സർക്കാരും കോടതിയും മാധ്യമങ്ങളും പ്രതിപക്ഷവുമൊക്കെ സജീവമായിരിക്കെയാണ് ഈ രാജ്യത്തെ ദരിദ്രർ കൂടുതൽ ദരിദ്രരും സന്പന്നർ കൂടുതൽ സന്പന്നരുമാകുന്ന സ്ഥിതി സംജാതമായതെന്നതിൽ സംശയമില്ല. മേൽപ്പറഞ്ഞവരെല്ലാം സന്പന്നരുടെ പക്ഷത്തായിരുന്നോയെന്നത് ഉത്തരംകിട്ടേണ്ട ചോദ്യമാണ്. എന്തായാലും ഇന്ത്യ ആരുടേതല്ലെന്ന ചോദ്യത്തിന് ഉത്തരമായി; പട്ടിണിപ്പാവങ്ങളുടേതല്ല.
ആരുടേതാണ് ഇന്ത്യയെന്ന ചോദ്യത്തിന്റെ ഉത്തരം, ആരുടേതല്ല ഇന്ത്യ എന്ന ചോദ്യത്തിന്റേതുകൂടിയാണ്. ഇന്ത്യയിലെ സാന്പത്തിക ഉച്ചനീചത്വം വെളിപ്പെടുത്തുന്ന ഓക്സ്ഫാം റിപ്പോർട്ട് അത് ഒന്നുകൂടി ഉറപ്പിച്ചിരിക്കുന്നു. അതിസന്പന്നരുടെ എണ്ണവും സന്പത്തും നിമിഷംതോറും വർധിച്ചുകൊണ്ടിരിക്കുന്ന അവിശ്വസനീയമായ കഥയാണ് ‘സർവൈവൽ ഓഫ് ദ റിച്ചസ്റ്റ്: ദ ഇന്ത്യ സപ്ലിമെന്റ്’ എന്ന റിപ്പോർട്ട് പറയുന്നത്.
എന്തു തിന്നും എന്തു കുടിക്കും എന്നറിയാതെ ജനകോടികൾ വ്യാകുലപ്പെട്ട കോവിഡ്കാലത്തും ഈ അതിസന്പന്നരുടെ സ്വത്ത് കുമിഞ്ഞുകൂടുകയായിരുന്നു. അതനുസരിച്ച്, ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരുടെ സമ്പത്ത് 54.12 ലക്ഷം കോടിയാണ്. ഒന്നര വർഷത്തെ കേന്ദ്രബജറ്റിനു തുല്യം. അതിജീവനത്തിനു പൊരുതുന്ന ദരിദ്രരായ മനുഷ്യരുടെ ചെലവിലും അവർ തെരഞ്ഞെടുത്ത സർക്കാരിന്റെ തണലിലും ഈ മുതലാളിമാരുടെ വളർച്ചയുടെ കഥ വരും വർഷങ്ങളിലും തുടരുമെന്നുതന്നെ കരുതാം. കാരണം, കോർപ്പറേറ്റുകൾക്ക് അനുകൂലമായ നികുതി ഘടനയാണ് ഇന്ത്യയിലെ അസമത്വത്തിന്റെ പ്രധാന കാരണമെന്ന് ഓക്സ്ഫോം മുൻവർഷത്തെ റിപ്പോർട്ടിലും ചൂണ്ടിക്കാണിച്ചിരുന്നു. അതേ സ്ഥിതിയാണ് ഇന്നും നിലനിൽക്കുന്നത്. ഇതാണ് ചിലരൊക്കെ വാഴ്ത്തിപ്പാടുന്ന ഇന്ത്യൻ കുതിപ്പ് അഥവാ ഭാരത സന്പന്നരുടെ അതിജീവന ഗാഥ.
2020ല്‍ 102 ആയിരുന്ന രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 2022ല്‍ 166 ആയി ഉയര്‍ന്നു.
സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടത്തിയ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ യോഗത്തിലാണ് ഓക്സ്ഫാം ഇന്റർനാഷണൽ റിപ്പോർട്ട് അവതരിപ്പിച്ചത്. അതിസന്പന്നരുടെ മുഴുവന്‍ സ്വത്തിനും ഒരു തവണ രണ്ടു ശതമാനം നികുതി ചുമത്തിയാല്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് പോഷകാഹാരക്കുറവ് നികത്താന്‍ ലക്ഷ്യമിട്ടുളള പദ്ധതിക്കു വേണ്ട പണം ലഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അതായത് പല മേഖലയിലും അതിസന്പന്നർ സർക്കാരിനും മുകളിൽ വളരുകയാണ്. ഇതിന്റെ മറുവശമാണ് സാന്പത്തികമായി മുച്ചൂടും മുടിഞ്ഞ ദളിതരും ആദിവാസികളും പിന്നാക്കക്കാരും ചേരിനിവാസികളുമൊക്കെ ഉൾപ്പെടുന്ന ദരിദ്രവിഭാഗം. ഇതൊക്കെ ചിന്തിക്കാൻ ദരിദ്രർക്കുപോലും അവസരം കൊടുക്കാതെ, മതത്തിന്റെയും ദേശഭക്തിയുടെയും പേരിൽ നടത്തുന്ന മസ്തിഷ്കപ്രക്ഷാളനം ഇടവേളകളില്ലാത്ത അധികാരം ഉറപ്പാക്കുന്ന തന്ത്രമായി ജനാധിപത്യത്തെ ഗ്രസിച്ചുകഴിഞ്ഞോയെന്നു സംശയിക്കാൻ ഇത്തരം റിപ്പോർട്ടുകൾ പ്രജകളോട് ആവശ്യപ്പെടുന്നു.
ഇന്ത്യയിലെ സമ്പന്നരായ ഒരു ശതമാനമാണ് രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40 ശതമാനത്തിലധികം കൈവശം വച്ചിരിക്കുന്നത്. അതൊരു നല്ല കാര്യമല്ലേയെന്ന് സന്പന്നർക്കു തോന്നുന്നുണ്ടെങ്കിൽ അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എന്നാല്‍ മറുവശത്ത്, ജനസംഖ്യയുടെ പകുതിയിൽ താഴെയുള്ള ആളുകള്‍ എല്ലാവരും ചേർന്ന് സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് പങ്കിടുന്നതെന്നും തിരിച്ചറിയണം. 2017 മുതൽ 2021 വരെ ഗൗതം അദാനി സന്പാദിച്ച സ്വത്തിന് ഒറ്റത്തവണ നികുതി ചുമത്തിയാൽ 1.79 ലക്ഷം കോടി രൂപ സമാഹരിക്കാം.
വർഷം 50 ലക്ഷം പ്രൈമറി സ്കൂൾ അധ്യാപകർക്ക് ഒരു വർഷം ശന്പളം കൊടുക്കാൻ അതുമതി. ഈ അതിസന്പന്നരെ കാണുന്പോൾ കവാത്തു മറക്കാത്ത ഭരണാധികാരികൾ നിർഭാഗ്യവശാൽ നമുക്ക് ഇല്ലാതെപോയി. അതിസന്പന്നരും പട്ടിണിപ്പാവങ്ങളും നേർക്കുനേർ വന്നാൽ എന്തുവിലകൊടുത്തും വികസനത്തിന്റെയോ രാജ്യതാത്പര്യത്തിന്റെയോ ആയുധമെടുത്ത് ഭരണാധികാരികളും ചേരുന്നത് അതിസന്പന്നർക്കൊപ്പം മാത്രമാണ്. അങ്ങനെയാണ് മൂലന്പള്ളിയിലും വിഴിഞ്ഞത്തുമൊക്കെ പട്ടിണിപ്പാവങ്ങളെ സർക്കാരുകളും പാർട്ടിക്കാരുമൊക്കെ ചേർന്നു പരാജയപ്പെടുത്തുന്നത്. “പട്ടിണിക്കാർ ക്രിക്കറ്റ് കളി കാണേണ്ട’’എന്നു പറയുന്നത്ര ലാഘവത്തോടെ അത്തരം അതിജീവനപ്പോരാട്ടങ്ങളെ നിഷ്കരുണം നുള്ളിക്കളയും.
കേന്ദ്ര ബജറ്റ് രേഖകളും പാര്‍ലമെന്ററി ചോദ്യങ്ങളും ഉൾപ്പെടെയുള്ള സര്‍ക്കാര്‍ സ്രോതസുകളും ഫോര്‍ബ്സ്, ക്രെഡിറ്റ് സ്യൂസ് തുടങ്ങിയ ഉറവിടങ്ങളും ഉപയോഗിച്ച് നടത്തിയ പഠനത്തിലൂടെയാണ് ഓക്സ്ഫാം റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഈ റിപ്പോർട്ട് പുറത്തുവന്ന അതേ സമയത്താണ് വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായ വർധിപ്പിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്തിലുള്ള കേന്ദ്രസർക്കാരിനു കഴിഞ്ഞെന്നും പ്രതിപക്ഷം ഉയർത്തിയ എല്ലാ ആരോപണങ്ങളും കഴന്പില്ലാത്തതാണെന്നു തെളിഞ്ഞെന്നും ഡൽഹിയിൽ തുടങ്ങിയ ബിജെപി ദ്വിദിന ദേശീയ നിർവാഹക സമിതിയിലെ രാഷ്ട്രീയ പ്രമേയം പറഞ്ഞത്. പെഗാസസ് ഫോൺ ചോർത്തൽ, റഫാൽ വിമാന ഇടപാട്, ഇഡിയുടെ കള്ളപ്പണ അന്വേഷണം, സെൻട്രൽ വിസ്ത, സാന്പത്തികസംവരണം, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളിലുണ്ടായ സുപ്രീംകോടതി വിധികളാണ് ഇതിനു പിൻബലമായി ചൂണ്ടിക്കാണിച്ചത് എന്നതും ശ്രദ്ധേയമാണ്.
സർക്കാരും കോടതിയും മാധ്യമങ്ങളും പ്രതിപക്ഷവുമൊക്കെ സജീവമായിരിക്കെയാണ് ഈ രാജ്യത്തെ ദരിദ്രർ കൂടുതൽ ദരിദ്രരും സന്പന്നർ കൂടുതൽ സന്പന്നരുമാകുന്ന സ്ഥിതി സംജാതമായതെന്നതിൽ സംശയമില്ല. മേൽപ്പറഞ്ഞവരെല്ലാം സന്പന്നരുടെ പക്ഷത്തായിരുന്നോയെന്നത് ഉത്തരംകിട്ടേണ്ട ചോദ്യമാണ്. എന്തായാലും ഇന്ത്യ ആരുടേതല്ലെന്ന ചോദ്യത്തിന് ഉത്തരമായി; പട്ടിണിപ്പാവങ്ങളുടേതല്ല.
ഭാരത സന്പന്നരുടെ അതിജീവന ഗാഥ
10:54 PM Jan 17, 2023 | Deepika.com