കേരളത്തിലെ കർഷകരെ വെട്ടിനിരത്തി കിഴക്കൻ സംസ്ഥാനങ്ങളിൽ റബറിനു കുഴിവെട്ടിയ റബർബോർഡിനെപ്പോലെ ലാഭക്കച്ചവടത്തിന്റെ വഴിയേ കയർബോർഡും യാത്രയായി. കേന്ദ്രവുമില്ല, കേരളവുമില്ല; കഴുത്തിൽ വീണ കയർക്കുരുക്കിൽ പിടയുകയാണ് കയർമേഖല.
കേരം തിങ്ങും കേരളനാട്ടിൽനിന്നു തെങ്ങും തേങ്ങയും ചകിരിയും ചകിരിച്ചോറും തമിഴ്നാടിന്റേതായതോടെ അവരുതന്നെ കയറും പിരിച്ചു കച്ചവടവും പിടിച്ചു. കേരളത്തിന്റെ തീരപ്രദേശങ്ങളിലെ കയർത്തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിച്ച് കയർവ്യവസായം കടുത്ത പ്രതിസന്ധിയിലായി. ഇപ്പോഴിതാ കയറ്റുമതി സ്ഥാപനങ്ങളും കേരളം വിടുന്നു. അവരും തമിഴ്നാട്ടിലേക്കാണ്. ഇങ്ങനെ പോയാൽ ഇനി കേരളത്തിലെ കയർവ്യവസായത്തിന് അന്ത്യകർമം നടത്തുകയേ വേണ്ടൂ. കേരളത്തിലെ കർഷകരെ വെട്ടിനിരത്തി കിഴക്കൻ സംസ്ഥാനങ്ങളിൽ റബറിനു കുഴിവെട്ടിയ റബർബോർഡിനെപ്പോലെ ലാഭക്കച്ചവടത്തിന്റെ വഴിയേ കയർബോർഡും യാത്രയായി. കേന്ദ്രവുമില്ല, കേരളവുമില്ല; കഴുത്തിൽ വീണ കയർക്കുരുക്കിൽ പിടയുകയാണ് കയർമേഖല.
ഇന്നും ഇന്നലെയും തുടങ്ങിയതല്ല, കയറുത്പാദന മേഖലയിലെ പ്രതിസന്ധികൾ. 10 വർഷമെങ്കിലുമായി തുടരുന്ന തകർച്ച മൂർധന്യാവസ്ഥയിലെത്തിയെന്നേയുള്ളൂ. ചെറുകിട ഉത്പാദകരും തൊഴിലാളികളുമൊക്കെ പരാതി പറഞ്ഞു മടുത്തു. ഒരിക്കൽ ഇന്ത്യയിലെ ഏറ്റവും മികച്ച കയറുത്പന്നങ്ങളായിരുന്നു ആലപ്പുഴയിലേത്. ലോകമെങ്ങും അതു പ്രശസ്തമായിരുന്നു. ഗുണനിലവാരമില്ലാത്തതിന്റെ പേരിൽ മാത്രം ഇന്ന് ആലപ്പുഴയിലെ ഉത്പന്നങ്ങൾ ലോകമാർക്കറ്റിൽ തള്ളപ്പെടുകയാണ്. യന്ത്രവത്കൃത തൊണ്ടുതല്ലു കേന്ദ്രങ്ങളിൽ നിന്നുള്ള ചകിരിയാണ് കയറും മറ്റുത്പന്നങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നത്.
ഗുണനിലവാരം കുറഞ്ഞതാണെങ്കിലും അതുവാങ്ങിയാലേ സർക്കാർ കയർ തിരിച്ചെടുക്കുകയുള്ളു. ആലപ്പുഴയിൽ ആവശ്യത്തിനു തൊണ്ടു കിട്ടാനില്ലാത്തതും പ്രതിസന്ധിയായി. തെങ്ങുകൃഷി തകരുന്നതാണു പ്രധാന കാരണം. ചെറുകിട കൃഷിക്കാർ വർഷത്തിലൊരിക്കലാണ് തേങ്ങയിടുന്നത്. ഉണക്കത്തേങ്ങയുടെ തൊണ്ട് കയറിന് ഉപയോഗിക്കാനാവില്ല. അതുകൊണ്ടുതന്നെ തമിഴ്നാടിനെ തൊണ്ടിന് ആശ്രയിക്കേണ്ടിയും വന്നു. തെങ്ങുകൃഷിയുടെ തകർച്ച അനുബന്ധ വ്യവസായങ്ങളെ തകർക്കുന്നതിന്റെ ഉദാഹരണമാണ് കയർവ്യവസായത്തിലും കാണുന്നത്.
കയറുത്പാദക സംഘങ്ങൾക്കോ തൊഴിലാളികൾക്കോ ഒപ്പം നിൽക്കാതെ വ്യവസായികൾക്കൊപ്പം നിൽക്കുന്ന കയർബോർഡ് കേരളത്തിലെ കയർവ്യവസായത്തിന്റെ അന്ത്യം കുറിക്കുമെന്ന ആശങ്കയുയർന്നിട്ടുണ്ട്. സ്ത്രീ തൊഴിലാളികൾക്ക് 250, പുരുഷന്മാർക്ക് 450 രൂപ എന്നിങ്ങനെയാണ് കയർമേഖലയിലെ ശരാശരി കൂലി. പലരും പ്രതീക്ഷ നഷ്ടപ്പെട്ട് മറ്റു തൊഴിലിലേക്കും തൊഴിലുറപ്പിലേക്കുമൊക്കെ ചേക്കറിക്കഴിഞ്ഞു. 10 വർഷം മുന്പ് ഈ രംഗത്തുണ്ടായിരുന്നവരിൽ 90 ശതമാനവും മറ്റു വഴികൾ തേടിപ്പോയി.
മഹാരാഷ്ട്രയിലും ഗുജറാത്തിലും തെങ്ങു കൃഷിയും കയർ വ്യവസായവും വിപുലമാക്കാനാണ് കയർബോർഡിന്റെ ശ്രമമെന്ന് ആരോപണമുണ്ട്. കയർ സഹകരണ സംഘങ്ങളുടെയും ചെറുകിട ഉത്പാദകരുടെയും കയറും മറ്റു കയറുത്പന്നങ്ങളും അവരുടെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്. കയർഫെഡിലും കയർ കോർപറേഷനിലും കൊടുത്ത കയറിന്റെ വിലയായി കോടികളാണ് കിട്ടാനുള്ളത്. മാറ്റ്സ് ആൻഡ് മാറ്റിംഗ് സൊസൈറ്റികൾക്കും കയർഫെഡ്, കയർ കോർപറേഷൻ, ഫോം മാറ്റിംഗ്സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിപണി വിപുലീകരണ പ്രവർത്തനങ്ങൾക്കായി മാർക്കറ്റിംഗ് ഡെവലപ്മെന്റ് സഹായമായി അനുവദിച്ചു നൽകുന്ന പരിമിതമായ തുക മാത്രമാണ് കയർ ബോർഡ് മുഖാന്തരം കേന്ദ്രാവിഷ്കൃത പദ്ധതിയായി ലഭിക്കുന്നത്. ഈ ഇനത്തിൽത്തന്നെ 25 കോടിയിലധികം രൂപ കുടിശികയാണെന്നാണ് കയർ വർക്കേഴ്സ് സെന്റർ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറയുന്നത്.
യാഥാർഥ്യബോധമില്ലാതെ കയർബോർഡ് കൊണ്ടുവന്ന നവീകരണ പദ്ധതിയും വൻപരാജയമായി. സംസ്ഥാന സർക്കാരിന്റെ വകയായി മറ്റൊരു രണ്ടാം നവീകരണപദ്ധതിയെക്കുറിച്ച് ആനത്തലവട്ടം ആനന്ദൻ പറഞ്ഞെങ്കിലും ഇപ്പോൾ അതേക്കുറിച്ച് ആരും മിണ്ടുന്നില്ല. കേരളത്തിൽ രജിസ്റ്റർ ചെയ്തതാണെങ്കിലും പല കയർ യൂണിറ്റുകളുടെയും പ്രവർത്തനം അയൽ സംസ്ഥാനങ്ങളിലാണ്. രാജ്യത്തെ 16,800 കയർ യൂണിറ്റുകളിൽ പകുതിയിലേറെയും അവിടെയാണ്. തമിഴ്നാടിനെയോ കയർബോർഡിനെയോ പഴി പറഞ്ഞിരുന്നിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല. സംസ്ഥാനസർക്കാർ മുൻകൈയെടുത്തില്ലെങ്കിൽ കയർമേഖല ആലപ്പുഴയുടെ ഓർമക്കുറിപ്പുകളിൽ അവസാനിക്കും. ഗുണനിലവാരമുള്ള കയറുത്പന്നങ്ങൾ മാർക്കറ്റിലെത്തിക്കുകയാണ് പ്രധാനം. അതോടൊപ്പം സിന്തറ്റിക് ഉത്പന്നങ്ങളോടു മത്സരിക്കാൻ സബ്സിഡി നൽകി കയറുത്പന്നങ്ങൾ വിപണിയിൽ വിൽക്കാനുള്ള അടിയന്തര നീക്കമുണ്ടാകണം. കയറിലും ചവിട്ടിയിലും കയറ്റുപായയിലും മാത്രമുള്ള വിപണിക്കപ്പുറം മണ്ണിടിച്ചിൽ തടയുന്നതിനുൾപ്പെടെയുള്ള വലപ്പായ പോലുള്ളവയുടെ ഉപയോഗം വർധിപ്പിക്കുന്നതും പരിഗണിക്കേണ്ടതാണ്.
കയർമേഖലയ്ക്ക് അടിത്തട്ട് തൊട്ടുള്ള പരിഹാരമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചെന്നുമാണ് വ്യവസായ-കയർ വകുപ്പു മന്ത്രി പി. രാജീവ് കഴിഞ്ഞ മാസം ആലപ്പുഴയിൽ പറഞ്ഞത്. വിദഗ്ധസമിതി പഠിച്ചുവരുവോളം കയർവ്യവസായം ഉണ്ടാകുമെന്ന് ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്.
കയർമേഖലയുടെ കുരുക്കഴിക്കണം
10:43 PM Dec 07, 2022 | Deepika.com