സ്വജനപക്ഷപാതം രാഷ്ട്രീയ പാർട്ടികൾക്കു ഭൂഷണമായിരിക്കാം. പക്ഷേ, സർവകലാശാലകളെ നശിപ്പിച്ചുകഴിഞ്ഞു. തിരുത്തിക്കൂടേ?
തന്റെ പിഎച്ച്ഡി പ്രബന്ധത്തിലെ തെറ്റ് ചൂണ്ടിക്കാണിച്ചവർക്കു നന്ദി പറഞ്ഞുകൊണ്ടും പിഴവുകൾ സാന്ദർഭികമെന്നു പറഞ്ഞുകൊണ്ടും സിപിഎം പ്രവർത്തകയും സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷയുമായ ചിന്ത ജെറോം നടത്തിയ പ്രതികരണം അഭിനന്ദനാർഹമാണ്. ഭാഗികമായെങ്കിലും കുറ്റസമ്മതം നടത്തുന്ന വാക്കുകളായിരുന്നു ചിന്തയുടേത്. അതേസമയം, അരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ അത്ര നിസാരമല്ലാത്തതിനാൽ സമഗ്രമായ അന്വേഷണം ഉണ്ടാകണം. പ്രബന്ധം പുസ്തകമാക്കുന്പോൾ തിരുത്തലുകൾ വരുത്തുമെന്നാണ് ചിന്ത പറഞ്ഞത്.
വരാനിരിക്കുന്ന പുസ്തകത്തിലെ അക്ഷരത്തെറ്റുകളല്ല, യൂണിവേഴ്സിറ്റി അംഗീകരിച്ച ഗവേഷണപ്രബന്ധത്തിലെ തെറ്റുകളും കോപ്പിയടി ആരോപണങ്ങളുമാണ് അന്വേഷിക്കുകയും തിരുത്തപ്പെടുകയും ചെയ്യേണ്ടത്. അന്വേഷണം ചിന്ത ജെറോമിൽ ഒതുങ്ങേണ്ടതുമല്ല. ഇത്തരം തെറ്റുകൾക്കും അഴിമതികൾക്കും കുടപിടിക്കുന്ന താപ്പാനകളുണ്ടെങ്കിൽ അവരെയും പുറത്താക്കി യൂണിവേഴ്സിറ്റികളുടെ വിശ്വാസ്യത വീണ്ടെടുക്കണം. സർവകലാശാലയുടെ അന്വേഷണം പ്രഹസനമാകരുത്.
അടുത്തകാലത്ത് സിപിഎമ്മുകാരുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി തലത്തിൽ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിലയിടിച്ചതും വിശ്വാസ്യത നഷ്ടപ്പെടുത്തിയതുമൊന്നും പാർട്ടിക്കു മാത്രമേ ബോധ്യം വരാത്തതുള്ളൂ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലാ മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസറായി നിയമിക്കാനുള്ള നടപടികളിലെ അഴിമതിയുടെ പേരിൽ ചാൻസലർ കൂടിയായ ഗവർണർ മരവിപ്പിച്ചത് കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു.
പ്രിയയ്ക്കു മതിയായ യോഗ്യതയില്ലെന്ന സിംഗിൾ ബെഞ്ച് വിധിക്കേതിരേ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്. തോറ്റ വിദ്യാർഥികൾക്കു മോഡറേഷനെന്ന ഓമനപ്പേരിൽ മാർക്ക് കൂട്ടിയിട്ടു വിജയിപ്പിച്ച അപമാനചരിത്രവും നമ്മുടെ സർവകലാശാലകൾക്കുണ്ട്. മുൻ മന്ത്രി കെ.ടി. ജലീൽ ഇത്തരത്തിൽ നടത്തിയ ഇടപെടലുകളും വിവാദമായിരുന്നു.
‘നവലിബറല് കാലഘട്ടത്തിലെ മലയാള വാണിജ്യസിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന വിഷയത്തിലാണ് കേരള സർവകലാശാലയിൽനിന്നു ചിന്തയ്ക്ക് 2021ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ചത്. വാഴക്കുല എന്ന കവിതയുടെ രചയിതാവായി ചങ്ങന്പുഴയ്ക്കു പകരം വൈലോപ്പള്ളിയെന്നു ചേർത്തു, ‘വൈലിപ്പിള്ളി’ എന്നു പേരിലും അക്ഷരത്തെറ്റു വരുത്തി എന്നിവയാണ് ആദ്യം ഉന്നയിക്കപ്പെട്ടത്. പിന്നീടാണ് കോപ്പിയടിച്ചെന്ന കൂടുതൽ ഗുരുതര ആരോപണമുണ്ടായത്.
2010ൽ ബോധി കോമൺസ് എന്ന വെബ്സൈറ്റിൽ ബ്രഹ്മപ്രകാശ് എന്നയാൾ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആശയം അതേപടി പകർത്തിയെന്നാണ് ചിന്തയ്ക്കെതിരേ സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി എന്ന സംഘടന ആരോപിക്കുന്നത്. ഇങ്ങനെ പകർത്തിയെഴുതിയപ്പോൾ വെബ്സൈറ്റ് ലേഖനത്തിലെ തെറ്റുകളും പ്രബന്ധത്തിൽ കടന്നുകൂടി. മാനുഷികമായ തെറ്റു പറ്റിയെന്നും മോഷണം ഉണ്ടായിട്ടില്ലെന്നും ആശയം ഉൾക്കൊള്ളുകയാണ് ചെയ്തതെന്നുമാണ് ചിന്തയുടെ ന്യായീകരണം. എന്നാൽ, ഇത്രയും ഗൗരവമുള്ള തെറ്റുകൾ പ്രബന്ധം പരിശോധിച്ചവരിൽ ഒരാൾപോലും കാണാതെപോകുകയും ഡോക്ടറേറ്റ് സമ്മാനിക്കുകയും ചെയ്തത് നിസാരമാണോ? ഇങ്ങനെ യോഗ്യതയില്ലാതെ സമ്മാനിച്ച ഡോക്ടറേറ്റിന് സാധുതയുണ്ടോ?
ഇതുപോലെയുള്ള അധ്യാപകരുടെ കീഴിൽ എത്ര ഡോക്ടറേറ്റുകൾ ഇതുപോലെ വേറെ നൽകിയിട്ടുണ്ടാകും? വർഷങ്ങളുടെ കഠിനശ്രമങ്ങളിലൂടെ ഗവേഷണ പ്രബന്ധങ്ങൾ തയാറാക്കി ഡോക്ടറേറ്റ് നേടുന്നവരെ അവഹേളിക്കുന്നതിനു തുല്യമല്ലേ ഇത്തരം അപഹാസ്യനാടകങ്ങൾ? കേരളത്തിലെ ഡോക്ടറേറ്റിന് ഇനി ഇന്ത്യയിലും വിദേശത്തുമൊക്കെ എന്തു വിലയുണ്ടാകും? വസന്തതിലകം വൃത്തത്തിൽ താനെഴുതിയ താതവാക്യം എന്ന കവിത കേകയിലാണെന്നു വിശദീകരിച്ചു പ്രബന്ധമെഴുതി ഡോക്ടറേറ്റ് നേടിയ ആളെക്കുറിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത് അടുത്തയിടെയാണ്. തന്റെ കവിതയിൽ ഇനി ഗവേഷണം നടത്തരുതേയെന്ന് അദ്ദേഹത്തിനു പറയേണ്ടിവന്നു. ഇതാണവസ്ഥ.
പ്രബന്ധത്തിന്റെ മൂല്യനിർണയത്തിന് രാജ്യത്തിനു പുറത്തുനിന്നുള്ള രണ്ടു പേർ ഉൾപ്പെടെ 12 പേരുടെ പാനലാണ് നിബന്ധനകളനുസരിച്ചു ഗൈഡ് നിർദേശിക്കേണ്ടത്. ഈ പാനലിൽനിന്നു വൈസ് ചാൻസലർ തെരഞ്ഞെടുക്കുന്ന മൂന്നു പേരാണ് മൂല്യനിർണയം നടത്തേണ്ടത്. ഇതു രഹസ്യമായിരിക്കുകയും വേണം.
ഇങ്ങനെ മൂല്യനിർണയം നടത്തിയതിലാണ് പിഴവുണ്ടായിരിക്കുന്നതെങ്കിൽ സ്വാഭാവികമായും പുറമേനിന്നുള്ള ഇടപെടൽ ആരോപിക്കപ്പെടും. വിദ്യാർഥി, അധ്യാപക, ഉദ്യോഗസ്ഥ സംഘടനകളും ഭരണസമിതികളിൽ പാർട്ടി നോമിനികളായി എത്തുന്നവരും നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു വരുത്തിയിട്ടുള്ള പരിക്കുകൾ നിസാരമല്ല. പാർട്ടിക്കാർക്കും ബന്ധുക്കൾക്കും നിയമനം നൽകുന്നതും യോഗ്യതയില്ലാത്തവർക്കു മാർക്ക് ദാനം നടത്തുന്നതും ഡോക്ടറേറ്റ് സമ്മാനിക്കുന്നതുമൊക്കെ ഇത്തരം അഴിഞ്ഞാട്ടങ്ങളുടെ ഫലമാണ്. സ്വജനപക്ഷപാതം രാഷ്ട്രീയ പാർട്ടികൾക്കു ഭൂഷണമായിരിക്കാം. പക്ഷേ, സർവകലാശാലകളെ നശിപ്പിച്ചുകഴിഞ്ഞു. തിരുത്തിക്കൂടേ?
ചിന്തിക്കേണ്ടതാണ് ‘ചിന്ത’ വിഷയം
11:03 PM Jan 31, 2023 | Deepika.com