പാർട്ടി നേതാക്കളുടെ കത്തുകളല്ല, മുൻവാതിൽ വഴിയെത്തുന്നവരുടെ കൈയിലുള്ള യോഗ്യതാ സർട്ടിഫിക്കറ്റുകളാണ് ഉറപ്പാക്കേണ്ടത്. ലോകനിലവാരമൊക്കെ പിന്നാലെ വന്നുകൊള്ളും.
പ്രിയപ്പെട്ടവർക്കല്ല യോഗ്യതയുള്ളവർക്കാണ് സർക്കാർ സ്ഥാപനങ്ങളിൽ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും നൽകേണ്ടതെന്ന് ഓർമിപ്പിക്കുന്ന വിധിയാണ് ഇന്നലെ ഹൈക്കോടതി പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായി നിയമിക്കാൻ ശ്രമിച്ചത് മതിയായ യോഗ്യതയില്ലാതെയാണെന്ന കോടതിവിധി പ്രിയയ്ക്കും സർവകലാശാലയ്ക്കും അതിലുപരി സർക്കാരിനും തിരിച്ചടിയാണ്.
അധ്യാപന പരിചയത്തിനു കാണിച്ച യോഗ്യതകൾ കോടതി അംഗീകരിച്ചില്ല. സർക്കാർ നിയമനങ്ങൾക്ക് ആവശ്യമായ ഏറ്റവും പ്രധാന യോഗ്യത പാർട്ടിക്കു പ്രിയപ്പെട്ടവരാകുക എന്ന സ്ഥിതി സംസ്ഥാനത്തുണ്ടെന്ന സൂചനകൾ നാടിന് അപമാനമാണ്. പാർട്ടിനേതാക്കൾ നൽകുന്ന പട്ടികയനുസരിച്ച് വേണ്ടപ്പെട്ടവർക്കു ജോലി നൽകാൻ സംസ്ഥാന ഖജനാവ് പാർട്ടിഫണ്ടല്ലെന്ന തിരിച്ചറിവെങ്കിലും സർക്കാരിനുണ്ടാകാൻ ഈ വിധി നിമിത്തമാകണം.
അസോസിയേറ്റ് പ്രഫസർ നിയമനത്തിനു പരിഗണിച്ച ആറുപേരിൽ ഏറ്റവും കുറഞ്ഞ റിസർച്ച് സ്കോറായിരുന്നു പ്രിയയ്ക്ക്. 651 മാർക്കോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഡോ. ജോസഫ് സ്കറിയ പക്ഷേ, അഭിമുഖം കഴിഞ്ഞതോടെ രണ്ടാമതായി. 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയ ഒന്നാം സ്ഥാനത്തുമായി. പ്രിയയ്ക്ക് യുജിസി മാനദണ്ഡമനുസരിച്ചുള്ള എട്ടുവർഷത്തെ പ്രവൃത്തി പരിചയവുമില്ലാതിരുന്നിട്ടും 15 വർഷത്തെ അധ്യാപന പരിചയമുണ്ടായിരുന്നയാൾ രണ്ടാം സ്ഥാനത്തായി.
സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ പരാതിയെത്തുടർന്ന് ഗവർണർ പ്രിയയുടെ നിയമനം മരവിപ്പിക്കുകയും വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനും നിയമന നടപടികൾക്കു മേൽനോട്ടം വഹിച്ചവർക്കും നോട്ടീസ് നൽകുകയും ചെയ്തു. ഇതിനിടെയാണ് രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളജ് മലയാളം വിഭാഗം മേധാവി ഡോ. ജോസഫ് സ്കറിയ കോടതിയെ സമീപിച്ചത്. പ്രിയയ്ക്ക് ആവശ്യമായ അധ്യാപനപരിചയമില്ല, അസി. പ്രഫസർ തസ്തികയിലും ആവശ്യമായത്രകാലം പ്രവർത്തിച്ചിട്ടില്ല, പിഎച്ച്ഡി ഗവേഷണത്തിന്റെ കാലയളവിൽ അധ്യാപനം നടത്തിയിരുന്നില്ല, ഡെപ്യുട്ടേഷനിലായിരുന്ന ഗവേഷണകാലം അധ്യാപന പരിചയമായി കൂട്ടാനാവില്ല, സ്റ്റുഡന്റ് സർവീസ് ഡയറക്ടർ കാലയളവിനെ അധ്യാപന പരിചയമായി കണക്കാക്കാനാവില്ല തുടങ്ങിയ കാര്യങ്ങളാണ് ഇന്നലെ കോടതി ചൂണ്ടിക്കാട്ടിയത്.
നിയമന വിവാദങ്ങൾ മാസങ്ങളായി കേരളത്തെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലിലും പ്രതിപക്ഷ സമരത്തിലും തെരുവുയുദ്ധങ്ങളിലും ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു പുറത്താക്കാനുള്ള നിയമനിർമാണത്തിലേക്കും എത്തിനിൽക്കുകയാണ് കാര്യങ്ങൾ. സർക്കാരിന്റെ ന്യായങ്ങളൊന്നും പാർട്ടിക്കാർക്കും അനുഭാവികൾക്കുമല്ലാതെ ആർക്കും ബോധ്യപ്പെടുന്നുമില്ല. ഇതിനിടെ, ഡോ. എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീയുടെ നിയമനം ചട്ടപ്രകാരമല്ലെന്നു വിലയിരുത്തി സുപ്രീംകോടതി റദ്ദാക്കി.
പിന്നാലെ ഫിഷറീസ് സർവകലാശാല (കുഫോസ്) വൈസ് ചാൻസലർ ഡോ. കെ. റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. യുജിസി മാനദണ്ഡം പാലിക്കാതെയാണ് നിയമനമെന്ന വാദം അംഗീകരിച്ചായിരുന്നു കോടതി വിധി. യുജിസി ചട്ടപ്രകാരം പുതിയ സെർച്ച് കമ്മിറ്റി രൂപീകരിച്ച് വിസിയെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരിക്കുകയാണ്. മറ്റു വിസി നിയമനങ്ങളും കോടതിയിലെത്തിക്കഴിഞ്ഞു. പാർട്ടിക്കത്തുകൾവഴിയുള്ള താത്കാലിക നിയമന വിവാദങ്ങളും കത്തിപ്പടരുകയാണ്.
സർവകലാശാലകൾ മികവിന്റെ കേന്ദ്രങ്ങളായതിലും ലോകനിലവാരത്തിലേക്ക് ഉയർന്നതിലും അസ്വസ്ഥരായവരാണ് നിയമനവിവാദങ്ങളുമായി രംഗത്തെത്തിയതെന്നും ബിജെപിയുടെ ചട്ടുകമായി ഗവർണർ പ്രവർത്തിക്കുകയുമാണെന്നും നിരന്തരം പറയുന്ന സർക്കാർ നഗ്നമായ അഴിമതിയെയും സ്വജനപക്ഷപാതത്തെയുംകുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ഈ നിമിഷംവരെ നൽകിയിട്ടില്ല. ന്യായമുണ്ടായിരുന്നെങ്കിൽ കോടതിയിലെങ്കിലും അതു ബോധിപ്പിക്കാൻ കഴിയേണ്ടതായിരുന്നില്ലേ? ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നതിലൂടെ യോഗ്യതയുള്ള വൈസ് ചാൻസലർമാരെയും അധ്യാപകരെയുമൊക്കെ സംശയത്തിന്റെ പുകമറയിലാക്കുകയാണ്. കേരളത്തിലെ സർവകലാശാലകൾ മികവിന്റെ കേന്ദങ്ങളായതിന്റെ പൊള്ളക്കഥകൾ പ്രചരിപ്പിക്കുകയല്ല, അതിനുള്ള സുതാര്യമായ നടപടികളെടുക്കുകയാണ് വേണ്ടത്.
സമയത്തൊരു പരീക്ഷ നടത്താനോ ആക്ഷേപമില്ലാതെ ഒരു ചോദ്യപേപ്പർ തയാറാക്കാനോ യഥാസമയം പരീക്ഷാഫലം പുറത്തുവിടാനോ പോലും കഴിയാത്ത സർവകലാശാലകൾ ഏതർഥത്തിലാണ് മികവിന്റെ കേന്ദ്രങ്ങളാകുന്നത്? അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും പാർട്ടി സെല്ലുകളുടെയും ബന്ധനങ്ങളിൽനിന്ന് സർവകലാശാലകൾക്കു സ്വാതന്ത്ര്യം കൊടുക്കുകയാണ് ആദ്യം വേണ്ടത്. പാർട്ടി നേതാക്കളുടെ കത്തുകളല്ല, മുൻവാതിൽ വഴിയെത്തുന്നവരുടെ കൈയിലുള്ള യോഗ്യതാ സർട്ടിഫിക്കറ്റുകളാണ് ഉറപ്പാക്കേണ്ടത്. ലോകനിലവാരമൊക്കെ പിന്നാലെ വന്നുകൊള്ളും.
പ്രിയർക്കു തീറെഴുതരുത് സർവകലാശാലകൾ
10:52 PM Nov 17, 2022 | Deepika.com