ഈ കാലഘട്ടത്തിന്റേതല്ലാത്ത നിരവധി വിദ്വേഷ യുദ്ധങ്ങൾ നമ്മൾ ഇന്ത്യക്കാരും ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ടോയെന്നു ചിന്തിക്കാനുള്ള സമയമാണിത്.
ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ജി 20 പ്രമേയത്തിനും പ്രചോദനമായിരിക്കുന്നു. പലരും വിശദീകരിച്ചു പറഞ്ഞിട്ടുള്ള സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശങ്ങളെ മോദി മൂന്നു വാക്കുകളിലൊതുക്കി കാലത്തിന്റെ ചുവരെഴുത്താക്കി മാറ്റിയിരിക്കുന്നു. മാതൃകാപരമായ ഒരു പരിഷ്കൃത ലോകത്തേക്കുള്ള മനുഷ്യരാശിയുടെ പ്രയാണത്തിന്റെ അടിസ്ഥാനമാകേണ്ടതാണ് ഈ വാക്കുകൾ. വെറുപ്പും വിദ്വേഷവും ശത്രുതയുമൊക്കെ ചവറ്റുകുട്ടയിലെറിഞ്ഞ് സമാധാനത്തിലും സഹവർത്തിത്വത്തിലും ജീവിക്കാൻ 800 കോടി മനുഷ്യർക്ക് പുതിയ ചുവടുകളും മുദ്രാവാക്യങ്ങളുമാണ് വേണ്ടത്. അതിലൊന്ന് ഇന്ത്യ സംഭാവന ചെയ്തിരിക്കുന്നു. അതിനാൽത്തന്നെ നമ്മുടെ വാക്കുകളോട് ഉത്തരവാദിത്വമുള്ളവരായിരിക്കാൻ അതു നമ്മെയും നിർബന്ധിതരാക്കുന്നു.
ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ ഷാങ്ഹായ് ഉച്ചകോടിയിലാണ് ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോട് മോദി പറഞ്ഞത്. യുദ്ധത്തെ അനുകൂലിക്കുന്നവൻ ഇന്നത്തെ കാലത്തിനു യോജിച്ചയാളല്ലെന്നോ അപരിഷ്കൃതനാണെന്നോ വരെ പരോക്ഷമായി പറഞ്ഞുവയ്ക്കുന്ന തന്ത്രപരമായ വാക്കുകളാണത്. അതിനെ എതിർക്കാൻ പുടിനല്ല, ആർക്കുമാവില്ല. “ഇന്നത്തെ കാലഘട്ടം യുദ്ധത്തിന്റേതല്ല. ഇതേക്കുറിച്ച് ഞാൻ താങ്കളോടു ഫോണിൽ സംസാരിച്ചിരുന്നു. സമാധാനത്തിന്റെ പാതയിൽ മുന്നോട്ടുപോകേണ്ടതെങ്ങനെയെന്നു ചർച്ച ചെയ്യാൻ ഇന്ന് നമുക്ക് അവസരമുണ്ട്. പതിറ്റാണ്ടുകൾ നാം ഒന്നിച്ചുനിന്നവരാണ്.’’ ക്രിയാത്മകമായ മറുപടിയായിരുന്നു പുടിന്റേത്. “യുക്രെയ്നിലെ സംഘർഷത്തെക്കുറിച്ചും ആശങ്കകളെക്കുറിച്ചും നിങ്ങളുടെ നിലപാട് എനിക്കറിയാം. ഇത് എത്രയും വേഗം അവസാനിപ്പിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും.’’ പാശ്ചാത്യ മാധ്യമങ്ങൾ ഉൾപ്പെടെ ഈ സംഭാഷണം വാർത്തയാക്കി. പക്ഷേ, ലോകത്തോട് അതു പറഞ്ഞതോടെ ആ വാക്കുകളോടു കൂടുതൽ പ്രതിജ്ഞാബദ്ധരാകാനുള്ള ഉത്തരവാദിത്വവും നമ്മിൽ നിഷിപ്തമായി.
ആഗോളതലത്തിൽ മാത്രമല്ല, രാഷ്ട്രങ്ങൾ ആഭ്യന്തരമായും പാലിക്കേണ്ട സഹവർത്തിത്വത്തെക്കുറിച്ചും അത് ഓർമിപ്പിക്കുന്നുണ്ട്. സ്വാഭാവികമായും ഇന്ത്യയിലുൾപ്പെടെ അതു നിരവധി ചോദ്യങ്ങളെയും ഭൂതങ്ങളെയും കുടംതുറന്നു പുറത്തുവിടും. ഇതു യുദ്ധങ്ങളുടെ യുഗമല്ലെന്നു മാത്രമല്ല, വർഗീയതയുടെ യുഗമല്ല, ദളിത് ഉച്ചനീചത്വത്തിന്റെ യുഗമല്ല, ന്യൂനപക്ഷ വിദ്വേഷത്തിന്റെ യുഗമല്ല, സ്ത്രീവിവേചനത്തിന്റെ യുഗമല്ല, ഇടുങ്ങിയ ദേശീയവാദത്തിന്റെ യുഗമല്ല, മതഭ്രാന്തുകളുടെ യുഗമല്ല, ഭീകരവാദത്തിന്റെ യുഗമല്ല...തുടങ്ങി മനുഷ്യ വംശത്തിന് ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കാൻ തടസമാകുന്ന ഒന്നിന്റെയും യുഗമല്ലെന്നും നാം കൂട്ടിച്ചേർക്കേണ്ടിവരും. അങ്ങനെ പറയാനാകുന്നില്ലെങ്കിൽ, താത്കാലിക കൈയടിക്കപ്പുറം നമ്മുടെ വിശ്വാസ്യത ലോകത്തിനു ബോധ്യപ്പെടാതെ പോകും.
ആയിരക്കണക്കിന് ആഭ്യന്തര കലാപങ്ങളും ചെറു യുദ്ധങ്ങളും രണ്ടു ലോകമഹായുദ്ധങ്ങളും കൂട്ടക്കൊലകളും വംശഹത്യകളും പതിറ്റാണ്ടുകൾ നീണ്ട ശീതയുദ്ധവും നാം കണ്ടു. ഒന്നാം ലോകമഹായുദ്ധത്തിൽ 1.6 കോടി മുതൽ നാലു കോടിവരെ ആളുകൾ മരിച്ചെന്നാണ് വിവിധ കണക്കുകൾ. രണ്ടാം ലോകമഹായുദ്ധത്തിൽ 5.64 കോടി മുതൽ എട്ടു കോടിവരെ ആളുകൾ കൊല്ലപ്പെട്ടു. ഇപ്പോൾ തുടരുന്ന റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ 40,000 മുതൽ രണ്ടു ലക്ഷംവരെ ആളുകൾ കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ. ഇതുകൂടാതെ സഹസ്രാബ്ദങ്ങളായി വിവിധ രാജ്യങ്ങളിൽ നടന്ന യുദ്ധങ്ങളിൽ കോടാനുകോടി മനുഷ്യർ കൊല്ലപ്പെട്ടു. വംശീയവിദ്വേഷത്തിന്റെ പേരിൽ ഹിറ്റ്ലർ നടത്തിയ വംശഹത്യയിൽ മാത്രം 40 ലക്ഷത്തിനും 70 ലക്ഷത്തിനുമിടയിൽ ആളുകളെ കൊന്നൊടുക്കി. അതിൽ മൂന്നിൽ രണ്ടും യഹൂദരായിരുന്നു. മറ്റു വംശഹത്യകളിലും ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ടു.
വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കലാപങ്ങളിലും ലക്ഷങ്ങളെ കൊന്നൊടുക്കി. കഷ്ടം! മനുഷ്യരാശിയുടെ നീണ്ട ചരിത്രത്തിൽ ആത്മനിന്ദയല്ലാതെ മറ്റെന്താണ് നാം നേടിയത്? ഇത്രയൊക്കെ അനുഭവങ്ങളുണ്ടായിട്ടും യുദ്ധങ്ങളെയും വംശവെറികളെയും കലാപതൃഷ്ണകളെയും ചെറുക്കാൻ മനുഷ്യനു കഴിഞ്ഞിട്ടില്ല. അതൊക്കെ ഈ കാലഘട്ടത്തിന്റേതല്ലെന്ന് ആത്മാർഥതയോടെ പറയാൻ കഴിഞ്ഞാൽ ഇപ്പോഴും തുടരുന്ന വെറുപ്പിന്റെ ഇരുണ്ടകാലത്തിന് അന്ത്യമാകും.
മുകളിൽ സൂചിപ്പിച്ചതുപോലെ ഈ കാലഘട്ടത്തിന്റേതല്ലാത്ത നിരവധി വിദ്വേഷ യുദ്ധങ്ങൾ നമ്മൾ ഇന്ത്യക്കാരും ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ടോയെന്നു ചിന്തിക്കാനുള്ള സമയമാണിത്. രാഷ്ട്രീയ നേട്ടങ്ങൾക്കും സ്വന്തം മതത്തിന്റെയും സമുദായത്തിന്റെയും വർണത്തിന്റെയും വംശത്തിന്റെയും അപ്രമാദിത്വത്തിനുവേണ്ടിയും അത്തരം മനുഷ്യത്വവിരുദ്ധതയെ ഉപയോഗിക്കുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തേണ്ട സമയമാണിത്. അമേരിക്കൻ പ്രസിന്റായിരുന്ന ജിമ്മി കാർട്ടറുടെ വാക്കുകൾക്ക് ഈ നിമിഷത്തിലും വിലയുണ്ട്. “സമാധാനത്തിലും സഹവർത്തിത്വത്തിലും ജീവിക്കേണ്ടത് എങ്ങനെയെന്ന്, മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ കൊന്നുകൊണ്ട് നമുക്കു പഠിക്കാനാവില്ല.’’ ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന മോദിയുടെ വാക്കുകൾ അതിന്റെ പുത്തൻ ഭാഷ്യമാകട്ടെ.
ഇത് യുദ്ധത്തിന്റെ യുഗമല്ലെന്നതു കാലത്തിന്റെ ചുവരെഴുത്ത്
10:53 PM Nov 18, 2022 | Deepika.com