ഏറെക്കാലത്തിനുശേഷം പാർട്ടിക്ക് സ്ഥിരം അധ്യക്ഷനുണ്ടായതും ജോഡോ യാത്രയുടെ ആവേശവുമൊക്കെ കോൺഗ്രസിനു ബലം നൽകും. ഇപ്പോഴും ജനപിന്തുണയുള്ള പാർട്ടിക്ക് പ്രതിപക്ഷത്തെയും ഒന്നിപ്പിക്കാനായാൽ 38 ശതമാനത്തിൽ താഴെ മാത്രം വോട്ടു ശതമാനമുള്ള ബിജെപിയെ ഭരണത്തിൽനിന്നിറക്കാൻ സാധിക്കും. കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും അതു ബോധ്യപ്പെടാൻ ഉതകുമെങ്കിൽ ഭാരത് ജോഡോ യാത്ര വിജയമെന്നു പറയാം.
പലവിധ പ്രതിസന്ധികളും തരണംചെയ്ത് രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര ശ്രീനഗറിൽ വിജയകരമായി സമാപിച്ചിരിക്കുന്നു. യാത്രയിലുടനീളം പങ്കാളികളായ ജനസഹസ്രങ്ങൾ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും ഒരുപോലെ ആഹ്ലാദിപ്പിച്ചിട്ടുണ്ട്. സംഘടനാപരമായി തളർവാതം ബാധിച്ചിരുന്ന കോൺഗ്രസിന് ഇത് ഉണർവായിട്ടുണ്ട്. ഇന്ത്യയിലെ സുപ്രധാന രാഷ്ട്രീയ പ്രസ്ഥാനം സംഭവബഹുലമായ കാലത്തു നടത്തിയ രാഷ്ട്രീയപ്രവർത്തനം കൂടിയാണിത്. അത് ഉപചാരം ചൊല്ലി പിരിയാനുള്ളതാവരുത്. യാത്രയിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും ഉയർത്തിയ മുദ്രാവാക്യങ്ങൾക്ക് ഏറെ തുടർ പ്രവർത്തനം ആവശ്യമാണ്. യാത്ര കോൺഗ്രസിനു സമ്മാനിച്ച ഉണർവും ഉന്മേഷവും നിയമസഭാ, ലോകസഭാ തെരഞ്ഞെടുപ്പുകളിലെ വിജയങ്ങളിലേക്ക് എത്തുമോ എന്നാണ് ഇനി അറിയേണ്ടത്.
യാത്രയ്ക്കു രാഷ്ട്രീയമില്ലെന്നു പറഞ്ഞെങ്കിലും 3,570 കിലോമീറ്റർ പിന്നിട്ട യാത്രയിൽ പലയിടത്തും രാഹുൽഗാന്ധി രാഷ്ട്രീയം പറഞ്ഞു. ഏതാനും സന്പന്നർക്കുവേണ്ടിയുള്ള ഭരണമാണ് ഇപ്പോഴത്തേതെന്ന് ഗൗദം അദാനി ഉൾപ്പെടെയുള്ളവരുടെ പേരെടുത്തു പറഞ്ഞ് വിമർശിച്ചിരുന്നു. യാത്ര അവസാനിച്ചപ്പോഴേക്കും അദാനിയുടെ കന്പനികൾ ഊതിവീർപ്പിച്ച കുമിളകളാണെന്ന വിദേശ ഏജൻസിയുടെ റിപ്പോർട്ട് രാജ്യത്ത് കോളിളക്കം സൃഷ്ടിക്കുകയാണ്. ജനങ്ങൾക്കിടയിൽ ഭിന്നിപ്പില്ലാതാക്കാനാണ് യാത്രയെന്നും വിദ്വേഷത്തിന്റെ ചന്തയിൽ സ്നേഹത്തിന്റെ പീടിക തുറക്കുകയാണ് താനെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കും ബിജെപി ഭരണത്തിൽ ന്യൂനപക്ഷങ്ങളെ പാർശ്വവത്കരിക്കുന്നതും ചർച്ചയാക്കിക്കൊണ്ട് ബിബിസി പുറത്തിറക്കിയ രണ്ടു ഭാഗങ്ങളുള്ള ഡോക്യുമെന്ററിയും വിവാദമായി. അദാനി വിവാദവും ബിബിസി ഡോക്യുമെന്ററിയും ഭാരത് ജോഡോ യാത്രയുടെ ഫലമല്ലെങ്കിലും രാഹുൽ മുന്നോട്ടുവച്ച ആശയങ്ങൾക്കു പിൻബലം നൽകുന്നതായി. പക്ഷേ, യാത്രയുടെ ഊർജത്തെ രാഷ്ട്രീയ നേട്ടമാക്കണമെങ്കിൽ ഇടവേളയില്ലാത്ത തുടർപ്രവർത്തനങ്ങൾ ഉണ്ടാകണം. മാത്രമല്ല, ആദർശ രാഷ്ട്രീയവും തെരഞ്ഞെടുപ്പു രാഷ്ട്രീയവും അതിന്റെ അതിരുകൾ വേലികെട്ടി തിരിച്ച കാലത്താണ് ഭാരത് ജോഡോ യാത്രയെന്ന് കോൺഗ്രസ് തിരിച്ചറിയണം. അതിനർഥം, ഭാരത് ജോഡോ യാത്രയുടെ ധാർമിക വിജയം വോട്ടായി മാറണമെന്നില്ല എന്നതുതന്നെയാണ്.
വിദ്വേഷരഹിതവും സർവാശ്ലേഷിയുമായ ആദർശ രാഷ്ട്രീയത്തിന്റെ കാര്യത്തിൽ രാഹുൽ ഗാന്ധിയെ ആർക്കുമില്ല സംശയം. എന്നാൽ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല. ആദർശ രാഷ്ട്രീയത്തിൽ വട്ടപ്പൂജ്യമാണെങ്കിലും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഫോർമുലകൾ നടപ്പാക്കാനായാൽ ജനാധിപത്യത്തിൽ അധികാരത്തിലെത്താനാകുമെന്ന അവസ്ഥയുണ്ട്. അതൊരു പിആർഒ വർക്കാണ്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പുള്ള മാസങ്ങളിൽ ജനങ്ങളുടെ ചിന്തയിലേക്കു കൊടുക്കുന്നത് എന്തോ അതാണ് വോട്ടായി മാറാനിടയുള്ളത്. ആദർശരാഷ്ട്രീയത്തിന്റെ വക്താക്കൾ അധികാരത്തിലെത്തിയാൽ മാത്രമേ ഗുണപരമായ ജനാധിപത്യം സാധ്യമാകുകയുള്ളു. രാഹുൽ ഗാന്ധിയുടെ ആദർശങ്ങളോടൊപ്പം തെരഞ്ഞെടുപ്പു രാഷ്ട്രീയവും മുന്നോട്ടുകൊണ്ടുപോകാൻ കോൺഗ്രസിനാകുമോയെന്നതാണ് ചോദ്യം. രാജ്യത്തിനാവശ്യം ആദർശങ്ങൾ മാത്രമല്ല, അതു നടപ്പാക്കാനാകുന്ന ഭരണകൂടത്തെയുമാണ്.
യാത്രയുടെ തുടക്കത്തിൽ രാഹുൽ നടത്തിയ പ്രസംഗം രാജ്യം ശ്രദ്ധയോടെ കേട്ടു: “വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തിൽ എനിക്കു പിതാവിനെ നഷ്ടപ്പെട്ടു. പ്രിയപ്പെട്ട നാടിനെ നഷ്ടപ്പെടുത്താൻ അനുവദിക്കില്ല. സ്നേഹം വെറുപ്പിനെ കീഴടക്കും. പ്രതീക്ഷ ഭയത്തെ പരാജയപ്പെടുത്തും. ഒരുമിച്ചു നമ്മൾ മറികടക്കും.’’ദക്ഷിണേന്ത്യ പിന്നിടുന്പോഴേക്കും ആൾക്കൂട്ടം പിരിയുമെന്നതായിരുന്നു എതിരാളികളുടെയും ചില നിരീക്ഷകരുടെയും കണക്കുകൂട്ടലെങ്കിലും അതു പാളിപ്പോയി. ഉത്തരേന്ത്യയിലെത്തിയപ്പോഴേക്കും കൂടുതൽ ജനങ്ങളും രാഷ്ട്രീയ പാർട്ടികളും രാഹുലിനൊപ്പം നടക്കാനെത്തി. 12 സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും പിന്നിട്ട യാത്ര സമാനതകളില്ലാത്തതായി.
ആദ്യം മടിച്ചുനിന്ന പല ദേശീയ മാധ്യമങ്ങൾക്കും വാർത്തകളും ചിത്രങ്ങളും കൊടുക്കേണ്ടിവന്നു. സമാപന സമ്മേളനത്തിലേക്ക് 21 പ്രതിപക്ഷ പാർട്ടികളെ ക്ഷണിച്ചെങ്കിലും 12 കക്ഷികളെങ്കിലും സഹകരിച്ചതു നല്ല തുടക്കമാണ്. തുടക്കം മുതലേ സഹകരിക്കാതിരുന്ന ആം ആദ്മി പാർട്ടി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു നയിക്കുന്ന ഭാരത് രാഷ്ട്ര സമിതി, അടുത്തയിടെ കോൺഗ്രസ് വിട്ട ഗുലാം നബി ആസാദിന്റെ ഡമോക്രാറ്റിക് പാർട്ടി എന്നിവയെ ക്ഷണിച്ചില്ല. പ്രധാനമന്ത്രി പദം മോഹിച്ചു നടക്കുന്ന മമതാ ബാനർജിയും നിതീഷ് കുമാറും അരവിന്ദ് കേജരിവാളും ഉൾപ്പെടെയുള്ള പാർട്ടികളെ ഒന്നിച്ചണിനിരത്തിയുള്ള പ്രതിപക്ഷ ഐക്യം അടുത്ത പൊതുതെരഞ്ഞെടുപ്പിലും സാധ്യമാകുമോയെന്ന് ഇപ്പോഴും ഉറപ്പില്ല. അതുതന്നെയാണ് ബിജെപിയുടെ പ്രതീക്ഷയും ബിജെപി പക്ഷത്തല്ലാത്ത ജനങ്ങളുടെ നിരാശയും.
ഏറെക്കാലത്തിനുശേഷം പാർട്ടിക്ക് സ്ഥിരം അധ്യക്ഷനുണ്ടായതും ജോഡോ യാത്രയുടെ ആവേശവുമൊക്കെ കോൺഗ്രസിനു ബലം നൽകും. ഇപ്പോഴും ജനപിന്തുണയുള്ള പാർട്ടിക്ക് പ്രതിപക്ഷത്തെയും ഒന്നിപ്പിക്കാനായാൽ 38 ശതമാനത്തിൽ താഴെ മാത്രം വോട്ടു ശതമാനമുള്ള ബിജെപിയെ ഭരണത്തിൽനിന്നിറക്കാൻ സാധിക്കും. കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും അതു ബോധ്യപ്പെടാൻ ഉതകുമെങ്കിൽ ഭാരത് ജോഡോ യാത്ര വിജയമെന്നു പറയാം.
രാജ്യം ശ്രദ്ധിച്ച ഭാരത് ജോഡോ യാത്ര
11:05 PM Jan 30, 2023 | Deepika.com