ഫലത്തിൽ സർക്കാരിന്റെ പിടിപ്പുകേടിനു ജനങ്ങൾ ബലിയാടാകുന്ന അവസ്ഥയാണ്. നാട്ടുകാരെ പിഴിഞ്ഞു ഖജനാവു നിറയ്ക്കുന്ന സർക്കാർ പാഴ്ചെലവ് ഒഴിവാക്കാൻ ഒരു നടപടിയും എടുക്കുന്നില്ലെന്നതാണ് ഖേദകരം.
ഉപ്പുതൊട്ടു കർപ്പൂരം വരെ... പിടിച്ചുപറി...പകൽക്കൊള്ള...ജനത്തെ പിഴിയൽ... എല്ലാ ആലങ്കാരിക പ്രയോഗങ്ങളും സാധുവാക്കുന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച കേരള ബജറ്റ്. 4,000 കോടി രൂപയുടെ അധികഭാരമാണ് ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. എടുത്തുപറയാവുന്ന ക്ഷേമപദ്ധതികളൊന്നുമില്ല. ക്ഷേമപെൻഷനുകളിൽ വർധനയില്ല. ചെലവു പരമാവധി കുറച്ചു വരുമാനം അങ്ങേയറ്റം കൂട്ടുന്ന പക്കാ മുതലാളി ബജറ്റാണ് തൊഴിലാളികളുടേത് എന്നവകാശപ്പെടുന്ന ഇടതുസർക്കാർ അവതരിപ്പിച്ചിരിക്കുന്നത്.
നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽ നിന്നു 34 രൂപയാക്കിയെന്ന നാമമാത്ര കാര്യമൊഴിച്ചാൽ കർഷകർക്കും വട്ടപ്പൂജ്യം. നടുവൊടിഞ്ഞു കിടക്കുന്ന കർഷകരെ താങ്ങാൻ ഒന്നുമില്ലെന്നു മാത്രമല്ല, അവരുടെ നിത്യജീവിതം നരകതുല്യമാക്കുന്ന നികുതിഭാരമാണ് മുതുകത്തിടുന്നത്. പെട്രോളിനും ഡീസലിനും മദ്യത്തിനും സെസ് ഏർപ്പെടുത്തിയതിലൂടെ 1,150 കോടി രൂപയുടെ അധികവരുമാനമാണ് ലക്ഷ്യമിടുന്നത്. ഇന്ധനവില ഉയരുന്നതോടെ സകലമാന സാധനങ്ങൾക്കും വിലകൂടുമെന്നും നാടിന്റെ സാന്പത്തികരംഗം തകരുമെന്നും നിരന്തരം നമ്മളോടു പറഞ്ഞുകൊണ്ടിരുന്നത് ഇതേ ഇടതുനേതാക്കൾ തന്നെ. ഇന്ധനവിലവർധനയ്ക്കു കേന്ദ്രസർക്കാരിനെ കുറ്റം പറഞ്ഞു നാടുനീളെ പ്രക്ഷോഭം നടത്തിയവരുടെ ധാർമികരോഷം ഇപ്പോൾ ആവിയായിപ്പോയോ?
ജനക്ഷേമപദ്ധതികൾക്കായി അധികവരുമാനമുണ്ടാക്കാൻ വേറെ മാർഗമില്ലെന്ന അന്തംവിട്ട ന്യായമാണ് ധനമന്ത്രിയുടേത്. ധനകാര്യ മാനേജ്മെന്റിനെക്കുറിച്ചു വിടുവായത്തം പറഞ്ഞതുകൊണ്ടുമാത്രം കോരന്റെ കുന്പിളിൽ തേനുംപാലുമൊഴുകില്ലെന്ന സത്യം എന്നാണാവോ ഈ ന്യായവാദക്കാർ തിരിച്ചറിയുക! നികുതികൾ വർധിപ്പിച്ചും നികുതിയേതര ഇനങ്ങളിൽ വർധന വരുത്തിയും 2,995 കോടി രൂപയുടെ അധികവരുമാനമാണു കണ്ടെത്തിയിട്ടുള്ളത്. തീർന്നില്ല, ഭൂമിയുടെ ന്യായവില വർധിപ്പിച്ചു. വൈദ്യുതിതീരുവ അഞ്ചുശതമാനമാക്കി. മോട്ടോർവാഹന നികുതികളും ഉയർത്തി. ഇതുകൂടാതെ കെട്ടിട നികുതിയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഫീസുകളും വർധിപ്പിച്ചു കൊണ്ട് 1,000 കോടി രൂപയും സർക്കാർ കണ്ടെത്തി. നികുതി, നികുതിയേതര നിരക്കുവർധനയ്ക്കു പുറമെ വൈദ്യുതി ചാർജ് വർധന, കുടിവെള്ള നിരക്കു വർധന എന്നിവയും വരുമെന്നു ചുരുക്കം.
ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ നിരവധി പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. 7500 കോടിയുടെ വയനാട്, 12,000 കോടിയുടെ ഇടുക്കി, 2500 കോടിയുടെ കുട്ടനാട്, 5000 കോടിയുടെ തീരദേശവികസനം എന്നിങ്ങനെ. ഈ ബജറ്റിൽ ഇടുക്കി 75 കോടിയായും വയനാട് 25 കോടിയായും തീരദേശ പാക്കേജ് 125 കോടിയായും കുറഞ്ഞു. പ്രകടനപത്രികയിലെയും ബജറ്റിലെയും പ്രഖ്യാപനങ്ങൾക്കു വിശ്വാസ്യതയില്ലെന്നു പ്രതിപക്ഷം പറയുന്നതിൽ കാര്യമുണ്ട്. അടിസ്ഥാനസൗകര്യവികസനത്തിനും കെഎസ്ആർടിസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കു വേണ്ടിയും ബജറ്റിൽ ഒന്നുമില്ലെന്നതും നിരാശാജനകമായി.
ഫലത്തിൽ സർക്കാരിന്റെ പിടിപ്പുകേടിനു ജനങ്ങൾ ബലിയാടാകുന്ന അവസ്ഥയാണ്. നാട്ടുകാരെ പിഴിഞ്ഞു ഖജനാവു നിറയ്ക്കുന്ന സർക്കാർ പാഴ്ചെലവ് ഒഴിവാക്കാൻ ഒരു നടപടിയും എടുക്കുന്നില്ലെന്നതാണ് ഖേദകരം. മുന്നണി സംവിധാനത്തിന്റെ സുഗമമായ പോക്കിനുവേണ്ടിയുണ്ടാക്കിയ നിരവധി കോർപറേഷനുകളിൽ എത്രയെണ്ണം ആവശ്യമുള്ളതാണെന്നു ക്ഷാമകാലത്തുപോലും പരിശോധിക്കാൻ സർക്കാർ തയാറാകുന്നില്ല.
വിലക്കയറ്റം നേരിടാൻ നീക്കിവച്ച 2000 കോടി രൂപയും റബർ കർഷകരെ സഹായിക്കാനായി 600 കോടി രൂപ സബ്സിഡി അനുവദിച്ചതും നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കാനുള്ള ബൃഹത്തായ മേയ്ക്ക് ഇൻ കേരളപദ്ധതി വികസിപ്പിക്കുമെന്ന പ്രഖ്യാപനവുമാണ് മുഖ്യമന്ത്രിയടക്കം ഈ ബജറ്റിന്റെ സവിശേഷതയായി എടുത്തുപറയുന്നത്. സംസ്ഥാനത്തിന്റെ സാന്പത്തിക ചെലവു വർധിക്കുന്നുണ്ടെന്നും അതനുസരിച്ചു ധനസമാഹരണം നടത്തേണ്ടതുണ്ടെന്നുമാണു നികുതിഭാരത്തെക്കുറിച്ചുള്ള ധനമന്ത്രിയുടെ ന്യായീകരണം. കടമെടുക്കാനുള്ള പരിധി ഉയർത്താത്തതിനു കേന്ദ്രസർക്കാരിനെയും അദ്ദേഹം വിമർശിക്കുന്നു.
യുവതലമുറയ്ക്കു തൊഴിലവസരങ്ങൾ ലഭ്യമാക്കി കേരളത്തിൽത്തന്നെ നിലനിർത്താൻ നടപടി സ്വീകരിക്കുമെന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനമാണ് മറ്റൊരു വലിയ തമാശ. കേരളത്തിലെ നിലവിലുള്ള യാഥാർഥ്യങ്ങൾ മനസിലാക്കാതെ കണ്ണിൽ പൊടിയിടുന്ന വെറുമൊരു പ്രത്യാശ മാത്രമാണതെന്നു തിരിച്ചറിയാൻ അഗാധ പാണ്ഡിത്യമൊന്നും ആവശ്യമില്ല. അടിസ്ഥാനപരമായ സാമൂഹിക, സാന്പത്തിക പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെയും വിശേഷിച്ചൊരു നടപടിയും ഇല്ലാതെയുമുള്ള പ്രഖ്യാപനങ്ങൾ കേൾക്കാൻ തുടങ്ങിയിട്ടു നാളേറെയായി.
കേരളത്തിലെ മലയോര കർഷകർ നേരിടുന്ന സുപ്രധാനപ്രശ്നമായ വന്യജീവി ആക്രമണം തടയാനും കാര്യമായൊന്നും ബജറ്റിലില്ല. അനുവദിച്ച 50 കോടി രൂപ കൊണ്ടു എന്തു ചെയ്യാനാകുമെന്നു കണ്ടറിയണം. ബജറ്റ് അവതരണം തീരുംമുന്പ് ഇത്രയും പ്രതിഷേധം നേരിട്ട ബജറ്റ് സമീപ വർഷങ്ങളിലൊന്നും ഉണ്ടായിട്ടില്ല. അനാവശ്യ ന്യായീകരണങ്ങളിലൂടെ സാധാരണ ജനങ്ങളെ കൂടുതൽ പ്രകോപിപ്പിക്കാതെ ആവശ്യമായ തിരുത്തലുകൾ വരുത്തി അവരുടെ ഭാരം കുറയ്ക്കാനാണ് ജനാധിപത്യത്തിൽ ആണയിടുന്ന സർക്കാർ ശ്രമിക്കേണ്ടത്.
ഇതോ ജനക്ഷേമഭരണം?
05:22 AM Feb 04, 2023 | Deepika.com