കഴിവും ജനപിന്തുണയുമുള്ളവരാണു കേരളത്തിലെ കോൺഗ്രസ് നേതാക്കളെന്നതിൽ സംശയമില്ല. പക്ഷേ, ദേശീയ രാഷ്ട്രീയത്തിൽപോലും കൂടുതൽ സാധ്യതയുള്ള തരൂരിനെപ്പോലെയുള്ളവർ രംഗത്തെത്തുന്പോൾ പിന്തുണയ്ക്കാതിരുന്നാൽ അൽപ്പത്തരമായി ചിത്രീകരിക്കപ്പെടും.
ശത്രുവിനോടു യുദ്ധം ചെയ്യുന്നതിനേക്കാൾ പോരാട്ടവീര്യവും നിർവൃതിയും ആഭ്യന്തരകലാപത്തിൽ കണ്ടെത്താറുള്ള കേരളത്തിലെ കോൺഗ്രസ് പാർട്ടി വീണ്ടും പരിഹാസ്യരാകുകയാണോ? ഇത്തവണ വിഷയം ശശി തരൂരിന്റെ മലബാർ പര്യടനമാണ്. തരൂർ നടത്തുന്ന പ്രസംഗങ്ങളും കൂടിക്കാഴ്ചകളും ആൾക്കൂട്ടവും സമുദായങ്ങളുടെ പിന്തുണയുമൊക്കെ സംസ്ഥാന നേതാക്കളിൽ അസ്വസ്ഥതയും രോഷവും ഉളവാക്കിക്കഴിഞ്ഞു. പരസ്യവിഴുപ്പലക്കും തുടങ്ങി.
വിലക്കയറ്റം, തൊഴിലില്ലായ്മ, സ്വജനപക്ഷപാതം, ഗവർണർ-സർക്കാർ പോര്, സർവകലാശാലകളിലെ അരാജകത്വം, പിൻവാതിൽ നിയമനങ്ങൾ, പോലീസ് വീഴ്ചകൾ, അഴിമതി തുടങ്ങി നൂറായിരം വിഷയങ്ങളിൽനിന്ന് ഒളിച്ചോടി ശശി തരൂരിന്റെ വളർച്ച ഏതുവിധേനയും തടയാനുള്ള ശ്രമത്തിലാണു കേരളത്തിലെ കോൺഗ്രസ് നേതൃത്വമെന്ന പ്രതീതിയാണുള്ളത്. ഏതായാലും ഭരണവിരുദ്ധവികാരം ഉയരുന്നതിനിടെ വീണുകിട്ടിയ ഭാഗ്യം ഭരണപക്ഷത്തെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്.
യുഎൻ അണ്ടർ സെക്രട്ടറിയായിരുന്ന ശശി തരൂർ രാഷ്ട്രീയത്തിലും തന്ത്രജ്ഞനാണെന്നു തെളിയിക്കുന്നതാണു ദേശീയതലത്തിലും സംസ്ഥാനതലത്തിലും അടുത്തയിടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. രംഗബോധമില്ലാത്ത കോമാളിയായി അദ്ദേഹത്തെ കാണുന്ന നേതാക്കൾക്കു തെറ്റു പറ്റാനിടയുണ്ട്. ഉചിതമായ സമയത്താണു തരൂർ ഇറങ്ങിയിട്ടുള്ളത്. രാഹുൽഗാന്ധി ജനസമ്മതിയുള്ള നേതാവാണെങ്കിലും നേതൃത്വവും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്നതിൽ അദ്ദേഹത്തിനുള്ള വിമുഖത പാർട്ടിക്കാരെപ്പോലും നിരാശരാക്കുകയും പുതിയൊരു നേതാവിനായുള്ള കാത്തിരിപ്പ് ശക്തമാകുകയും ചെയ്തിരുന്നു. എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ രാഹുൽ മത്സരിക്കാതെ വന്നതോടെ രംഗത്തെത്തിയ തരൂർ വിജയിച്ചില്ലെങ്കിലും ഒന്നാന്തരം മത്സരം കാഴ്ചവയ്ക്കുകയും എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യമറിയിക്കുകയും ചെയ്തു. പാർട്ടിയുടെയും വോട്ടവകാശമുള്ള പ്രതിനിധികളുടെയും പിന്തുണയുണ്ടെങ്കിലും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ജനകീയനല്ലെന്നതാണു വാസ്തവം.
ദേശീയതലത്തിൽ തരൂരിനെ അംഗീകരിക്കാൻ ഹൈക്കമാൻഡും വിമുഖത കാണിച്ചെങ്കിലും സമചിത്തത വിടാതെയും പ്രകോപനത്തിനു വിധേയനാകാതെയുമുള്ള പ്രതികരണങ്ങൾ തരൂരിന്റെ ജനപ്രീതി വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്കു തരൂർ മത്സരിച്ചപ്പോൾ ജന്മനാടായ കേരളത്തിലെ പാർട്ടി നേതാക്കൾ അദ്ദേഹത്തിന്റെ വിലയിടിച്ചുകാണിക്കാനും പരിഹസിക്കാനും ഒരുന്പെട്ടിറങ്ങിയത് അവരുടെ വില കളയാനും തരൂരിന് അനുകൂലമായ ജനവികാരമുയരാനും ഇടയാക്കി. ആഭ്യന്തര, അന്തർദേശീയവേദികളിലെ പ്രഭാഷണപാടവവും വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവും തരൂരിനെ മറ്റു കോൺഗ്രസ് നേതാക്കളുമായി മാത്രമല്ല, ചർച്ചകൾക്കും വാർത്താസമ്മേളനങ്ങൾക്കും മടിക്കുന്ന പ്രധാനമന്ത്രിയുമായിപ്പോലും താരതമ്യം നടത്താൻ വലിയൊരു വിഭാഗം ജനങ്ങൾക്കു പ്രേരണയായിട്ടുണ്ട്.
കോൺഗ്രസ് പാർട്ടിക്കുള്ളിൽ സമാന്തര പ്രവർത്തനവും വിഭാഗീയ പ്രവർത്തനവും നടത്തുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്നാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്. പാർട്ടി അച്ചടക്കത്തിന്റെ കാര്യത്തിൽ ഒരു പരിധിവരെ അതു ശരിയുമാണ്. ഇത്തരം സമാന്തര വളർച്ച പാർട്ടിയുടെ ചട്ടക്കൂടിനെ ദുർബലമാക്കാനിടയുമുണ്ട്. പക്ഷേ, കോൺഗ്രസിന്റെ പതിറ്റാണ്ടുകളായുള്ള പ്രവർത്തനശൈലി നോക്കിയാൽ നേതാക്കളുടെ ഗ്രൂപ്പുകളിയും സമാന്തര ശക്തിപ്രകടനങ്ങളും സീറ്റ് വീതംവയ്പ്പുമൊക്കെ ഇല്ലാത്ത കാലമുണ്ടായിട്ടില്ല. ഇപ്പോൾ പാർട്ടി അച്ചടക്കത്തെക്കുറിച്ചു പറയുന്ന നേതാക്കൾക്കും അക്കാര്യത്തിൽ ഒഴിവില്ല. സ്ഥാനമാനങ്ങൾ ഉറപ്പായാൽപോലും കരുതൽ സേനയെപ്പോലെ ഗ്രൂപ്പുകളെ നിലനിർത്തുന്നവരാണ് ഈ പാർട്ടിയിലെ നേതാക്കളിലേറെയും. ഇല്ലെന്നു പറഞ്ഞാലും ഇപ്പോഴും അതുണ്ട്.
പ്രവൃത്തിപരിചയവും മറ്റൊരു വിഷയമാണ്. താഴേത്തട്ടിൽ പ്രവർത്തിച്ചു പടിപടിയായി വന്നവർക്കു പാർട്ടിയിൽ സ്ഥാനമുണ്ടാകേണ്ടതാണ്. പക്ഷേ, അതുമാത്രമല്ല, നേതാവാകാനുള്ള യോഗ്യത. മേൽത്തട്ടിൽ പ്രവർത്തിച്ചുതുടങ്ങി ഉന്നതസ്ഥാനങ്ങളിലേക്ക് എത്തിയവരാണ് നെഹ്റു കുടുംബത്തിലേതുൾപ്പെടെയുള്ള നേതാക്കളിലേറെയും. ചുരുങ്ങിയ സമയംകൊണ്ട് കഴിവു തെളിയിച്ചവരും തലപ്പത്ത് എത്തേണ്ടതു കാലത്തിന്റെ ആവശ്യമാണ്. മാത്രമല്ല, താഴേത്തട്ടിൽ പ്രവർത്തിച്ചു പ്രായമായിട്ടും നരേന്ദ്ര മോദിയെ നേരിടാൻ ശേഷിയുള്ള ആരെയാണ് കോൺഗ്രസിനു ചൂണ്ടിക്കാണിക്കാനുള്ളത്? കഴിവും ജനപിന്തുണയുമുള്ളവരാണു കേരളത്തിലെ കോൺഗ്രസ് നേതാക്കളെന്നതിൽ സംശയമില്ല.
പക്ഷേ, ദേശീയ രാഷ്ട്രീയത്തിൽപോലും കൂടുതൽ സാധ്യതയുള്ള തരൂരിനെപ്പോലെയുള്ളവർ രംഗത്തെത്തുന്പോൾ പിന്തുണയ്ക്കാതിരുന്നാൽ അൽപ്പത്തരമായി ചിത്രീകരിക്കപ്പെടും. പ്രത്യേകിച്ചും, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നടുനായകത്വം വഹിച്ച പാർട്ടി പാർലമെന്റിൽ 53 സീറ്റിലൊതുങ്ങുകയും രണ്ടു സംസ്ഥാനങ്ങളിലേക്കു മാത്രമായി ഭരണം ചുരുങ്ങുകയും പാർട്ടിക്കു സ്വാധീനമുള്ള കേരളത്തിൽ പ്രവൃത്തിപരിചയമുള്ളവരുണ്ടായിട്ടും രണ്ടുതവണ തുടർച്ചയായി പ്രതിപക്ഷത്തിരിക്കേണ്ടിവരികയും ദേശീയതലത്തിലും പ്രാദേശികതലത്തിലും കരുത്തുറ്റ ഒരു നേതാവിനേപ്പോലും ചൂണ്ടിക്കാണിക്കാനില്ലാതിരിക്കുകയും ചെയ്യുന്ന അതിദയനീയമായ സാഹചര്യത്തിൽ. കൂടുതൽ ദുർബലമാകാതിരിക്കാനുള്ള കളികളല്ലേ ഇനി കോൺഗ്രസിനാവശ്യം?
പാർട്ടിയെ വളർത്താൻ തരൂരെങ്കിൽ തരൂർ
01:53 AM Nov 24, 2022 | Deepika.com