ഞായറാഴ്ചകൾ പ്രവൃത്തിദിനമാക്കുകയല്ല, ഉള്ള സമയത്ത് ആത്മാർഥമായി ജോലി ചെയ്യിക്കാൻ നടപടിയെടുക്കുകയും യൂണിയൻ-പാർട്ടി പ്രവർത്തനങ്ങൾ ജോലിസമയത്ത് നിരോധിക്കുകയും, കൈക്കൂലിക്കാരെ കൈകാര്യം ചെയ്യുകയുമാണ് സർക്കാർ ചെയ്യേണ്ടത്. കെടുകാര്യസ്ഥതയുടെ പാപഭാരം തീർക്കാനുള്ള ഞായറാഴ്ച നാടകങ്ങൾക്കു തിരശീലയിടാൻ സമയമായി.
വിദ്യാലയങ്ങളിലടക്കം ഞായറാഴ്ചകൾ പ്രവൃത്തിദിനമാകുംവിധം സർക്കാർ കൈക്കൊള്ളുന്ന തീരുമാനം തിരുത്തണം. ഒക്ടോബർ രണ്ട് ഞായറാഴ്ച വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു സ്കൂളുകളിൽ നടത്തുന്ന ലഹരിവിരുദ്ധ കാന്പയിനാണ് ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനം. സമന്വയത്തിന്റെയും അക്രമരാഹിത്യത്തിന്റെയും ലോകമാതൃകയായിരുന്ന ഗാന്ധിജിയുടെ ജന്മദിനത്തിൽ തന്നെ ഇത്തരം ഏകപക്ഷീയവും അടിച്ചേൽപ്പിക്കുന്നതുമായ തീരുമാനമെടുത്ത് രാഷ്ട്രപിതാവിനെ അവഹേളിക്കരുത്.
ഈ സർക്കാർ ഞായറാഴ്ചകളെ പ്രവൃത്തിദിനമാക്കുന്നത് ആദ്യമല്ല. ഉന്നതതല യോഗങ്ങൾ മാത്രമല്ല, സർക്കാർ ഓഫീസുകൾ മൊത്തത്തിലും പ്രവൃത്തിദിനമാക്കിയിട്ടുണ്ട്. ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായി ക്രൈസ്തവർ സെന്റ് തോമസ് ദിനം ആചരിക്കുന്ന ജൂലൈ മൂന്ന് ഞായറാഴ്ച സർക്കാർ ഓഫീസുകൾക്കു പ്രവൃത്തിദിനമാക്കിയിരുന്നു. ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് ഫയൽ തീർപ്പാക്കൽ യജ്ഞം പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ ഭാഗമായി മാസത്തിലൊരു അവധിദിനം പ്രവൃത്തിദിനമാക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് ആദ്യംതന്നെ ചുവപ്പു പരവതാനി വിരിച്ചതു യൂണിയൻ നേതാക്കളായിരുന്നു. ഇതിലെത്ര നേതാക്കൾ പ്രവൃത്തിദിവസങ്ങളിൽ യൂണിയൻ പ്രവർത്തനമല്ലാതെ തങ്ങളുടെ ഉത്തരവാദിത്വം കൃത്യമായി ചെയ്യുന്നുണ്ട്? പഞ്ചായത്തുകളിൽ 33,231 ഫയലുകളും മുനിസിപ്പൽ-കോർപറേഷൻ ഓഫീസുകളിൽ 1764 ഫയലുകളുമാണ് ജൂലൈ മൂന്നിനു മാത്രം തീർപ്പാക്കിയത്. പ്രവൃത്തിദിവസങ്ങളിലും ഇത്രയും ഫയലുകൾ തീർപ്പാക്കാൻ നമ്മുടെ സർക്കാർ ഉദ്യോഗസ്ഥർ തയാറായാൽ ഒരൊറ്റ ഫയൽ കെട്ടിക്കിടക്കുമോ സർക്കാർ ഓഫീസുകളിൽ? കൈക്കൂലി കിട്ടാത്തതിനാൽ മാത്രം നീങ്ങാത്ത ഫയലുകൾ ഇനിയുമെത്രയുണ്ട്? ദിവസം ഒരു മണിക്കൂർ കൂടുതൽ ജോലി ചെയ്താലും ഞായറാഴ്ചപ്രശ്നം പരിഹരിക്കാവുന്നതല്ലേ? ഞായറാഴ്ചകൾ പ്രവൃത്തിദിനമാക്കുകയല്ല, ഉള്ള സമയത്ത് ആത്മാർഥമായി ജോലി ചെയ്യിക്കാൻ നടപടിയെടുക്കുകയും യൂണിയൻ-പാർട്ടി പ്രവർത്തനങ്ങൾ ജോലിസമയത്ത് നിരോധിക്കുകയും, കൈക്കൂലിക്കാരെ കൈകാര്യം ചെയ്യുകയുമാണ് സർക്കാർ ചെയ്യേണ്ടത്. കെടുകാര്യസ്ഥതയുടെ പാപഭാരം തീർക്കാനുള്ള ഞായറാഴ്ചനാടകങ്ങൾക്കു തിരശീലയിടാൻ സമയമായി.
എല്ലാ വർഷവും ഓണത്തോടനുബന്ധിച്ചു രണ്ടാം ശനിയാഴ്ച നടത്തിയിരുന്ന വള്ളംകളി മത്സരം ഇത്തവണ ഞായറാഴ്ചയാക്കിയിരുന്നു. ഇതിന്റെയൊക്കെ തുടർച്ചയാണ് ഇപ്പോൾ സ്കൂളുകളിലും ഞായറാഴ്ചത്തെ പരിപാടികൾ. ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നത് സർക്കാരിനെ സംബന്ധിച്ച് നിസാരമായ കാര്യമാണ്. പ്രത്യേകിച്ച് ഏതൊരു ദിവസത്തെയുംപോലെ മാത്രം ഞായറാഴ്ചയെ കാണുന്നവർക്കും അതിൽ പുതുമയൊന്നും തോന്നണമെന്നില്ല. എന്നാൽ, വ്യക്തിബന്ധങ്ങൾക്കും കുടുംബബന്ധങ്ങൾക്കും ഈശ്വരവിശ്വാസത്തിനുമൊക്കെ പ്രാധാന്യം കൊടുക്കുന്ന ലക്ഷക്കണക്കിനാളുകൾ ആ ദിവസത്തെ നിസാരമായല്ല കാണുന്നത്. മിക്കവാറും കുടുംബങ്ങളിൽ എല്ലാവർക്കും ഒത്തുചേരാൻ അവസരം കിട്ടുന്നത് ഞായറാഴ്ചയാണ്. മാതാപിതാക്കളും മക്കളും സഹോദരങ്ങളുമൊക്കെ ചേർന്നുള്ള ഇത്തരം നിമിഷങ്ങളിലാണ് കുടുംബബന്ധങ്ങളുടെ ഇഴചേരൽ. ഈശ്വരവിശ്വാസികൾക്കും പ്രധാനപ്പെട്ടതാണ് ഞായറാഴ്ച. പലരും അന്പലങ്ങളിലും പള്ളികളിലുമൊക്കെ പോകുന്നത് ആ ദിവസമാണ്. ക്രൈസ്തവരാകട്ടെ തങ്ങളുടെ ഏറ്റവും വലിയ ആരാധനയായ വിശുദ്ധ കുർബാനയ്ക്കു കടപ്പെട്ട ദിവസമായി അതിനെ ആചരിച്ചുവരികയും ചെയ്യുന്നു. കുട്ടികളുടെ മതബോധനവും അന്നാണ്. അതുകൊണ്ടാണ് കെസിബിസിയും പ്രതിഷേധിച്ചത്. അധ്വാനിക്കുന്ന എല്ലാവർക്കും വിശ്രമിക്കാൻ അവകാശപ്പെട്ട ദിനവുമാണത്. ഏതു വിധത്തിലായാലും സ്വകാര്യതയിലേക്കും വിശ്വാസത്തിലേക്കും വിശ്രമത്തിനുള്ള അവകാശത്തിലേക്കുമുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമല്ലാതെ മറ്റൊന്നുമല്ല ഇത്. സർക്കാർ സദുദ്ദേശ്യത്തോടെ നടപ്പാക്കുന്ന പരിപാടികൾ മുടക്കാനുള്ള ഉദ്ദേശ്യമൊന്നും ഞായറാഴ്ചയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നവർക്കില്ല. പരിമിതമായ അവകാശവും സ്വാതന്ത്ര്യവും സ്വകാര്യതയുമൊക്കെ വിട്ടുകൊടുക്കേണ്ടിവരുന്നതിലുള്ള മാനുഷികമായ മനോവിഷമമേയുള്ളൂ. സർക്കാർ അതു തിരിച്ചറിയാൻ വൈകരുത്.
ഞായറാഴ്ചകൾ ശാന്തിയുടെയും സമാധാനത്തിന്റെയും പ്രാർഥനയുടേതുമായി തുടരട്ടെ. പ്രാര്ഥനാനിരതനായ മനുഷ്യന് തന്നോടുതന്നെയും ലോകത്തോടും സമാധാനം പുലര്ത്തുമെന്നു പറഞ്ഞത് ഗാന്ധിജിയാണ്. വിദ്യാർഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കുമൊക്കെ സർക്കാരിന്റെ തീരുമാനത്തിൽ സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. ഞായറാഴ്ചയെ ഒഴിവാക്കി അതോടു ചേർന്നുള്ള ശനിയാഴ്ചയോ തിങ്കളാഴ്ചയോ പ്രവൃത്തിദിനമാക്കാനുള്ള തീരുമാനമെടുത്ത് സമാധാനം സംസ്ഥാപിക്കാം. ഗാന്ധിജയന്തിദിനത്തിൽ ഗാന്ധിജിയോടുള്ള പ്രതിബദ്ധതയ്ക്ക് ആ തീരുമാനം മാറ്റുകൂട്ടട്ടെ.
ഞായറാഴ്ച അവധി അപഹരിക്കരുത്
11:17 PM Sep 29, 2022 | Deepika.com