ശാസ്ത്രബോധത്തിനും വികസനത്തിനും സമാധാനത്തിനും പകരം മതഭ്രാന്തിനെയും അയൽരാജ്യവിദ്വേഷത്തെയും ന്യൂനപക്ഷവിരുദ്ധതയെയും അധികാരമാർഗങ്ങളായി ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് അനിവാര്യമായ പതനത്തിലാണ് പാക്കിസ്ഥാൻ.
ഇത്തരി റൊട്ടിയും കഴിച്ച് സമാധാനത്തോടെ ഒന്നുറങ്ങിയാൽ മതിയായിരുന്നെന്നു പാക്കിസ്ഥാനു തോന്നിത്തുടങ്ങിയോ? യുദ്ധംകൊണ്ടു കാര്യമില്ലെന്നു തങ്ങൾ പഠിച്ചെന്നും ഇന്ത്യയുമായുള്ള സമാധാന ചർച്ചകളാണ് ഇനിയാവശ്യമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞത് നൊടിയിടയിൽ ആഗോള വാർത്തയായി. പക്ഷേ, അടുത്തനിമിഷം പാക്കിസ്ഥാനിൽനിന്നുതന്നെ പ്രതിഷേധമുയർന്നതോടെ ഷഹബാസ് ഷരീഫ് തിരുത്തുകയും ചെയ്തു. ജമ്മു കാഷ്മീരിന്റെ പ്രത്യേക അധികാരം പുനഃസ്ഥാപിച്ചെങ്കിൽ മാത്രമേ ഇന്ത്യയുമായി ചർച്ചയ്ക്കുള്ളൂവെന്ന് അദ്ദേഹത്തിനു വിശദീകരണക്കുറിപ്പ് ഇറക്കേണ്ടിവന്നു. ദയനീയമായ സാന്പത്തിക തകർച്ചയും അസഹനീയമായ മതതീവ്രവാദവുമാണ് ഈ തുറന്നുപറച്ചിലിനും മലക്കം മറിച്ചിലിനും പിന്നിൽ.
“ഇന്ത്യയുമായുള്ള മൂന്നു യുദ്ധങ്ങൾ ഞങ്ങൾക്കു നൽകിയതു കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ്. ഞങ്ങൾ പാഠം പഠിച്ചു. ഇന്ത്യയുമായി സമാധാനത്തിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കാഷ്മീർ പോലുള്ള ഗൗരവമേറിയ വിഷയങ്ങൾ പരിഹരിക്കാൻ ആത്മാർഥമായ ചർച്ചകൾ നടത്താം. സമാധാനപരമായി ജീവിക്കുകയും പുരോഗതി നേടുകയും ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. അതിനുപകരം പരസ്പരം വഴക്കിടുന്നത് സമയവും വിഭവങ്ങളും പാഴാക്കുകയാണ്. ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി രാജ്യത്തിന്റെ വിഭവങ്ങൾ പാഴാക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ല. നാം ആണവശക്തികളാണ്. ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ എന്താണു സംഭവിച്ചതെന്നു പറയാൻ ആരാണ് ജീവിച്ചിരിപ്പുണ്ടാകുക?’’ ദുബായ് ആസ്ഥാനമായുള്ള അൽ-അറബിയ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് ഷഹബാസ് ഇങ്ങനെ പറഞ്ഞത്.
ചർച്ചയ്ക്കു വഴിയൊരുക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ പ്രതിഷേധിച്ചതോടെ ഷഹബാസ് ഷെരിഫ് മലക്കം മറിയുകയായിരുന്നു. “ഇന്ത്യൻ ഭരണഘടനയുടെ 370-ാം വകുപ്പു പ്രകാരം കാഷ്മീരികൾക്ക് അവശേഷിച്ചിരുന്ന സ്വയംഭരണാവകാശമാണ് 2019 ഓഗസ്റ്റിൽ പിൻവലിച്ചത്. ആ സ്ഥിതി മാറിയാൽ ഇന്ത്യ ചർച്ചയ്ക്കു താത്പര്യപ്പെടുന്നുവെന്ന് ആഗോളതലത്തിൽ സന്ദേശം പോകും. ഞങ്ങളും ചർച്ചയ്ക്കു തയാറാകും.’’ഇതോടെ മിനിറ്റുകൾ മാത്രം നീണ്ടുനിന്ന പാകിസ്ഥാന്റെ സമാധാന ചർച്ചയ്ക്ക് അന്ത്യമായി.
പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. പ്രധാനമന്ത്രി ഒരു കാര്യം പറയുകയും അദ്ദേഹത്തിന്റെ ഓഫീസ് മറിച്ചു പ്രസ്താവനയിറക്കുകയും ചെയ്തതുതന്നെ ആ ഭരണകൂടത്തിന്റെ ആശയക്കുഴപ്പത്തിനു തെളിവാണ്. അതിനാൽ പ്രതികരണം അർഹിക്കുന്നില്ലെന്നും വിശദീകരിച്ചു.
അതിരൂക്ഷമായ സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാന് ഇപ്പോഴത്തെ രീതിയിൽ തീവ്രവാദവും യുദ്ധമനോഭാവവും ആഭ്യന്തര കലാപങ്ങളുമായി ഏറെ മുന്നോട്ടുപോകാനാവില്ല. സാന്പത്തികമായി സൗത്ത് ഏഷ്യയിലെ ഏറ്റവും ദുർബല രാഷ്ട്രമായി പാക്കിസ്ഥാൻ മാറിയെന്നാണ് പുതിയ ലോകബാങ്ക് റിപ്പോർട്ട്. അത് ആ രാജ്യത്തെ മാത്രമല്ല, മേഖലയുടെ തന്നെ സാന്പത്തിക പിന്നാക്കാവസ്ഥയ്ക്കു കാരണമാകുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ വർഷത്തെ പ്രളയം പാക്കിസ്ഥാന്റെ സാന്പത്തിക തകർച്ചയെ പാരമ്യതയിലെത്തിച്ചിരിക്കുകയാണ്. ഗോതന്പുമായി പോയ ട്രക്കിനു പിന്നലേ കൈനീട്ടി പായുന്ന പാക്കിസ്ഥാനികളുടെ വീഡിയോ പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. യുഎഇ പാക്കിസ്ഥാന് 8,300 കോടി രൂപ വിദേശനാണ്യ കരുതൽ ശേഖരത്തിലേക്കു കഴിഞ്ഞദിവസം ഷഹബാസ് ഷരീഫിന്റെ സന്ദർശനത്തിനിടെ നൽകി. ഒരു വർഷത്തിനിടെ ഷഹബാസ് യുഎഇയിലെത്തുന്നത് മൂന്നാം തവണയാണ്. അത്ര ഗതികേടാണ്.
പട്ടിണിക്കൊപ്പം പാക്കിസ്ഥാനിൽ തഴച്ചുവളരുന്നതു തീവ്രവാദം മാത്രമാണ്. കാഷ്മീരിൽ അരാജകത്വവും വിഘടനവാദവും കൊഴുപ്പിക്കാൻ തീവ്രവാദികളെ അഴിച്ചുവിട്ടവർ സ്വന്തം മണ്ണിൽ അതിലും വലിയ തിരിച്ചടി നേരിടുകയാണ്. പാക് സൈന്യത്തെ എതിർക്കുന്നവരെ നേരിടാൻ 2007ൽ ഔദ്യോഗിക അംഗീകാരം നൽകിയ സായുധവിഭാഗമായ തെഹ്രികെ താലിബാൻ പാക്കിസ്ഥാൻ എന്ന സംഘം ഇപ്പോൾ പാക്കിസ്ഥാനുതന്നെ ഭീഷണിയായിരിക്കുകയാണ്. സർക്കാരിനെ തൂത്തെറിഞ്ഞ് ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കണമെന്നു തെഹ്രികെ നയം പ്രഖ്യാപിച്ചതോടെ 2008ൽ തന്നെ സംഘടനയെ നിരോധിച്ചു. പക്ഷേ, തീവ്രവാദം അങ്ങനെയങ്ങു തളരില്ലല്ലോ. പാക്കിസ്ഥാന്റെ വടക്കും തെക്കും പ്രദേശങ്ങളിൽ അവർ സമാന്തര ഭരണം തുടങ്ങി. തങ്ങൾ അഫ്ഗാനിസ്ഥാന്റെ ഭാഗമാണെന്നുവരെ പറഞ്ഞ തെഹ്രികെയ്ക്ക് സ്വന്തമായി സൈന്യവും മന്ത്രിസഭയുമൊക്കെയുണ്ട്. ജനം പട്ടിണികൊണ്ടു പൊറുതിമുട്ടുന്നതിനിടെ കാഷ്മീരിലുൾപ്പെടെ തീവ്രവാദം പാലൂട്ടിവളർത്തിയവർക്ക് സ്വന്തം രാജ്യത്തു കടി കിട്ടി.
ഇത്തരമൊരു സാഹചര്യത്തിലാവാം ഷഹബാസിന്റെ സമാധാന പ്രേമം എന്നു കരുതേണ്ടിവരും. ശാസ്ത്രബോധത്തിനും വികസനത്തിനും സമാധാനത്തിനും പകരം മതഭ്രാന്തിനെയും അയൽരാജ്യവിദ്വേഷത്തെയും ന്യൂനപക്ഷവിരുദ്ധതയെയും അധികാരമാർഗങ്ങളായി ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് അനിവാര്യമായ പതനത്തിലാണ് പാക്കിസ്ഥാൻ. അഫ്ഗാനിസ്ഥാനോളം നശിക്കുമോയെന്നേ ഇനി അറിയാനുള്ളു.
പാക്കിസ്ഥാനു വിശക്കുന്നു, ഇത്തിരി സമാധാനവും വേണം
10:55 PM Jan 18, 2023 | Deepika.com