10 വർഷം മുന്പത്തെ മാർക്കറ്റ് വിലയായിരുന്ന 250 രൂപയെങ്കിലും കൊടുത്ത് മറ്റൊരു മാർഗവുമില്ലാത്തതുകൊണ്ടുമാത്രം റബർമരങ്ങൾക്കു ചുവട്ടിലൂടെ അലയാൻ വിധിക്കപ്പെട്ട 12 ലക്ഷത്തോളം കർഷകരെ രക്ഷിക്കണം.
റബറിന്റെ വില കൂപ്പുകുത്തിയതിനെത്തുടർന്ന് സംസ്ഥാന സർക്കാർ താങ്ങുവില അഥവാ വിലസ്ഥിരതാപദ്ധതി പുനഃസ്ഥാപിച്ചത് കർഷകർക്ക് ആശ്വാസമാണ്. ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് കിലോയ്ക്ക് 170 രൂപയെന്ന നിരക്കിൽ വിലസ്ഥിരതാ പദ്ധതി പുനഃസ്ഥാപിച്ചത്. ഇത് ഉത്പാദനച്ചെലവിനുപോലും തികയില്ലെന്നു സർക്കാരിനുമറിയാം. തങ്ങളുടെ ആവശ്യപ്രകാരം വില സ്ഥിരതാ പദ്ധതിയുടെ എട്ടാം ഘട്ടം ആരംഭിക്കാൻ സർക്കാർ ഉത്തരവ് പുറത്തിറക്കിയെന്നു പറഞ്ഞ ജോസ് കെ. മാണി എംപി, റബർ ഷീറ്റിന്റെ ഉത്പാദനച്ചെലവ് 200-250 രൂപയിൽ കൂടുതൽ ആകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. താങ്ങുവില 250 ആക്കി ഉയർത്തുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എൽഡിഎഫ് വാഗ്ദാനം ചെയ്തിരുന്നതുമാണ്, വാക്കു പാലിക്കണം.
കേന്ദ്രസർക്കാരും കേന്ദ്രസർക്കാർ സ്ഥാപനമായ റബർ ബോർഡും കർഷകരെ ചവിട്ടിത്താഴ്ത്തി വ്യവസായികളുടെ പക്ഷം ചേർന്നതോടെ തുടങ്ങിയതാണ് കേരളത്തിലെ റബർ കർഷകരുടെ ദുർവിധി. കോന്പൗണ്ട് റബറിന്റെ ഇറക്കുമതി വർധിച്ചതാണ് റബറിന്റെ വില കുറയാനുള്ള പ്രധാന കാരണം.
സ്വാഭാവിക റബറിന്റെ ഇറക്കുമതിച്ചുങ്കം 25 ശതമാനമാണെങ്കിൽ കോന്പൗണ്ടിന്റേത് 10 ശതമാനമാണ്. 60 ശതമാനം സ്വാഭാവിക റബറും ബാക്കി രാസവസ്തുക്കളും ചേർത്ത് കോന്പൗണ്ട് റബർ ടയർ നിർമാണത്തിനുൾപ്പെടെ ഉപയോഗിക്കാവുന്നതാണ്. വിദേശവിപണിയിൽനിന്ന് റബർ ഇറക്കുമതിക്ക് ആവശ്യമായതെല്ലാം ചെയ്തുകൊടുത്ത് വ്യവസായികൾക്കുവേണ്ടി നിലകൊണ്ട കേന്ദ്രസർക്കാർ, ആഭ്യന്തരവിപണിയിലും കുറഞ്ഞവിലയ്ക്ക് യഥേഷ്ടം റബർ ലഭ്യമാക്കാനുള്ള നടപടിയും റബർ ബോർഡിലൂടെ ചെയ്തുകൊടുത്തു.
കേരളത്തിലെ റബർ കർഷകരെ പെരുവഴിയിലാക്കിയ ബോർഡ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കുറഞ്ഞ കൂലിക്കു പണിയെടുക്കുന്ന പാവങ്ങളെ ചൂഷണം ചെയ്ത് വ്യവസായികൾക്കു കൊള്ളലാഭമുണ്ടാക്കാനുള്ള പദ്ധതിക്കാണ് ഇപ്പോൾ കൂട്ടുനിൽക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ കർഷകർക്ക് മറ്റു മാർഗമില്ലാത്തതുകൊണ്ട് തുച്ഛമായ വിലയ്ക്ക് വരുംവർഷങ്ങളിലും റബർ തട്ടിയെടുക്കാമെന്നു വ്യവസായികൾ ഉറപ്പാക്കിയിരിക്കുന്നു. നല്ല കാലാവസ്ഥയായതുകൊണ്ട് റബർ ഉത്പാദനം വർധിക്കുമെന്നറിയാവുന്ന ടയർ ലോബി കുറഞ്ഞ വിലയ്ക്ക് റബർ സംഭരിച്ചുകൊണ്ടിരിക്കുകയാണ്.
ആഭ്യന്തരവിപണിയിൽനിന്നു കൂടുതൽ പ്രകൃതിദത്ത റബർ വാങ്ങാൻ ടയർനിർമാതാക്കൾ സമ്മതിച്ചിട്ടുണ്ടെന്നും ലാറ്റക്സ് വില്പന കുറച്ച് ഷീറ്റ് തയാറാക്കാൻ കർഷകർ തയാറാകണമെന്നും ഉപദേശിച്ച ബോർഡ് ഉദ്യോഗസ്ഥർ, കർഷകർക്ക് എന്തു വില കൊടുക്കുമെന്നു വ്യവസായികളോടു ചോദിക്കാനുള്ള മര്യാദപോലും കാണിച്ചില്ല. വ്യവസായികളുടെ ആവശ്യങ്ങൾ കർഷകരെ അറിയിക്കുക മാത്രമാണ് തങ്ങളുടെ ജോലിയെന്ന് റബർ ബോർഡ് കരുതുന്നു.
വൻ വ്യവസായികളെ, പ്രത്യേകിച്ച് ടയർ ഉത്പാദകരെ സംബന്ധിച്ചിടത്തോളം കൊള്ളലാഭം മാത്രമാണു ലക്ഷ്യം. കോടിക്കണക്കിനു കർഷകരല്ല,വന്പൻ വ്യവസായികളും വിരലിലെണ്ണാവുന്ന അതിസന്പന്നരുമാണ് ഇപ്പോൾ രാജ്യത്ത് നേട്ടങ്ങളുണ്ടാക്കുന്നത്. താങ്ങുവില ഏർപ്പെടുത്തണമെന്നതുൾപ്പെടെയുള്ള അതിജീവനപ്പോരാട്ടവുമായി രാജ്യത്തെ കർഷകർ മാസങ്ങളോളം ചൂടിലും തണുപ്പിലും തെരുവിൽ കഴിഞ്ഞപ്പോൾ അതിസന്പന്നർ വീട്ടിൽനിന്നു പുറത്തിറങ്ങാതെ കോടാനുകോടി രൂപയുടെ നികുതിയിളവു നേടി.
കാർഷികമേഖല തകർന്നടിഞ്ഞാലും മഹാമാരികൾ അഴിഞ്ഞാടിയാലും അവരുടെ സന്പത്ത് കുന്നുകൂടിക്കൊണ്ടേയിരിക്കും. സ്വാഭാവിക റബറിനു താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിൽപ്പോലുമില്ലെന്നു വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേൽ എംപിമാരായ ആന്റോ ആന്റണിയെയും അടൂർ പ്രകാശിനെയും കഴിഞ്ഞ ഫെബ്രുവരിയിൽ അറിയിച്ചതോടെ വ്യവസായികളോടുള്ള കൂറ് കേന്ദ്രം ആവർത്തിച്ചുറപ്പിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ചാൽ കർഷകർക്ക് ആശ്വാസമാകും. അതായത് പത്തു വർഷം മുന്പത്തെ മാർക്കറ്റ് വിലയായിരുന്ന 250 രൂപയെങ്കിലും കൊടുത്ത് മറ്റൊരു മാർഗവുമില്ലാത്തതുകൊണ്ടുമാത്രം റബർമരങ്ങൾക്കു ചുവട്ടിലൂടെ അലയാൻ വിധിക്കപ്പെട്ട 12 ലക്ഷത്തോളം കർഷകരെ രക്ഷിക്കണം.
കേരളത്തിലെ റബർത്തോട്ടങ്ങളിൽ റബറിന്റെ പാലും കർഷകന്റെ കണ്ണീരും ഒരുപോലെയാണു വീഴുന്നത്. അവരുടെ അധ്വാനത്തിന്റെ വിലപോലും തട്ടിയെടുക്കുന്നവർക്ക് സർക്കാരുകളെ നിയന്ത്രിക്കാനും വരച്ചവരയിൽ നിർത്താനും കഴിയുന്നത് അപകടമാണ്. ഇത്തരം ദുഃസ്വാധീനങ്ങൾക്കു വഴങ്ങുന്ന സർക്കാരുകളുടെ ഒരു കാൽ മാത്രമേ ജനാധിപത്യത്തിന്റെ വള്ളത്തിൽ ഉറപ്പിച്ചിട്ടുള്ളൂ എന്നത് പറയാതെ വയ്യ.
റബറിന് 250 രൂപ നൽകി സർക്കാർ വാക്കു പാലിക്കണം
01:17 AM Sep 27, 2022 | Deepika.com