ക്രമക്കേടുകൾ ഉണ്ടായാൽ അത് അന്വേഷിക്കുകയും കുറ്റക്കാർക്കെതിരേ നടപടിയെടുക്കുകയും ചെയ്യാവുന്നതാണ്. അതിനുപകരം, ദാരിദ്ര്യനിർമാർജനത്തിൽ മുഖ്യപങ്കുവഹിക്കുന്ന ഒരു ദേശീയ പദ്ധതിതന്നെ ഇല്ലാതാക്കുകയല്ല ചെയ്യേണ്ടത്. തൊഴിലുറപ്പു പദ്ധതിയില്ലായിരുന്നെങ്കിൽ ആഗോള വിശപ്പുസൂചികയിൽ 121 രാജ്യങ്ങളിൽ 107-ാമത് എന്ന ഇന്ത്യയുടെ സ്ഥാനം കൂടുതൽ ദയനീയമാകുമായിരുന്നു.
തൊഴിലുറപ്പു പദ്ധതിക്കു ദയാവധം ഉറപ്പാക്കുകയോ അല്ലെങ്കിൽ തങ്ങളുടേതെന്ന മട്ടിൽ സമാനമായ പുതിയതൊന്ന് അവതരിപ്പിക്കുകയോ ആവാം കേന്ദ്രസർക്കാരിന്റെ ഉദ്ദേശ്യമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. രൂക്ഷമായ എതിർപ്പുകളെ വകവയ്ക്കാതെ പദ്ധതിക്കുള്ള ഫണ്ട് ഘട്ടം ഘട്ടമായി വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. 29,400 കോടി രൂപയാണ് ഇത്തവണത്തെ ബജറ്റിൽ വെട്ടിക്കുറച്ചിരിക്കുന്നത്. തൊഴിലുറപ്പു പദ്ധതിയില്ലായിരുന്നെങ്കിൽ ആഗോള വിശപ്പുസൂചികയിൽ 121 രാജ്യങ്ങളിൽ 107-ാമത് എന്ന ഇന്ത്യയുടെ സ്ഥാനം കൂടുതൽ ദയനീയമാകുമായിരുന്നു. അത്ര പ്രാധാന്യമുള്ള പദ്ധതിക്കാണ് മോദി സർക്കാർ തുടർച്ചയായി കത്തിവയ്ക്കുന്നത്.
ഇന്ത്യയിലെ പാവങ്ങളെ ഇത്രമാത്രം ശക്തീകരിച്ച മറ്റൊന്നും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലെയില്ല. മൻമോഹൻസിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സർക്കാരിന്റെ വിപ്ലവകരമായ മുന്നേറ്റമായിരുന്നു അത്. ഗ്രാമീണ കുടുംബത്തിന് ഒരുസാന്പത്തിക വർഷം 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്ന നിയമമായിരുന്നു ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം-2005. ഇന്ത്യൻ ഗ്രാമങ്ങളിലെ കോടിക്കണക്കിനു വീടുകളെ പട്ടിണിമരണങ്ങളിൽനിന്നു രക്ഷിക്കാനും തൊഴിലില്ലായ്മയെ ഒരു പരിധിവരെ ചെറുക്കാനും അതിലൂടെ കഴിഞ്ഞു. അവിദഗ്ധ കായികജോലികൾ ചെയ്യാൻ സന്നദ്ധരായ പ്രായപൂർത്തിയായവർക്കാണ് ഇതിലൂടെ തൊഴിൽ ലഭിച്ചത്. 200 ജില്ലകളിൽ തുടക്കമിട്ട പദ്ധതി 2008 ഏപ്രിൽ ഒന്നുമുതൽ രാജ്യത്തെ മുഴുവൻ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.
തൊഴിലിനുള്ള മൗലികാവകാശത്തിന്റെ അംഗീകാരമായെന്നു മാത്രമല്ല, തുല്യവേതനത്തിലൂടെ സ്ത്രീ-പുരുഷ സമത്വത്തിന്റെ സന്ദേശവും നൽകി. തൊഴിൽദിനങ്ങളും വേതനവും വർധിപ്പിക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നതിനിടെയാണ് ഉള്ളതുകൂടി ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നിലപാട്.
ഫണ്ട് കുറയ്ക്കുക മാത്രമല്ല, തൊഴിൽദിനങ്ങൾ കുറയ്ക്കുന്ന നിലപാടും കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര ഗ്രാമവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജൂലൈ 18ന് ഇറക്കിയ ഉത്തരവ് പ്രകാരം 2022 ഓഗസ്റ്റ് ഒന്നുമുതല്‍ ഛത്തീസ്ഗഡ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഒരു പഞ്ചായത്തില്‍ ഒരു സമയം 20 തൊഴിലുറപ്പ് പ്രവൃത്തികളില്‍ കൂടുതല്‍ പാടില്ലെന്നാണ് നിഷ്കര്‍ഷിക്കുന്നത്. പദ്ധതി നിയമപ്രകാരം നൽകേണ്ടതു ചുരുങ്ങിയത് 100 തൊഴില്‍ദിനങ്ങളാണ്. പുതിയ ഉത്തരവ് പ്രകാരം 40 തൊഴില്‍ദിനങ്ങള്‍ മാത്രമേ സാധ്യമാകൂ.
ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ തൊഴിലുറപ്പു പദ്ധതിയെ വിമർശിക്കുകയും ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്. ഫണ്ട് വകമാറ്റവും വേതനം നല്കാതിരിക്കലും നടത്തിപ്പുകാരുടെ കെടുകാര്യസ്ഥതയും കള്ളത്തരങ്ങളമൊക്കെ ഇതിനെതിരേ ഉന്നയിക്കപ്പെടാറുണ്ട്. പദ്ധതിക്കെതിരേ വിവിധ സംസ്ഥാനങ്ങളിലായി നാലു ലക്ഷത്തിലേറെ കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കഴിഞ്ഞ ഓഗസ്റ്റിൽ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ വച്ച കണക്ക്. എന്നാല്‍, ഇത്തരത്തില്‍ ഒരു ക്രമക്കേടുപോലും കേരളത്തില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കോണ്‍ഗ്രസ് എംപിമാരുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജന് ജ്യോതി ലോക്സഭയിൽ പറഞ്ഞത്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റര്‍ ചെയ്തതിൽ ആന്ധ്രപ്രദേശ് ഒന്നാമതും തമിഴ്നാട് രണ്ടാമതുമെത്തി. ജോലിക്കാരുടെ കഠിനാധ്വാനമില്ലായ്മ വരെ പദ്ധതിക്കെതിരേ പലരും ചൂണ്ടിക്കാണിക്കാറുണ്ട്. അതേസമയം, 311 രൂപയാണ് ഇതിനു വേതനമായി നൽകുന്നതെന്നതും മറക്കാനാവില്ല.
കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ 800 മുതൽ 1,000 രൂപ വരെ കൂലിയുള്ളപ്പോഴാണ് തൊഴിലുറപ്പു പദ്ധതിയിലെ ഈ കുറഞ്ഞ വേതനം. കേരളത്തിൽ ജോലിസമയത്ത് പാർട്ടിപരിപാടികളിൽ പങ്കെടുക്കാൻ തൊഴിലാളികളെ നിർബന്ധിച്ചതുൾപ്പെടെയുള്ള ആരോപണമുയർന്നിട്ടുണ്ട്. ക്രമക്കേടുകൾ ഉണ്ടായാൽ അത് അന്വേഷിക്കുകയും കുറ്റക്കാർക്കെതിരേ നടപടിയെടുക്കുകയും ചെയ്യാവുന്നതാണ്. അതിനുപകരം, ദാരിദ്ര്യനിർമാർജനത്തിൽ മുഖ്യപങ്കു വഹിക്കുന്ന ഒരു ദേശീയ പദ്ധതിതന്നെ ഇല്ലാതാക്കുകയല്ല ചെയ്യേണ്ടത്.
ദേശീയ തൊഴിലുറപ്പു പദ്ധതി ഏറ്റവും കൂടുതൽ സഹായകമായത് സ്ത്രീകൾക്കാണെന്നതിൽ യാതൊരു സംശയവുമില്ല. പല കുടുംബങ്ങളിലും റേഷൻ വാങ്ങുന്നതിനുപയോഗിക്കുന്നത് സ്ത്രീതൊഴിലാളികളുടെ വേതനമാണ് എന്നതു മാത്രമല്ല, നാട്ടിൻപുറങ്ങളിൽ സ്ത്രീകളുടെ കൈയിൽ പണമെത്തിയത് അവരുടെ ആത്മവിശ്വാസമുയർത്താനും കാരണമായി. ഇതിന്റെ നടത്തിപ്പുകാരായി വന്നിട്ടുള്ള പല സ്ത്രീകളും നേതൃപാടവം ആർജിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ നേതൃനിരയിലേക്കു കടന്നുവരികയും ചെയ്തിട്ടുണ്ട്. യുപിഎ സർക്കാരിന്റെ അഭിമാനപദ്ധതിയായതിനാൽത്തന്നെ എൻഡിഎയ്ക്ക് പദ്ധതിയിൽ താത്പര്യമില്ലാത്തതാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മാറിമാറി വരുന്ന സർക്കാരുകളല്ല, ഇത്തരമൊരു പദ്ധതിയുടെ ഗുണഭോക്താക്കളാകേണ്ടത്, ദരിദ്ര ജനകോടികളാണ് എന്നത് ഭരണാധികാരികൾ മറക്കരുത്.
തൊഴിലുറപ്പിനു ദയാവധമോ?
03:10 AM Feb 03, 2023 | Deepika.com