പാവപ്പെട്ട കർഷകർക്കുള്ള പിച്ചക്കാശിലും കൈയിട്ടുവാരുന്ന ഈ അഴിമതിക്കാരെ സർവീസിൽ തുടരാൻ അനുവദിച്ചാൽ ചോദ്യംചെയ്യപ്പെടുന്നത് സർക്കാരിന്റെ സത്യസന്ധതയാണ്.
കൃഷിനഷ്ടത്തിലും കടക്കെണിയിലും നട്ടംതിരിയുന്ന നെൽക്കർഷകനു കൊടുക്കേണ്ട താങ്ങുവില പോലും തട്ടിയെടുക്കുന്ന ആർത്തി മൂത്ത ഉദ്യോഗസ്ഥപ്പരിഷകളെക്കുറിച്ചുള്ള വാർത്ത നടുക്കമുളവാക്കുന്നതാണ്. കൃഷിയിടത്തിന്റെയും നെല്ലിന്റെയും അളവിൽ കൃത്രിമത്വം കാണിച്ച്, കർഷകനു ലഭിക്കേണ്ട താങ്ങുവിലയിൽനിന്ന് ഉദ്യോഗസ്ഥരും ഏജന്റുമാരും ചേർന്നു ലക്ഷങ്ങൾ തട്ടിയെടുത്തിരിക്കുന്നു. ‘ഓപ്പറേഷൻ റൈസ് ബൗൾ’ എന്ന പേരിൽ വിജിലൻസ് സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയിലാണ് ഈ അഴിമതിക്കൊയ്ത്ത് വെളിപ്പെട്ടത്. തട്ടിപ്പുസംഘത്തിലുള്ളത് സപ്ലൈകോ മാർക്കറ്റിംഗ് ഓഫീസർമാർ, പാഡി മാർക്കറ്റിംഗ് ഓഫീസർമാർ, പാഡി ക്വാളിറ്റി അഷ്വറൻസ് ഓഫീസർമാർ, കൃഷി ഓഫീസർമാർ, ഏജന്റുമാർ എന്നിവരാണ്. പാവപ്പെട്ട കർഷകർക്കുള്ള പിച്ചക്കാശിലും കൈയിട്ടുവാരുന്ന ഈ അഴിമതിക്കാരെ സർവീസിൽ തുടരാൻ അനുവദിച്ചാൽ ചോദ്യംചെയ്യപ്പെടുന്നത് സർക്കാരിന്റെ സത്യസന്ധതയാണ്.
കൃഷിചെയ്യുന്ന സ്ഥലത്തിന്റെ അളവു കൂട്ടിയെഴുതിയും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള വിലകുറഞ്ഞ നെല്ല് അതിൽ വരവുവച്ചുമാണ് തട്ടിപ്പുകാർ സബ്സിഡി തുക കീശയിലാക്കുന്നത്. കർഷകർക്ക് യഥാർഥത്തിൽ കൊടുക്കുന്ന നെല്ലിന്റെ സബ്സിഡി മാത്രമേ ലഭിക്കുന്നുള്ളൂ. കർഷകരിൽനിന്നു ശേഖരിച്ച നെല്ലിനൊപ്പം അയൽസംസ്ഥാന ലോബികൾ നൽകുന്ന നെല്ലും കൂട്ടിച്ചേർത്ത് അളന്നാണു തട്ടിപ്പു നടത്തുന്നത്. യഥാർഥ കൃഷിഭൂമിയുടെ ആറും ഏഴും ഇരട്ടിവരെ രേഖകളിൽ കാണിച്ചു പണം തട്ടിയെടുത്തതായിട്ടാണു വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഉദാഹരണത്തിന്, നെയ്യാറ്റിൻകര കാരോട് 65 സെന്റ് സ്ഥലം നാലേക്കറായി. കൊല്ലം ഇടമുളയ്ക്കലിൽ 1.55 ഏക്കർ നാലേക്കറായി. അതായത്, കർഷകൻ കൈപ്പറ്റിയതിന്റെ പലമടങ്ങ് സബ്സിഡിയാണ് ഒരു നെന്മണി പോലും വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യാതെ ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേർന്നു തട്ടിയെടുക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ഇതുപോലെ വൻകൊള്ളയാണ് നടന്നിട്ടുള്ളത്.
മില്ലുടമകളും അവരുടെ ഏജന്റുമാരും ഉദ്യോഗസ്ഥരും ചേർന്നുള്ള തട്ടിപ്പിൽ രാഷ്ട്രീയക്കാരുടെ പിന്തുണയും അന്വേഷിക്കേണ്ടതാണ്. പാലക്കാട് വടക്കാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മില്ലിൽ ഫെബ്രുവരി എട്ടിന് ക്വാളിറ്റി കണ്ട്രോൾ വിഭാഗം പരിശോധന നടത്തി ഗുണനിലവാരമില്ലാത്തതാണെന്ന് സാക്ഷ്യപ്പെടുത്തിയ 20,000 കിലോ വീതമുള്ള 12 ബാച്ച് അരി പിന്നീട് ഒന്നാന്തരമായി മാറി. 10ന് എറണാകുളം ഹെഡ് ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥർ തിടുക്കത്തിൽ വന്നു പരിശോധന നടത്തിയാണു ഗുണനിലവാരമുള്ളതാണെന്ന് അംഗീകരിച്ചത്. ഈ മില്ലിലുൾപ്പെടെ കർഷകരിൽനിന്നു സപ്ലൈകോയ്ക്കു വേണ്ടി ശേഖരിച്ച നെല്ലും അന്യസംസ്ഥാനത്തുനിന്നെത്തിച്ച നെല്ലും നിബന്ധനകൾക്കു വിരുദ്ധമായി ഒരുമിച്ചു സൂക്ഷിച്ചിരിക്കുന്നതു കണ്ടെത്തി. ഇവിടെ കർഷകനിൽനിന്നു നെല്ലു സംഭരിക്കുന്നതിനായി ഏജന്റുമാരെ നിയോഗിച്ച്, സംഭരണസമയത്ത് കർഷകർക്കു രസീത് നൽകാതെ ഒരുമാസം കഴിഞ്ഞ് രസീത് നൽകുകയായിരുന്നു.
ഇല്ലാത്ത കൃഷിഭൂമി കാണിക്കുന്പോൾ കൂടുതൽ നെല്ലും കാണിക്കണം. ഏക്കറിന് 2,200 കിലോ നെല്ലുവരെ സംഭരിക്കാം. കർഷകന് ഇത്രയുംവിളവ് ഉണ്ടാകണമെന്നില്ല. ബാക്കിയുള്ള നെല്ല് തട്ടിപ്പു ലോബിക്ക് ഉൾപ്പെടുത്താം. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള നിലവാരം കുറഞ്ഞ നെല്ലാണ് ഇതിനായി എത്തിക്കുന്നത്. ഇതൊക്കെ മില്ലുടമകളും ഉദ്യോഗസ്ഥരും ചേർന്നുള്ള കള്ളക്കളിയാണ്. വിലകുറഞ്ഞ അരി ഇവിടത്തെ അരിയുമായി ചേർക്കുന്പോൾ അതിന്റെ ലാഭവും ഒപ്പം താങ്ങുവിലയും തട്ടിയെടുക്കും. ഇല്ലാത്ത വിളവ് ഉണ്ടെന്നു റിപ്പോർട്ട് നൽകുന്ന ഫീൽഡ് ജീവനക്കാർ രാഷ്ട്രീയക്കാരുടെയും ഏജന്റുമാരുടെയും ഉദ്യോഗസ്ഥരുടെയുമൊക്കെ ആളുകളാണെന്ന് ആരോപണമുണ്ട്. ഏറെനാളായി തുടരുന്ന തട്ടിപ്പാണ് ഇപ്പോൾ കണ്ടെത്തിയതെന്നാണ് വിജിലൻസിന്റെ നിഗമനം.
കർഷകരിൽനിന്നു സംഭരിക്കുന്ന ഗുണമേന്മയും വിപണിമൂല്യവുമുള്ള നെല്ല് സ്വകാര്യമില്ലുകളിൽനിന്ന് ബ്രാൻഡഡ് അരിയായി പൊതുവിപണിയിലേക്ക് പോകുന്പോൾ ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന നെല്ല് അരിയാക്കി പൊതുവിതരണ സംവിധാനങ്ങളിലേക്ക് എത്തിക്കും. അതുകൊണ്ട് റേഷൻകടകളിൽ നല്ല അരി ലഭിക്കാതെവരും. ഇവിടെ സംഭരിക്കുന്ന നെല്ലിലേക്ക് ഇതരസംസ്ഥാനങ്ങളിലെ നെല്ല് കൂട്ടിച്ചേർത്താൽ കിലോയ്ക്ക് 10 രൂപയിലേറെ ലാഭം കിട്ടുമെന്നാണു കരുതുന്നത്. കോടികളുടെ തട്ടിപ്പ് ഈ വിധത്തിൽ നടത്തിയിട്ടുണ്ടെന്നു കരുതേണ്ടിവരും.
വലിയ തുക ശന്പളമായി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർ പാവപ്പെട്ട നെൽക്കർഷകരുടെ പേരിൽ നടത്തിക്കൊണ്ടിരിക്കുന്ന തട്ടിപ്പ് നിസാരമായി കാണരുത്. ഇത്തരം അഴിമതിക്കാർ സർവീസിലില്ലെന്നു സർക്കാർ ഉറപ്പാക്കണം. മില്ലുടമകളുടെ തട്ടിപ്പും നിയമത്തിനു മുന്നിലെത്തിക്കണം. യഥാസമയം സംഭരണവില നൽകിയാൽ മില്ലുടമകൾക്കു മുന്നിൽ സർക്കാരിനു കൈകൂപ്പി നിൽക്കേണ്ടിവരില്ല. താങ്ങുവില വർധിപ്പിക്കുകയും നെല്ലു സംഭരിക്കുന്നവർക്കു യഥാസമയം പണം നൽകുകയും ചെയ്താലേ കാര്യങ്ങൾ സുഗമമായി മുന്നോട്ടു പോകുകയുള്ളൂ. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയും കർഷകർക്ക് അനുകൂലമായ നീക്കങ്ങളുമുണ്ടായില്ലെങ്കിൽ കേരളത്തിലെ അവശേഷിക്കുന്ന നെൽവയലുകളും പാഴ്നിലങ്ങളായി മാറാൻ അധികകാലമെടുക്കില്ല.
കണ്ണീർപ്പാടങ്ങളിലും അഴിമതിക്കൊയ്ത്ത്
12:47 AM Feb 18, 2023 | Deepika.com