ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ വിദൂരത്തല്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷ പകരുന്നതാണ്. ലോകകപ്പ് സ്റ്റേഡിയത്തിൽ അർജന്റീനയ്ക്കും ബ്രസീലിനും ഫ്രാൻസിനുമൊക്കെ ഒപ്പം ഇന്ത്യ കളിക്കുന്ന, യാഥാർഥ്യമാകാനിരിക്കുന്ന സ്വപ്നം. പക്ഷേ, പ്രസംഗം പോരാ, പ്രവൃത്തിയുടെ വിസിൽ മുഴങ്ങണം. ഞരന്പുകളിലേക്കൊഴുകട്ടെ ലോകകപ്പ് ആവേശം.
മെസിയുടെ സൈന്യം ലോകം കീഴടക്കിയിരിക്കുന്നു. കൈലിയൻ എംബാപ്പെയുടെ ഫ്രഞ്ച് വിപ്ലവത്തെ ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ ‘ഇരട്ടഗോൾ സ്ഫോടന’ത്തിൽ തകർക്കുകയായിരുന്നു അർജന്റീന. ലോകമെങ്ങുമുള്ള കോടിക്കണക്കിനു മനുഷ്യരെ സാക്ഷിയാക്കി 2022 ലോകകപ്പിൽ അർജന്റീന മുത്തമിട്ടു. “മെസി, ഹാ...”യെന്ന ആർപ്പുവിളികളോടെ ആരാധകർ ഖത്തറും അർജന്റീനയും കടന്ന് കേരളത്തിന്റെ തെരുവുകളിലേക്കും ഇറങ്ങിക്കളിച്ച ഉറക്കമില്ലാരാത്രിയുടെ ആരവം ഇനിയുമടങ്ങിയിട്ടില്ല. ഇതുപോലൊരു കളി കാൽപ്പന്തിന്റെ ചരിത്രത്തിൽ ഇനിയുണ്ടാകുമോ?
അർജന്റീനയ്ക്കു കപ്പ് സമ്മാനിച്ച ഈ ഫൈനലിനെ ഇത്രമാത്രം വാശിയേറിയതാക്കിയത് ടീം ഫ്രാൻസാണെന്ന കാര്യത്തിൽ ആർക്കുമില്ല സംശയം. അത്ര വെല്ലുവിളിയാണ് അവർ ഉയർത്തിയത്. കളിയുടെ നിശ്ചിത 90 മിനിറ്റിലും അധികമായി നൽകിയ 30 മിനിറ്റിലും വിധിയെഴുതാൻ പറ്റാത്തവിധം പോരാടിയ തുല്യശക്തികളിൽനിന്നു വിശ്വജേതാവിനെ കണ്ടെത്താൻ പെനാൽറ്റി ഷൂട്ടൗട്ടിനെ ആശ്രയിക്കേണ്ടിവന്നു. ആദ്യ പകുതിയിൽ പെനാൽറ്റി കിക്കിലൂടെ മെസിയും തുടർന്ന് എയ്ഞ്ചൽ ഡി മരിയയും ഗോളടിച്ചതോടെ അർജന്റീന വ്യക്തമായ അധിപത്യം നേടി. വിജയം അർജന്റീനയുടേതെന്ന് ഏതാണ്ട് ഉറപ്പിക്കുംവിധം കളി നീങ്ങവേയാണ് രണ്ടാം പകുതിയിൽ ഫ്രാൻസിന്റെ അട്ടിമറിനീക്കമുണ്ടായത്. 79-ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ എംബാപ്പെ അർജന്റീനയ്ക്കെതിരേ ആദ്യ ഗോളടിച്ചു. പിന്നീടുണ്ടായതൊക്കെ വിശ്വസിക്കാനാവാതെ അർജന്റൈൻ ആരാധകർ തരിച്ചിരുന്നു. ആദ്യഗോളടിച്ചു രണ്ടു മിനിറ്റിനകം എംബാപ്പെയുടെ അടുത്ത ഗോൾ! നിശ്ചിത സമയം പൂർത്തിയായപ്പോൾ ഗോൾ നില 2-2. എക്സ്ട്രാ ടൈമിൽ 108-ാം മിനിറ്റിൽ ഫ്രാൻസിന്റെ നെഞ്ചിൽ തീ കോരിയിട്ട് മെസി അടുത്ത ഗോൾ പായിച്ചു. കളി തീരാൻ മൂന്നു മിനിറ്റ് മാത്രം അവശേഷിക്കേ ലഭിച്ച പെനാൽറ്റി കിക്കിൽ എംബാപ്പെ തിരിച്ചടിച്ചു. എക്സ്ട്രാ ടൈമിലും തുല്യശക്തികളെന്നു തെളിയിച്ച് അർജന്റീനയും ഫ്രാൻസും മുഖാമുഖം നിന്നു (3-3). കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. ലോകം വീർപ്പടക്കി നിൽക്കവേ ഫ്രാൻസിന്റെ രണ്ടാം കിക്ക് അർജന്റൈൻ ഗോളി എമിലിയാനോ മാർട്ടിനസ് തട്ടിത്തെറിപ്പിച്ചു. മൂന്നാം കിക്ക് പുറത്തേക്ക് സ്വയം നഷ്ടപ്പെടുത്തുകയും അർജന്റീന നാലു ഗോളടിക്കുകയും ചെയ്തതോടെ മെസിയും സംഘവും കിരീടമുറപ്പിച്ചു.
അങ്ങനെ, ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ ലോകകപ്പ് ഫൈനൽ മത്സരത്തോടെ ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ ലോകകപ്പ് 2022നു സമാപനം. ഇനി യുഎസും കാനഡയും മെക്സിക്കോയും ആതിഥേയത്വം വഹിക്കുന്ന 2026ന്റെ ഒരുക്കങ്ങൾ. 1986ൽ മാറഡോണയും കൂട്ടരും കൈവരിച്ച ഐതിഹാസിക വിജയത്തിനുശേഷം ആദ്യമായാണ് കപ്പ് അർജന്റീനയിലെത്തുന്നത്. 36 വർഷത്തെ കാത്തിരിപ്പ്. കേരളത്തിൽ ടെലിവിഷനുകൾ അപൂർവമായിരുന്ന കാലത്ത് മൈലുകൾ താണ്ടി മാറഡോണയുടെ കളി കാണാൻ പോയ ആയിരക്കണക്കിനാളുകൾ ഇത്തവണ സ്വന്തം വീടുകളിലിരുന്ന് മെസിയുടെ കളി കണ്ടു. മെസി, എംബാപ്പെ എന്നീ രണ്ടു ഫുട്ബോൾ രാജാക്കന്മാരുടെ നേർക്കുനേർ പോരാട്ടമായിക്കൂടി ഈ മത്സരം ചരിത്രത്തിലുണ്ടാകും. എംബാപ്പെയുടെ കളിമികവുകൾ പലതും ലോകം കാണാനിരിക്കുന്നതേയുള്ളൂ. ഒന്പതു ലോകകപ്പ് ഗോളുകളാണ് ഈ ഇരുപത്തിനാലുകാരന്റെ അക്കൗണ്ടിൽ. ഫുട്ബോൾ ലോകത്തെ വിസ്മയതാരങ്ങളായക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്കാ മോഡ്രിച്ച് എന്നിവരുടെയും അവസാന ലോകകപ്പിനാണ് തിരശീല വീണത്.
യുദ്ധവെറികളുടെയും വർഗീയ-ഭീകരവാദ ക്രൂരതകളുടെയും കാലത്ത്, ഫുട്ബോൾ ലോകത്തോടു പറയുന്നത് വിജയപരാജയങ്ങളെയും വൈവിധ്യങ്ങളെയും സ്പോർട്സ് സ്പിരിറ്റിലെടുക്കാനാണ്. 32 ടീമുകളാണ് ലോകകപ്പിനുണ്ടായിരുന്നത്. അന്തിമവിജയം നേടിയില്ലെങ്കിലും ആ ടീമുകളിലെ ലോകോത്തര താരങ്ങളും പ്രതിഭകളായിത്തന്നെ വിലയിരുത്തപ്പെടും. എന്തായാലും 2022 ഡിസംബർ 18നെ ഫുട്ബോൾ കൊണ്ടുപോയി. മറക്കാനാവാത്ത ഈ ദിവസം ഇനി ഫുട്ബോളിന്റെ പേരിൽ അറിയപ്പെടും.
ഈ ലോകകപ്പിന്റെ ഇന്ത്യൻ ആവേശം കളിക്കളത്തിലും ടെലിവിഷനു മുന്നിലും തെരുവു പ്രകടനങ്ങളിലും കട്ടൗട്ട് നിർമിതിയിലും അവസാനിക്കേണ്ടതല്ല. ലോകകപ്പിൽ കളിക്കാനുള്ള താരങ്ങൾ ഉദിച്ചുയരണം. അതിനുള്ള പ്രചോദനം ഈ ലോകകപ്പിൽനിന്നു നുകരാൻ കഴിയണം. 2026ലെ ലോകകപ്പില് ടീമുകളുടെ എണ്ണം 32ല് നിന്ന് 48 ആയി ഉയര്ത്തുന്നതോടെ ഇന്ത്യക്കു സാധ്യതയുണ്ടെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞത് ഫലിക്കട്ടെ. അതിനുള്ള പരിശ്രമങ്ങൾക്കും പരിശീലനത്തിനുമുള്ളതാകട്ടെ ഇനിയുള്ള നാലു വർഷം. ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ വിദൂരത്തല്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷ പകരുന്നതാണ്. ഖത്തർ ലോകകപ്പ് പോലൊന്നിന് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നും അവിടെ ത്രിവർണപതാക പാറിക്കളിക്കുമെന്നും രാജ്യത്തെ യുവാക്കളിൽ തനിക്കു വിശ്വാസമുണ്ടെന്നുമാണ് അദ്ദേഹം ഷില്ലോംഗിൽ പറഞ്ഞത്. അതൊരു സ്വപ്നമാണ്. ലോകകപ്പ് സ്റ്റേഡിയത്തിൽ അർജന്റീനയ്ക്കും ബ്രസീലിനും ഫ്രാൻസിനുമൊക്കെ ഒപ്പം ഇന്ത്യ കളിക്കുന്ന, യാഥാർഥ്യമാകാനിരിക്കുന്ന സ്വപ്നം. പക്ഷേ, പ്രസംഗം പോരാ, പ്രവൃത്തിയുടെ വിസിൽ മുഴങ്ങണം. ഞരന്പുകളിലേക്കൊഴുകട്ടെ ലോകകപ്പ് ആവേശം.
ഞരന്പുകളിലേക്കൊഴുകട്ടെ ലോകകപ്പ് ആവേശം
10:34 PM Dec 19, 2022 | Deepika.com