കർഷകരെ ആർക്കാണു വേണ്ടത്. പ്രത്യേകിച്ച് വിലപേശൽ ശേഷി അല്പംപോലുമില്ലാത്ത റബർ കർഷകരെ. തകർന്നു തരിപ്പണമായ റബർ കർഷകർക്ക് ഇടതുപക്ഷ സർക്കാർ വാഗ്ദാനം ചെയ്ത 250 രൂപ നൽകാതിരിക്കാൻ മുട്ടായുക്തികൾ പറയരുത്; അവരെ കൈവിടരുത്.
റബർവില വീണ്ടും കൂപ്പുകുത്തുകയാണ്. കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും മോശപ്പെട്ട വിലയിലേക്കു തകർന്നിരിക്കുന്നു. എന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും റബർ ബോർഡും ഇതു കണ്ടതായിപ്പോലും നടിക്കുന്നില്ല. കർഷകരനുഭവിക്കുന്ന ദുരിതങ്ങൾ ചർച്ചചെയ്യാൻ പോലും സംസ്ഥാന സർക്കാരിനു താത്പര്യമില്ല. ഇതുസംബന്ധിച്ച് പ്രതിപക്ഷ എംഎൽഎ മോൻസ് ജോസഫ് ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്മേൽ ചർച്ചയ്ക്കു തയാറാകാതെ സർക്കാർ നിരാകരിക്കുകയായിരുന്നു. കേന്ദ്രം കനിയാതെ റബർ ഇൻസെന്റീവ് സ്കീമിൽ തുക ഉയർത്താനാവില്ല എന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ, തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ, റബറിന് കിലോഗ്രാമിന് 250 രൂപ ഉറപ്പുനൽകിയപ്പോൾ അതിനു കേന്ദ്രസഹായം ഉണ്ടാകണമെന്ന ഉപാധി വച്ചിരുന്നില്ലെന്നു ദുരിതക്കയത്തിലായിരിക്കുന്ന ലക്ഷക്കണക്കിന് റബർ കർഷകരുടെ പേരിൽ എൽഡിഎഫ് നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഓർമിപ്പിക്കട്ടെ.
റബർ കർഷകർ എങ്ങനെ ജീവിക്കുമെന്നു പറയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു ബാധ്യതയുണ്ട്. കാരണം, കർഷകർ റബർ കൃഷി ചെയ്തത് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള റബർ ബോർഡിന്റെ പ്രേരണയിലും പിന്തുണയിലുമാണ്. റബർ കൃഷി പ്രോത്സാഹിപ്പിക്കാൻ ധനസഹായം നൽകിയവർ ഇപ്പോൾ വ്യവസായികളുടെ ചൂഷണത്തിന് കർഷകരെ എറിഞ്ഞുകൊടുക്കുന്നു. അന്താരാഷ്ട്ര വിലയുടെയും വാണിജ്യക്കരാറുകളുടെയും പേരിൽ ഇറക്കുമതി പ്രോത്സാഹിപ്പിച്ച് ആഭ്യന്തരവിപണിയിൽ വിലയിടിക്കുന്ന വ്യവസായികൾക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ് കേന്ദ്രസർക്കാർ. റബർ കർഷകരുടെ വിയപ്പിന്റെ വിലയിൽനിന്ന് കോടിക്കണക്കിനു രൂപ നികുതിയായി ഈടാക്കിയിട്ടുള്ള, ഇപ്പോഴും ഈടാക്കുന്ന സംസ്ഥാന സർക്കാരിനും ഇവരുടെ കഷ്ടതകളിൽ സഹായിക്കാൻ ബാധ്യതയുണ്ട്.
കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 180 രൂപ ലഭിച്ചിരുന്ന ഗ്രേഡ് റബർഷീറ്റിന്റെ വില ഇപ്പോൾ 140ൽ താഴെയായിരിക്കുന്നു. ബോർഡിന്റെ കണക്കനുസരിച്ച് 2021-22ൽ ഒരു കിലോഗ്രാം റബർ ഷീറ്റ് ഉത്പാദിപ്പിക്കാൻ 120.28 രൂപ മുതൽ 214.07 രൂപവരെ ചെലവുവരും. ദിവസേന ടാപ്പിംഗ് നടത്തുന്നവർക്കാണ് 214.07 രൂപ ചെലവുണ്ടാകുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് ടാപ്പിംഗ് എങ്കിൽ 182.60 രൂപയാണു ചെലവ്. മൂന്നു ദിവസത്തിലൊന്ന് ടാപ്പ് ചെയ്താൽ 172.89 രൂപ ചെലവാകും.
എന്നാൽ ഇവിടെ കർഷകൻ സ്വയം ടാപ്പ് ചെയ്താൽ 120.28 രൂപയിൽ ചെലവൊതുങ്ങും. ആഴ്ചയിലൊരു ടാപ്പിഗ് രീതിക്ക് ചെലവ് 150.36 രൂപയാണ്. സ്വന്തമായി ടാപ്പ് ചെയ്താൽ ഇത് 123.80 രൂപയിൽ നിർത്താം. റബർ ബോർഡിന്റെ ഈ കണക്കിൽ മുടക്കുമുതലിന്റെ യഥാർഥ വിഹിതം വന്നിട്ടുണ്ടെന്നു പറയാനാവില്ല. ഇത്രമാത്രം നഷ്ടം സഹിച്ച് ചെയ്യുന്ന മറ്റൊരു കൃഷിയും ഉണ്ടാവില്ല എന്നതാണ് അവസ്ഥ. റബർ കർഷകരായിരിക്കും നിലവിൽ കേരളത്തിലെ ഏറ്റവും ദരിദ്രവിഭാഗം.
റബർ കൃഷി ചെയ്യാൻ കേരളത്തിൽ ഇനി കർഷകരെ കിട്ടില്ല എന്നു മനസിലാക്കിയാണ് ടയർ ലോബി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലടക്കം രാജ്യത്തിന്റെ മറ്റു മേഖലകളിലേക്ക് കൃഷി വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നതും പണം മുടക്കുന്നതും. കേരളത്തിൽ ഇനി റബർ കൃഷിക്കു സ്ഥലമില്ല എന്നത്രെ കണ്ടെത്തൽ. ആവർത്തനകൃഷിയും കേരളത്തിൽ വലിയ തോതിൽ കുറയുന്നുവെന്നതാണ് യാഥാർഥ്യം. അതിനിടെ ചിരട്ടപ്പാലിന്റെ ഗ്രേഡ് നിശ്ചയിക്കാനാവില്ലെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബിഐഎസ്) തീരുമാനം നേരിയ ആശ്വാസമാണ്.
ഗ്രേഡ് നിശ്ചയിച്ചു കിട്ടിയാൽ വ്യവസായികൾക്ക് വൻതോതിൽ ചിരട്ടപ്പാൽ ഇറക്കുമതി നടത്തി ലാഭം പതിന്മടങ്ങു വർധിപ്പിക്കാൻ കഴിയും. ഈ നീക്കത്തിനാണ് താത്കാലികമായെങ്കിലും തടയിട്ടിരിക്കുന്നത്. എന്നാൽ, ശക്തരായ ബ്ലോക്ക് റബർ മാനുഫാക്ചേഴ്സും ടയർ ഉത്പാദകരും അടങ്ങിയിരിക്കുമെന്ന് മുൻകാല അനുഭവത്തിൽ തീർച്ചപ്പെടുത്താനാവില്ല. തങ്ങളുടെ ആവശ്യങ്ങൾ ഏതു വളഞ്ഞ വഴിയിലൂടെയും നേടിയെടുക്കാൻ കെല്പുള്ളവരാണ് ടയർ ലോബി. വ്യവസായികളെ പ്രീണിപ്പിക്കുന്നതിൽ എല്ലാ സർക്കാരുകൾക്കും ഉദാര സമീപനമാണ്. കർഷകരെ ആർക്കാണു വേണ്ടത്. പ്രത്യേകിച്ച് വിലപേശൽ ശേഷി അല്പംപോലുമില്ലാത്ത റബർ കർഷകരെ. തകർന്നു തരിപ്പണമായ റബർ കർഷകർക്ക് ഇടതുപക്ഷ സർക്കാർ വാഗ്ദാനം ചെയ്ത 250 രൂപ നൽകാതിരിക്കാൻ മുട്ടായുക്തികൾ പറയരുത്; അവരെ കൈവിടരുത്.
റബർ കർഷകരെ കൈവിടരുത്
01:22 AM Dec 14, 2022 | Deepika.com