. ടി.എൻ. ശേഷനെപ്പോലെയുള്ളവർ തെരഞ്ഞെടുപ്പു കമ്മീഷനിൽ വീണ്ടും എത്തേണ്ടത് ജനാധിപത്യ ഇന്ത്യയുടെ ആവശ്യമാണ്. അതിലേക്കുള്ള ചുവടുവയ്പാകട്ടെ സുപ്രീംകോടതി നടത്തിയിരിക്കുന്നത്.
വരുമോ വീണ്ടും ശേഷൻ യുഗം?
12:27 AM Mar 04, 2023 | Deepika.com