നെല്ലിന്റെ താങ്ങുവിലക്കാര്യമായാലും ദുരിതാശ്വാസ ഫണ്ടായാലും കപ്പലിലെ കള്ളന്മാർ
ഉൾപ്പെടെ അഴിയെണ്ണണം.
സഹജീവികളുടെ കണ്ണീരൊപ്പാൻ, ഉള്ള സന്പാദ്യത്തിൽനിന്ന് ഒരു പങ്ക് സർക്കാരിൽ ഏൽപ്പിച്ചവരുടെ കണ്ണു നിറയുന്നു. അവരുടെ ചില്ലിക്കാശുകൾക്കൊണ്ടു രൂപീകരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും സർക്കാരിന്റെ ശന്പളം പറ്റുന്നവർ ഉൾപ്പെടെയുള്ള കൊള്ളസംഘം വീതംവച്ചെടുത്തിരിക്കുന്നു. ദുരിതാശ്വാസനിധിയിലെ ക്രമക്കേടുകളെക്കുറിച്ചു വിജിലൻസ് നടത്തിയ അന്വേഷണം അഴിമതിയുടെ കോട്ടകളിലേക്കുള്ള പുതിയ വാതിലുകളാണു തുറന്നിരിക്കുന്നത്. കാവൽക്കാരായി നിർത്തിയവർ കൊള്ളക്കാരായി മാറിയെങ്കിൽ വിലങ്ങുവയ്ക്കാൻ വൈകരുത്.
കളക്ടറേറ്റുകളിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി (സിഎംഡിആര്‍എഫ്) കൈകാര്യം ചെയ്യുന്ന വിഭാഗത്തിലുമായിരുന്നു സംസ്ഥാനത്തൊട്ടാകെ ചൊവ്വാഴ്ച മിന്നൽ പരിശോധന നടത്തിയത്. ഫണ്ട് ദുരുപയോഗിക്കപ്പെടുന്നുവെന്ന ആരോപണങ്ങള്‍ വര്‍ധിച്ചതോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം പരിശോധനയ്ക്ക് ഉത്തരവിട്ടത്. വിചാരിച്ചതിലും ഗുരുതരമായ തട്ടിപ്പുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഏജന്റുമാർ മുഖേനയുമാണ് തട്ടിപ്പുകൾ അരങ്ങേറിയിട്ടുള്ളതെന്നാണ് വിവരം. പരിശോധനകൾ പൂർത്തിയാകുന്നതോടെ കോടികളുടെ അഴിമതി പുറത്തുവന്നേക്കും. അഴിമതിക്കാരെ കർശനമായി നേരിടേണ്ടതുണ്ട്. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നു മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെതന്നെ പ്രധാനമാണ്, അഴിമതി നടന്നു എന്നതിന്റെ പേരിൽ അർഹരായവർക്കുള്ള സഹായം ഇനിയുള്ള ദിവസങ്ങളിൽ മുടങ്ങരുത് എന്നതും.
ഓരോ ജില്ലയിലും 300 വീതം രണ്ടു വർഷത്തെ ഫയലുകളാണ് ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ടു വിജിലൻസ് പരിശോധിച്ചത്. ചെറിയ സാങ്കേതിക പിഴവുകളോ നിസാര തെറ്റുകളോ അല്ല കണ്ടെത്തിയിട്ടുള്ളത്. സന്പന്നരായ വിദേശമലയാളികളുൾപ്പെടെ അനർഹരായവർ പണം തട്ടിയെടുത്തിട്ടുണ്ട്. ഏജന്റുമാരുടെ വിളയാട്ടവും മിന്നൽ പരിശോധനയിൽ വ്യക്തമായി. ഒരു ഏജന്റിന്റെ ഫോൺ നന്പർ ഉപയോഗിച്ച് 16 അപേക്ഷകളിൽവരെ ഫണ്ട് അനുവദിച്ചിരിക്കുന്നു. നിരവധി അപേക്ഷകളിൽ ഒരേ ഡോക്ടറുടെ സാക്ഷ്യപത്രം. പുനലൂരിൽ 1,500 സർട്ടിഫിക്കറ്റുകൾ വരെ ഒരു ഡോക്ടർ നൽകിയിട്ടുണ്ടത്രേ. ഒരേ വീട്ടിലെ എല്ലാവർക്കും രണ്ടുഘട്ടങ്ങളിലായി നാല് സർട്ടിഫിക്കറ്റുകൾ ഇതേ ഡോക്ടർ കൊടുത്തു; അതും രണ്ടു ദിവസത്തിനകം.
കരൾരോഗിക്ക് ഹൃദയസംബന്ധമായ രോഗമാണെന്നുള്ള സർട്ടിഫിക്കറ്റ് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ ഫണ്ട് അനുവദിക്കുകയും ചെയ്ത സംഭവങ്ങളുമുണ്ട്. ഹൃദയസംബന്ധമായ അസുഖത്തിന് രണ്ടു കളക്ടറേറ്റുകളിൽ അപേക്ഷ നൽകി പണം കൈപ്പറ്റിയ രോഗി പിന്നീട് കാൻസർ ചികിത്സയ്ക്കും പണം വാങ്ങി. ഇതിനാവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളും നൽകിയിരിക്കുന്നത് കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധൻ. മറ്റു ചിലരുടെ അപേക്ഷയിൽ കൊടുത്തിരിക്കുന്ന ഫോൺ നന്പരിൽ വിളിച്ചപ്പോൾ അവർ അപേക്ഷ കൊടുത്തിട്ടില്ലെന്ന് അറിയുന്നു. ചിലരെ ഫോണിൽ വിളിച്ചാൽ എടുക്കുന്നത് ഏജന്റ്. എറണാകുളത്തെ സന്പന്നനായ വിദേശ മലയാളിക്കു കൊടുത്ത ചികിത്സാ സഹായം മൂന്നു ലക്ഷം. മലപ്പുറത്ത് ചികിത്സയ്ക്കായി ചെലവായ തുക അപേക്ഷയിൽ രേഖപ്പെടുത്തിയില്ലെങ്കിലും ഫണ്ട് അനുവദിച്ചു. ഹൃദ്രോഗത്തിന് ആയുർവേദ വൈദ്യൻ നൽകിയ സർട്ടിഫിക്കറ്റുകളുമായി അഞ്ച് അപേക്ഷകൾ ഒരേ ഏജന്റ് തന്നെ സമർപ്പിച്ചിട്ടുണ്ട്. ആവശ്യത്തിനു രേഖകൾ സമർപ്പിക്കാത്തവർക്കും ഫണ്ട് അനുവദിച്ചതായി കണ്ടെത്തി.
സർക്കാരിന്റെ വരുമാനത്തിന്റെ സിംഹഭാഗവും പോകുന്നത് ജീവനക്കാർക്കു ശന്പളവും പെൻഷനും കൊടുക്കാനാണ്. ഇതത്രയും ജനങ്ങളുടെ നികുതിപ്പണമാണ്. അതു തികയാതെ വരുന്നതിനാൽ ഇപ്പോൾ കടം വാങ്ങിയാണ് ശന്പളം വിതരണം ചെയ്യുന്നത്. ജോലി ചെയ്തിട്ട് ശന്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നവരോട് ആർക്കുമില്ല പരിഭവം. പക്ഷേ, ചെയ്യുന്ന ജോലിക്ക് ശന്പളം വാങ്ങുകയും അതേ ജോലിക്കു കൈക്കൂലി വാങ്ങുകയും ചെയ്യുന്ന ഉദ്യോഗസ്ഥർ ഒന്നും രണ്ടുമല്ല. ഈ വെള്ളാനകൾക്കു കൈക്കൂലി കൊടുക്കാത്ത ഏതെങ്കിലുമൊരു പൗരൻ ഈ സംസ്ഥാനത്തുണ്ടോ? കൃഷിയിടത്തിന്റെയും നെല്ലിന്റെയും അളവിൽ കൃത്രിമം കാണിച്ച്, നെൽക്കർഷകർക്കു ലഭിക്കേണ്ട താങ്ങുവിലയിൽനിന്ന് ഉദ്യോഗസ്ഥരും ഏജന്റുമാരും ചേർന്നു ലക്ഷങ്ങൾ തട്ടിയെടുക്കുന്നതായി വിജിലൻസിന്റെ “ഓപ്പറേഷൻ റൈസ് ബൗൾ” കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നിട്ടും ദിവസങ്ങളേ ആയിട്ടുള്ളൂ. തട്ടിപ്പുസംഘത്തിലുള്ളത് സപ്ലൈകോ മാർക്കറ്റിംഗ് ഓഫീസർമാർ, പാഡി മാർക്കറ്റിംഗ് ഓഫീസർമാർ, പാഡി ക്വാളിറ്റി അഷ്വറൻസ് ഓഫീസർമാർ, കൃഷി ഓഫീസർമാർ, ഏജന്റുമാർ എന്നിവരാണ്. തട്ടിപ്പുണ്ട് പക്ഷേ, തെളിവില്ല എന്ന രീതിയിൽ ആ റെയ്ഡ് മഹോത്സവം അവസാനിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.
നെല്ലിന്റെ താങ്ങുവിലക്കാര്യമായാലും ദുരിതാശ്വാസ ഫണ്ടായാലും കപ്പലിലെ കള്ളന്മാർ ഉൾപ്പെടെ അഴിയെണ്ണണം. അല്ലെങ്കിൽ ദുരിതാശ്വാസം അവതാളത്തിലാകുമെന്നു മാത്രമല്ല, കള്ളന്മാരെ തീറ്റിപ്പോറ്റാൻ ആ ഫണ്ടിലേക്ക് കാശുകൊടുക്കണോയെന്ന് ജനം രണ്ടാമതൊന്ന് ആലോചിക്കും.
ദുരിതാശ്വാസത്തിലും പകൽക്കൊള്ള
01:21 AM Feb 24, 2023 | Deepika.com