പ്രാദേശിക രാഷ്ട്രീയനേതാക്കളിൽനിന്നു ലഹരിക്കടത്തുകാർക്കു പിന്തുണ കിട്ടുന്നുണ്ടെന്നു പ്രതിപക്ഷനേതാവിനെപ്പോലുള്ളവർ പറയുന്നതും ഗൗരവത്തിലെടുക്കേണ്ടതുണ്ട്. താത്കാലിക നേട്ടങ്ങൾക്കായി ലഹരിമാഫിയയുടെ ഗുണ്ടകളെ വളർത്തി ഒപ്പം നിർത്തുന്ന നെറികെട്ട രാഷ്ട്രീയം കേരളത്തിലും വേരുറപ്പിച്ചിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
സംസ്ഥാനത്തു ലഹരിമാഫിയ വളരുന്നതല്ലാതെ തളരുന്നില്ല. സർക്കാരിന്റെ കർമപദ്ധതി ഒരുവഴിയേ നടക്കുന്നു. സമൂഹത്തോട് ഉത്തരവാദിത്വമുള്ള വിവിധ സംഘടനകളും വ്യക്തികളും ലഹരിക്കെതിരേ രംഗത്തിറങ്ങി. എന്നിട്ടും മദ്യവും മയക്കുമരുന്നും മറ്റു ലഹരിവസ്തുക്കളുമായി നാടെങ്ങും മാഫിയാ വിളയാട്ടമാണെന്നത് ഏറെ ദുഃഖകരമായ വസ്തുതയാണ്.
ചെറുതും വലുതുമായ ലഹരിവേട്ടയുടെ വാർത്തകൾ ദിവസേന മാധ്യമങ്ങളിൽ വരുന്നുണ്ട്. ലഹരിക്കടത്തിന്റെ ചെറിയൊരു ശതമാനം മാത്രമാണിതെന്ന് അധികാരികൾതന്നെ സമ്മതിക്കുന്ന കാര്യം. സ്കൂൾ, കോളജ് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് മാരകമായ ലഹരിവസ്തുക്കളുടെ വരവ്. രാജ്യാന്തര, സംസ്ഥാന അതിർത്തികളൊന്നും ഈ പ്രവാഹത്തിനു തടസമാകുന്നില്ല. പോലീസും എക്സൈസും സർക്കാർ സംവിധാനങ്ങളും മറ്റു സന്നദ്ധസംഘടനകളുമെല്ലാം ഒന്നിച്ചിറങ്ങിയിട്ടും ലഹരിവ്യാപനം തടയാനാവാത്തതെന്തുകൊണ്ടാണ്? ആരാണിവർക്കു പിന്തുണ? പ്രാദേശികതലത്തിൽ രാഷ്ട്രീയക്കാരുടെയോ മറ്റാരുടെയെങ്കിലുമോ രഹസ്യമായ സഹായം ഇവർക്കു കിട്ടുന്നുണ്ടോ? ഉറക്കെച്ചിന്തിക്കാൻ സമയം അതിക്രമിച്ചു.
കോട്ടയം ജില്ലയിലെ അതിരന്പുഴയിൽ റസ്റ്ററന്റിലുണ്ടായ അതിക്രമമാണ് ലഹരിസംഘങ്ങളുടെ അഴിഞ്ഞാട്ടത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. അതിനു തൊട്ടുമുന്പാണ് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ മയക്കുമരുന്നുകടത്തിനായി സ്കൂൾ വിദ്യാർഥിനിയെ കാരിയറായി ഉപയോഗിച്ച ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. തലശേരിയിൽ കഞ്ചാവുവിൽപ്പന ചോദ്യം ചെയ്തതിനു മയക്കുമരുന്നുസംഘത്തിന്റെ ആക്രമണത്തിൽ ബന്ധുക്കളായ രണ്ടുപേർ കുത്തേറ്റു മരിച്ചത് കഴിഞ്ഞ മാസമാണ്.
അതിരന്പുഴയിൽ പ്രവാസി വ്യവസായി നടത്തുന്ന റസ്റ്ററന്റിലെ ലഹരി ഗുണ്ടാവിളയാട്ടം നാടിന്റെ അവസ്ഥയുടെ നേർചിത്രമാണ്. മാരകമായ ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും റസ്റ്ററന്റിലെ പാത്രങ്ങളും ഫർണിച്ചറും അടിച്ചുതകർക്കുകയുമായിരുന്നു. ഇതേത്തുടർന്നു വ്യവസായി ജീവിക്കാൻ നിർവാഹമില്ലെന്നും വിദേശത്തേക്കു മടങ്ങുകയാണെന്നും വേദനയോടെ പറഞ്ഞത് വൈറലായപ്പോഴാണ് പോലീസ് നടപടിയുണ്ടായത്. തുടർന്നു വിവിധ കേസുകളായി ഏഴുപേർ അറസ്റ്റിലാവുകയും ചെയ്തു.
അഴിയൂരിൽനിന്നുപുറത്തുവന്ന വിവരം അതിലേറെ സമൂഹമനഃസാക്ഷിയെ അസ്വസ്ഥമാക്കുന്നതാണ്. എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലഹരിമാഫിയ കാരിയർ ആക്കിയതിന്റെ തെളിവുകളാണു പുറത്തുവന്നത്. തലശേരിയിൽ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ സ്കൂൾബാഗിൽ ലഹരി എത്തിച്ചുനല്കിയതായി പതിമൂന്നുകാരി വെളിപ്പെടുത്തിയതു ഞെട്ടലോടെയാണു കേരളം കേട്ടത്. ഈ സംഭവത്തിൽ ചോന്പാല പോലീസിനു നേരേയും ആരോപണമുയരുന്നുണ്ട്. ഇരയാക്കിയ ആളെക്കുറിച്ചുള്ള വിശദവിവരങ്ങൾ സഹിതം പരാതി നല്കിയിട്ടും അന്വേഷണം നടത്തിയില്ലെന്നു കാണിച്ചു കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി. പരാതിയിൽ പറഞ്ഞ ആളെ പോലീസ് വിളിച്ചുവരുത്തിയെങ്കിലും തെളിവില്ലെന്നു പറഞ്ഞു പിന്നീടു വിട്ടയച്ചെന്നാണ് ആരോപണം. മനുഷ്യാവകാശ കമ്മീഷൻ പോലീസിനെതിരേ കേസെടുക്കുകയും ചെയ്തു. നിലവിലുള്ള നിയമത്തിന്റെ പഴുതിലൂടെ പ്രതികൾ രക്ഷപ്പെടുന്നതിനെതിരേ വിവിധ അന്വേഷണസംഘങ്ങളുടെ സംയോജിത ഇടപെടൽ ആവശ്യമാണ്. ഇക്കാര്യത്തിൽ നിയമഭേദഗതി ആവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെന്നാണ് എക്സൈസ് മന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിയത്. അത്രയും നല്ലത്.
ജനകീയ കാന്പയിനിലൂടെ ലഹരിമാഫിയയെ ചെറുക്കാൻ ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇതിനു തുരങ്കം വയ്ക്കുന്ന നടപടികളാണ് പോലീസിന്റെയും എക്സൈസിന്റെയും ഭാഗത്തുനിന്നു ചിലപ്പോഴെങ്കിലും ഉണ്ടാകുന്നത്. എളുപ്പം ജാമ്യം ലഭിക്കുന്ന, ദുർബലമായ കേസുകൾ മാത്രം ചുമത്തി പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കുന്നു എന്ന ആരോപണം എപ്പോഴും കേട്ടുവരുന്നതാണ്. ഉന്നതസമ്മർദം കാരണമാണു വേണ്ടവിധം പ്രവർത്തിക്കാനാകാത്തതെന്ന് അന്വേഷകർ പറയുന്പോൾ ഇതിന്റെ ഇരകളായ പൊതുജനമാണ് ഇരുട്ടിൽത്തപ്പുന്നത്. ആരാണീ സമ്മർദം ചെലുത്തുന്ന ഉന്നതർ എന്നു കണ്ടുപിടിക്കേണ്ടതില്ലേ? ഭരണനിർവഹണം നിഴൽനാടകമാകുന്പോൾ നാടിന്റെ അവസ്ഥ എന്താകും?
പ്രാദേശിക രാഷ്ട്രീയനേതാക്കളിൽനിന്നു ലഹരിക്കടത്തുകാർക്കു പിന്തുണ കിട്ടുന്നുണ്ടെന്നു പ്രതിപക്ഷനേതാവിനെപ്പോലുള്ളവർ പറയുന്നതും ഗൗരവത്തിലെടുക്കേണ്ടതുണ്ട്. താത്കാലിക നേട്ടങ്ങൾക്കായി ലഹരിമാഫിയയുടെ ഗുണ്ടകളെ വളർത്തി ഒപ്പം നിർത്തുന്ന നെറികെട്ട രാഷ്ട്രീയം കേരളത്തിലും വേരുറപ്പിച്ചിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഭരിക്കുന്ന സഖ്യത്തിലെ കക്ഷികളാണ് ഇക്കാര്യത്തിൽ കൂടുതൽ ജാഗരൂകരാകേണ്ടത്. ആദർശങ്ങളും പ്രത്യയശാസ്ത്രവും ഏട്ടിലെ പശുവാകരുത്. ഭരണ-പ്രതിപക്ഷങ്ങൾ പരസ്പരം കുറ്റം ചാരി ജനങ്ങളെ വിഡ്ഢികളാക്കുന്ന പതിവും ഇനി ആവർത്തിക്കരുത്.
രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും ജാഗ്രത പുലർത്തിയേ തീരൂ. നിരന്തരമായ ബോധവത്കരണം എല്ലാ തലത്തിലുമുണ്ടാകണം. ജീവിതമാണു ലഹരിയെന്ന വസ്തുത വളരുന്ന തലമുറയിൽ വേരുറപ്പിക്കണം. ചോദ്യങ്ങൾ മാത്രമുയരുന്ന പതിവിൽനിന്നു മാറി ഉത്തരങ്ങളിലേക്കെത്താൻ വൈകിയാൽ നശിക്കുന്നത് നമ്മുടെ കുഞ്ഞുങ്ങളാകും; നാടിന്റെ ഭാവിയാകും.
ലഹരിമാഫിയയെ തുണയ്ക്കുന്നതാര്?
10:34 PM Dec 12, 2022 | Deepika.com