പിണറായി വിജയനെന്ന തിരുവായ്ക്ക് പാർട്ടിയിലും ഭരണത്തിലും എതിർവാക്കില്ല. അതെല്ലാവർക്കുമറിയാം. പണ്ടു രാജഭരണകാലത്തും ഇതേ അവസ്ഥയായിരുന്നെന്നതും പകൽപോലെ സത്യം. രാജവാഴ്ചയ്ക്കും ജന്മിത്വത്തിനും മാടന്പിമാർക്കുമെതിരേ പോരാടിയ കമ്യൂണിസ്റ്റ് ചരിത്രവും നമുക്കു മുന്നിലുണ്ട്. ചരിത്രമറിയുന്ന മലയാളികൾക്കു നേരേയാണ് ഈ മെക്കിട്ടുകേറ്റം എന്നു മറക്കണ്ട.
പനി ബാധിച്ച് അവശനായ മകനു മരുന്നു വാങ്ങാൻ മെഡിക്കൽ സ്റ്റോറിലേക്കു പോയയാളെ തടയുക, മരുന്നു കൊടുത്താൽ കട പൂട്ടിക്കുമെന്നു കടക്കാരനെ ഭീഷണിപ്പെടുത്തുക, പ്രതിപക്ഷകക്ഷിയുടെ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കുക, മണിക്കൂറുകളോളം വഴിയാത്രക്കാരെ ബന്ദികളാക്കുക.. എല്ലാം മുഖ്യമന്ത്രി പുറത്തിറങ്ങുന്നു എന്നതിന്റെ പേരിൽ. ഇതു കേരളം തന്നെയോ? മുതുകിൽ കെട്ടിവച്ച നികുതിഭാരം കൊണ്ടു തലയുയർത്താൻപോലും കഴിയാത്ത ജനത്തിന്റെ പ്രതിഷേധം പേടിച്ചാണോ മുഖ്യമന്ത്രി ഡസൻകണക്കിനു വാഹനങ്ങളുടെ അകന്പടിയോടെ നിലംതൊടാതെ ചീറിപ്പായുന്നത്? വെറും കരിങ്കൊടിപ്രതിഷേധം പോലും സഹിഷ്ണുതയോടെ നേരിടാനാകാത്ത നേതാവാണോ നമ്മുടെ മുഖ്യമന്ത്രി? മുട്ടിനുമുട്ടിനു സമരപരന്പരകളുടെ തീക്ഷ്ണതയിൽ ഊറ്റംകൊള്ളുന്ന സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണി കേരളം ഭരിക്കുന്പോഴാണ് ഈ ഭീരുത്വമെന്നതാണ് നമ്മെ അന്പരപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ വഴിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടങ്കലിലാക്കുന്നത് ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ചോദ്യത്തിനു മുഖ്യമന്ത്രിക്ക് എന്തു മറുപടിയാണുള്ളത്? കരുതൽതടങ്കൽ പാടില്ലെന്ന സുപ്രീംകോടതിവിധിയുടെ നഗ്നമായ ലംഘനമാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. മുഖ്യമന്ത്രി കടന്നുപോകുന്നുവെന്നതിന്റെ പേരിലാണ് പെരുന്പാവൂരിൽ രണ്ടുമണിക്കൂർമുന്പ് സമ്മേളനം മുടക്കി കോൺഗ്രസുകാരെ കസ്റ്റഡിയിലെടുത്തത്. സമനില തെറ്റി നീതിപീഠത്തിനു നേരേപോലും ചീറിയടുക്കുന്ന പോലീസിനെയാണ് കേരളം ഈ ദിവസങ്ങളിൽ കാണുന്നത്. കോഴായിൽ പാലാ മജിസ്ട്രേറ്റിനു നേരേയാണ് മുഖ്യമന്ത്രിയുടെ അകന്പടി പോലീസ് വാഹനം ഇരച്ചുവന്നത്. നടപടി ചോദ്യംചെയ്ത കോടതി സാധാരണക്കാർക്കു വഴിനടക്കേണ്ടേ എന്ന ചോദ്യവുമുന്നയിച്ചു. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണു ജനാധിപത്യത്തിന്റെ കാതൽ. അഭിപ്രായസ്വാതന്ത്ര്യമില്ലാത്തിടത്തു ജനാധിപത്യം മരിക്കുന്നു. ഇതൊക്കെ ഇടതുപക്ഷം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. പക്ഷേ ഭരണത്തലവനും കൂട്ടാളികളും പറഞ്ഞതെല്ലാം സൗകര്യപൂർവം മറക്കുകയാണ്.
മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാർക്കും കനത്ത സുരക്ഷയൊരുക്കാനാണ് എഡിജിപിയുടെ ഉത്തരവ്. അവർക്കും വേണം പൈലറ്റും എസ്കോർട്ടും. മുഖ്യമന്ത്രിയുടെ പരിപാടിയാണെങ്കിൽ ജില്ലാ പോലീസ് മേധാവിതന്നെ നേരിട്ടു മേൽനോട്ടം വഹിക്കണം. മന്ത്രിമാരുടെ പരിപാടിയിൽ ഡിവൈഎസ്പി നിർബന്ധമായും വേണം. മുഖ്യമന്ത്രിയുടെ വഴിയിൽ മാത്രമുണ്ടായിരുന്ന പോലീസ് കാവൽ ഇനി മന്ത്രിമാർക്കും വേണം. മുഖ്യമന്ത്രിയുടെ കൂടെ അഡീഷണൽ സ്ട്രൈക്കിംഗ് ഫോഴ്സ് വേണമെന്നും ഉത്തരവിലുണ്ട്. മന്ത്രിമാർക്കും ഒരു സ്ട്രൈക്കിംഗ് ഫോഴ്സ് വേണമെന്നുമുണ്ട്. മുൻകരുതൽ അറസ്റ്റ് വ്യാപകമാക്കാനും നിർദേശമുണ്ട്.
ഇവിടെയെന്താ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചോ? അതോ യുദ്ധമോ? ആരോടാണു യുദ്ധം? ഇടതുപക്ഷത്തെ തുടർച്ചയായി രണ്ടുതവണ അധികാരത്തിലെത്തിച്ച ഇവിടത്തെ ജനങ്ങളോടോ? അതോ സർക്കാരിന്റെ തെറ്റായ നടപടികളെ വിമർശിക്കുന്ന പ്രതിപക്ഷത്തോടോ?
പിണറായി വിജയനെന്ന തിരുവായ്ക്ക് പാർട്ടിയിലും ഭരണത്തിലും എതിർവാക്കില്ല. അതെല്ലാവർക്കുമറിയാം. പണ്ടു രാജഭരണകാലത്തും ഇതേ അവസ്ഥയായിരുന്നെന്നതും പകൽപോലെ സത്യം. രാജവാഴ്ചയ്ക്കും ജന്മിത്വത്തിനും മാടന്പിമാർക്കുമെതിരേ പോരാടിയ കമ്യൂണിസ്റ്റ് ചരിത്രവും നമുക്കു മുന്നിലുണ്ട്. ചരിത്രമറിയുന്ന മലയാളികൾക്കു നേരേയാണ് ഈ മെക്കിട്ടുകേറ്റം എന്നു മറേക്കണ്ട.
പ്രതിപക്ഷത്തിരിക്കുന്പോൾ പറയുകയും ചെയ്യുകയും ചെയ്ത കാര്യങ്ങൾ ഭരണത്തിലെത്തുന്പോൾ സൗകര്യപൂർവം മറക്കുന്ന കാഴ്ച ഇന്ത്യൻ രാഷ്ട്രീയത്തിൽ പുത്തരിയല്ല. ഇടതുപക്ഷമായിരുന്നു ഇപ്പോൾ പ്രതിപക്ഷത്തെങ്കിൽ ഹർത്താലും ബന്ദുമടക്കം എന്തെല്ലാം സമരാഭാസങ്ങൾ കാണേണ്ടിവരുമായിരുന്നു. പ്രതിപക്ഷത്തിരുന്നുകൊണ്ട് ഹർത്താലും ബന്ദും നടത്തില്ലെന്നു പ്രഖ്യാപിച്ച കോൺഗ്രസിന്റെ ആർജവം മാതൃകയാക്കാൻ സിപിഎമ്മിനു തന്റേടമുണ്ടോ? ഇനി ഞങ്ങൾ പ്രതിപക്ഷത്തായാൽപ്പോലും കരിങ്കൊടി പ്രതിഷേധമോ മന്ത്രിമാരെ വഴിയിൽ തടയലോ നടത്തില്ലെന്ന് പ്രഖ്യാപിച്ചിട്ടായിരുന്നു സിപിഎമ്മും മുഖ്യമന്ത്രിയും ഇത്തരത്തിൽ പ്രതിരോധിക്കുന്നതെങ്കിൽ ജനംതന്നെ പ്രതിഷേധക്കാരെ കൈകാര്യം ചെയ്തേനെ. എന്നാൽ അത്തരമൊരു പ്രഖ്യാപനം നടത്താൻ സിപിഎമ്മും പോഷകസംഘടനകളും തയാറാണോ? ചെയ്യുന്ന കൊള്ളരുതായ്മകളെ ഉളുപ്പില്ലാതെ ന്യായീകരിക്കാനും ഇന്ത്യയിലെ രാഷ്ട്രീയക്കാർക്കു മടിയൊന്നുമില്ല. എല്ലാം കാണുകയും അറിയുകയും ചെയ്യുന്നുണ്ടെങ്കിലും ജനം പലപ്പോഴും നിസഹായരാണ്. അധികാരത്തിന്റെയും സന്പത്തിന്റെയും ബലത്തിൽ കൈയൂക്കുള്ളവൻ കാര്യക്കാരനാകുന്ന ഇന്ത്യൻ അവസ്ഥയിലേക്ക് എല്ലാ വിരുദ്ധ പ്രത്യയശാസ്ത്രങ്ങളും ലയിച്ചുചേരുന്ന അപകടകരമായ അവസ്ഥയ്ക്കെതിരേ ജാഗ്രത പാലിച്ചില്ലെങ്കിൽ ജനാധിപത്യത്തിന്റെ മരണമണിയാകും മുഴങ്ങുക.
ഇതു കേരളം തന്നെയോ?
12:47 AM Feb 15, 2023 | Deepika.com