കലോത്സവ വിജയങ്ങളോടൊപ്പം ചേർത്തുവയ്ക്കേണ്ടതാണ് ഈ കലാപ്രതിഭകളുടെ ഭാവി. സ്കൂൾ വിദ്യാഭ്യാസം കഴിയുന്പോൾ ഈ പ്രതിഭകളെല്ലാം എവിടെപ്പോകുന്നുവെന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ ചോദ്യം പ്രസക്തമാണ്.
കോഴിക്കോട്ട് ചുവടുവച്ചു കേരളമാകെ നിറഞ്ഞാടിയ കലോത്സവത്തിന്റെ കിരീടം, കോഴിക്കോടിനെ തന്നെ ചൂടിച്ചു മടങ്ങി വിദ്യാലയ കലാസംഘങ്ങൾ. സംസ്ഥാന സ്കൂൾ കലോത്സവം സമാപിച്ചു. ആദ്യദിനംമുതൽ മുന്നിലായിരുന്ന കണ്ണൂരിനെ അവസാന കുതിപ്പിൽ പിന്തള്ളിയാണ് 945 പോയിന്റുമായി കോഴിക്കോട് കൗമാരകലയുടെ കനകകിരീടം ചൂടിയത്. 925 പോയിന്റ് വീതം നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. തൊട്ടുപിന്നിൽ 915 പോയിന്റിന്റെ മികവോടെ തൃശൂർ മൂന്നാം സ്ഥാനത്തെത്തി. കോവിഡ് പകർന്നാടിയ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം നടത്തിയ 61-ാമതു സംസ്ഥാന സ്കൂൾ കലോത്സവത്തെ മികവുറ്റതാക്കിയ സംഘാടകരും വിജയതിലകമണിഞ്ഞിരിക്കുന്നു.
കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ പാലക്കാടില്നിന്നു കിരീടം തിരിച്ചുപിടിച്ച കോഴിക്കോട് 446 പോയിന്റ് നേടി ഹൈസ്കൂള്‍ വിഭാഗത്തിലും ഒന്നാമതെത്തി. 443 പോയിന്റുമായി ഈ വിഭാഗത്തില്‍ പാലക്കാട് രണ്ടാം സ്ഥാനവും 425 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ കോഴിക്കോടിനെ പിന്നിലാക്കി കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനക്കാരായി. 500 പോയിന്റാണ് കണ്ണൂരിന്. കോഴിക്കോട് 499 പോയിന്റ് സ്വന്തമാക്കിയപ്പോള്‍ 482 പോയിന്റുമായി പാലക്കാട് മൂന്നാമതെത്തി. പോയിന്റുകളുടെ കണക്കിലല്ല ഈ കലോത്സവത്തിന്റെ പരമമായ വിജയം. ജില്ലാ തലത്തിൽ വിജയികളായി സംസ്ഥാനതലത്തിൽ മത്സരിച്ചവരെല്ലാം പ്രതിഭ തെളിയിച്ചവരാണ്. വിജയിക്കുന്നതിലല്ല, പങ്കെടുക്കുന്നതിലാണു കാര്യമെന്നു കലോത്സവം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾക്കു പ്രസക്തിയുണ്ട്. “മാറുന്ന കാലത്തിലേക്കു പിടിച്ച കണ്ണാടിയാണ് സ്കൂൾ കലോത്സവം. വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ അരങ്ങേറുന്ന വേദി എന്നതിനപ്പുറം സാമൂഹ്യവിമർശനത്തിന്റെയും നവീകരണത്തിന്റെയും ഭാഗമാകുന്നതിനായി പുതുതലമുറ വിവിധ കലകളെ ഉപയോഗപ്പെടുത്തുന്ന സാംസ്കാരിക കൂട്ടായ്മയായി കലോത്സവം മാറുകയാണ്.’’ ഉദ്ഘാടനവേദിയിൽ അദ്ദേഹം പറഞ്ഞു.
2019ൽ കാഞ്ഞങ്ങാട് കൊടിയിറങ്ങുന്പോൾ കലോത്സവമില്ലാത്ത രണ്ടു വർഷങ്ങളാണ് വരാനിരിക്കുന്നതെന്ന് ആരും കരുതിയില്ല. കോവിഡ് മഹാമാരി ജീവിതത്തെയും തൊഴിലിനെയും സന്പത്തിനെയും ആഘോഷങ്ങളെയുമെല്ലാം കൂട്ടിലടച്ചു. അതൊക്കെ തിരിച്ചുപിടിക്കുന്നതിൽ കലയും കായികവിനോദങ്ങളും നമുക്കു കൂട്ടായി. 24 വേദികളിലായി 239മത്സരങ്ങളിൽ പങ്കെടുക്കാൻ 10,000ലധികം കലാപ്രതിഭകളെത്തി. 12,000 മെമന്റോകളും 36 വലിയ ട്രോഫികളും 25 ഇടത്തരം ട്രോഫികളുമാണ് തയാറാക്കിയിരുന്നത്. സർക്കാരും അധ്യാപകസംഘടനകളും ജില്ലാ ഭരണകൂടവുമെല്ലാം കൈകോർത്തു നിൽക്കുകയായിരുന്നു കലോത്സവം കഴിയുവോളം. അതിനു ഫലമുണ്ടായി. നഗരത്തിലെ തിരക്കുകളും ഗതാഗത തടസവും ഒഴിവാക്കി എട്ടേക്കർ വിസ്തൃതിയുള്ള വെസ്റ്റ് ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനം തെരഞ്ഞെടുത്തതുമുതൽ സംഘാടക മികവ് ദൃശ്യമായി. പരാതിയില്ലാതെ ഭക്ഷണശാലയൊരുക്കാൻ പഴയിടം മോഹനൻ നന്പൂതിരിക്കായി. 26,000 പേർക്കുവരെ ഒരു നേരം ഭക്ഷണമൊരുക്കാൻ സാധിച്ചു. 2,000 പോലീസുകാർ സുരക്ഷയുടെ കാവൽക്കാരായി. 200ലേറെ പേരടങ്ങിയ ഫയർഫോഴ്സ് സംഘവും സ്ഥലത്തുണ്ടായിരുന്നു. ഇത്ര കാര്യക്ഷമവും വിപുലവുമായ കലോത്സവം മറ്റെവിടെയാണുള്ളത്?
ചെറിയ കുറവുകളൊഴിച്ചാൽ മുൻകാലങ്ങളിലെ പല പരാതികളും കോഴിക്കോട്ട് ഉയർന്നില്ല. സമയനിഷ്ഠ പാലിക്കാൻ കഴിഞ്ഞു. പുലർച്ചയോളം നീളുന്ന മത്സരങ്ങളും ഉറക്കം തൂങ്ങുന്ന മത്സരാർഥികളും കാണികളുമൊക്കെ പഴങ്കഥയായി. അപ്പീലുകൾ കുറഞ്ഞു. അതേസമയം, വേദിക്കുപുറത്തുള്ള മത്സരങ്ങൾ ഇത്തവണയുമുണ്ടായി. സ്കൂളുകളും രക്ഷിതാക്കളും അധ്യാപകരുമൊക്കെ ചേരിതിരിഞ്ഞ് പോരടിക്കുന്നതു പലപ്പോഴും നീതി നടപ്പാക്കാനാണ് എന്നു പറയാമെങ്കിലും കലോത്സവത്തിന്റെ കാതലായ സന്ദേശത്തെ മറന്നാണ്. കുട്ടികൾ മത്സരിക്കുകയും രക്ഷിതാക്കളും അധ്യാപകരും കണ്ടാസ്വദിക്കുകയും ചെയ്യട്ടെയെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ആഹ്വാനത്തിന് അടുത്ത തവണയെങ്കിലും ഫലമുണ്ടാകട്ടെ.
കലോത്സവ വിജയങ്ങളോടൊപ്പം ചേർത്തുവയ്ക്കേണ്ടതാണ് ഈ കലാപ്രതിഭകളുടെ ഭാവി. സ്കൂൾ വിദ്യാഭ്യാസം കഴിയുന്പോൾ ഈ പ്രതിഭകളെല്ലാം എവിടെപ്പോകുന്നുവെന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ ചോദ്യം പ്രസക്തമാണ്. ലോകത്തെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവം നടത്തിയിട്ടും ലോകത്തെ ഏറ്റവും വലിയ കലാകാരന്മാരെ നാം എന്തുകൊണ്ടു സൃഷ്ടിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഒരു മഹോത്സവവും കിരീടധാരണവും നടത്തി മാധ്യമങ്ങളിൽ നിറഞ്ഞു പിരിയുകയാണോ നമ്മുടെ കലാകേരളം? കലാ-കായിക പ്രതിഭകളെ രാജ്യാന്തര തലത്തിലെത്തിക്കാനുള്ള പരിശീലനവും പിന്തുണയും സർക്കാരിൽനിന്നുണ്ടാകണം.
സമ്മാനദാനത്തോടെ സർക്കാരിന്റെ ഉത്തരവാദിത്വങ്ങൾ അവസാനിക്കരുത്. അതു മറ്റൊരു തുടക്കമാകണം. വർഷം തോറുമുള്ള ഇത്തരം കലാ-കായിക ബിനാലെകളിൽ തെളിയുന്ന പേരുകൾ ഒരു ട്രോഫിയിൽ അടയ്ക്കപ്പെട്ട് അവസാനിക്കാനുള്ളതല്ല. ലോകമറിയട്ടെ നമ്മുടെ പ്രതിഭകളെ.
ലോകമറിയട്ടെ നമ്മുടെ പ്രതിഭകളെ
12:47 AM Jan 09, 2023 | Deepika.com