വിനാശകരമായ ആയുധങ്ങളുടെ കൂന്പാരവും വകതിരിവില്ലാത്ത രാഷ്ട്രനേതാക്കളും യാഥാർഥ്യമാണെങ്കിലും സമാധാനത്തിനുള്ള ചർച്ചകൾ തുടർന്നുകൊണ്ടേയിരിക്കണമെന്നത് അനിവാര്യമായ വിധിയാണ്.
ലോകം ഭയപ്പെടുകയും ഭയപ്പെട്ടതിൽ പലതും സംഭവിക്കുകയും ചെയ്ത റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് നാളെ ഒരു വർഷം തികയുകയാണ്. വാർഷികത്തിനു തൊട്ടുമുന്പ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്നിൽ നടത്തിയ സന്ദർശനവും തുടർന്നു പോളണ്ടിലെ വാഴ്സോയിൽ നടത്തിയ പ്രസംഗവും എരിതീയിൽ എണ്ണയൊഴിച്ചിരിക്കുകയാണ്.
തൊട്ടുപിന്നാലെ, അമേരിക്കയുമായുള്ള "ന്യൂ സ്റ്റാർട്ട്' ആണവായുധ കരാറിൽനിന്നു പിന്മാറുന്നതായി റഷ്യ പ്രഖ്യാപിച്ചു. റഷ്യയുമായി ചങ്ങാത്തത്തിലുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് അടുത്തമാസം മോസ്കോയിലെത്തുമെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു. പുറത്തുനിന്നുള്ള പിന്തണയുടെ ഘട്ടം അവസാനിപ്പിച്ച് യുദ്ധത്തിൽ നേരിട്ടു പങ്കാളിയാകാൻ ഏതെങ്കിലുമൊരു രാജ്യം തുനിഞ്ഞാൽ ഈ യുദ്ധത്തിന്റെ ഗതി മാറുമെന്ന കാര്യത്തിൽ സംശയമില്ല. ചർച്ചകളുടെയും ഒത്തുതീർപ്പിന്റെയും തകർക്കപ്പെട്ട വഴികൾ പുനരുദ്ധരിക്കാൻ വൈകിയാൽ പിന്നീട് അവസരമുണ്ടായെന്നു വരില്ല.
റഷ്യയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുമെന്നു പറഞ്ഞ് റഷ്യന് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തുടങ്ങിയ യുദ്ധമാണ് യുക്രെയ്നും റഷ്യയ്ക്കുമുള്ള നാശത്തിനു മാത്രമല്ല ലോകമെങ്ങും ഭക്ഷ്യ-ഇന്ധന ക്ഷാമത്തിനും സാന്പത്തികമാന്ദ്യത്തിനുമൊക്കെ ഇടവരുത്തിക്കൊണ്ട് ഒരു വർഷമായി തുടരുന്നത്. ദിവസങ്ങൾകൊണ്ട് യുക്രെയ്നെ അടിയറവ് പറയിക്കുമെന്ന് പുടിൻ പ്രഖ്യാപിക്കുകയും അത് സാധിച്ചേക്കുമെന്നു നിരവധി രാഷ്ട്രീയ നിരീക്ഷകരും മാധ്യമപ്രവർത്തകരും വിശ്വസിക്കുകയും ചെയ്തെങ്കിലും കാര്യങ്ങൾ മറ്റൊരു വഴിക്കാണു പോയത്. യുക്രെയ്നിൽ വൻ നാശം വിതയ്ക്കാൻ റഷ്യയ്ക്കു കഴിഞ്ഞെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും കാര്യമായ മുന്നേറ്റം നടത്താനായിട്ടില്ലെന്നു മാത്രമല്ല, ആഗോള ജനാഭിപ്രായം കൂടുതൽ എതിരാകുകയും ചെയ്തു. റഷ്യ അനധികൃതമായി പിടിച്ചെടുത്ത ലുഹാൻസ്ക്, ഖെർസൺ, സപ്പോറീഷ്യ, ഡോണെറ്റ്സ്ക് എന്നീ യുക്രെയ്ൻ മേഖലകളിൽ അഞ്ചിലൊന്നു ഭാഗം നഷ്ടപ്പെട്ടു. ഇതിനിടെയാണ് അമേരിക്കയും യൂറോപ്പും യുക്രെയ്നു കൂടുതൽ ആയുധ, സാന്പത്തിക സഹായങ്ങൾക്കു മുതിരുന്നത്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഫെബ്രുവരി 20 വരെ യുക്രെയ്നിൽ 8006 പൗരന്മാർ കൊല്ലപ്പെട്ടു. യഥാർഥത്തിൽ കൊല്ലപ്പെട്ടവരുടെ കണക്ക് ഇതിലുമേറെയാകാനാണ് സാധ്യത. 13,287 പേർക്കു പരിക്കേറ്റു. 1,00,000 യുക്രെയ്നിയൻ സൈനികരും 1,80,000 റഷ്യൻ സൈനികരുമെങ്കിലും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകുമെന്നാണ് നോര്വീജിയൻ ചീഫ് ഓഫ് ഡിഫൻസിന്റെ കണക്ക്.
റഷ്യൻ സൈനികരുടെ മരണം 40,000-60,000 വരുമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പറയുന്നു. ഒന്നിനും കൃത്യമായ കണക്കില്ലെന്നതാണ് യാഥാർഥ്യം. യുക്രെയ്നിൽനിന്ന് ഒന്നര കോടിയോളം മനുഷ്യർ അയൽരാജ്യങ്ങളിലേക്കു പലായനം ചെയ്തു. യുക്രെയ്നുമായി താരതമ്യപ്പെടുത്താനാവില്ലെങ്കിലും റഷ്യയിൽനിന്നും ലക്ഷക്കണക്കിനാളുകൾ അയൽരാജ്യങ്ങളിലേക്കു കുടിയേറിയിട്ടുണ്ട്. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും തകർന്നതിനാൽ മാത്രം 16 ലക്ഷം കോടി രൂപയുടെ നാശനഷ്ടങ്ങളാണ് യുക്രെയ്നിൽ ഉണ്ടായിരിക്കുന്നത്. ഈ കണക്ക് ഓരോ ദിവസവും ഉയരുകയാണ്. കെടുതിയല്ലാതെ മറ്റൊന്നും മനുഷ്യരാശിക്കു നൽകാൻ ഒരു യുദ്ധത്തിനും കഴിയില്ലെന്ന യാഥാർഥ്യം ഒരിക്കൽകൂടി ഓർമിപ്പിക്കുകയാണ് റഷ്യയുടെ യുക്രെയ്ൻ അധിനിവേശം.
അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യയ്ക്കെതിരേ ഏർപ്പെടുത്തിയ ഉപരോധവും തുടർന്നു റഷ്യ തടസപ്പെടുത്തിയ ധാന്യ കയറ്റുമതിയും ലോകത്തുണ്ടാക്കിയ ഭക്ഷ്യക്ഷാമം ഇപ്പോഴും അവസാനിച്ചിട്ടില്ല. പെട്രോളിയം ഉത്പന്നങ്ങളുടെയും കൽക്കരിയുടെയും കയറ്റുമതിയിലും റഷ്യ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ധനത്തിന്റെ വിലക്കയറ്റവും ലോകരാഷ്ട്രങ്ങളെ സാന്പത്തിക മാന്ദ്യത്തിലേക്കു കൊണ്ടുപോകുകയാണ്. കോവിഡും കാലാവസ്ഥാ വ്യതിയാനവും ആഭ്യന്തരകലാപങ്ങളും ഇസ്ലാമിക തീവ്രവാദവുമൊക്കെ മനുഷ്യജീവിതം ദുഷ്കരമാക്കുന്നതിനിടെയാണ് റഷ്യ സാമ്രാജ്യത്വ മോഹവുമായി യുക്രെയ്നിലെത്തിയത്. സൊമാലിയ പോലുള്ള ആഫ്രിക്കൻ രാജ്യങ്ങൾ മാത്രമല്ല, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ശ്രീലങ്കയുമൊക്കെ കടുത്ത ഭക്ഷ്യക്ഷാമത്തിലും സാന്പത്തിക മാന്ദ്യത്തിലും പൊറുതിമുട്ടുകയാണ്. റഷ്യയുമായി ഇന്ധന കരാറിലേർപ്പെട്ട നയതന്ത്രമാണ് ഇന്ത്യയെ പിടിച്ചുനിർത്തിയത്. അതേസമയം, യുക്രെയ്നിൽനിന്നു മടങ്ങിയെത്തിയ ആയിരക്കണക്കിനു മെഡിക്കൽ വിദ്യാർഥികളുടെ കാര്യം ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്.
യുക്രെയ്ൻ ജനതയുടെ ജീവിതം കീഴ്മേൽ മറിഞ്ഞു. പലായനം ചെയ്തവരും രാജ്യത്ത് അവശേഷിക്കുന്നവരും കടന്നുപോകുന്നത് തീരാ ദുരിതങ്ങളിലൂടെയാണ്. ഏകാധിപതിയുടെ കീഴിൽ കഴിയുന്ന റഷ്യക്കാർക്കു വസ്തുതകൾ തുറന്നുപറയാൻ പരിമിതിയുണ്ട്. ബിബിസിയുടെ റഷ്യൻ ഓഫീസിൽ ജോലി ചെയ്തിരുന്ന ആന്ദ്രേ ഗോർയാനോവ് ഇന്നലെ ബിബിസിയിലെഴുതിയ ലേഖനത്തിൽ പറയുന്നത് സർക്കാരിനെ ഭയപ്പെടുന്നതിനാൽ ആരും അനുകൂലിക്കുന്നില്ലെങ്കിലും യുദ്ധത്തെ ഒരാൾപോലും എതിർത്തു പറയില്ലെന്നാണ്. വിദേശത്തുള്ള റഷ്യക്കാരാണ് യുദ്ധത്തെക്കുറിച്ച് ചൂടുള്ള ചർച്ചകൾ നടത്തുന്നതും അഭിപ്രായം പറയുന്നതും. സാഹചര്യവുമായി പൊരുത്തപ്പെടാനാണ് സാധാരണക്കാർ ശ്രമിക്കുന്നത്. റഷ്യൻ അധിനിവേശമെന്ന വാക്കിനു പകരം പുടിൻ വിശദീകരിക്കുന്നതുപോലെ 'സ്പെഷൽ മിലിട്ടറി ഓപ്പറേഷൻ' എന്നു പറഞ്ഞ് സാധാരണക്കാർ ഒഴിഞ്ഞുമാറുകയാണെന്നും അന്ദ്രേ പറയുന്നു. സ്വതന്ത്രമാധ്യമങ്ങളുടെ നിരോധനമോ സ്കൂളുകളിൽ പട്ടാളക്കാരുടെ യുദ്ധാനുകൂല പ്രസംഗങ്ങളോ അതിർത്തിയാത്രാ നിരോധനങ്ങളോ യുദ്ധത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ജയിലിൽ പോകുന്നതോ ഒന്നും തെറ്റായ കാര്യങ്ങളല്ലെന്ന് വിശ്വസിക്കാൻ അവർ നിർബന്ധിതരായിരിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ ദയനീയ പരാജയത്തിനുകൂടിയാണ് ഈ യുദ്ധം സാക്ഷ്യം വഹിച്ചത്. വൻശക്തികളോട് അഭ്യർഥനകൾ നടത്തുന്നതിനപ്പുറം ഒന്നും ചെയ്യാനാകാത്ത യുഎന്നിന് ആകെ സാധിച്ചത് കുറച്ചു ധാന്യ-മരുന്നു വിതരണങ്ങളാണ്. യുക്രെയ്ന്റെ പല മേഖലകളും വിട്ടുകൊടുക്കുകയും നിരായുധീകരണം നടത്തുകയും നാറ്റോ അംഗത്വം നിഷേധിക്കുകയും ചെയ്യുക എന്ന പുടിന്റെ ആവശ്യങ്ങൾ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അംഗീകരിക്കില്ല.
പുടിൻ ഭരണകൂടം നിലവിലുള്ള കാലത്തോളം നയതന്ത്ര ചർച്ചകൾ വിജയിക്കില്ലെന്നാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചിട്ടുള്ള മനുഷ്യാവകാശ സംഘടനയായ മെമ്മോറിയലിന്റെ, സ്ഥാപകരിലൊരാളായ ഷെർബക്കോവ പറഞ്ഞത്. പക്ഷേ പുടിന്റെ ഈഗോയെ ശമിപ്പിക്കുംവിധമുള്ള ഇടപെടലുകൾ നടത്തേണ്ടത് ലോകത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. രണ്ടു ലോകയുദ്ധങ്ങളും ആയിരക്കണക്കിനു മറ്റു യുദ്ധങ്ങളും കോടാനുകോടി മൃതദേഹങ്ങളും കണ്ടിട്ടും ഒന്നിച്ചുജീവിക്കേണ്ടതെങ്ങനെയെന്നു നമുക്കിനിയും മനസിലായില്ല. വിനാശകരമായ ആയുധങ്ങളുടെ കൂന്പാരവും വകതിരിവില്ലാത്ത രാഷ്ട്രനേതാക്കളും യാഥാർഥ്യമാണെങ്കിലും സമാധാനത്തിനുള്ള ചർച്ചകൾ തുടർന്നുകൊണ്ടേയിരിക്കണമെന്നത് അനിവാര്യമായ വിധിയാണ്. സാധ്യതകൾ എത്ര കുറവാണെങ്കിലും യുദ്ധത്തിനായി ചേരി തിരിയുകയല്ല, സമാധാന ചർച്ചകൾക്കായി കൈകോർക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ പുടിൻ വിതച്ച നാശം ലോകം കൊയ്യേണ്ടിവരും.
പുടിന്റെ യുദ്ധവെറിക്ക് നാളെ ദുഃഖവാർഷികം
01:11 AM Feb 23, 2023 | Deepika.com