ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും നിലനിർത്തുകയും അതു പ്രതിഫലിപ്പിക്കുകയും ചെയ്യാൻ മാധ്യമങ്ങൾ ഉണ്ടാകണം. അത്തരമൊരു വ്യവസ്ഥിതിയിൽ മാത്രമേ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ ശബ്ദവും ജനങ്ങൾ കേൾക്കുകയുള്ളൂ.
ലോകത്തെവിടെയായാലും മാധ്യമനിയന്ത്രണങ്ങളുടെയും ഭരണകൂട മേൽനോട്ടങ്ങളുടെയും വ്യാപ്തി ആ രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അളവുകോലായി തന്നെയാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിലെ മാധ്യമനിയന്ത്രണ പട്ടികയിലെ ഏറ്റവും പുതിയ ആശങ്കയാണ് പ്രാദേശിക വാർത്താ ചാനലുകൾക്കും കേന്ദ്രസർക്കാർ നിയന്ത്രണം കടുപ്പിക്കുന്നു എന്നത്. ശരിതെറ്റുകളെക്കുറിച്ചു പറയാറായിട്ടില്ലെങ്കിലും വിഷയം ചർച്ച ചെയ്യപ്പെടേണ്ടതാണ്. പ്രത്യേകിച്ച്, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മാധ്യമസ്വാതന്ത്ര്യം അപകടത്തിലാകുകയും സ്വതന്ത്ര മാധ്യമങ്ങളെ വിഴുങ്ങാനുള്ള ഭരണകൂടാനുകൂല കുത്തകകളുടെ അടക്കാനാവാത്ത ആഗ്രഹങ്ങളും മടുപ്പില്ലാത്ത പ്രയത്നങ്ങളുമൊക്കെ സജീവമാകുകയും ചെയ്യുന്പോൾ.
പ്രാദേശിക വാർത്തകൾ സംപ്രേഷണം ചെയ്യണമെങ്കിൽ കേബിൾ ടിവി ചാനലുകൾ പ്ലാറ്റ്ഫോം സർവീസുകൾ (പിഎസ്) എന്ന നിലയിൽ രജിസ്റ്റർ ചെയ്യണമെന്നാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ പുതിയ നിർദേശം. കന്പനികളായി രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾക്കു മാത്രമേ പ്രാദേശിക വാർത്തകളും സമകാലിക സംഭവങ്ങളും സംപ്രേഷണം ചെയ്യാനാകൂ. നിലവിൽ കന്പനികളല്ലാത്ത സ്ഥാപനങ്ങൾ മൂന്നു മാസത്തിനകം കോർപറേറ്റുകാര്യ മന്ത്രാലയത്തിൽ അപേക്ഷ നൽകണം. ഇത്തരം ചാനലുകളുടെ കഴിഞ്ഞ 90 ദിവസത്തെ ഉള്ളടക്കം എല്ലായ്പോഴും കേബിൾ ടിവി ഓപ്പറേറ്റർമാർ നിലനിർത്തുകയും വേണം. ആരാധനാലയങ്ങളുടെ ലൈവ് പരിപാടികൾ ഒഴിച്ചുള്ളവ മറ്റു ചാനലുകൾക്കു പങ്കിടാൻ പാടില്ല. ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികൾ കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് നിയമം 1994 പ്രകാരം നിർദേശിക്കപ്പെട്ടിട്ടുള്ള ഓഫീസറും സംസ്ഥാന, ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയും പരിശോധിക്കും.
പ്രാദേശിക വാർത്താ ചാനലുകളാണെങ്കിലും ഉത്തരവാദിത്വത്തോടെയും സുതാര്യമായും പ്രവർത്തിക്കേണ്ടതാണ്. എന്നാൽ ദേശീയ വാർത്താ മാധ്യമങ്ങളെ പരോക്ഷമായെങ്കിലും നിയന്ത്രണത്തിലാക്കിയ സർക്കാർ, പ്രാദേശിക വാർത്താ ചാനലുകളെയും നിയന്ത്രിക്കാൻ താത്പര്യപ്പെടുകയാണോയെന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകും. ഓരോ സംസ്ഥാനത്തും ആയിരക്കണക്കിനു പ്രാദേശിക വാർത്താ ചാനലുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ നിർണായകമാണ്.
വാർത്താ ചാനലുകളടക്കം മാധ്യമങ്ങൾക്കു നിയന്ത്രണം കൊണ്ടുവന്നതിനു പിന്നാലെ, സോഷ്യൽ മീഡിയയിലെ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ 2021ലെ ഐടി ചട്ടങ്ങളിലും ഭേദഗതി വരുത്തിയത് ഒക്ടോബറിലാണ്. ഇതനുസരിച്ച്, നിയന്ത്രണങ്ങളുടെ പേരിലുള്ള അപ്പീലുകളിൽ അന്തിമമായ തീരുമാനം സർക്കാരിൽ നിക്ഷിപ്തമായത് സർക്കാർ നിയന്ത്രണമെന്ന വാദത്തിനു പിൻബലമാകും.
മറ്റൊന്ന് ‘ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ’ എന്ന പേരിൽ കേന്ദ്രസർക്കാർ വിവരാവകാശ നിയമത്തിൽ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഭേദഗതിയാണ്. പാർലമെന്റിനോ നിയമസഭയ്ക്കോ നിഷേധിക്കാൻ പറ്റാത്ത ഒരു വിവരവും പൗരനും നിഷേധിക്കരുതെന്നാണ് വിവരാവകാശനിയമം എട്ടാം ഉപവകുപ്പ് പറയുന്നത്. എന്നാൽ, പൊതുതാത്പര്യം എന്തുതന്നെയായാലും പൊതു അധികാരസ്ഥാനത്തുള്ളവരുടെ വ്യക്തിഗത വിവരങ്ങൾ നൽകേണ്ടതില്ലെന്നാണ് ഭേദഗതി വരുന്നത്. വ്യക്തിഗതമെന്ന മറപിടിച്ച് പൊതുതാത്പര്യത്തിനു മുകളിൽ അധികാരികളുടെ താത്പര്യങ്ങൾ പ്രതിഷ്ഠിക്കപ്പെടുമെന്നർഥം. ഇതിനൊക്കെ പുറമെയാണ് എൻഡിടിവി (ന്യൂഡൽഹി ടെലിവിഷൻ ചാനൽ)യെ അദാനിഗ്രൂപ്പ് കൈയടക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏതാണ്ട് പൂർത്തിയായിവരുന്നത്. ഭരണകൂട വിധേയത്വമില്ലാത്ത ഈ ചാനലിനെ കേന്ദ്രസർക്കാരിന്റെ ഇഷ്ടക്കാരിൽ പ്രമുഖനായ അദാനി ഏറ്റെടുക്കുന്നതും സർക്കാർ ഏറ്റെടുക്കുന്നതും ഒരുപോലെയാണെന്നാണ് വിമർശനം.
കേന്ദ്രസർക്കാരിന്റെ മാധ്യമനിയന്ത്രണങ്ങളെ വാതോരാതെ വിമർശിക്കുന്ന സിപിഎം ഭരിക്കുന്ന കേരളത്തിലും മാധ്യമനിയന്ത്രണ ബിൽ കൊണ്ടുവരാൻ വെന്പൽകൊള്ളുകയാണ്. ആരെയെങ്കിലും അപമാനിക്കാനോ ഭീഷണിപ്പെടുത്താനോ ഉദ്ദേശിച്ച് ഉള്ളടക്കം തയാറാക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാക്കാനാണ് നീക്കം. ഐപിസിയുടെ 292-ാം വകുപ്പ് ഭേദഗതി ചെയ്ത് 292-എ എന്ന വകുപ്പ് കൊണ്ടുവരാനാണു ശ്രമം. ഇതിന് ആനുപാതികമായി ക്രിമിനൽ നടപടി ചട്ടങ്ങളിലെ ചില വ്യവസ്ഥകളിലും ഭേദഗതി വരുത്തും. പലതവണ മന്ത്രിസഭയിൽ പരിഗണിക്കുകയും മാറ്റിവയ്ക്കുകയും ചെയ്ത മാധ്യമനിയന്ത്രണ ബില്ലിൽ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം നേടാൻ തീരുമാനിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ മേയ് മൂന്നിന് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡർ പുറത്തിറക്കിയ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ 150-ാമതാണ് ഇന്ത്യയുടെ സ്ഥാനം. ഇപ്പോഴത്തെ നിലയിൽ അടുത്തെങ്ങും ഈ പട്ടികയിൽ മികവ് തെളിയിക്കാൻ നമ്മുടെ രാജ്യത്തിനാകുമോയെന്ന കാര്യത്തിൽ ഒരുറപ്പുമില്ല. ഭിന്നതകൾ മറന്ന് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ മാധ്യമങ്ങൾക്കൊപ്പം ശക്തമായി നിലകൊള്ളേണ്ടതാണ്. ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും നിലനിർത്തുകയും അതു പ്രതിഫലിപ്പിക്കുകയും ചെയ്യാൻ മാധ്യമങ്ങൾ ഉണ്ടാകണം. അത്തരമൊരു വ്യവസ്ഥിതിയിൽ മാത്രമേ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ ശബ്ദവും ജനങ്ങൾ കേൾക്കുകയുള്ളൂ.
പടിയിറങ്ങുന്ന മാധ്യമസ്വാതന്ത്ര്യം
10:48 PM Dec 01, 2022 | Deepika.com