ഇന്ത്യയിൽ ജനാധിപത്യമാണെന്ന് അധികാരികളെ ഓർമിപ്പിക്കേണ്ടിവരുന്ന സ്ഥിതി വലിയ അളവിലായാലും ചെറിയ അളവിലായാലും മാധ്യമങ്ങൾക്കുണ്ട്. സിംഹാസനസ്ഥർ മാധ്യമങ്ങളെ വിരട്ടരുത്; ജനാധിപത്യത്തെയും.
മന്ത്രിമന്ദിരങ്ങളിലായാലും രാജകൊട്ടാരങ്ങളിലായാലും മാധ്യപ്രവർത്തകർ ഒരു വാർത്ത റിപ്പോർട്ട് ചെയ്യാനെത്തുന്നത് അയാൾക്കോ വീട്ടുകാർക്കോവേണ്ടിയല്ല. ജനങ്ങൾക്കുവേണ്ടിയാണ്. ആ അർഥത്തിൽ, മാധ്യമപ്രവർത്തകരെ വാർത്തയെടുക്കാൻ പറഞ്ഞുവിടുന്നത് ജനങ്ങളാണ് എന്നു പറയുന്നതിൽ അതിശയോക്തിയില്ല. എന്നിട്ടും, അയാളോടു പുറത്തു കടക്കാൻ പറയുന്നത് ജനങ്ങളെ ആട്ടിപ്പുറത്താക്കുന്നതിനു തുല്യമാണ്. കൈരളി, മീഡിയ വൺ റിപ്പോർട്ടർമാരെ വാർത്താസമ്മേളനത്തിൽനിന്നു പുറത്താക്കിയതിലൂടെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അതാണു ചെയ്തത്. ഭരണാധികാരികൾ മാധ്യമങ്ങളെ ശല്യമായി കാണുന്ന അപകടകരമായ ഈ പ്രവണത ജനാധിപത്യത്തിനു ശല്യമാണെന്നു പറയാതെ വയ്യ.
എറണാകുളം ഗസ്റ്റ് ഹൗസിൽ തിങ്കളാഴ്ച മാധ്യമങ്ങളോടു സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് കേഡർ മാധ്യമങ്ങളെന്നു മുദ്രകുത്തി കൈരളി, മീഡിയ വൺ ചാനലുകളെ ഗവർണർ പുറത്താക്കിയത്. രാജ്ഭവന്റെ അനുമതിയോടെ, സർവകലാശാലാ വിഷയത്തിൽ പ്രതികരിക്കാൻ ഗവർണർ വിളിച്ചുചേർത്ത പത്രസമ്മേളനത്തിനെത്തിയതാണ് മാധ്യമങ്ങൾ. സമ്മേളനം തുടങ്ങുന്നതിനുമുന്പ് ഗവർണറുടെ സ്റ്റാഫിലെ ഒരംഗം അനുമതി നൽകിയ മാധ്യമപ്രവർത്തകരിലെ രണ്ടുപേരോടാണു “ഗെറ്റൗട്ട് ” എന്നു പറഞ്ഞത്. തനിക്കെതിരേ മീഡിയ വൺ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയെന്നും കൈരളി തെറ്റായി നൽകിയ വാർത്ത തിരുത്തണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നുമാണ് ഗവർണറുടെ ന്യായീകരണം. തെറ്റു പറ്റിയാൽ തിരുത്തുന്നതാണ് മാധ്യമമര്യാദ. പക്ഷേ, അതു തെറ്റായിരുന്നോ ശരിയായിരുന്നോ എന്നതും തർക്കവിഷയമാകാം. അതിനായി കോടതിവരെ പോകുകയുമാകാം.
എന്തായാലും, മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയാൽ നിയമനടപടിയാണ്, വിലക്കല്ല പരിഹാരം. വാർത്തകളിൽ തെറ്റുണ്ടായതിന്റെ പേരിൽ മാധ്യമങ്ങളെ വിലക്കുന്ന സംസ്കാരം ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ ഇന്നിവിടെ പത്രങ്ങളോ ചാനലുകളോ സോഷ്യൽ മീഡിയയോ ഉണ്ടാകുമായിരുന്നില്ല; ജനാധിപത്യം വെറുമൊരു കെട്ടുകാഴ്ചയാകുകയും ചെയ്യുമായിരുന്നു. നെഹ്റുവിനെപ്പോലെ ജനാധിപത്യബോധവും വിശാലവീക്ഷണവുമുള്ള ഭരണാധികാരികൾ മാധ്യമങ്ങളുടെ വിമർശനങ്ങളെ തിരുത്തലിനുള്ള അവസരമായിക്കാണുകയും, പരിഹസിക്കുന്ന കാർട്ടൂണുകളെപ്പോലും ആസ്വദിക്കുകയും ചെയ്തു. ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റർ-ഇൻ-ചീഫ് ആയിരുന്ന എൻ. റാം 2019 ഡിസംബറിൽ കണ്ണൂർ സർവകലാശാലയിൽ നടന്ന ഹിസ്റ്ററി കോൺഗ്രസിൽ പങ്കെടുക്കവേ അഭിപ്രായപ്പെട്ടത്, 40 വർഷം മുന്പ് ഇന്ത്യ മാധ്യമസ്വാതന്ത്ര്യത്തിൽ അസൂയാവഹമായ അവസ്ഥയിലായിരുന്നെങ്കിൽ ഇന്ന് പരമദരിദ്രമായ അവസ്ഥയിലാണ് എന്നാണ്.
ഇക്കഴിഞ്ഞ മേയ് മൂന്നിന് ‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡർ’ പുറത്തിറക്കിയ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ 150-ാമതാണ് ഇന്ത്യയുടെ സ്ഥാനമെന്ന അപമാനകരമായ വസ്തുത ഗവർണർക്കും അറിയാവുന്നതാണ്. മാധ്യമപ്രവര്ത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കും ഇന്റര്നെറ്റ് ഉപയോക്താക്കൾക്കും ഓരോ രാജ്യത്തും ലഭിക്കുന്ന സ്വാതന്ത്ര്യവും, ആ സ്വാതന്ത്ര്യത്തിനു ഭരണകൂടം നല്കുന്ന അംഗീകാരവും വിശകലനം ചെയ്തു തയാറാക്കുന്നതാണ് മാധ്യമ ്വാതന്ത്ര്യ പട്ടിക. ബിജെപി നേതാവിനെതിരേ തെറ്റായ ഒരു വാർത്ത കൊടുക്കാനിടയായതിൽ ഖേദിച്ച് പരസ്യപ്രസ്താവന നടത്തിയിട്ടും വാർത്താ പോർട്ടലായ ‘ദ വയറി’ന്റെ ഓഫീസിലും എഡിറ്റർമാരുടെ വസതിയിലും റെയ്ഡ് നടത്തിയത് ഇക്കഴിഞ്ഞ ദിസങ്ങളിലാണ്. തങ്ങളെ വിമർശിക്കുന്ന മാധ്യമങ്ങളെ കിട്ടിയ അവസരമുപയോഗിച്ച് തുടർച്ചയായ മാനനഷ്ടക്കേസുകളിലും റെയ്ഡുകളിലും കുടുക്കുന്നത് ഭയപ്പെടുത്തലും വേട്ടയാടലുമാണ്. അതിനു ഡൽഹിയെന്നോ തിരുവനന്തപുരമെന്നോ വ്യത്യാസമില്ല.
“കടക്കു പുറത്ത്’’ എന്നതിന്റെ ഇംഗ്ലീഷ് എഡിഷനാണ് ഗവർണറുടേത്. 2017 ജൂലൈയിൽ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കിയ മലയാളം എഡിഷൻ ഇത്തരത്തിൽ ആദ്യത്തേതായിരുന്നു. കണ്ണൂരിലെ സംഘർഷത്തിന്റെ സാഹചര്യത്തിൽ സിപിഎം-ബിജെപി നേതാക്കളുമായി മുഖ്യമന്ത്രിയുടെ സമാധാനചർച്ചയായിരുന്നു വേദി. നേതാക്കൾ ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ പകർത്തിയശേഷം ചർച്ചയ്ക്കു മുന്പ് മാധ്യമങ്ങൾ പുറത്തുപോകുകയാണു പതിവ്. എന്നാൽ ഹാളിലേക്കു കടന്നുവന്ന മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടതോടെ “കടക്കു പുറത്ത് ’’ എന്നു പറഞ്ഞ് ആക്രോശിക്കുകയായിരുന്നു. ഗവർണറെപ്പോലെ വിളിച്ചുവരുത്തിയിട്ട് ഇറക്കിവിടുകയായിരുന്നില്ലെങ്കിലും അധികാരിയുടെ ജനാധിപത്യവിരുദ്ധമായ ധാർഷ്ട്യമല്ലാതെ മറ്റൊന്നുമല്ല മുഖ്യമന്ത്രിയുടെ വാക്കിലും പെരുമാറ്റത്തിലുമുണ്ടായിരുന്നത്. ഇന്ത്യയിൽ ജനാധിപത്യമാണെന്ന് അധികാരികളെ ഓർമിപ്പിക്കേണ്ടിവരുന്ന സ്ഥിതി വലിയ അളവിലായാലും ചെറിയ അളവിലായാലും മാധ്യമങ്ങൾക്കുണ്ട്. സിംഹാസനസ്ഥർ മാധ്യമങ്ങളെ വിരട്ടരുത്; ജനാധിപത്യത്തെയും.
മാധ്യമങ്ങളെ പുറത്താക്കി ജനാധിപത്യത്തെ വിരട്ടേണ്ട
11:57 PM Nov 08, 2022 | Deepika.com