സുവിശേഷത്തോടും സഭാ മൂല്യങ്ങളോടും അങ്ങേയറ്റത്തെ കൂറു പുലർത്തിയ മാർപാപ്പ വിടപറയുന്പോൾ കത്തോലിക്കാസഭ മാത്രമല്ല ലോകമെന്പാടുമുള്ള കോടിക്കണക്കിനു മനുഷ്യർ ശിരസു നമിക്കുന്നു. ചരിത്രത്തിലെഴുതപ്പെട്ട ത്യാഗവിസ്മയം ഇനി ലോകത്തിനു മാതൃകയായി ദൈവസന്നിധിയിൽ.
വത്തിക്കാനിലെ മാത്തെർ എക്ലേസിയേ ആശ്രമത്തിലെ മഹാനായ അന്തേവാസി സ്വർഗീയപിതാവിന്റെ സന്നിധിയിലേക്കു യാത്രയായിരിക്കുന്നു. എട്ടു വർഷം ആഗോള കത്തോലിക്കാസഭയെ നയിച്ചശേഷം സ്ഥാനത്യാഗം ചെയ്ത എമരിറ്റസ് മാർപാപ്പ ബനഡിക്ട് പതിനാറാമൻ ഒന്പതു വർഷം അവിടെ പ്രാർഥനാനിരതനായിരുന്നു; എഴുത്തിനും വായനയ്ക്കുമൊപ്പം. ആ ത്യാഗവിസ്മയം കാലയവനികയ്ക്കു പിന്നിൽ മറഞ്ഞിരിക്കുന്നു. സെന്റ് പീറ്റേഴ്സ് ബസിലിക്ക ഒരു നിശബ്ദ പ്രാർഥനപോലെ ധ്യാനനിരതമായിരിക്കുന്നു. പത്രോസിന്റെ സിംഹാസനത്തിൽനിന്നും വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ ഭരണാധികാരസ്ഥാനത്തുനിന്നും പടിയിറങ്ങി വിനയത്തിന്റെ മാതൃകയായ പരിശുദ്ധ പിതാവിന്റെ സംസ്കാരകർമങ്ങൾ അവിടെയാണ്.
ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലശേഷം 2005 ഏപ്രിൽ 19ന് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാൻ സിസ്റ്റൈൻ ചാപ്പലിൽ നടന്ന കോൺക്ലേവിനൊടുവിൽ ലോകം കേട്ട പേരാണ് ബനഡിക്ട് പതിനാറാമൻ. അതുവരെ അദ്ദേഹം ജോസഫ് അലോഷ്യസ് റാറ്റ്സിംഗറായിരുന്നു.
1927ൽ ജർമനിയിലെ ബവേറിയയിൽ പോലീസ് ഓഫീസറായ ജോസഫിന്റെയും മരിയയുടെയും പുത്രനായി ജനിച്ച് 1951ൽ പുരോഹിതനായി. വിവിധ യൂണിവേഴ്സിറ്റികളിൽ അധ്യാപകനായിരുന്ന അദ്ദേഹം 1977ൽ കർദിനാളായി. കർദിനാൾ തിരുസംഘത്തിന്റെ ഡീനായിരിക്കെ 2005ൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. ജീവിതത്തെ സ്വന്തം വിശ്വാസത്തിലൂടെയും ദർശനങ്ങളിലൂടെയും ലോകത്തിനു മുന്നിൽ വിശദീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 20-ാം നൂറ്റാണ്ടിലെ പ്രതിഭാശാലിയായ ദൈവശാസ്ത്രജ്ഞനായി ലോകം അദ്ദേഹത്തെ ആദരിക്കുന്നു. ദൈവശാസ്ത്രത്തിന്റെ ആഴമറിയിക്കുന്ന നൂറുകണക്കിനു രചനകളാണ് അദ്ദേഹത്തിന്റേതായിട്ടുള്ളത്.
മാർപാപ്പയായിരിക്കെ സ്വയം തീരുമാനിച്ചു നടത്തിയ സ്ഥാനത്യാഗം അപൂർവ വാർത്തയായിരുന്നു. 2013 ഫെബ്രുവരി 11ന് അദ്ദേഹം മാർപാപ്പ പദവിയിൽനിന്നുള്ള സ്ഥാനത്യാഗം പ്രഖ്യാപിക്കുകയും ഫെബ്രുവരി 28ന് സ്ഥാനമൊഴിയുകയും ചെയ്തു. ക്രിസ്തുവിന്റെ പ്രതിപുരുഷനെന്ന നിലയിൽ, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനെന്ന അതീവപ്രാധാന്യമേറിയ ദൗത്യം നിർവഹിക്കാൻ ശാരീരികമായും മാനസികമായും സാധിക്കാതെവന്നാൽ സ്ഥാനമൊഴിയണമെന്നതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഏഴു നൂറ്റാണ്ടിനുശേഷം നടന്ന അത്യപൂർവസംഭവം ലോകത്തിനു വിസ്മയമായി. 1294ൽ വിശുദ്ധ സെലസ്റ്റിൻ അഞ്ചാമനുശേഷം ആദ്യമായാണ് ഒരു മാർപാപ്പ സ്ഥാനത്യാഗം ചെയ്തത്.
സഭകളുടെ ഐക്യത്തിന് അക്ഷീണം പരിശ്രമിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പ മറ്റുക്രിസ്തീയസമൂഹങ്ങളെ അംഗീകരിക്കാനും ആദരിക്കാനും ശ്രദ്ധാലുവായിരുന്നു. അദ്ദേഹത്തിന്റെ രചനകളിലും പ്രവൃത്തികളിലും അത്തരമൊരു സമീപനം ദൃശ്യമായിരുന്നു. സീറോ മലബാർ സഭയോടുള്ള അദ്ദേഹത്തിന്റെ പരിഗണനയും എടുത്തുപറയേണ്ടതാണ്. മാർതോമാശ്ലീഹ ഒരു പ്രേഷിതനായി ഭാരതത്തിലെത്തിയെന്ന പാരന്പര്യം ചരിത്രതലത്തിൽ ഗൗരവമായെടുക്കണമെന്ന് ‘ലിറ്റർജിയുടെ ചൈതന്യം’ എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്നുണ്ട്. സീറോ മലബാർ സഭയുടെ ആദ്യ വിശുദ്ധയായി 2010ൽ അൽഫോൻസാമ്മയെ വിശുദ്ധയായി നാമകരണം ചെയ്തത് ബനഡിക്ട് പതിനാറാൻ മാർപാപ്പയായിരുന്നു.
ഡൽഹി കേന്ദ്രമാക്കി ഫരീദാബാദ് രൂപതയും തമിഴ്നാട്ടിലെ രാമനാഥപുരം രൂപതയും സ്ഥാപിച്ചതും അദ്ദേഹം പദവിയിലുണ്ടായിരുന്നപ്പോഴാണ്. അദ്ദേഹം മ്യൂണിച്ചിലെ കർദിനാളായിരുന്നപ്പോൾ തിരുവല്ല രൂപതയുടെ കീഴിൽ ആലപ്പുഴയിലുള്ള സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയുടെ നിർമാണത്തിന് സാന്പത്തിക സഹായംനൽകിയതും കൗതുകകരമാണ്. പള്ളിപണിക്കു പണം തികയാതെവന്നപ്പോൾ വികാരിയച്ചൻ വത്തിക്കാനിലെ തന്റെ സുഹൃത്തുവഴിയാണ് അദ്ദേഹത്തോടു സഹായാഭ്യർഥന നടത്തിയത്. 20,000 ജർമൻ മാർക്ക് (അന്ന് ഏകദേശം 80,000 രൂപ) അദ്ദേഹം അയച്ചുകൊടുത്തു. പള്ളിക്കുള്ളിലെ ഒരു ഫലകത്തിൽ അതു രേഖപ്പെടുത്തിയിട്ടുമുണ്ട്.
നാസി ജർമനിയിൽ 14 വയസ് കഴിഞ്ഞ എല്ലാവരും ഹിറ്റ്ലർ യൂത്തിൽ പ്രവർത്തിക്കാൻ നിർബന്ധിതരായിരുന്നു എന്നതു മറച്ചുവച്ച് സംഘടനയിലെ മാർപാപ്പയുടെ അംഗത്വം വാർത്തയാക്കാനുള്ള ശ്രമവും ഉണ്ടായിരുന്നു. പക്ഷേ, ക്രിസ്തുവിന്റെ ജീവിതത്തോടും പഠനങ്ങളോടും അത്രമേൽ അടുത്തു നിന്ന മാർപാപ്പയെ നാസിസവുമായി ബന്ധിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ ലോകം ഏറ്റെടുത്തില്ല. കർദിനാളായിരിക്കുന്പോൾതന്നെ ചിന്തകനും എഴുത്തുകാരനുമായി അറിയപ്പെട്ടിരുന്ന ബനഡിക്ട് പതിനാറാമൻ മാർപാപ്പ, വിശ്വാസികളുൾപ്പെടെ മനുഷ്യരാശിയുടെ അനുദിന പ്രശ്നങ്ങളുമായി നിരന്തരം സംവദിക്കുന്നയാളായിരുന്നു. 2006ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യ ചാക്രികലേഖനത്തിന്റെ പേരുതന്നെ ‘ദൈവം സ്നേഹമാകുന്നു’ എന്നതായിരുന്നു. ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ദൈവത്തിനും സകല മനുഷ്യർക്കുമായി സ്വയം നൽകുന്ന സ്നേഹം പ്രാവർത്തികമാക്കണം എന്നതായിരുന്നു അതിലെ സന്ദേശം. തൊട്ടടുത്ത വർഷം രണ്ടാമത്തെ ചാക്രികലേഖനം ‘പ്രത്യാശയിൽ രക്ഷ’ പുറത്തിറങ്ങി. എല്ലാം ഭൗതികമാണെന്നു കരുതുന്ന മാർക്സിസത്തെ അദ്ദേഹം വിമർശിച്ചു. എല്ലാം ഭൗതികമായി ചിത്രീകരിച്ചപ്പോൾ മനുഷ്യൻ സാന്പത്തികസാഹചര്യങ്ങളുടെ ഉത്പന്നമായി കണക്കാക്കപ്പെടുന്നത് അദ്ദേഹം നിരീക്ഷിച്ചു. ‘സത്യത്തിൽ സ്നേഹം’എന്നതായിരുന്നു മൂന്നാമത്തേത്.
ദൈവസ്നേഹത്തെയും പരസ്നേഹത്തെയും സാമൂഹികനീതിയുമായി ചാക്രികലേഖനങ്ങളിലൂടെ അദ്ദേഹം ബന്ധപ്പെടുത്തി. സുവിശേഷത്തോടും സഭാ മൂല്യങ്ങളോടും അങ്ങേയറ്റത്തെ കൂറു പുലർത്തിയ മാർപാപ്പ വിടപറയുന്പോൾ കത്തോലിക്കാ സഭ മാത്രമല്ല ലോകമെന്പാടുമുള്ള കോടിക്കണക്കിനു മനുഷ്യർ ശിരസു നമിക്കുന്നു. ചരിത്രത്തിലെഴുതപ്പെട്ട ത്യാഗവിസ്മയം ഇനി ലോകത്തിനു മാതൃകയായി ദൈവസന്നിധിയിൽ. പരിശുദ്ധ പിതാവിന്റെ സ്മരണയ്ക്കു മുന്നിൽ ദീപികയും ശിരസു നമിക്കുന്നു.
ത്യാഗവിസ്മയത്തിന് നിത്യസമ്മാനം
01:45 AM Jan 01, 2023 | Deepika.com