ബഫർ സോൺ വിഷയത്തിൽ ജനങ്ങൾക്കു ദോഷം വരാത്ത നടപടികൾ സ്വീകരിക്കുമെന്നു നാഴികയ്ക്കു നാൽപ്പതു വട്ടം പറയുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നതിൽ ആത്മാർഥതയുണ്ടെങ്കിൽ ഈ അബദ്ധ ജടിലമായ മാപ്പ് പിൻവലിക്കാൻ തയാറാകണം.
സംസ്ഥാനത്തെ സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഭൂപ്രദേശങ്ങളും നിർമിതികളും അടയാളപ്പെടുത്താൻ വനംവകുപ്പ് ഉപഗ്രഹചിത്രങ്ങൾ മുഖേന തയാറാക്കി പുറത്തുവിട്ട മാപ്പ് പരിശോധിച്ചപ്പോൾ ഉയരുന്ന ആദ്യചോദ്യം ഇതു തയാറാക്കിയതു ജനങ്ങളെ രക്ഷിക്കാനോ അതോ ശിക്ഷിക്കാനോ? സംരക്ഷിത വനങ്ങളുടെ അതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോണായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിക്കു പിന്നാലെ തുടങ്ങിയ ജനങ്ങളുടെ ആശങ്കയും ആശയക്കുഴപ്പവും ഇരട്ടിക്കുന്ന രീതിയിലാണ് വനംവകുപ്പ് തയാറാക്കിയ മാപ്പ് പുറത്തുവന്നിരിക്കുന്നത്.
ഭൂവിഷയവുമായി ബന്ധപ്പെട്ട നടപടികളിൽ ഒരുകാലത്തും വനംവകുപ്പ് ജനങ്ങൾക്കും ജനജീവിതത്തിനും ഹിതകരമായ സമീപനം സ്വീകരിച്ച ചരിത്രമില്ല. അതിന്റെ ആവർത്തനമാണോ ഈ ഉപഗ്രഹചിത്രങ്ങൾ മുഖേന തയാറാക്കിയ മാപ്പ് എന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ഉദ്യോഗസ്ഥരെ നിയോഗിച്ചു ഫീൽഡ് സർവേ നടത്താതെ ബഫർ സോൺ പരിധിയിൽ ഉൾപ്പെട്ട വീടുകൾ, കെട്ടിടങ്ങൾ, മറ്റു നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ കൃത്യമായി കണ്ടെത്താൻ കഴിയില്ലെന്ന് ഉപഗ്രഹ മാപ്പിംഗ് തുടങ്ങിയപ്പോഴേ പലരും ചൂണ്ടിക്കാണിച്ചതാണ്. ഇപ്പോൾ വനംവകുപ്പ് മാപ്പ് പുറത്തുവിട്ടതോടെ ഇതു കൂടുതൽ വ്യക്തമായിരിക്കുന്നു.
ബഫർ സോണിൽ വരുന്ന മേഖലകൾ തിരിച്ചറിയാൻ ജനങ്ങളെ സഹായിക്കുന്ന മാർക്കുകൾ ഒന്നുംതന്നെ പുതിയ മാപ്പിൽ വന്നിട്ടില്ല. ഓടിട്ട ചെറിയ വീടുകളും മറ്റും മാപ്പിൽ ഇടംപിടിച്ചിട്ടേയില്ല. മരങ്ങൾക്കു താഴെയുള്ള നിർമിതികളും ഇല്ല. ബഫർ സോൺ ഉൾപ്പെടുന്ന പ്രദേശം പിങ്ക് നിറത്തിൽ അടയാളപ്പെടുത്തിയതൊഴിച്ചാൽ സർവേ നന്പരുകളും വ്യക്തമല്ല.
നിലവിലെ ആകാശ സർവേയിൽ കണ്ടെത്തിയിരിക്കുന്ന കെട്ടിടങ്ങളുടെ അനേകം ഇരട്ടി കെട്ടിടങ്ങൾ ബഫർ സോണിൽ ഉണ്ടാകാനിടയുണ്ട്. റോഡുകൾ, പുഴകൾ, പ്രദേശിക സ്ഥലപ്പേരുകൾ ഇവ രേഖപ്പെടുത്താതെ പുറത്തുവിട്ട മാപ്പിൽ നോക്കി സ്വന്തം പുരയിടവും സ്ഥലങ്ങളും എങ്ങനെ കണ്ടുപിടിക്കുമെന്നറിയാതെ വിഷമിച്ചു നിൽക്കുകയാണ് ജനങ്ങൾ. തലയും വാലുമില്ലാത്ത മാപ്പിൽ നോക്കി എല്ലാം മനസിലാക്കി പരാതിയുണ്ടെങ്കിൽ എട്ടു ദിവസത്തിനകം പരാതി സമർപ്പിക്കണമെന്നു നിർദേശിച്ചിരിക്കുന്നതാണ് അതിലേറെ വിചിത്രമായ കാര്യം. സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റവന്യു വകുപ്പ് സ്ഥലപരിശോധന നടത്തി മൂല്യനിർണയം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് മാപ്പ് തയാറാക്കിയത്.
സംരക്ഷിത വനങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിർത്തി സംബന്ധിച്ചു വനംവകുപ്പിനു യാതൊരു ധാരണയുമില്ലെന്നു വ്യക്തമാക്കുന്നതുകൂടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന മാപ്പ്. മൂന്നാർ പഞ്ചായത്തിൽപ്പെട്ട ഇരവികുളം ദേശീയോദ്യാനത്തിന്റെ ഒരു അതിരിൽ എറണാകുളം ജില്ലയിലെ കുട്ടന്പുഴ പഞ്ചായത്താണെന്നാണ് വനംവകുപ്പിന്റെ മാപ്പിലെ കണ്ടെത്തൽ. പതിറ്റാണ്ടുകൾക്കു മുന്പ് ഇടമലക്കുടി, മാങ്കുളം പ്രദേശങ്ങൾ കുട്ടന്പുഴയുടെ ഭാഗമായിരുന്ന കാലത്തെ മാപ്പ് വച്ചാണ് ഇപ്പോഴത്തെ ബഫർ സോൺ പഠനം നടത്തിയിരിക്കുന്നതെന്നു ന്യായമായും സംശയിക്കാം. എത്രത്തോളം ലാഘവത്തോടെയും ഉത്തരവാദിത്വമില്ലാതെയുമാണ് ആയിരക്കണക്കിനു ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഒരു പ്രശ്നത്തെ വനംവകുപ്പും സർക്കാരും കൈകാര്യം ചെയ്തിരിക്കുന്നതെന്നു വ്യക്തമാക്കുന്ന ഘടകംകൂടിയാണിത്.
തീർന്നില്ല, പെരിയാർ കടുവാ സംരക്ഷണമേഖലയുടെ അതിർത്തി സംബന്ധിച്ചും വനംവകുപ്പിനു കൃത്യമായ ധാരണയില്ലെന്ന് മാപ്പ് സൂചിപ്പിക്കുന്നു. ഇടുക്കി ജില്ലയിലാണ് പ്രധാനമായും പെരിയാർ കടുവാ സംരക്ഷണ മേഖലയുള്ളത്. ഇതിൽ ശബരിമല കാടുകളെ പിന്നീട് ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കി. എന്നാൽ, വിസ്തൃതമായ റാന്നി വനമേഖല പൂർണമായി പെരിയാർ കടുവാ സംരക്ഷണ മേഖലയുടെ ഭാഗമെന്ന നിലയിലാണ് വനംവകുപ്പിന്റെ നടപടികൾ. പെരിയാർ കടുവാ സംരക്ഷണ മേഖലയുടെ അതിർത്തിയെ സംബന്ധിച്ച വിവരങ്ങൾ കളക്ടറേറ്റിൽ പോലും ലഭ്യമല്ല എന്നതാണു വസ്തുത. വനംവകുപ്പിൽ ഓരോ കാലത്തും എത്തുന്ന ഉദ്യോഗസ്ഥരുടെ അപ്പോഴത്തെ തോന്നൽ പ്രകാരം തീരുമാനമെടുക്കുന്ന സ്ഥിതിയിലാണ് ഇത്തരം കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.
പത്തനംതിട്ട ജില്ലയിൽ സംരക്ഷിത വനമേഖലയുമായി യാതൊരു വിധത്തിലും അതിർത്തി പങ്കിടാത്ത വില്ലേജുകളെപ്പോലും ബഫർ സോൺ പരിധിയിൽ ഉൾപ്പെടുത്തി ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ് വനംവകുപ്പ്. സംരക്ഷിത പ്രദേശമായ പെരിയാർ ടൈഗർ റിസർവിന്റെ മാപ്പിനോടു ചേർത്ത് ഒരു കിലോമീറ്റർ ദൂരം അളന്നു ചിറ്റാർ, സീതത്തോട്, പെരുനാട് വില്ലേജുകൾ ബഫർ സോണുകളായി മാപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പെരിയാർ കടുവാ സംരക്ഷണ മേഖലയുമായി നേരിട്ട് അതിർത്തി പങ്കിടുന്നവയല്ല ഈ വില്ലേജുകൾ. യാതൊരുവിധ അടിസ്ഥാനപഠനവും ഇല്ലാതെയാണ് മാപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നു വ്യക്തം.
ബഫർ സോൺ വിഷയത്തിൽ ജനങ്ങൾക്കു ദോഷം വരാത്ത നടപടികൾ സ്വീകരിക്കുമെന്നു നാഴികയ്ക്കു നാൽപ്പതു വട്ടം പറയുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നതിൽ ആത്മാർഥതയുണ്ടെങ്കിൽ ഈ അബദ്ധജടിലമായ മാപ്പ് പിൻവലിക്കാൻ തയാറാകണം. ഉദ്യോഗസ്ഥരെ നിയോഗിച്ച് യഥാർഥ ബഫർ സോൺ കണ്ടെത്താനും അവിടത്തെ ജനജീവിത സാഹചര്യങ്ങൾ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തി ഇളവു നേടിയെടുക്കാനും തയാറാകണം. ഇപ്പോൾത്തന്നെ ഭൂപ്രശ്നങ്ങളും വന്യജീവി ശല്യവും വിലയിടിവും മൂലം ജീവിതം പൊറുതിമുട്ടിയ ജനതയെ വീണ്ടും തെരുവിലേക്കിറക്കരുത്.
ബഫർ സോൺ മാപ്പ് ജനങ്ങളെ രക്ഷിക്കാനോ ശിക്ഷിക്കാനോ?
09:58 PM Dec 14, 2022 | Deepika.com