അഴിമതിയുടെയും ഗുണ്ടായിസത്തിന്റെയും വൈരങ്ങളുടെയും കറപുരണ്ട രാഷ്ട്രീയമാണ് പോലീസിനെയും കളങ്കപ്പെടുത്തുന്ന കാരണങ്ങളിൽ പ്രധാനം
കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളെ ജോലിയിൽനിന്നു പിരിച്ചുവിട്ടത് നല്ലൊരു തുടക്കമാണ്; ഒടുക്കമാകില്ലെന്നു പ്രതീക്ഷിക്കാം. കാരണം, കഴിഞ്ഞ ആറു വർഷത്തിനിടെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 828 പോലീസുകാരിൽ ഒരാൾ മാത്രമാണ് പുറത്തായിട്ടുള്ളത്. കുറ്റവാളികൾക്കെതിരേ ജനങ്ങൾ പരാതിയുമായി സമീപിക്കുന്നത് മറ്റൊരു കുറ്റവാളിയെ ആകില്ലെന്ന് ഉറപ്പിക്കാൻ കഴിഞ്ഞാൽ സർക്കാരിന് അഭിമാനിക്കാവുന്ന നേട്ടമായി അതു മാറുമെന്നതിൽ സംശയമില്ല.
ബലാത്സംഗമടക്കമുള്ള കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ പി.ആർ. സുനുവിനെയാണ് ജോലിയിൽനിന്നു പിരിച്ചുവിട്ടത്. പോലീസ് ആക്ടിലെ വകുപ്പ് 86 (3) പ്രകാരമാണ് ഈ നടപടി. തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ മൂന്നാം പ്രതിയായ പി.ആർ. സുനുവിനെതിരേ സ്ത്രീപീഡനകേസുകൾതന്നെ നാലെണ്ണമുണ്ട്. ആറു തവണ സസ്പെൻഷനിലാകുകയും 15 തവണ പെരുമാറ്റദൂഷ്യത്തിനു വകുപ്പുതല നടപടിയുണ്ടാകുകയും ചെയ്തിരുന്നു. 2022 നവംബർ 20 മുതൽ സസ്പെൻഷനിലായിരുന്നു. ഇത്ര കുറ്റവാളിയായ ഒരാളെയാണു നാട്ടിലെ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ സർക്കാർ നിയോഗിച്ചിരുന്നത് എന്നത് എത്ര ഭയാനകമാണ്.! പോലീസ് യൂണിഫോമിൽ പ്രച്ഛന്നവേഷധാരികളായ കുറ്റവാളികൾ ഇനിയുമെത്ര? ആഭ്യന്തരവകുപ്പിന്റെ ചുമതല ആര് ഏറ്റെടുത്താലും പോലീസിനെ ഇന്നും ആളുകൾക്കു ഭയമാണ്. ജനമൈത്രി പോലീസ് സ്റ്റേഷനിൽപോലും കയറേണ്ടിവരുന്ന സാധാരണക്കാർ ജനപ്രതിനിധികളോ പാർട്ടിനേതാക്കളോ ഉൾപ്പെടെ ആരുടെയെങ്കിലും ശിപാർശയോടെ പോകാനാണ് ശ്രമിക്കുക. ജനമൈത്രി ഒരു വിശേഷണമല്ല, പെരുമാറ്റമാണെന്ന് ആരാണ് ഇവരെ പഠിപ്പിക്കുക?
ആറു വർഷത്തിനിടെ ക്രിമിനൽ കേസുകളിൽ പെട്ടത് 828 പോലീസുകാരാണെന്നു നിയമസഭയിൽ പറഞ്ഞത് മുഖ്യമന്ത്രിതന്നെയാണ്. എന്നാൽ, സംസ്ഥാനത്തിന് അപമാനമായ ഈ ക്രിമിനലുകളെ പൂർണമായും ഒഴിവാക്കി സേനയെ ശുദ്ധീകരിക്കൽ അത്ര എളുപ്പമല്ല. കോടതി ശിക്ഷിച്ചതിനെതുടർന്ന് 18 പേർ പുറത്തായി. ഗുരുതര കേസുകളിൽ പെട്ട 58 പേരെക്കൂടി പിരിച്ചുവിടാനാണ് സർക്കാരിന്റെ നീക്കം. ആ പട്ടികയിലാണ് സുനു ഒന്നാമനായിരിക്കുന്നത്. പിരിച്ചുവിട്ട ഉത്തരവിനെതിരേ കോടതിയെ സമീപിക്കുമെന്നാണ് അയാളുടെ പ്രതികരണം. സുനുവിന്റെ കാര്യത്തിൽ മറ്റു നിയമപ്രശ്നങ്ങളുടെ സാധ്യത പരിഗണിച്ചശേഷമായിരിക്കും മറ്റുള്ളവരെ പുറത്താക്കുക.
പോലീസിനെതിരേ വ്യാപകപരാതി ഉയരുകയും ആഭ്യന്തരവകുപ്പും വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തതോടെയാണ് സർക്കാർ നിലപാടു കടുപ്പിച്ചത്. പോലീസ് സേനയിലെ 828 ക്രിമിനലുകളിൽ 200 പേർക്കെതിരേയുള്ളത് ദേഹോപദ്രവവും കൈയേറ്റവുമൊക്കെയാണ്. സ്വന്തം വീടുകളിലെ അതിക്രമവും സ്ത്രീധന പീഡനങ്ങളുമൊക്കെയായി 100 പേർക്കെതിരേ കേസുണ്ട്. പിരിച്ചുവിടപ്പെട്ട സുനുവിനെപ്പോലെ പീഡനക്കേസുകളിൽ 70 പേർ. അസഭ്യം പറയൽ, അപമാനിക്കൽ, വഞ്ചന തുടങ്ങിയ കേസുകളിൽപെട്ടവരാണ് മറ്റുള്ളവർ. യഥാർഥത്തിലുള്ള കണക്കുകൾ ഇതിലും വളരെയേറെയാണെന്നതാണ് വസ്തുത. കാരണം, സാധാരണ പൗരന്മാർ പോലീസിനും രാഷ്ട്രീയക്കാർക്കുമെതിരേ നിവൃത്തിയുണ്ടെങ്കിൽ കേസിന ു പോകില്ല. വാദി പ്രതിയാകുമെന്നതുതന്നെയാണു കാരണം. ദ്രോഹം അസഹനീയമാകുന്പോൾ മാത്രമാണ് പലരും പരാതിയുമായി മുന്നിട്ടിറങ്ങുന്നത്. അതുകൊണ്ടുതന്നെ കുറ്റവാളിയെന്നു പൂർണമായും തെളിയിക്കപ്പെട്ട ഏതാനുംപേരെ പുറത്താക്കുക മാത്രമല്ല, പോലീസിൽ അടിമുടി ശുദ്ധീകരണമാണ് ആവശ്യം.
ക്രിമിനൽ പശ്ചാത്തലവും സ്വഭാവവും പരിശോധിച്ചശേഷം മാത്രമേ പോലീസ് സേനയിൽ നിയമനം നൽകാവൂ. കുറ്റകൃത്യങ്ങൾ തെളിയിക്കാൻ ആധുനിക പരിശീലനം നൽകണം. പ്രതികളോടെന്നപോലെ പരാതിക്കാരോടും പെരുമാറാൻ ഒരു പോലീസുകാരനെയും അനുവദിക്കരുത്. ഇതിനൊക്കെ പുറമേ, പല പോലീസുകാരെയും അഹങ്കാരികളും മനുഷ്യത്വമില്ലാത്തവരും കുറ്റവാളികളുമാക്കുന്നത് അവരുടെ രാഷ്ട്രീയബന്ധമാണെന്നതും സർക്കാർ മറക്കരുത്. അഴിമതിയുടെയും ഗുണ്ടായിസത്തിന്റെയും വൈരങ്ങളുടെയും കറപുരണ്ട രാഷ്ട്രീയമാണ് പോലീസിനെയും കളങ്കപ്പെടുത്തുന്ന കാരണങ്ങളിൽ പ്രധാനം. അതുകൊണ്ട് അത്തരമൊരു രാഷ്ട്രീയ സാഹചര്യം നിലനിൽക്കേ പോലീസിനെ മാത്രമായി പൂർണമായും വെളുപ്പിച്ചെടുക്കാനാവില്ല. എന്നിരിക്കിലും, ശുദ്ധികലശത്തിനുള്ള ഈ തുടക്കം ശ്ലാഘനീയമാണ്.
കുറ്റവാളികളായ ഏതാനും പേരെ പുറത്താക്കാൻ സാധിച്ചതു മാത്രമല്ല ഇതിന്റെ ഫലം; കുറ്റകൃത്യങ്ങളിൽനിന്നു വിട്ടുനിൽക്കാൻ, സേനയിലെ കുറ്റവാസനയുള്ള മറ്റുള്ളവർക്ക് ഇതൊരു മുന്നറിയിപ്പാകും എന്നതുകൂടിയാണ്. കാരണം, ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്നു കുറ്റവാളികളുടെയും അതിക്രമങ്ങളാൽ പൊറുതിമുട്ടുന്ന കേരളത്തിന് പോലീസ് സേനയിലെ ക്രിമിനലുകളെക്കൂടി താങ്ങാനാവില്ല. സ്വഭാവശുദ്ധിയുള്ള മികച്ച പോലീസുകാർക്കും അപമാനമായ കാക്കിയിട്ട ക്രിമിനലുകളോടു കടക്കൂ പുറത്തെന്നു പറയാനുള്ള ഈ ആർജവം തുടരാൻ സർക്കാരിനാകട്ടെ.
കാക്കിയിട്ട കുറ്റവാളികളേ, കടക്കൂ പുറത്ത്
11:20 PM Jan 10, 2023 | Deepika.com