ഇക്കൊല്ലം ഒന്പത് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പും നടക്കും. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ മോശമായ സാന്പത്തികസ്ഥിതിയും തൊഴിലില്ലായ്മയും പ്രതിപക്ഷം ഉയർത്തിയിട്ടും ഭീകരാക്രമണവും അതിനുള്ള തിരിച്ചടിയും മുഖ്യചർച്ചയും ആവേശവുമാക്കാൻ ഭരണകൂടത്തിനു കഴിഞ്ഞെന്നത് മുന്നറിയിപ്പുകൂടിയാണ്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു പകരം അജണ്ടയിലെ വിഷയം മാറ്റി എത്രകാലം?
പുതുവത്സരാഘോഷങ്ങളുടെ ആരവം അവസാനിക്കും മുന്പേയാണ് രാജ്യത്തെ തൊഴിലില്ലായ്മനിരക്കു വർധിക്കുകയാണെന്ന റിപ്പോർട്ട് പുറത്തുവന്നത്. വെടിക്കെട്ടിന്റെ നൈമിഷിക വർണരാജികൾ മറഞ്ഞാൽ ബാക്കിയാകുന്ന കരിയും പുകയുമെന്നപോലെ തൊഴിലില്ലായ്മ കറുത്ത യാഥാർഥ്യമായി രാജ്യത്തെ വലയം ചെയ്യുന്നു. രാജ്യം ഒന്നര വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മനിരക്ക് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
ഒറ്റ ദിവസം 75,000 പേർക്കു നിയമന ഉത്തരവു നൽകിയ പ്രകടനത്തിനും ഈ ഗുരുതരാവസ്ഥയെ തടയാനായില്ല. തൊഴിലില്ലായ്മ നിരക്കുവർധിച്ച, ലോകത്തെ ഏക രാജ്യമൊന്നുമല്ല ഇന്ത്യ. പക്ഷേ, അതിന്റെ ദുരന്തഫലം ഇവിടത്തെ പാവങ്ങളെയും മധ്യവർഗത്തെയും ബാധിക്കുന്നത് അതിരൂക്ഷമായാണ്. കോവിഡിനെ തുടർന്നു ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ രാജ്യതലസ്ഥാനത്തുനിന്നു വിവിധ സംസ്ഥാനങ്ങളിലേക്ക് അഭയാർഥികളെപ്പോലെ ആഴ്ചകളോളം നടന്ന മനുഷ്യർ മുതൽ പുത്തൻ ആഗോള പട്ടിണിസൂചികയിലെ ദരിദ്രനാരായണന്മാർ വരെ നിശബ്ദമായി പറയുന്നത് വികസന-ഭരണ പരാജയങ്ങളുടെ ഊതിവീർപ്പിക്കാത്ത കഥകളാണ്. ഈ റിപ്പോർട്ടും അതല്ലേ പറയുന്നത്?
സ്വതന്ത്ര സാന്പത്തിക ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) യാണ് ഒന്നര വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ തൊഴിലില്ലായ്മനിരക്കു വർധനയാണ് ഇപ്പോഴത്തേതെന്ന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നവംബറിൽ എട്ടു ശതമാനമായിരുന്ന നിരക്ക് ഡിസംബറിൽ 8.3 ശതമാനമായി വർധിച്ചു.
നഗരങ്ങളിലെ തൊഴിലില്ലായ്മനിരക്ക് ഡിസംബറിൽ 8.96 ശതമാനത്തിൽനിന്ന് 10.09 ശതമാനമായി വർധിച്ചപ്പോൾ ഗ്രാമങ്ങളിലേത് 7.55 ശതമാനത്തിൽനിന്ന് 7.44 ശതമാനമായി കുറഞ്ഞതായാണ് സിഎംഐഇയുടെ കണ്ടെത്തൽ. ഇതോടൊപ്പം എടുത്തുപറയേണ്ടത്, തൊഴിൽപങ്കാളിത്ത നിരക്കിൽ വർധന രേഖപ്പെടുത്തിയത് ആശ്വാസകരമാണെന്ന സിഎംഐഇ മേധാവി മനീഷ് വ്യാസിന്റെ വിശദീകരണമാണ്. തൊഴിൽ തേടിക്കൊണ്ടിരിക്കുന്ന, തൊഴിലുള്ളവരോ ഇല്ലാത്തവരോ ആയ, തൊഴിലെടുക്കാൻ കഴിയുന്ന പ്രായത്തിലുള്ളവരുടെ ജനസംഖ്യയുടെ അനുപാതമാണ് തൊഴിൽ പങ്കാളിത്ത നിരക്ക്. സാന്പത്തികസ്ഥിതി ദുർബലമാകുന്പോൾ സാധാരണഗതിയിൽ തൊഴിൽ പങ്കാളിത്ത നിരക്കും താഴുന്നതാണ്. അത് ഇത്തവണ 40.48 ശതമാനമായി ഉയർന്നുനിൽക്കുകയാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ തൊഴിൽ പങ്കാളിത്ത നിരക്ക് ഗ്രാമങ്ങളിലും നഗരങ്ങളിലും വർധിച്ചതാണ് തൊഴിലില്ലായ്മനിരക്ക് ഇത്രയെങ്കിലും നിയന്ത്രണത്തിലാകാൻ കാരണമെന്നാണ് മനീഷ് വ്യാസ് വ്യക്തമാക്കുന്നത്. തൊഴിൽ പങ്കാളിത്തത്തിൽ വർധനയുണ്ടായത് രാജ്യത്തിന്റെ സന്പദ്വ്യവസ്ഥ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന്റെ സൂചനയായതിനാൽ ഇപ്പോഴത്തെ തൊഴിലില്ലായ്മനിരക്ക് അത്ര കാര്യമാക്കാനില്ലെന്ന് അദ്ദേഹം പറയുന്നു.
എന്തായാലും, തൊഴിലില്ലായ്മനിരക്ക് ഉയർന്നു നിൽക്കുകയാണെന്നതിൽ ആർക്കുമില്ല സംശയം. പണപ്പെരുപ്പവും വിലക്കയറ്റവും മൂലം പൊറുതിമുട്ടുന്ന രാജ്യത്തിന് ഇതു താങ്ങാനാവുമോയെന്നതാണ് ചോദ്യം. രാജ്യത്തെ അതിസന്പന്നരുടെ കൈയിലെ പണവും കൂട്ടിച്ചേർത്ത് കണക്കുണ്ടാക്കുന്പോൾ രാജ്യത്തെ പാവപ്പെട്ടവർ ഉൾപ്പെടെയുള്ളവരുടെ ആളോഹരി വരുമാനം വർധിക്കുന്ന സാങ്കേതികത്വം പോലെയുള്ള കാര്യങ്ങളാണ് രാജ്യത്തു സംഭവിക്കുന്നത്.
രാജ്യം സാന്പത്തികശക്തിയായി വളരുന്നതിനിടെ പട്ടിണി സൂചികകളിൽ നമ്മുടെ സ്ഥാനം പരിതാപകരമായിക്കൊണ്ടിരിക്കുകയും ചെയ്യും. ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും തൊഴിലില്ലായ്മനിരക്കു വർധിച്ചിട്ടുണ്ട്. അവിടെ 3.6 ശതമാനമായിരുന്ന നിരക്ക് 3.7 ശതമാനത്തിലേക്കാണ് വർധിച്ചത്. യുഎഇയിലും തൊഴിലില്ലായ്മനിരക്കിൽ നേരിയ വർധനയുണ്ടായെങ്കിലും നിർബന്ധിത തൊഴിലില്ലായ്മ പരിഹാര ഇൻഷ്വറൻസ് പദ്ധതി പുതുവത്സരദിനത്തിൽ നിലവിൽ വന്നു. ജോലി നഷ്ടപ്പെട്ടാൽ മൂന്നു മാസത്തേക്ക് അടിസ്ഥാനശന്പളത്തിന്റെ നിശ്ചിത ശതമാനം വേതനം ലഭിക്കുന്ന ഇൻഷ്വറൻസ് പദ്ധതിയാണിത്. ഇന്ത്യയിൽ ഇതൊന്നും ചിന്തിക്കാൻപോലും തുടങ്ങിയിട്ടില്ല. കർഷകരുടെയും അസംഘടിത തൊഴിലാളികളുടെയുമൊക്കെ സ്ഥിതി കൂടുതൽ പരിതാപകരമാകുകയാണ്. തൊഴിലുറപ്പു പദ്ധതിയുടെ ഫണ്ടും കേന്ദ്രസർക്കാർ ഗണ്യമായി വെട്ടിച്ചുരുക്കി. എന്തൊക്കെ സംഭവിച്ചാലും രാഷ്ട്രീയഭാവിയെ ബാധിക്കാതെ നോക്കാൻ തങ്ങൾക്കറിയാമെന്ന ഭരണമുന്നണിയുടെ തോന്നൽ, അഥവാ രാജ്യത്തെ പ്രതിപക്ഷങ്ങളുടെ കഴിവില്ലായ്മ ജനങ്ങളുടെ സാന്പത്തിക സ്ഥിതിയെ കൂടുതൽ പരിതാപകരമാക്കുന്നു.
ഇക്കൊല്ലം ഒന്പത് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പും നടക്കും. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ മോശമായ സാന്പത്തികസ്ഥിതിയും തൊഴിലില്ലായ്മയും പ്രതിപക്ഷം ഉയർത്തിയിട്ടും ഭീകരാക്രമണവും അതിനുള്ള തിരിച്ചടിയും മുഖ്യചർച്ചയും ആവേശവുമാക്കാൻ ഭരണകൂടത്തിനു കഴിഞ്ഞെന്നത് മുന്നറിയിപ്പുകൂടിയാണ്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു പകരം അജണ്ടയിലെ വിഷയം മാറ്റി എത്രകാലം?
ഭയപ്പെടുത്തുന്ന തൊഴിലില്ലായ്മ
01:24 AM Jan 03, 2023 | Deepika.com