ഉദ്യോഗസ്ഥരുടെയും മില്ലുടമകളുടെയും അടിമകളെപ്പോലെ കഴിയേണ്ട ഗതികേട് കർഷകർക്കുണ്ടാകരുത്. നാലു മാസമെങ്കിലും പാടത്തുനിന്നു കയറാതെയുള്ള കർഷകരുടെ അധ്വാനമാണ് കേരളത്തിലെ വയലുകളിൽ പൊന്നുപോലെ വിളഞ്ഞുകിടക്കുന്നത്. അതു തല്ലിക്കൊഴിക്കരുത്.
വിളഞ്ഞു പാകമായ നെൽപ്പാടങ്ങൾ അപ്പർ കുട്ടനാട്ടിലും പാലക്കാട്ടുമുൾപ്പെടെ കേരളത്തിന്റെ സ്വർണകാഴ്ചയായിക്കഴിഞ്ഞു. പലയിടത്തും കൊയ്ത്തു തുടങ്ങി. മാർച്ച് ആദ്യവാരത്തോടെ അപ്പർ കുട്ടനാട്ടിൽ കൊയ്ത്തു തുടങ്ങും. പക്ഷേ, പതിവുപോലെ ഉത്സവപ്പറന്പുകൾക്കു സമാനമാകേണ്ട കൊയ്ത്തുപാടങ്ങൾക്കു മുകളിൽ ആശങ്കയുടെ കാർമേഘങ്ങളാണു പരക്കുന്നത്. നെല്ല് യഥാസമയം സംഭരിക്കാൻ ഇത്തവണയെങ്കിലും സർക്കാർ സംവിധാനമൊരുക്കുമോയെന്ന ആശങ്കയാണു പ്രധാനം. കൊയ്ത്തു യന്ത്രങ്ങൾ സമയത്ത് എത്തിക്കുമെന്നും നെല്ല് സംഭരിക്കുന്ന മില്ലുകാരുമായി ധാരണയിലെത്തിയെന്നും കർഷകർക്ക് യഥാസമയം പണം ലഭിക്കുമെന്നുമൊക്കെ ഉറപ്പാക്കാൻ ഇതാണു സമയം.
മറ്റു പല കൃഷികളുംപോലെ നെൽകൃഷിയും ലാഭകരമല്ലാതായി. രാസവളം, കീടനാശിനി, പണിക്കൂലി എന്നീ ചെലവുകളെല്ലാം വർധിച്ചെങ്കിലും താങ്ങുവില വർധിപ്പിക്കാത്തത് കർഷകരെ നെൽകൃഷിയിൽനിന്നു പിന്തിരിയാൻ പ്രേരിപ്പിക്കുകയാണ്. 28.20 രൂപയുടെ താങ്ങുവിലയാണ് ആകെ ആശ്രയം. കൈകാര്യച്ചെലവ് ഇനത്തിൽ മില്ലുകാർ നൽകുന്ന 12 പൈസകൂടിയാകുന്പോൾ 28.32 രൂപയാകും. കേന്ദ്രസർക്കാർ താങ്ങുവില ഒരു രൂപ കൂട്ടിയെങ്കിലും സംസ്ഥാനം നയാപൈസ വർധിപ്പിച്ചിട്ടില്ല. ഉള്ളത് സമയത്ത് കൊടുക്കുകയുമില്ല. മില്ലുടമകൾ സംഭരിക്കുന്ന നെല്ല് അരിയാക്കി സപ്ലൈക്കോയ്ക്കു നൽകുകയാണ് ചെയ്യുന്നത്. ഈ ഇടപാടിൽ നടക്കുന്ന അഴിമതികൾ കഴിഞ്ഞദിവസം വിജലൻസ് പരിശോധനയിൽ വെളിപ്പെട്ടെങ്കിലും ഒന്നിനും തെളിവില്ലെന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്. കഴിഞ്ഞ വിള സീസണിൽ നെല്ല് സംഭരിച്ച വകയിൽ 27,815 കർഷകർക്ക് പണം നൽകാനുണ്ടെന്നാണ് ഈ മാസം ആദ്യം കൃഷിമന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ പറഞ്ഞത്. 189 കോടി രൂപയാണ് കുടിശിക. ചെറുകിട കർഷകരിലേറെയും വായ്പയെടുത്താണ് കൃഷിയിറക്കുന്നത്. വിറ്റ നെല്ലിന്റെ വില സമയത്തു കിട്ടിയില്ലെങ്കിൽ തിരിച്ചടവ് മുടങ്ങുകയും പലിശയടയ്ക്കേണ്ടിവരികയും ചെയ്യും. അടുത്ത കൃഷിയുടെ സമയത്തും പണം കിട്ടിയില്ലെങ്കിൽ വീണ്ടും വായ്പയെടുക്കണം. ഇങ്ങനെ അടയ്ക്കേണ്ടിവരുന്ന പലിശകൂടിയാകുന്പോൾ കൃഷി നഷ്ടമാകുമെന്നു മാത്രമല്ല, കർഷകർ കടക്കെണിയിലാകുകയും ചെയ്യും. നെല്ലിനു 35 രൂപയെങ്കിലും താങ്ങുവിലയാക്കണമെന്നാണു കർഷകരുടെ ആവശ്യം.
നെൽ കർഷകർ കേരള ബാങ്കിൽ അക്കൗണ്ട് തുടങ്ങണമെന്ന സർക്കാരിന്റെ നിർദേശമാണ് മറ്റൊരു ദുരിതമായി മാറിയിരിക്കുന്നത്. ഇപ്പോഴുള്ള പ്രതിസന്ധികൾതന്നെ പരിഹരിക്കാൻ കഴിയാത്ത സർക്കാർ പുതിയ നിബന്ധനകളിലൂടെ കർഷകരെ കൂടുതൽ വലയ്ക്കുകയാണ്. വിതച്ച സമയത്ത് കരമടച്ച രസീതും നിലവിലുള്ള പാസ്ബുക്കിന്റെ കോപ്പിയും 200 രൂപയുടെ മുദ്രപ്പത്രത്തിലെ കരാർ ഉടന്പടിയുമൊക്കെ കൃഷിഭവനിൽ സമർപ്പിച്ചതാണ്. കേരള ബാങ്കിൽ അക്കൗണ്ട് തുടങ്ങിയാൽ ഈ രേഖകളിൽ പലതും വീണ്ടും സമർപ്പിക്കേണ്ടിവരും. മാത്രമല്ല, ഗ്രാമങ്ങളിൽപോലും ശാഖകളുള്ള ദേശസാത്കൃത ബാങ്കുകളിലൂടെയുള്ള ഇടപാടുകളാണ് കർഷകർക്ക് സൗകര്യം. കേരളത്തിലെ പല നാട്ടിൻപുറങ്ങളിലും കേരള ബാങ്കിനു ശാഖകളില്ല. കർഷകരുടെ അസൗകര്യങ്ങളല്ല തങ്ങളുടെ സൗകര്യങ്ങളാണ് പരിഗണിക്കേണ്ടത് എന്ന നിലപാട് സർക്കാരിനു ഭൂഷണമല്ല. കൃഷിയെന്ന സാഹസത്തിനിറങ്ങുന്നവരെ ഇനിയും മടുപ്പിക്കണോ?
ആനയും മയിലും പന്നിയും കുരങ്ങുമൊക്കെ ചേർന്ന് വനാതിർത്തി പ്രദേശങ്ങളിലെ കൃഷിയൊക്കെ അവതാളത്തിലാക്കി. ജനരോഷം ഉയരുന്പോൾ എന്തെങ്കിലും കാട്ടിക്കൂട്ടുമെന്നല്ലാതെ വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ ഫലപ്രദമായ നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പാലക്കാട് ഉൾപ്പെടെ പലയിടങ്ങളിലും മറ്റു കൃഷികൾ ചെയ്യുന്നവർ തന്നെയാണ് നെൽകൃഷിയും നടത്തുന്നത്. ഒന്നിൽനിന്നും വരുമാനമില്ലാതായെങ്കിലും മറ്റ് ഉപജീവനമാർഗങ്ങളൊന്നും ഇല്ലാത്തവരും കൃഷിയെ പ്രാണനെപ്പോലെ കരുതുന്നവരുമാണ് ഇപ്പോഴും തൊടിയിൽനിന്നും പാടത്തുനിന്നും കയറാതെ നടക്കുന്നത്. അവസാനത്തെ കൃഷിക്കാരനെയും തല്ലിയോടിക്കരുത്.
ഈ കൊയ്ത്തുകാലത്തെങ്കിലും സർക്കാർ ഉത്തരവാദിത്വം നിറവേറ്റണം. കൊയ്ത്തു-മെതി യന്ത്രങ്ങൾ പാടങ്ങളിലെത്തിക്കാനുള്ള ഏർപ്പാടാണ് അദ്യം ചെയ്യേണ്ടത്. മില്ലുടമകളുമായി ധാരണയിലെത്താനും വൈകരുത്. സർക്കാർ നൽകാനുള്ള കുടിശികയുടെ പേരിലും വിലയിടിക്കുന്നതിന്റെ ഭാഗമായും കൊയ്ത്തു കഴിയുന്പോൾ മില്ലുടമകൾ നടത്തുന്ന വിലപേശൽ ഇത്തവണ ഉണ്ടാകരുത്. കൊയ്തുകൂട്ടിയ നെല്ലു കിളിർക്കാൻ തുടങ്ങുന്പോഴല്ല മില്ലുടമകളുമായുള്ള ചർച്ച തുടങ്ങേണ്ടത്. കേരള ബാങ്കിൽ അക്കൗണ്ട് തുടങ്ങണമെന്ന നിബന്ധന അടിച്ചേൽപ്പിക്കരുത്.
കഴിഞ്ഞ മേയിലും ഒക്ടോബറിലുമൊക്കെ കർഷകർ അനുഭവിക്കേണ്ടിവന്ന ദുർവിധി ആവർത്തിക്കാതിരിക്കാൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ഇപ്പോൾത്തന്നെ ചെയ്യണം. ഉദ്യോഗസ്ഥരുടെയും മില്ലുടമകളുടെയും അടിമകളെപ്പോലെ കഴിയേണ്ട ഗതികേട് കർഷകർക്കുണ്ടാകരുത്. നാലു മാസമെങ്കിലും പാടത്തുനിന്നു കയറാതെയുള്ള കർഷകരുടെ അധ്വാനമാണ് കേരളത്തിലെ വയലുകളിൽ പൊന്നുപോലെ വിളഞ്ഞുകിടക്കുന്നത്. അതു തല്ലിക്കൊഴിക്കരുത്.
കൊയ്ത്തുകാലമാണ്; ഇത്തവണയെങ്കിലും...
11:36 PM Feb 21, 2023 | Deepika.com