വനംവകുപ്പിന്റെ വകതിരിവില്ലാത്ത തടസവാദങ്ങളാണ് ഇക്കാലമത്രയും ഇടമലക്കുടിയിലെ ആദിവാസി കുടുംബങ്ങൾക്ക് റോഡില്ലാതാക്കിയതെന്നാണ് അറിയുന്നത്. അതു ശരിയാണെങ്കിൽ മനുഷ്യരെപ്പോലെ ജീവിക്കാനുള്ള ആദിവാസികളുടെ അവകാശം മൃഗങ്ങളുടെയും കാടിന്റെയും പേരിൽ വനംവകുപ്പ് തടയുകയായിരുന്നുവെന്നു പറയേണ്ടിവരും.
ഇടമലക്കുടിയിലേക്ക് റോഡ് നിർമിക്കാനുള്ള തീരുമാനം നിർണായകവും സ്വാഗതാർഹവുമാണ്. കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തിന്റെ അടിസ്ഥാനവികസനത്തിലേക്കും പുരോഗതിയിലേക്കുമാണ് ഈ വഴിവെട്ടെന്നതിൽ സംശയമില്ല. അടുത്ത മഴക്കാലത്തിനു മുന്പ് ഇതു പൂർത്തിയാക്കാനായാൽ അവിടത്തെ ആദിവാസി സമൂഹത്തിന്റെ മഴക്കാല ഒറ്റപ്പെടലിന് അന്ത്യമാകും.
വനംവകുപ്പിന്റെ വകതിരിവില്ലാത്ത തടസവാദങ്ങളാണ് ഇക്കാലമത്രയും ഇടമലക്കുടിയിലെ ആദിവാസി കുടുംബങ്ങൾക്ക് റോഡില്ലാതാക്കിയതെന്നാണ് അറിയുന്നത്. അതു ശരിയാണെങ്കിൽ മനുഷ്യരെപ്പോലെ ജീവിക്കാനുള്ള ആദിവാസികളുടെ അവകാശം മൃഗങ്ങളുടെയും കാടിന്റെയും പേരിൽ വനംവകുപ്പ് തടയുകയായിരുന്നുവെന്നു പറയേണ്ടിവരും. ഇടമലക്കുടിയുടെ സാഹചര്യം പരിഗണിച്ച് കോൺക്രീറ്റ് റോഡ് നിർമാണത്തിനു തടസം നിൽക്കുകയില്ലെന്ന് ഇപ്പോൾ വനംവകുപ്പ് ‘ദയാദാക്ഷിണ്യം’ കാണിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. 13.7 കോടി രൂപയുടെ റോഡ് നിർമാണത്തിനാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. മൂന്നാറിൽനിന്നു പെട്ടിമുടിവരെ യാത്രാസൗകര്യമുണ്ട്. പെട്ടിമുടി മുതൽ ഇഡലിപ്പാറക്കുടിവരെ 7.2 കിലോമീറ്ററാണ് ഇപ്പോൾ നിർമിക്കാൻ തീരുമാനിച്ചിട്ടുള്ള പാതയുടെ ദൂരം. ഇടമലക്കുടി സമഗ്രവികസന ഫണ്ടിൽനിന്നു 10 കോടിയും റോഡ് നവീകരണത്തിന് അനുവദിച്ചതിൽ മൂന്നാർ ഡിഎഫ്ഒയുടെ കൈവശം ബാക്കിയുള്ള 1.27 കോടിയും പട്ടികക്ഷേമവകുപ്പിന്റെ കോർപ്പസ് ഫണ്ടിൽനിന്നുള്ള 2.43 കോടിയും ഇതിനായി വിനിയോഗിക്കും.
ഇടമലക്കുടിയുടെ യാത്രാക്ലേശം മാധ്യമങ്ങളിൽ വാർത്തയായിട്ട് കാലമേറെയായി. വനത്തിനുള്ളിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇവിടെയുള്ളവർ നാട്ടിലെത്തുന്നത്. മഴക്കാലത്ത് മണ്ണിടിഞ്ഞും വെള്ളംകയറിയും വനപാത സഞ്ചാരയോഗ്യമല്ലാതാകുന്നതു പതിവാണ്. പലപ്പോഴും ഓഫ്റോഡ് ജീപ്പുകൾക്കുപോലും ഇവിടേക്ക് എത്തിച്ചേരാനാകില്ല. അത്തരം സാഹചര്യങ്ങളിൽ വൃക്ഷക്കന്പുകളിലോ മുളയിലോ തുണികെട്ടി അതിൽ കിടത്തി ചുമന്നുകൊണ്ടാണ് രോഗികളെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത്. ഒരാളെ ആശുപത്രിയിലെത്തിക്കണമെങ്കിൽ രോഗിയെ മാറിമാറി വഹിക്കാൻ ആരോഗ്യമുള്ള നിരവധി യുവാക്കൾ ഒപ്പം പോകണം.
കഴിഞ്ഞമാസം ഇടമലക്കുടിയിലേക്ക് ‘ഫോഴ്സ് ഗൂർഖ’ എന്ന വാഹനം എത്തിച്ചിരുന്നു. കുത്തനെയുള്ള കയറ്റിറക്കങ്ങളിലും കാട്ടുവഴികളിലും ഓടിക്കാൻ പര്യാപ്തമായ വാഹനം പട്ടികവർഗ വികസനവകുപ്പാണ് എത്തിച്ചത്. ഇടമലക്കുടിയിൽനിന്നു മൂന്നാറിലേക്കു പോകാൻ നാലു വർഷം മുന്പ് സർക്കാർ വാങ്ങിയ രണ്ടു ജീപ്പുകൾ വനംവകുപ്പ് ഓടിച്ചിരുന്നു. സർക്കാർ നിരക്കിൽ ഇതിൽ യാത്ര ചെയ്യാനാകുമായിരുന്നെങ്കിലും പെട്ടിമുടി ദുരന്തത്തിൽ ഇതിലൊന്ന് നശിച്ചുപോയിരുന്നു. അത്യാവശ്യ കാര്യത്തിനല്ലാതെ പുറംലോകവുമായി ബന്ധപ്പെടാൻ ആളുകൾ തയാറാകാത്തത് യാത്രയുടെ ചെലവും കാലതാമസവും കാരണമാണ്. ഇടമലക്കുടിക്കാരുടെ ദൈനംദിന ജീവിതത്തെയും വിദ്യാഭ്യാസത്തെയുമൊക്കെ ഇതു പ്രതികൂലമായി ബാധിച്ചിരുന്നു. നാലു മാസത്തിനകം റോഡ് നിർമാണം പൂർത്തിയാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ആദിവാസിക്കുടുംബങ്ങൾ.
മൂന്നാർ പഞ്ചായത്തിന്റെ 13-ാം വാർഡായിരുന്ന ഇടമലക്കുടി 2010ലാണ് സ്വതന്ത്ര പഞ്ചായത്തായത്. പഞ്ചായത്തിന്റെ ആസ്ഥാനമായ സൊസൈറ്റിക്കുടി, ഇഡലിപ്പാറക്കുടി, ആണ്ടവൻകുടി, ഇരുപ്പുകല്ല് തുടങ്ങിയ ഊരുകളിലായി മുതുവാൻ സമുദായത്തിൽപെട്ട 800 കുടുംബങ്ങളാണ് ഉള്ളത്. ജനസംഖ്യ 3200. ആനയുടെയും കടുവയുടെയും കാട്ടുപോത്തുകളുടെയും വിഹാരകേന്ദ്രമായ ഇവിടേക്ക് പുറംലോകത്തുനിന്നുള്ളവർക്കു വനംവകുപ്പിന്റെ അനുമതിയില്ലാതെ പ്രവേശനമില്ല. 2019ൽ സുപ്രിം കോടതിയുടെ നിർദ്ദേശാനുസരണം നാഷണൽ ലീഗൽ സർവീസ് അഥോറിറ്റിയും ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയും താലൂക്ക് ലീഗൽ കമ്മിറ്റിയും സംയുക്തമായി ഇടമലക്കുടിയിൽ നടത്തിയ ന്യായാധിപസമിതി തെളിവെടുപ്പിൽ വ്യക്തമായത് ഈ മേഖലയ്ക്കായി ചെലവഴിക്കുന്ന തുകയിൽ മുന്തിയ പങ്കും പാഴായിപ്പോകുന്നെന്നാണ്. അതിനു തൊട്ടുമുന്പുള്ള 10 വർഷത്തിനിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടമലക്കുടിക്കായി ചെലവഴിച്ചത് 88 കോടി രൂപയായിരുന്നു. അന്നു വെറും 2302 പേർ മാത്രമുണ്ടായിരുന്ന, വൈദ്യുതിയും വഴിയുമൊന്നുമില്ലാതിരുന്ന പ്രദേശത്ത് കോടിക്കണക്കിനു രൂപ എവിടെപ്പോയി എന്ന ചോദ്യത്തിന് ഇന്നുമില്ല ഉത്തരം.
പട്ടികജാതി-ആദിവാസി ക്ഷേമം സ്ഥിരവരുമാനമാക്കിയ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമൊക്കെച്ചേർന്നു പ്രാകൃതാവസ്ഥയിൽ നിലനിർത്തുന്ന ഇത്തരം പ്രദേശങ്ങളിൽ സർക്കാരിന്റെ ജാഗ്രത തുടരണം. അല്ലെങ്കിൽ കൊള്ളക്കാർ മുടിപ്പിക്കുന്നത് പൊതുഖജനാവിലെ പണം മാത്രമായിരിക്കില്ല, ഒരു ജനതയുടെ ഭാവികൂടിയായിരിക്കും. ഇടമലക്കുടിയിൽ മാധ്യമങ്ങൾക്കുൾപ്പെടെ പ്രവേശനം നിയന്ത്രിച്ച് രഹസ്യസ്വഭാവം നിലനിർത്തുന്നത്, ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയും മറച്ചുവയ്ക്കാനാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. നിർമിക്കാനിരിക്കുന്ന പാത യാത്രാസൗകര്യത്തിനു മാത്രമല്ല, പല നിഗൂഢതകളിലേക്കും വെളിച്ചം വീശാനുള്ള വഴിയാകണം.
ഇടമലക്കുടിയിലേക്ക് വികസന വഴി
02:22 AM Oct 03, 2022 | Deepika.com