അഴിമതിമുക്തമായ കേരളം ഇന്നും സ്വപ്നമാണ്. ഓരോ ഫയലും അഴിമതിക്കുള്ള അവസരമാണെന്നു കരുതുന്നവരെ ആട്ടിപ്പുറത്താക്കുവോളം നടപ്പാകാനിടയില്ലാത്ത സ്വപ്നം.
കൈക്കൂലി ചോദിക്കുന്നതു മാത്രമല്ല, സേവനങ്ങൾ വൈകിപ്പിക്കുന്നതും അവകാശങ്ങൾ നിഷേധിക്കുന്നതും അഴിമതിയാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ്. പക്ഷേ, സർക്കാർ ഉദ്യോഗസ്ഥർ അതു കേട്ടഭാവം കാണിക്കുന്നില്ലെങ്കിൽ എന്തു പ്രയോജനം? ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ പഴയ ഉണർത്തുപാട്ടിന്റെ അവസ്ഥയാകും ഇതിനും. ഇതോടു ചേർത്തുവായിക്കേണ്ട കാര്യമാണ്, സർക്കാർ ജീവനക്കാർ കൃത്യമായി ഓഫിസിലെത്തി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ബയോ മെട്രിക് പഞ്ചിംഗ് സംവിധാനത്തിന്റെ ഇന്നത്തെയവസ്ഥ. പ്രഖ്യാപനങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ പൂർണമായി നടപ്പായിട്ടില്ല. കൃത്യമായി ശന്പളം വാങ്ങുന്നവർ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാരിനു കഴിയുന്നില്ലെങ്കിൽ അതു കെടുകാര്യസ്ഥതയാണ്. ഈ കെടുകാര്യസ്ഥതയാണ് അഴിമതിയുടെ പ്രഭവകേന്ദ്രമെന്നു സർക്കാർ മറക്കരുത്.
സംസ്ഥാന തദ്ദേശദിനാഘോഷം പാലക്കാട്ട് ചാലിശേരിയിൽ ഉദ്ഘാടനം ചെയ്തപ്പോഴാണ് ജനസേവനത്തിന്റെ കാര്യം മുഖ്യമന്ത്രി സർക്കാർ ജീവനക്കാരെ ഓർമിപ്പിച്ചത്. “മികച്ച സേവനം ഉറപ്പുവരുത്താൻ തദ്ദേശസ്ഥാപനങ്ങൾക്കു കഴിയണം. സർക്കാർ സ്ഥാപനങ്ങളിൽ വരുന്നവർ ദയ ചോദിച്ചു വരുന്നവരല്ല. അവർ അർഹമായ കാര്യങ്ങളാണു ചോദിക്കുന്നത്. പണം ആവശ്യപ്പെടുന്നതു മാത്രമല്ല, സേവനങ്ങൾ വൈകിപ്പിക്കുന്നതും അവകാശങ്ങൾ നിഷേധിക്കുന്നതും അഴിമതിയാണ്.’’ എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. കേൾക്കാൻ ഇന്പമുള്ള ഈ വാക്കുകൾ പ്രാവർത്തികമായിരുന്നെങ്കിൽ! സേവനങ്ങൾ വൈകിപ്പിക്കുന്നത് അഴിമതിയാണെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ മാത്രമല്ല, ഒട്ടുമുക്കാലും സർക്കാർ ഓഫീസുകൾ അഴിമതിയുടെ കേന്ദ്രങ്ങളാണെന്നു പറയേണ്ടിവരും.
മിനിറ്റുകൾകൊണ്ട് നടത്താവുന്ന നിസാര കാര്യങ്ങൾപോലും സാധിച്ചുകിട്ടാൻ എത്രയോ ദിവസങ്ങളാണ് ആളുകൾ ജീവനക്കാരുടെ ദയ കാത്ത് ഓഫീസുകൾ കയറിയിറങ്ങുന്നത്. കൈക്കൂലി കൊടുക്കുവോളം കരുണയില്ലെന്നതാണ് യാഥാർഥ്യം. പഞ്ചായത്ത് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ, കളക്ടറേറ്റിലെ വിവിധ വകുപ്പുകൾ, സെക്രട്ടേറിയറ്റ്, പരീക്ഷാഭവൻ, ആർ.ടി. ഓഫീസുകൾ, പോലീസ് സ്റ്റേഷനുകൾ, യൂണിവേഴ്സിറ്റികൾ...എന്തിന് മെഡിക്കൽ കോളജുകളിൽ നിർധനരായ രോഗികളോടുപോലും പണം വാങ്ങുന്ന ഷൈലോക്കുമാരെ ആർക്കാണ് അറിയില്ലാത്തത്? മാറിമാറി വരുന്ന സർക്കാരുകൾ എല്ലാം അഴിമതി തടയുന്നതിൽ അന്പേ പരാജയപ്പട്ടതിന്റെ ബാക്കിപത്രമാണിത്.
അഴിമതിയെന്ന വിഷവൃക്ഷത്തിന്റെ വേരുകൾ അറുക്കാനൊന്നും കഴിഞ്ഞില്ലെങ്കിലും ജീവനക്കാർ നിശ്ചിതസമയത്ത് ജോലി ചെയ്യുന്നുണ്ടെന്നെങ്കിലും ഉറപ്പാക്കാൻ ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിലൂടെ സാധ്യമാകും. നൂറോളം വകുപ്പുകൾ സർക്കാരിനു കീഴിലുണ്ടെങ്കിലും നാലിലൊന്നിടത്തുപോലും ഇത് ഏർപ്പെടുത്തിയിട്ടില്ല. ബയോമെട്രിക് പഞ്ചിംഗ് ഉണ്ടെങ്കിൽ ജോലിക്കു കയറിയശേഷം മുങ്ങുന്ന പണി ഇനി എളുപ്പമല്ല. മതിയായ കാരണം കൂടാതെ തിരിച്ചെത്താൻ അരമണിക്കൂറിലേറെ വൈകിയാൽ ശന്പളം കൈകാര്യം ചെയ്യുന്ന ‘സ്പാർക്’വെബ്സൈറ്റിലേക്ക് വിവരം ചെല്ലും.
ആക്സസ് കൺട്രോൾ സിസ്റ്റം എന്നാണ് ഇതറിയപ്പെടുന്നത്. പഞ്ചിംഗ് സ്ഥാപിച്ച പലയിടത്തും സ്പാർക്കുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നത് വലിയ ന്യൂനതയാണ്. കഴിഞ്ഞ ഏപ്രിലിൽ സെക്രട്ടേറിയറ്റിൽ ഇത് ഏർപ്പെടുത്താൻ തീരുമാനിച്ചപ്പോൾ യൂണിയനുകൾ പറഞ്ഞത്, ജീവനക്കാരെ ബന്ദിയാക്കാനുള്ള നീക്കമെന്നാണ്. കാലങ്ങളായി ജനങ്ങളെ ബന്ദിയാക്കി സുഖജീവിതം നയിക്കുന്നവരുടെ വിലാപം! വൈകി ഓഫീസിലെത്തുകയും നേരത്തേ വീട്ടിൽ പോകുകയും യൂണിയൻ പ്രവർത്തനങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കുമൊക്കെയായി തോന്നുന്പോഴൊക്കെ മുങ്ങുകയും ചെയ്യുന്ന ജീവനക്കാരെ നിലയ്ക്കുനിർത്താൻ വൈകരുത്. ബയോമെട്രിക് പഞ്ചിംഗ് ജനുവരി ഒന്നുമുതൽ നടപ്പാക്കണമെന്നു നിർദേശമുണ്ടായിരുന്നെങ്കിലും പിന്നീട് മാര്ച്ച് 31ലേക്കു മാറ്റി.
കഴിഞ്ഞ വർഷങ്ങളിലും ഇതു നടപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിലും യൂണിയനുകളുടെ എതിർപ്പ് കാരണം നടപ്പാക്കനായിരുന്നില്ല. അവധി രജിസ്റ്ററിൽ രേഖപ്പെടുത്താതിരിക്കുകയും ലീവ് സറണ്ടറിലൂടെ പണം കൈപ്പറ്റുന്നതുമൊക്കെ ബയോമെട്രിക് പഞ്ചിംഗ് വന്നാൽ നടക്കില്ല. ഏതാനും ദിവസം മുന്പ് കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ടയവധിയെടുത്ത് ടൂറിനുപോയപ്പോഴും അവധിയെടുത്ത ജീവനക്കാരിൽ പലരും രജിസ്റ്ററിൽ അവധി രേഖപ്പെടുത്തിയിരുന്നില്ലെന്നായിരുന്നു റിപ്പോർട്ടുകൾ.
സത്യസന്ധരായ ജീവനക്കാർ എല്ലാ ഓഫീസുകളിലുമുണ്ടെങ്കിലും എണ്ണം കുറവാണ്. ബയോമെട്രിക് പഞ്ചിംഗ് ഏർപ്പെടുത്തുകയും കഴിയുന്നത്ര സേവനങ്ങൾ ഓൺലൈൻ വഴിയാക്കുകയും ചെയ്താൽ അഴിമതിക്ക് ഒരു പരിധിവരെ വിരാമമിടാൻ കഴിയും. ഓൺലൈൻവഴി കൈക്കൂലി വാങ്ങുന്നതും മറക്കുന്നില്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് ആർടി ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഗൂഗിൾപേ വഴി ജീവനക്കാർ കൈക്കൂലി കൈപ്പറ്റുന്നതായി കണ്ടെത്തിയത്. ഏതൊരു അഴിമതിയും ഇല്ലാതാക്കണമെങ്കിൽ നടപ്പാക്കുന്നവർക്ക് അതിനുള്ള യോഗ്യതയുണ്ടാകണമെന്നതും മറക്കരുത്. പിൻവാതിൽ നിയമനവും സ്വജനപക്ഷപാതവും കൊടികുത്തിയ അഴിമതികളും നടത്തുന്ന പാർട്ടിക്കാരെ സംരക്ഷിക്കുന്നെന്ന ആരോപണം നേരിടുന്ന സർക്കാരിന് ജീവനക്കാരോട് ‘നോ’പറയണമെങ്കിൽ അതിനുള്ള യോഗ്യത ഉണ്ടാകണം; ഇടപാടുകൾ സുതാര്യമാകണം. അഴിമതിമുക്തമായ കേരളം ഇന്നും സ്വപ്നമാണ്. ഓരോ ഫയലും അഴിമതിക്കുള്ള അവസരമാണെന്നു കരുതുന്നവരെ ആട്ടിപ്പുറത്താക്കുവോളം നടപ്പാകാനിടയില്ലാത്ത സ്വപ്നം.
അഴിമതിക്കാരെ അഴിയെണ്ണിക്കണം
01:38 AM Feb 20, 2023 | Deepika.com