വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇനിയൊരാളും കൊല്ലപ്പെടരുത്. വന്യജീവികൾ സംരക്ഷിക്കപ്പെടേണ്ടതാണ്. പക്ഷേ, അതു നാട്ടിലല്ല കാട്ടിൽതന്നെ വേണമെന്നത് സർക്കാരിനു ബോധ്യം വരാൻ 735 മരണങ്ങൾ പോരെങ്കിൽ, ഇതു നിങ്ങൾക്കു പറ്റിയ പണിയല്ല.
വന്യജീവികളെ ഭയന്നു ജനങ്ങൾക്കു പുറത്തിറങ്ങാനാവാത്ത സ്ഥിതിയായി. സംസ്ഥാനത്തെ വനത്തിനു ഉൾക്കൊള്ളാൻ കഴിയുന്നതിലുമധികം മൃഗങ്ങളുണ്ടെന്ന് വനംമന്ത്രിതന്നെ സമ്മതിച്ചിരിക്കുന്നു. ആർക്കെന്തു കാര്യം? കടുവയും ആനയും പന്നിയുമൊക്കെ കൃഷി നശിപ്പിക്കുകയും മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്യുന്നതിനിടെ അവയുടെ പ്രജനനം നിയന്ത്രിക്കുമെന്നാണു മന്ത്രി ആശ്വസിപ്പിക്കുന്നത്. അതു ഭാവിയിലെ കാര്യം. അനിയന്ത്രിതമായി പെറ്റുപെരുകി ജനങ്ങൾക്കു ഭീഷണിയായിക്കഴിഞ്ഞ വന്യമൃഗങ്ങളെ ഇപ്പോൾ എന്തു ചെയ്യും? ജനവിരുദ്ധതയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കാര്യങ്ങളേൽപ്പിച്ചു കണ്ണടച്ചിരിക്കരുത് സർക്കാർ. കാര്യങ്ങൾ പൊട്ടിത്തെറിയുടെ വക്കിലാണ്.
മാനന്തവാടി പുതുശേരി വെള്ളാരംകുന്നിൽ സ്വന്തം കൃഷിയിടത്തിൽനിന്ന തോമസ് എന്ന ഗൃഹനാഥനെ നാലു ദിവസംമുന്പാണു കടുവ കൊന്നത്. കടുവയെ മയക്കുവെടിവച്ചു പിടിച്ചതിനുശേഷവും മാനന്തവാടിയിൽ കടുവയിറങ്ങി. പിലാക്കാവിൽ പശുവിനെ കൊന്നു. ഇതിനിടെയാണ്, വയനാട്ടിലും കണ്ണൂരിലെ ആറളത്തും പത്തോളം കടുവകൾ നാട്ടിലിറങ്ങാൻ സാധ്യതയുണ്ടെന്നു വനം വകുപ്പിന്റെ വിലയിരുത്തലെന്നു വാർത്ത. ഇതെന്തൊരവസ്ഥയാണ്? 2021 ഒക്ടോബറിൽ നിയമസഭയിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞത്, വന്യജീവി സംരക്ഷണവും മനുഷ്യജീവൻ സംരക്ഷിക്കലും സർക്കാരിന്റെ ചുമതലയാണെന്നാണ്. ആ ചുമതല നിറവേറ്റുന്നതിൽ അന്പേ പരാജയപ്പെട്ടില്ലേ സർക്കാർ? അതിനുശേഷവും ആനയും കടുവയും പന്നിയും കൊന്നുകൂട്ടിയ മനുഷ്യരുടെ കുടുംബങ്ങളെയോർത്തെങ്കിലും വീന്പുപറച്ചിൽ അവസാനിപ്പിച്ച് ക്രിയാത്മകമായ ഇടപെടലുകൾക്ക് സർക്കാർ തയാറാകണം. പ്രശ്നങ്ങൾക്കു യാതൊരു പരിഹാരവുമില്ലെന്നാണു കഴിഞ്ഞദിവസം അതേ മന്ത്രിതന്നെ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമായത്.
“വന്യമൃഗങ്ങളുടെ എണ്ണം അനേകമടങ്ങു വർധിച്ചതിനാലാണ് അവ നാട്ടിലേക്ക് ഇറങ്ങുന്നത്. വന്യമൃഗ ജനനനിയന്ത്രണത്തിനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടുപോകും. ഇതു സംബന്ധിച്ചു 13 സംസ്ഥാനങ്ങൾ കക്ഷികളായ സുപ്രീംകോടതിയിലെ കേസ് നിലവിൽ മരവിച്ചിരിക്കുകയാണ്. ഇതു വേഗത്തിലാക്കാൻ അർജന്റ് പെറ്റീഷൻ നൽകാൻ സർക്കാർ ആലോചിക്കുകയാണ്. അതിനുശേഷമേ ജനനനിയന്ത്രണത്തിനുള്ള നടപടികൾ സ്വീകരിക്കാനാകൂ. അതിനും കേന്ദ്രസർക്കാരിന്റെ അനുമതി വേണം.’’ ചട്ടപ്പടിയുള്ള കാര്യങ്ങളല്ലാതെ തങ്ങൾക്കു കാര്യമായൊന്നും ചെയ്യാനില്ലെന്നല്ലേ മന്ത്രി പറഞ്ഞതിനർഥം.
കാട്ടിൽ വന്യമൃഗങ്ങൾക്കാവശ്യത്തിനുള്ള വെള്ളവും ഭക്ഷണവുമുണ്ടോയെന്നതിനെക്കുറിച്ച് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനുശേഷം ശാസ്ത്രീയ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇത്രയും മനുഷ്യരെ കൊലയ്ക്കു കൊടുത്തിട്ടും ഇത്തരം പഠനങ്ങളൊന്നും പൂർത്തിയായിട്ടില്ലെന്നത് അപമാനമാണെന്നു സർക്കാരിനു തോന്നുന്നില്ലെങ്കിൽ എന്തു പറയാൻ. ഈ സർക്കാർ അധികാരത്തിലെത്തിയ 2016 മുതൽ കഴിഞ്ഞ ആറു വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 735 പേരാണെന്നതു മറക്കരുത്. കഴിഞ്ഞ സെപ്റ്റംബറിൽ പൊതുപ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് വിവരാവകാശനിയമപ്രകാരം ലഭിച്ച കണക്കാണിത്. അതിനുശേഷവും നിരവധിപേർ കൊല്ലപ്പെട്ടു. ഇതെവിടെച്ചെന്നു നിൽക്കും?
വന്യജീവികളുള്ള രാജ്യം ഇന്ത്യ മാത്രമല്ല. പക്ഷേ, അമേരിക്കയിലും യൂറോപ്പിലുമുൾപ്പെടെ മിക്ക രാജ്യങ്ങളിലും വന്യജീവികൾ പെരുകിയാൽ കൊന്നൊടുക്കുകയോ വേട്ടയാടാൻ ജനങ്ങൾക്ക് നിശ്ചിത കാലത്തേക്ക് അനുമതി നൽകുകയോ ചെയ്യും. നമ്മുടെ രാജ്യത്ത് അത്തരം നടപടികളൊന്നുമില്ലെന്നു മാത്രമല്ല, മാരകമായ രോഗങ്ങൾ പരത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന എലിയെപ്പോലും കൊല്ലരുതെന്നു നിയമമുണ്ടാക്കുന്നു. എലി, കാക്ക, വവ്വാൽ എന്നിവയെ കൊന്നാൽ മൂന്നുവർഷം തടവും 25,000 രൂപ പിഴയും ലഭിക്കാവുന്നവിധം ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുത്തിയാണ് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. കടുവ കർഷകനെ കൊന്ന മാനന്തവാടിയിൽ ഹർത്താലിനിറങ്ങിയ ബിജെപി ഭരിക്കുന്ന കേന്ദ്രമാണ് ഇത്തരം അസംബന്ധങ്ങൾ നടപ്പാക്കുന്നത്.
വന്യജീവി ആക്രമണങ്ങളിലും ബഫർ സോൺ ഉൾപ്പെടെയുള്ള കാര്യങ്ങളിലുമൊക്കെ കോടതികളിൽനിന്നു തിരിച്ചടി നേരിടുന്നതിന്റെ പ്രധാന കാരണം സർക്കാർ നൽകുന്ന റിപ്പോർട്ടുകളാണ്. വനംവകുപ്പിന്റെയോ സർക്കാർ നിയോഗിക്കുന്ന ഏജൻസിയുടെയോ കാർമികത്വത്തിൽ തയാറാക്കപ്പെടുന്ന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി തീരുമാനമെടുക്കാനേ കോടതികൾക്കു നിർവാഹമുള്ളു.
കഷ്ടതയനുഭവിക്കുന്ന ജനങ്ങളുടെ പ്രതിനിധികൾക്കും കർഷകസംഘടനകൾക്കുംകൂടി പങ്കുള്ള സമഗ്ര റിപ്പോർട്ടുകൾ മാത്രമേ ഇനി തയാറാക്കാവൂ. കേന്ദ്രത്തെയും കോടതികളെയും പഴി പറഞ്ഞ് ഇനി മുന്നോട്ടു പോകാനാവില്ല. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇനിയൊരാളും കൊല്ലപ്പെടരുത്. വന്യജീവികൾ സംരക്ഷിക്കപ്പെടേണ്ടതാണ്. പക്ഷേ, അതു നാട്ടിലല്ല കാട്ടിൽതന്നെ വേണമെന്നത് സർക്കാരിനു ബോധ്യം വരാൻ 735 മരണങ്ങൾ പോരെങ്കിൽ, ഇതു നിങ്ങൾക്കു പറ്റിയ പണിയല്ല. വന്യമൃഗങ്ങളുടെ ആക്രമണത്തേക്കാൾ ഭയാനകമാണ് നിങ്ങളുടെ നിഷ്ക്രിയത്വം.
വന്യമൃഗങ്ങളേക്കാൾ ഭയാനകമീ നിഷ്ക്രിയത്വം
12:56 AM Jan 16, 2023 | Deepika.com