ഇന്ത്യയിലെ മാധ്യമങ്ങളും സാന്പത്തിക ഗവേഷണ സ്ഥാപനങ്ങളും പറയാൻ ഭയപ്പെടുന്നത് വിദേശത്തുള്ളവർ വിളിച്ചുകൂവുന്ന കാഴ്ചയാണ് ഇപ്പോഴത്തേത് എന്നുകൂടി പറയാതെ വയ്യ. ഭരണകൂടങ്ങളുടെ പിന്തുണയിൽ അദാനി തിരിച്ചെത്തിയേക്കാം. പക്ഷേ, ഈ ചങ്ങാത്ത മുതലാളിത്തം യാഥാർഥ്യമാണെങ്കിൽ അതാണ് രാജ്യദ്രോഹമെന്നു തിരിച്ചറിയുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
ജനുവരി 24ന് ഹിൻഡൻബർഗ് തുറന്നുവിട്ട ഭൂതം അദാനി കന്പനികളെയും ഓഹരിവിപണിയെയും സാന്പത്തിക സ്ഥാപനങ്ങളെയും കടന്നു പാർലമെന്റിൽ കയറിക്കൂടിയിരിക്കുകയാണ്. ലോകത്തിലെ മൂന്നാമത്തെ ധനികനായിരുന്ന ഗൗതം അദാനിയുടെ കന്പനികൾ ഊതിവീർപ്പിച്ച കണക്കുകളുടെയും കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഓഹരിമൂല്യത്തിന്റെയും അടിസ്ഥാനത്തിലാണ് അമിതവളർച്ച നേടിയതെന്ന ഓഹരി കച്ചവട-ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് സ്ഫോടനാത്മകമായിരുന്നു. അദാനി കന്പനികളുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഇപ്പോഴത് ഏതാണ്ട് 10 ലക്ഷം കോടിയുടെ നഷ്ടത്തിലെത്തിക്കഴിഞ്ഞു. വിഷയം ഓഹരിച്ചന്തയിൽനിന്നു പാർലമെന്റിലെത്തിയെങ്കിലും അതേക്കുറിച്ചു ചർച്ച ചെയ്യാൻ മോദി സർക്കാർ മൂന്നുദിവസം തുടർച്ചയായി വിസമ്മതിച്ചു. അദാനിയുടെ പിന്നിലെ ശക്തി ആരാണെന്നു ലോകം അറിയട്ടെയെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. അദാനിക്കൊപ്പം മോദി എത്ര യാത്ര നടത്തിയെന്നും രാജ്യം അദാനിക്കു തീറെഴുതിയോയെന്നും രാഹുൽ ഇന്നലെ പാർലമെന്റിൽ ചോദിച്ചു. എന്തായാലും ഇന്ത്യയുടെ ഓഹരിത്തട്ടിപ്പു ചരിത്രത്തിലെ കറുത്ത അധ്യായത്തിന്റെ താളുകളാണ് ലോകം വായിച്ചുകൊണ്ടിരിക്കുന്നത്.
ഹിൻഡൻബർഗ് റിസർച്ച് പറഞ്ഞത്, തങ്ങളുടെ വിശകലനം അവഗണിക്കുകയും അദാനി കമ്പനികളുടെ സാമ്പത്തിക പ്രസ്താവനകൾ മാത്രം പരിഗണിക്കുകയും ചെയ്താൽ പോലും ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത ഏഴ് കമ്പനികളുടെ ഓഹരിവില 85 ശതമാനമെങ്കിലും അധികമൂല്യത്താൽ സൃഷ്ടിക്കപ്പെട്ടതാണെന്നാണ്. മാത്രമല്ല, സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിശ്ചയിച്ച 75 ശതമാനം പരിധിയേക്കാൾ കൂടുതൽ ഓഹരികൾ അദാനി കുടുംബത്തിലെ പ്രമോട്ടർമാരുടെ ഉടമസ്ഥതയിലുള്ളതാണെന്നും റിപ്പോർട്ട് പറയുന്നു. വിദേശത്ത് അദാനി സഹോദരന്മാർ സ്ഥാപിച്ച തല്ലിക്കൂട്ട് കന്പനികളുടെ നിജസ്ഥിതിയും അവർ വെളിപ്പെടുത്തി.
ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അദാനി മുന്നറിയിപ്പു നൽകിയെങ്കിലും കേസ് കൊടുക്കാൻ ഹിൻഡൻബർഗ് അദാനിയെ വെല്ലുവിളിക്കുകയായിരുന്നു. അപ്പോൾ, കൂടുതൽ വിശദാംശങ്ങൾ അദാനിയിൽനിന്ന് ആവശ്യപ്പെടാൻ തങ്ങൾക്ക് അവസരം ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അദാനി എന്റർപ്രൈസസ്, അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ, അംബുജ സിമന്റ്സ് എന്നീ കന്പനികളെ ബിഎസ്സിയും എൻഎസ്ഇയും ഹ്രസ്വകാല നിരീക്ഷണത്തിലാക്കിയതോടെ സുസ്ഥിരതാ സൂചികകളിൽനിന്ന് സ്റ്റോക്ക് മാർക്കറ്റ് ഇൻഡക്സ് ഡൗ ജോൺസും അദാനിയെ ഒഴിവാക്കി. അദാനിക്ക് തങ്ങൾ 27,000 കോടി രൂപ നൽകിയെങ്കിലും അതൊന്നും ഓഹരികളുടെ ഈടിലല്ല, യഥാർഥ ആസ്തികളെയും പണലഭ്യതയെയും കണക്കാക്കിയാണെന്ന് എസ്ബിഐ ചെയർമാൻ ദിനേശ് ഖാര ന്യായീകരിച്ചു. ബാങ്ക് ഓഫ് ബറോഡ 5,500 കോടി രൂപയും പഞ്ചാബ് നാഷണൽ ബാങ്ക് 7,000 കോടി രൂപയുമാണ് വായ്പ നൽകിയിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഏഴു കന്പനികളിലും നിക്ഷേപമുള്ള എൽഐസി 38,509 കോടി രൂപയുടെ നഷ്ടം നേരിട്ടു. എന്നാൽ, ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതിനു ശേഷവും അദാനി എന്റർപ്രൈസസിൽ 300 കോടി രൂപകൂടി എൽഐസി നിക്ഷേപിച്ചത് രാഷ്ട്രീയ സമ്മർദത്തിന്റെ ഫലമാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
എന്തായാലും 32,000 വാക്കുകളിൽ തയാറാക്കിയ റിപ്പോർട്ടിലെ 88 ഗുരുതര ആരോപണങ്ങൾക്ക് വസ്തുനിഷ്ഠമായ മറുപടി നൽകാൻ അദാനിക്കു കഴിഞ്ഞിട്ടില്ല. അവർ നൽകിയ ഉത്തരങ്ങളുടെ പരിഹാസ്യത ഹിൻഡൻബർഗ് ചൂണ്ടിക്കാണിക്കുകയും ചെയ്തു. തുടർന്ന് പതിവുപോലെ ദേശീയവികാരം ഉയർത്തി പ്രതിരോധിക്കാനായിരുന്നു അദാനിയുടെയും പരിവാരങ്ങളുടെയും നീക്കം. മോദിക്കെതിരേ സംസാരിക്കുന്നവരെ ഇന്ത്യക്കെതിരേ സംസാരിക്കുന്നവരെന്നു പറഞ്ഞ് ഒതുക്കുന്ന ശൈലി അദാനിയുടെ കാര്യത്തിലും പരീക്ഷിക്കപ്പെട്ടു. ബിജെപിയുടെ രാഷ്ട്രീയ പ്രതിയോഗികളുടെ വീടുകയറി നടക്കുന്ന അന്വേഷണ ഏജൻസികൾ അദാനിയെ കണ്ട മട്ടില്ല.
അദാനിയുടെ വീഴ്ച അപ്രതീക്ഷിതമാണെന്നോ ഏതെങ്കിലും ഗൂഢാലോചനയുടെ ഫലമാണെന്നോ ഒക്കെ പറയുന്നത് ചില കേന്ദ്രങ്ങൾ മാത്രമാണ്. ഇത് അസാധാരണ വളർച്ചയാണെന്നും ഭരണാധികാരികളുടെ പിന്തുണയിലാണ് ഇതു സാധ്യമാകുന്നതെന്നും സൂചിപ്പിക്കുന്ന വാർത്തകൾ വളരെ മുന്പേ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അംബാനി, അദാനി മുതലാളിമാർക്കുവേണ്ടിയുള്ള ഭരണമാണ് മോദിയുടേതെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി തുറന്നടിച്ചത് ഒന്നോ രണ്ടോ വേദികളിലല്ല. ഗുജറാത്ത് കലാപത്തിൽ മോദിക്കെതിരേ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച ഗുജറാത്ത് കേഡറിലെ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട് 2018 ഫെബ്രുവരി 22ന് ട്വിറ്ററിൽ കുറിച്ചത്, “നിങ്ങൾ എന്റെ വാക്കുകൾ കുറിച്ചിട്ടുകൊള്ളൂ; അദാനിയെന്ന ടൈം ബോംബ് മിടിച്ചുതുടങ്ങിയിട്ടുണ്ട്.
അത് പൊട്ടിത്തെറിക്കുന്പോൾ നീരവ് മോദിയും സംഘവുമൊക്കെ നിസാര തെരുവുഗുണ്ടകളായിരുന്നെന്നു തോന്നിപ്പോകും’’ എന്നാണ്. 2022 ഓഗസ്റ്റിൽ അമേരിക്കൻ ഇൻഷ്വറൻസ് സ്ഥാപനം ഫിച്ച്, അദാനി ഗ്രൂപ്പിന്റെ വളർച്ച ഭീമമായ കടബാധ്യതയിലൂന്നിയാണെന്നു മുന്നറിയിപ്പു നൽകിയിരുന്നു. പക്ഷേ, കേന്ദ്രസർക്കാരും ബാങ്കുകളും ശക്തമായി പിന്തുണയ്ക്കുന്നതിനാൽ അദാനിഗ്രൂപ്പ് കടക്കെണിയിൽ വീഴാനിടയില്ലെന്നായിരുന്നു ഫിച്ചിന്റെ നിരീക്ഷണം. എല്ലാ നിരീക്ഷണങ്ങളും അടിവരയിട്ടു പറഞ്ഞത് രണ്ടു കാര്യങ്ങളാണ്. ഒന്ന് അദാനി ഗ്രൂപ്പിന്റെ അതിവേഗ വളർച്ചയുടെ അടിസ്ഥാനം ഊതിപ്പെരുപ്പിച്ച ഓഹരി മൂല്യവും കള്ളക്കണക്കുകളുമാണ്. രണ്ട്, അദാനിക്കു കേന്ദ്രസർക്കാരിന്റെ പിന്തുണയുണ്ട്. രണ്ടിനും യുക്തിസഹമായ മറുപടി നൽകാൻ മോദി സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല.
നാറുന്നവനെ ചുമന്നാൽ ചുമക്കുന്നവനെയും നാറുമെന്നു പറഞ്ഞതുപോലെയായി സംസ്ഥാന സർക്കാരിന്റെയും സ്ഥിതി. അദാനിയോടുള്ള ശത്രുത അധികാരത്തിലെത്തിയതോടെ പിണറായി സർക്കാർ മൈത്രിയാക്കി മാറ്റി. വിഴിഞ്ഞം പദ്ധതിയുടെ പേരിൽ ഉമ്മൻ ചാണ്ടിയും നരേന്ദ്ര മോദിയും കൈകോർത്ത തീവെട്ടിക്കൊള്ളയ്ക്കു പിന്നിലെ ലക്ഷ്യം 5,000 കോടി രൂപയാണെന്നു പറഞ്ഞവർ അധികാരത്തിലെത്തിയപ്പോൾ അതേ തീവെട്ടിക്കൊള്ളയ്ക്ക് എണ്ണയൊഴിക്കുന്ന നിലപാടു സ്വീകരിച്ചു. സാധ്യമായ വിട്ടുവീഴ്ചകളെല്ലാം അദാനിക്കുവേണ്ടി യാതൊരുളുപ്പിമില്ലാതെ നടത്തിക്കൊടുത്തു. നീതി നടപ്പാക്കിക്കിട്ടാൻ സമരത്തിനിറങ്ങിയ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ഒതുക്കാൻ ഒരുവശത്തു മന്ത്രിമാരും മറുവശത്ത് ബിജെപി അനുകൂലികളും രംഗത്തെത്തുകയായിരുന്നു. വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടനത്തീയതി വരെ ഒരു മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത്തരം പൊങ്ങച്ചം പറച്ചിലുകൾക്കിടെയാണ് പൊങ്ങച്ചങ്ങളാൽ കെട്ടിപ്പൊക്കിയ അദാനിയുടെ കടലാസുകപ്പലിൽ വെള്ളം കയറിയത്.
എന്തായാലും രണ്ടു റിപ്പോർട്ടുകൾ ഇന്ത്യയെ ഇളക്കിമറിക്കുന്ന കാഴ്ചയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ഒന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് കലാപത്തിലെ പങ്ക് വിഷയമാക്കിയ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ബിബിസി ഡോക്യുമെന്ററി. അതിന്റെ വിവാദം കെട്ടടങ്ങുന്നതിനു മുന്പാണ് മോദിയുടെ സുഹൃത്ത് എന്നറിയപ്പെട്ടിരുന്ന അദാനിയുടെ അടിത്തറയിളക്കുന്ന ഹിൻഡൻബർഗ് റിപ്പോർട്ട്. ഇന്ത്യയിലെ മാധ്യമങ്ങളും സാന്പത്തിക ഗവേഷണ സ്ഥാപനങ്ങളും പറയാൻ ഭയപ്പെടുന്നത് വിദേശത്തുള്ളവർ വിളിച്ചുകൂവുന്ന കാഴ്ചയാണ് ഇപ്പോഴത്തേത് എന്നുകൂടി പറയാതെ വയ്യ. ഭരണകൂടങ്ങളുടെ പിന്തുണയിൽ അദാനി തിരിച്ചെത്തിയേക്കാം. പക്ഷേ, ഈ ചങ്ങാത്ത മുതലാളിത്തം യാഥാർഥ്യമാണെങ്കിൽ അതാണ് രാജ്യദ്രോഹമെന്നു തിരിച്ചറിയുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
അദാനിയുടെ കടലാസുകപ്പലുകൾ
11:31 PM Feb 07, 2023 | Deepika.com