ബലാത്സംഗം മൂലമോ, ഗർഭനിരോധനമാർഗങ്ങൾ പരാജയപ്പെട്ടതുമൂലമോ ഗർഭം ധരിച്ചാലും ഗർഭഛിദ്രം അനുവദനീയമാണ്. എംടിപി നിയമത്തിൽ 2021ലെ പരിഷ്കരണത്തിലൂടെ ഗർഭഛിദ്രത്തിന് അനുവദനീയമായ കാലാവധി 20 ആഴ്ചകളെന്നത് 24 ആഴ്ചകളാക്കി. എന്നാൽ 2003ലെ എംടിപി റൂൾസ് പ്രകാരം 20 ആഴ്ചകൾക്കുശേഷം, അവിവാഹിതർക്ക് ഗർഭഛിദ്രം അനവദനീയമല്ല. ഇതിനാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്.
ജീവിക്കാനുള്ള അവകാശം, കൊല്ലാനെത്തുന്നവരെ എതിർക്കാനും നിയമപോരാട്ടം നടത്താനും കെൽപ്പുള്ളവർക്കു മാത്രമായി സംവരണം ചെയ്യപ്പെടുന്നത് നീതിയല്ലെന്നതിൽ നമുക്കു തർക്കമില്ല. പക്ഷേ, ഗർഭസ്ഥശിശുവിന്റെ കാര്യം വരുന്പോൾ മനുഷ്യാവകാശങ്ങളും നിയമവും മറ്റൊരു വഴിക്കു പോകുന്നു. തന്റെ ഉദരത്തിലെ കുഞ്ഞിനെ കൊല്ലാനുള്ള അവകാശം അമ്മയ്ക്ക് ഉണ്ടാകുകയും ജീവിക്കാനുള്ള അവകാശം കുഞ്ഞിന് ഇല്ലാതാവുകയും ചെയ്യുന്നതിന്റെ കാരണം അതാണ്. നാം ഗർഭഛിദ്രത്തെക്കുറിച്ചാണു പറയുന്നത്. അവിവാഹിതരായവർക്കും വിവാഹിതരെപ്പോലെ 24 ആഴ്ചവരെ പ്രായമായ ഗർഭം അലസിപ്പിക്കാൻ അവകാശമുണ്ട് എന്ന സുപ്രീംകോടതി വിധിയുണ്ടായത് സെപ്റ്റംബർ 29നാണ്. എന്തിനാണ് തുല്യാവകാശം? ഒരു ജീവൻ ഇല്ലാതാക്കാൻ! ഉദരത്തിലാണെങ്കിലും ഒരു വ്യക്തിയായ ശിശുവിനും അമ്മയെപ്പോലെതന്നെ അവകാശമുണ്ടെന്നു പറയുന്നത് ആധുനിക ചിന്താധാരയ്ക്കു ചേരാത്തതും പിന്തിരിപ്പനുമായിരിക്കാം; പക്ഷേ, യുക്തിസഹമല്ലേ?
25 വയസുള്ള യുവതിയാണ് പരാതിക്കാരി. സുഹൃത്തിനൊപ്പം ജീവിക്കുകയായിരുന്ന യുവതി ഗർഭം ധരിക്കുകയും പങ്കാളിയോടൊപ്പം ‘ഒന്നിച്ചുജീവിക്കൽ’ അവസാനിപ്പിക്കുകയും ചെയ്തതോടെ കുഞ്ഞിനെ വേണ്ടെന്നു തീരുമാനിച്ചു. തുടർന്ന് 23 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ കോടതിയെ സമീപിച്ചു. അവിവാഹിതയാണെന്ന കാരണത്താൽ ഡൽഹി ഹൈക്കോടതി ആവശ്യം നിരസിച്ചതിനെ തുടർന്ന് യുവതി സുപ്രീംകോടതിയെ സമീപിച്ചു. ഗർഭഛിദ്രത്തിന് വിവാഹിത-അവിവാഹിത വേർതിരിവ് ഭരണഘടനയുടെ 14-ാം വകുപ്പ് പ്രകാരം തുല്യതയ്ക്കുള്ള അവകാശത്തിന്റെ നിഷേധമാണെന്നും ഗർഭഛിദ്രം തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്ക് മാത്രമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ഗർഭഛിദ്രം നിയമവിധേയമായത് 1971ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (എംടിപി) നിയമപ്രകാരമാണ്. ഇതനുസരിച്ച് അമ്മയ്ക്കോ കുഞ്ഞിനോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ 12 ആഴ്ചകൾക്കുള്ളിലും രണ്ടിൽ കുറയാത്ത ഡോക്ടർമാർ നിർദേശിച്ചാൽ 20 ആഴ്ചകൾ വരെയും ഗർഭഛിദ്രം നടത്താം. ബലാത്സംഗം മൂലമോ, ഗർഭനിരോധന മാർഗങ്ങൾ പരാജയപ്പെട്ടതുമൂലമോ ഗർഭം ധരിച്ചാലും ഗർഭഛിദ്രം അനുവദനീയമാണ്. എംടിപി നിയമത്തിൽ 2021ലെ പരിഷ്കരണത്തിലൂടെ ഗർഭഛിദ്രത്തിന് അനുവദനീയമായ കാലാവധി 20 ആഴ്ചകളെന്നത് 24 ആഴ്ചകളാക്കി. എന്നാൽ 2003ലെ എംടിപി റൂൾസ് പ്രകാരം 20 ആഴ്ചകൾക്കുശേഷം, അവിവാഹിതർക്ക് ഗർഭഛിദ്രം അനുവദനീയമല്ല. ഇതിനാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം അവിവാഹിത, വിവാഹിത എന്ന വേർതിരിവ് വിവേചനമാണെന്നു കോടതി നിരീക്ഷിച്ചു. ഗർഭസ്ഥശിശുവിന് അവകാശങ്ങളില്ലെന്നും അവനെ അല്ലെങ്കിൽ അവളെ കൊല്ലാനുള്ള അവകാശം എല്ലാവർക്കും തുല്യമാണെന്നും പറയുന്നതിന്റെ ഭയാനകത ഇതിലടങ്ങിയിട്ടില്ലേ? അമ്മയുടെ ജീവനു ഭീഷണിയുണ്ടാകുന്നതുൾപ്പെടെയുള്ള ഗുരുതര സന്ദർഭങ്ങളൊഴിവാക്കിയാൽ, ആധുനിക സുഖജീവിതത്തിന്റെ അസൗകര്യങ്ങളെ അതിജീവിക്കാൻ ഒരു കാണാക്കൺമണിയെ കുരുതി കൊടുക്കുന്നതല്ലേ ഗർഭഛിദ്രം?
രണ്ടു വ്യക്തികളിലുണ്ടായിരുന്ന അണ്ഡവും ബീജവും ചേർന്ന് മറ്റൊരു വ്യക്തിയായി പിറക്കുന്ന ജീവന്റെ രൂപീകരണം സങ്കീർണവും അദ്ഭുതകരവുമായ പ്രതിഭാസമാണ്. അണ്ഡകോശവുമായി ചേർന്നു ബീജസങ്കലനം നടക്കുന്നതോടെ ജീവനായി. അടുത്ത എട്ടാഴ്ചകളിൽ തലച്ചോറ്, ഹൃദയം, ശ്വാസകോശം, ആന്തരികാവയവങ്ങൾ, കൈകാലുകൾ എന്നിവയെല്ലാം രൂപപ്പെടും.
പിന്നീടുള്ള ഒരുക്കം അമ്മയുടെ ഉദരത്തിൽനിന്നു പുറത്തുവന്നു ജീവിക്കാനുള്ളതാണ്. ഏറ്റവും സുരക്ഷിതമായ താവളത്തിൽ ഒരു ശല്യവുമില്ലാതെ, ആക്രമണഭയമില്ലാതെ, സുഖസുഷുപ്തിയിലായ ആ ശിശുവിനു വേദനയുമുൾപ്പെടെയുള്ള വികാരങ്ങളുമുണ്ടെന്നതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. 20 ആഴ്ചയ്ക്കു ശേഷമുള്ള ഗർഭഛിദ്രത്തിനു മുന്പ് കുഞ്ഞിന് അനസ്തേഷ്യ നൽകണമെന്ന് അമേരിക്കയിലെ ഉട്ടാ സംസ്ഥാനം 2016ൽ വ്യവസ്ഥ ചെയ്തിരുന്നു. എല്ലാ അവയവങ്ങളും വേദനയുമൊക്കെയുള്ള കുഞ്ഞിനെ, ഗർഭഛിദ്രത്തിന് ഒരുങ്ങുന്നവർ മാത്രം മനുഷ്യരായി കാണുന്നില്ല.
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് വർഷത്തിൽ നാലുമുതൽ അഞ്ചു കോടിവരെ ഗർഭഛിദ്രങ്ങളാണ് ലോകത്തു നടക്കുന്നത്. അതായത് ദിവസം 1.25 ലക്ഷം. ഇതെല്ലാം അമ്മയുടെയോ കുഞ്ഞിന്റെയോ ആരോഗ്യം അപകടത്തിലായതുകൊണ്ടല്ല. ബലാത്സംഗത്തിനിരയായുള്ള ഗർഭധാരണവുമല്ല. അമ്മയ്ക്കു കുഞ്ഞിനെ കൊല്ലാൻ അവകാശമുണ്ടെന്നു പറയുന്നവർക്ക് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലരുതെന്നു പറയാൻ എങ്ങനെ സാധിക്കുമെന്ന വിശുദ്ധ മദർ തെരേസയുടെ ചോദ്യത്തിന് ഇപ്പോഴുമില്ല ഉത്തരം. ഗർഭഛിദ്രത്തെ ന്യായീകരിക്കാൻ നിരവധി കാരണങ്ങളുണ്ട്. പക്ഷേ, അതിലേറെ കാരണങ്ങളുണ്ട് അതൊരു കൊലപാതകമാണെന്നു പറയാൻ. അതിന്റെ ഏറ്റവും വലിയ തെളിവ് ഗർഭപാത്രത്തിൽനിന്നു വലിച്ചിറക്കപ്പെട്ട ആ കുഞ്ഞു മൃതദേഹമാണ്.
കാണാക്കൺമണിയുടെ നിശബ്ദ രോദനം
12:58 AM Oct 06, 2022 | Deepika.com