അർഹതപ്പെട്ട സർക്കാർ സേവനം കൈക്കൂലി കൊടുക്കാത്തതിന്റെ പേരിൽ നിഷേധിക്കപ്പെടുന്നവരുടെ രോദനവും വിലാപവും ഓരോ ദിനവും നമ്മുടെ നാടിന്റെ മനഃസാക്ഷിയെ പൊള്ളിച്ചുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസത്തിലും സംസ്കാരിക ഔന്നത്യത്തിലും മുൻ നിരയിൽ നിൽക്കുന്ന കേരളത്തിലും കൈക്കൂലിയുടെ കാര്യത്തിൽ സ്ഥിതി ഒട്ടും വ്യത്യസ്തമല്ല.
ഇന്ത്യയിലെ സർക്കാർ സംവിധാനത്തെ ചൂഴ്ന്നുനിൽക്കുന്ന കാൻസറാണ് കൈക്കൂലിയും അഴിമതിയും. സർക്കാർ ജീവനക്കാർക്കിടയിൽ വ്യാപകമായ കൈക്കൂലി എന്ന ദുർഭൂതത്തെ പിടിച്ചുകെട്ടാൻ കാലാകാലങ്ങളായി പല ശ്രമങ്ങളും നടക്കുന്നുണ്ടെങ്കിലും ഒന്നും അത്ര ഫലവത്തായിട്ടില്ല എന്നതാണു യാഥാർഥ്യം. സർക്കാർ ജീവനക്കാർ കൈക്കൂലിയോ നിയമാനുസൃതമല്ലാത്ത പാരിതോഷികങ്ങളോ വാങ്ങുകയോ ആവശ്യപ്പെടുകയോ ചെയ്താൽ അഴിമതി വിരുദ്ധനിയമപ്രകാരം കുറ്റം ചുമത്താൻ നേരിട്ടുള്ള തെളിവുകളുടെ ആവശ്യമില്ലെന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധിച്ചിരിക്കുന്നത് കൈക്കൂലിക്കെതിരേ പോരാട്ടം നടത്തുന്ന ഏവർക്കും പ്രതീക്ഷ പകരുന്നതാണ്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
സർക്കാർ സംവിധാനങ്ങളിൽനിന്നു കാര്യങ്ങൾ നടത്തിക്കിട്ടാൻ ജനം ഉദ്യോഗസ്ഥർക്കു കൈമടക്കും കൈക്കൂലിയും കൊടുക്കേണ്ടി വരുന്നു എന്നതു ഭരണവ്യവസ്ഥയുടെ അപചയത്തെയും ആരോഗ്യക്കുറവിനെയുമാണ് തുറന്നുകാട്ടുന്നത്. കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും നിയമംമൂലം നിരോധിക്കുകയും ശിക്ഷാർഹമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഓരോ വർഷവും കൈക്കൂലിക്കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു എന്നതാണു യാഥാർഥ്യം. കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹം എന്നെഴുതിയ ബോർഡ് സ്ഥാപിച്ചിട്ടുള്ള സർക്കാർ ഓഫീസിൽ ഇരുന്നുകൊണ്ടുതന്നെ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ കൈക്കൂലി വാങ്ങുന്നവരാണ് പല ഉദ്യോഗസ്ഥരും. സർക്കാർ കൊടുക്കുന്ന ന്യായമായ ശന്പളവും ആനുകൂല്യങ്ങളും വാങ്ങി മാന്യമായി ജോലി ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥർ സർക്കാർ സർവീസിലുണ്ട്. എന്നാൽ, ഇത്തരക്കാർ പലപ്പോഴും ഒറ്റപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന രീതിയാണ് കണ്ടിട്ടുള്ളത്.
അർഹതപ്പെട്ട സർക്കാർ സേവനം കൈക്കൂലി കൊടുക്കാത്തതിന്റെ പേരിൽ നിഷേധിക്കപ്പെടുന്നവരുടെ രോദനവും വിലാപവും ഓരോ ദിനവും നമ്മുടെ നാടിന്റെ മനഃസാക്ഷിയെ പൊള്ളിച്ചുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസത്തിലും സംസ്കാരിക ഔന്നത്യത്തിലും മുൻ നിരയിൽ നിൽക്കുന്ന കേരളത്തിലും കൈക്കൂലിയുടെ കാര്യത്തിൽ സ്ഥിതി ഒട്ടും വ്യത്യസ്തമല്ല.
കാര്യങ്ങൾ നടത്തിക്കിട്ടാൻ മറ്റൊരു വഴിയുമില്ലാത്തതിനാൽ പലപ്പോഴും കൈക്കൂലി എന്ന ക്രിമിനൽ പ്രവൃത്തിയോടു പൊതുജനങ്ങളിൽ വലിയൊരു വിഭാഗവും സമരസപ്പെടുന്ന കാഴ്ചയും നമുക്ക് അപരിചിതമല്ല. കൈക്കൂലി കൊടുത്താലും വേണ്ടില്ല കാര്യം നടത്തിക്കിട്ടുമല്ലോ എന്ന മനോഭാവത്തിലാണ് പലരും സർക്കാർ ഓഫീസുകളിലേക്ക് എത്തുന്നതു തന്നെ. പണമോ പാരിതോഷികമോ നൽകി ഉദ്യോഗസ്ഥരെ സന്തോഷിപ്പിച്ചില്ലെങ്കിൽ നിസാരകാര്യങ്ങൾ ചൂണ്ടിക്കാട്ടി സേവനം നിഷേധിക്കുകയോ നീട്ടിക്കൊണ്ടുപോവുകയോ ചെയ്യുന്നതു പല ഉദ്യോഗസ്ഥരുടെയും രീതിയാണ്. അതുകൊണ്ടുതന്നെ കടം വാങ്ങിയിട്ടാണെങ്കിലും പണയംവച്ചിട്ടാണെങ്കിലും കൈക്കൂലി കൊടുക്കാൻ നിർബന്ധിതരായിത്തീരുന്നവരാണ് പലരും. വിജിലൻസും മറ്റും പലപ്പോഴും നടത്തുന്ന റെയ്ഡുകളിൽ വ്യക്തമായിട്ടുള്ള ഒരു കാര്യം കൈക്കൂലി എന്നത് ഏതെങ്കിലും ഉദ്യോഗസ്ഥനിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല, പല ഓഫീസുകളിലും ഇതൊരു സംഘടിത സംവിധാനമാണ്. താഴെത്തട്ടിലെ പ്യൂൺ മുതൽ ഉന്നതസ്ഥാനത്ത് ഇരിക്കുന്നവർ വരെ വീതം പങ്കിടുന്ന സംഘടിത കൊള്ള.
കഴിഞ്ഞ നാലു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ കേരളത്തിൽ കൈക്കൂലിക്കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം കൂടിവരുന്നതായിട്ടാണ് കാണുന്നത്. 2018ൽ 18 പേർ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായി. 2019ൽ 17, 2020ൽ 24, 2021ൽ 30, 2022ൽ ആദ്യത്തെ നാലു മാസം മാത്രം 18 എന്നിങ്ങനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തവർ. ഇതിൽ സാധാരണക്കാർ കൂടുതലായി ബന്ധപ്പെടുന്ന റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളാണ് മുന്നിൽ. ഇങ്ങനെ അറസ്റ്റിലായവർ ഏതാനും മാസത്തെ സസ്പെൻഷനും കേസുകൾക്കും ശേഷം വീണ്ടും സർവീസിൽ കയറി പഴയ പരിപാടി തുടരുന്നതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൈക്കൂലിക്കേസിൽ അറസ്റ്റിലാകുന്നവർ നേരിട്ടുള്ള തെളിവുകളുടെ അഭാവത്തിൽ ശിക്ഷിക്കപ്പെടാതെ പോകുന്നതാണ് ഇതിനു പ്രധാന കാരണം. ഇക്കാര്യത്തിലാണ് സുപ്രീംകോടതിയുടെ ഉത്തരവ് പ്രസക്തമാകുന്നത്. ഭരണഘടനാ ബഞ്ച് ആണ് ഈ നിർണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ഓൺലൈൻ അപേക്ഷയും മറ്റും വന്നതോടെ ചില മേഖലകളിലെങ്കിലും കൈക്കൂലിക്കു തടയിടാൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. കൂടുതൽ സാങ്കേതിക സംവിധാനങ്ങളും നിയമങ്ങളും ശക്തമാക്കി കൈക്കൂലിയെ പിടിച്ചുകെട്ടേണ്ടത് അനിവാര്യമാണ്. കണ്ണീരിന്റെ നനവുള്ള കൈക്കൂലിയെന്ന കൊള്ളപ്പണം ഞാൻ വാങ്ങില്ല എന്ന മനോഭാവം അഭിമാനമായി കരുതുന്ന ഒരു തലമുറയെയാണ് നമുക്കാവശ്യം.
കൈക്കൂലിയെന്ന അർബുദം
10:26 PM Dec 16, 2022 | Deepika.com