ഉച്ചകോടിയുടെ മുന്നറിയിപ്പുകളെ അടിസ്ഥാനപ്പെടുത്തി ബോധവത്കരണവും സുസ്ഥിര വികസന പദ്ധതികളും ഉൾപ്പെടെയുള്ള ഗൃഹപാഠങ്ങൾക്ക് ഓരോ രാജ്യവും തയാറാകേണ്ടതുണ്ട്. അല്ലെങ്കിൽ അടുത്ത നവംബറിൽ യുഎഇയിൽ നടത്താനിരിക്കുന്ന ഉച്ചകോടിയിലും ഇതേ തീരുമാനങ്ങൾ ആവർത്തിച്ചശേഷം പിരിയേണ്ടിവരും.
ഈജിപ്തിലെ ഷറം അൽ ഷെയ്ക്കിൽ നടന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടി ‘കോപ് 27’ (കോൺഫറൻസ് ഓഫ് പാർട്ടീസ്) പ്രവചനങ്ങളെ ശരിവച്ചുകൊണ്ട് സമാപിച്ചിരിക്കുന്നു. അവ്യക്തമായ ചില പ്രസ്താവനകളോടെ ഉച്ചകോടിക്കു കൊടിയിറങ്ങി. ഭൂമിക്കും മനുഷ്യരാശിക്കും ഭീഷണിയായ കാർബൺ ബഹിർഗമനം എത്രയുംവേഗം നിയന്ത്രിച്ച് ആഗോള താപനം കുറയ്ക്കുകയും അതുവഴി കാലാവസ്ഥാ വ്യതിയാനം ഇല്ലാതാക്കുകയുമാണ് ഇത്തരം ലോകസമ്മേളനങ്ങളുടെ ലക്ഷ്യം. ആഗോളതാപനത്തെ ചെറുക്കുന്നതിനുള്ള പ്രസ്താവനകൾക്കപ്പുറം കാലാവസ്ഥാ വ്യതിയാനങ്ങളുടെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന രാജ്യങ്ങളെ സഹായിക്കാൻ നഷ്ടപരിഹാര ഫണ്ട് രൂപീകരിച്ചാലായി എന്നായിരുന്നു സമ്മേളനത്തിനു മുന്പുതന്നെ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നത്. 196 രാഷ്ട്രങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ അതുതന്നെ സംഭവിച്ചു.
ആഗോളതാപനം നിയന്ത്രിച്ചു നിർത്തുന്നതിൽനിന്നു മനുഷ്യനു പിന്നോട്ടുപോകാനാവില്ലെന്നതാണ് യാഥാർഥ്യം. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്, “മാനവരാശിക്ക് ഇനി ഒരു തെരഞ്ഞെടുപ്പേയുള്ളു; സഹകരിക്കുക, അല്ലെങ്കിൽ നശിക്കുക’’ എന്നാണ്. നശിക്കാതിരിക്കാൻ മറ്റു മാർഗങ്ങളൊന്നുമില്ലാത്തതിനാൽ സഹകരിക്കുന്ന കാഴ്ചയാണ് ഈജിപ്തിലും കണ്ടത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ നേരിടുന്ന രാജ്യങ്ങൾക്ക് സാന്പത്തിക സഹായം നൽകുന്നതിനുള്ള നഷ്ടപരിഹാരഫണ്ട് രൂപീകരിക്കാൻ തീരുമാനിച്ചു എന്നാണ് റിപ്പോർട്ടുകൾ. അതിന്റെ വിശദാംശങ്ങളിലെല്ലാം അവ്യക്തത നിലനിൽക്കുകയുമാണ്.
ഫണ്ടിനുള്ള പണം ആരു കൊടുക്കും ആർക്കൊക്കെ വിതരണം ചെയ്യും എന്നതിനെക്കുറിച്ചൊന്നും കൃത്യതയില്ല. ആഗോള താപനത്തെ പ്രതിരോധിക്കാൻ താപനില 1.5 ഡിഗ്രിക്കു മുകളിലെത്താതിരിക്കാൻ ശ്രമിക്കണമെന്നായിരുന്നു 2015ലെ പാരീസ് സമ്മേളനത്തിന്റെ തീരുമാനം. ഇതുവരെ കാര്യമായ പുരോഗതിയൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല. ഇതു ലക്ഷ്യം കാണണമെങ്കിൽ 2030ഓടെ കാർബൺ വ്യാപനം 43 ശതമാനം വെട്ടിക്കുറയ്ക്കണം. പക്ഷേ, ഇപ്പോഴത്തെ നിലയിൽ പോയാൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനം 2.8 ഡിഗ്രിയിലെത്തുമെന്നാണ് പ്രവചനം.
ആഗോളതാപനത്തിന്റെ കെടുതികൾ ലോകം അനുഭവിച്ചുതുടങ്ങിയെന്നാണ് ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നത്. താപനം വർധിക്കുന്തോറും ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുക്കം വർധിക്കുകയും സമുദ്രനിരപ്പ് ഉയരുകയും ദ്വീപുകൾ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്യും. 3.75 ലക്ഷം കോടി രൂപയാണ് അടുത്തയിടെ പാക്കിസ്ഥാനിലുണ്ടായ പ്രളയത്തിന്റെ നഷ്ടമായി കണക്കാക്കുന്നത്. അത് അവരുടെ ജിഡിപിയുടെ 13.25 ശതമാനമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണ് പ്രളയവും വരൾച്ചയുമൊക്കെ എന്നതിനാൽ പാക്കിസ്ഥാന് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട്. അതേസമയം, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ നഷ്ടപരിഹാര ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
യുഎൻ റിപ്പോർട്ടനുസരിച്ച് ഏറ്റവും കൂടുതൽ കാർബൺ പുറംതള്ളുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ചൈനയും അമേരിക്കയുമാണ് നമുക്കു മുന്നിലുള്ളത്. കാർബൺ ബഹിർഗമനം കുറച്ച് 2030ൽ സന്തുലിതാവസ്ഥയിലെത്തുമെന്ന് ഓസ്ട്രേലിയയും 2050ലെന്ന് അമേരിക്കയും വ്യക്തമാക്കിയപ്പോൾ 2070ൽ ഇതു സാധിക്കുമെന്നാണ് ഇന്ത്യ പറഞ്ഞിട്ടുള്ളത്. 2030 ആകുന്പോഴേക്കും 45 ശതമാനം കാർബൺ ബഹിർഗമനം കുറയ്ക്കുമെന്ന് ഇന്ത്യ പാരീസ് ഉച്ചകോടിയിൽ പറഞ്ഞിരുന്നെങ്കിലും ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗം കുറച്ചിട്ടില്ല. അടച്ചിട്ടിരുന്ന നൂറോളം കൽക്കരി പ്ലാന്റുകൾ ഈ പ്രഖ്യാപനത്തിനുശേഷം തുറക്കുകയും ചെയ്തു.
ഫോസിൽ ഇന്ധനങ്ങളിൽനിന്ന് മറ്റ് ഊർജ സ്രോതസുകളിലേക്കു മാറുന്നതിന് വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങളെ സഹായിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ വ്യവസായ വിപ്ലവത്തിന്റേതുൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞ് ആഗോളതാപനത്തിന്റെ പ്രതിപ്പട്ടികയിൽ തങ്ങളെ നിർത്തുന്ന നീക്കങ്ങളെയെല്ലാം അമേരിക്ക പ്രതിരോധിക്കുകയാണ്. അതുകൊണ്ടുതന്നെ ഉച്ചകോടിയുടെ ഏറ്റവും വലിയ നേട്ടമായി കൊട്ടിഘോഷിക്കുന്ന നഷ്ടപരിഹാര ഫണ്ടിന്റെ കാര്യം കണ്ടറിയേണ്ടതാണ്. 2009ലെ ഉച്ചകോടിയിൽ ദരിദ്രരാജ്യങ്ങൾക്ക് 10,000 കോടി യൂറോ നൽകാൻ തീരുമാനിച്ചിരുന്നതുപോലും ഇതുവരെ നടപ്പായിട്ടില്ല.
രണ്ടു പ്രളയങ്ങൾ കേരളത്തെ മാറ്റിമറിച്ചതെങ്ങനെയാണെന്ന് നമുക്കറിയാം. ഉച്ചകോടിയുടെ മുന്നറിയിപ്പുകളെ അടിസ്ഥാനപ്പെടുത്തി ബോധവത്കരണവും സുസ്ഥിര വികസന പദ്ധതികളും ഉൾപ്പെടെയുള്ള ഗൃഹപാഠങ്ങൾക്ക് ഓരോ രാജ്യവും തയാറാകേണ്ടതുണ്ട്. അല്ലെങ്കിൽ അടുത്ത നവംബറിൽ യുഎഇയിൽ നടത്താനിരിക്കുന്ന ഉച്ചകോടിയിലും ഇതേ തീരുമാനങ്ങൾ ആവർത്തിച്ചശേഷം പിരിയേണ്ടിവരും. മനുഷ്യർ ഉച്ചകോടി നടത്തിയ കാര്യം ചൂടിനറിയില്ലല്ലോ.
വഴിപാടാകുമോ ഈ ഉച്ചകോടിയും
10:53 PM Nov 21, 2022 | Deepika.com