സഹകരണബാങ്കുകളിലെ അഴിമതി വാർത്തയല്ലാതായി. ഇത്തരം കൊള്ളയടി നടത്തിയവരുടെ വീടുകൾക്കു മുന്നിലൊന്നും ഇതുവരെ കാണാത്ത ഈ ബോർഡ് മേലാൽ ഒരു കുടിശികക്കാരന്റെയും വീടിനു മുന്നിൽ വയ്ക്കരുത്. ആത്മഹത്യാപ്രേരണ കുറ്റത്തിൽനിന്ന് ഒഴിവാകാൻ കേരള ബാങ്കിനു കഴിയുമോ?
ഈ ബോർഡ് കേരളം വായിച്ചിട്ടു തീരുമാനിക്കണം ഇതു പ്രാകൃതമാണോ അല്ലയോ എന്ന്. ‘സർഫാസി ആക്ട് -2002 പ്രകാരം ഈ വസ്തുവും കെട്ടിടവും ബാങ്ക് ഏറ്റെടുത്തിരിക്കുന്ന വിവരം പൊതുജനങ്ങളെ അറിയിച്ചുകൊള്ളുന്നു. ഈ വസ്തു സംസ്ഥാന സഹകരണബാങ്കിന്റെ സ്വത്ത് ആയതിനാൽ അതിക്രമിച്ചു കടക്കുന്നത് ശിക്ഷാർഹമാണ്. -ഓതറൈസ്ഡ് ഓഫീസർ.’ ഇങ്ങനെയൊരു ബോർഡ് സ്വന്തം വീടിനു മുന്നിൽ സ്ഥാപിക്കപ്പെട്ടാൽ അതിനെ നിസാരമായെടുക്കാൻ എത്രപേർക്കു സാധിക്കും? തന്റെ വീടിനു മുന്നിൽ ഇത്തരമൊരു വലിയ ബോർഡ് സ്ഥാപിച്ചതിന്റെ അപമാനം സഹിക്കാനാവാതെയാണ് കൊല്ലം ശൂരനാട്ട് പതിനെട്ടു വയസുമാത്രം പ്രായമുള്ള അഭിരാമി എന്ന വിദ്യാർഥിനി ജീവനൊടുക്കിയത്. കൊള്ളയടിയുടെയും അഴിമതിയുടെയും കൂത്തരങ്ങായി പലവട്ടം വാർത്തകളിൽ ഇടംപിടിച്ച സഹകരണ ബാങ്കുകളുടെ പുത്തൻ അവതാരമായ കേരള ബാങ്ക്, ആ അഴിമതിക്കാരും പാർട്ടിക്കാരുമായ ആരുടെയെങ്കിലും വീടിനു മുന്നിൽ ഇതുവരെ ഇത്തരമൊരു ബോർഡ് കെട്ടിത്തൂക്കിയിട്ടുണ്ടോ? കഴുത്തറപ്പൻ വട്ടിപ്പലിശക്കാർ പോലും ഇങ്ങനെ ചെയ്യാറുണ്ടോ? പണം തിരിച്ചടയ്ക്കാത്തവരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച് പണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന അതിവേഗ വായ്പാ ആപ്പുകളുടെ നടപടിക്കെതിരേ സമൂഹവും സർക്കാരും കോടതികളുമൊക്കെ രംഗത്തെത്തിയിരുന്നു. അതു തെറ്റാണെങ്കിൽ, കേരള ബാങ്കിന്റെ ഈ ‘വസ്ത്രാക്ഷേപവും’ തെറ്റല്ലേ?
2019 ജൂണിലാണ് വീടുനിർമാണത്തിനായി അഭിരാമിയുടെ പിതാവ് അജികുമാർ 10 ലക്ഷം രൂപ വായ്പയെടുത്തത്. ലോക്ഡൗൺ തുടങ്ങുംവരെ കൃത്യമായി തിരിച്ചടച്ചു. വിദേശത്തായിരുന്ന അജികുമാറിന്റെ ജോലി കോവിഡ് വ്യാപനത്തോടെ നഷ്ടപ്പെട്ടു.
അജിയുടെ അച്ഛൻ രോഗിയുമായി. ബാങ്കുകാരുടെ സമ്മർദം ഏറിയതോടെ കഴിഞ്ഞ മാർച്ചിൽ ഒന്നരലക്ഷം രൂപ തിരിച്ചടയ്ക്കുകയും ബാക്കി തുക ഒരു വർഷത്തിനകം നൽകാമെന്ന് പറയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ബാങ്ക് ജപ്തി ബോർഡ് സ്ഥാപിച്ചത്. ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജിലെ രണ്ടാം വർഷ ബിരുദവിദ്യാർഥിനിയായിരുന്നു അഭിരാമി. വൈകുന്നേരം കോളജിൽനിന്നെത്തിയ അഭിരാമി ബോർഡ് കണ്ട് വീട്ടിലേക്കോടി പൊട്ടിക്കരയുകയായിരുന്നു. തുണികൊണ്ടെങ്കിലും ബോർഡ് മറയ്ക്കാമോയെന്ന് അവൾ ചോദിച്ചു. ബോർഡ് സ്ഥാപിക്കുന്നത് ഒഴിവാക്കിക്കൂടേയെന്നു നാട്ടുകാരിൽ ചിലരും ഉദ്യോഗസ്ഥരോടു ചോദിച്ചിരുന്നു. ഒരൊഴിവും ഉണ്ടായില്ല. അഭിമാനപ്രശ്നമായതോടെ വായ്പക്കാര്യം സംസാരിക്കാൻ ബാങ്കിലേക്കു പോയ അച്ഛനും അമ്മയും തിരികെയെത്തുന്പോഴേക്കും അഭിരാമി ജീവനൊടുക്കിയിരുന്നു.
2002ൽ പാർലമെന്റ് പാസാക്കിയ സെക്യൂരിറ്റൈസേഷൻ ആൻഡ് കൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് -2002 അഥവാ സർഫാസി നിയമം അനുസരിച്ച് മൂന്നു മാസത്തെ വായ്പാ തിരിച്ചടവ് കുടിശകയായാൽ ബാങ്കിന് ജപ്തി നടപടികൾ സ്വീകരിക്കാം. അതിനു കോടതിയുടെ അനുമതി ആവശ്യമില്ല. ഈ നിയമം വന്നതോടെ കൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്സ് കന്പനികൾ രംഗത്തെത്തി. അതായത്, ബാങ്കിനുവേണ്ടി കുടിശിക പിരിക്കുകയും ലേല നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന കന്പനികൾ. ഇത്തരം പിരിവുകന്പനികൾ സ്ഥാപിക്കുന്നതിൽനിന്ന് സഹകരണ ബാങ്കുകളെ കേരള സർക്കാർ ഒഴിവാക്കി. സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചിരിക്കുന്നത്. അതിനാൽ കേരള ബാങ്കും നേരിട്ടാണ് ഇടപാട് നടത്തുന്നത്. അതിന്റെ ഭാഗമായാണ് കുടിശികക്കാരന്റെ വീടിനു മുന്നിൽ വലിയ ബോർഡ് സ്ഥാപിച്ച് നാണം കെടുത്തുന്നത്. വായ്പ തിരിച്ചുപിടിക്കാൻ നടപടിയെടുക്കരുതെന്നു ബാങ്കുകളോടു പറയാനാവില്ലെങ്കിലും ഇത്തരം പ്രാകൃത നടപടികൾ ഒഴിവാക്കാനുള്ള വകതിരിവെങ്കിലും ബന്ധപ്പെട്ടവർ കാണിക്കണം. വിദ്യാർഥിനിയുടെ മരണകാരണം മറ്റെന്തോ ആണെന്നു സ്ഥാപിക്കാനുള്ള ശ്രമത്തിലൂടെ ബാങ്ക് ക്രൂരവിനോദങ്ങൾ തുടരുകയാണ്.
അഭിരാമിയുടെ വീടിനു മുന്നിൽ സ്ഥാപിച്ച ‘നാണംകെടുത്താനുള്ള ബോർഡ്’ പക്ഷേ, ‘വേണ്ടപ്പെട്ടവരുടെ’ വീടുകൾക്കു മുന്നിൽ സ്ഥാപിക്കാറില്ലെന്നാണ് ആക്ഷേപം. കേരള ബാങ്ക് കോഴിക്കോട് ശാഖയിലെ ജീവനക്കാരി, അവകാശികളില്ലാതെ കിടന്ന അക്കൗണ്ടുകളിലെ 50 ലക്ഷത്തിൽപ്പരം രൂപ സ്വന്തം മകളുടെ അക്കൗണ്ടിലേക്കു മാറ്റിയെന്ന വാർത്ത പുറത്തുവന്നത് കഴിഞ്ഞ ഡിസംബറിലാണ്. സിപിഎം നേതാക്കൾ പ്രതികളായ തട്ടിപ്പിൽ 300 കോടിയിൽപ്പരം രൂപയുടെ ക്രമക്കേടാണ് ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണബാങ്കിൽ നടന്നത്. മാപ്രാണം, കരുവന്നൂർ, മൂർക്കനാട് സൂപ്പർ മാർക്കറ്റുകളിൽ 1.69 കോടി രൂപയുടെ തട്ടിപ്പ് 2020ൽ മാത്രം നടത്തിയെന്നും ഓഡിറ്റിംഗിൽ കണ്ടെത്തി. ജൂലൈയിലാണ് കരുവന്നൂർ സഹകരണബാങ്കിൽ 30 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും മാപ്രാണം സ്വദേശിനി ഫിലോമിനയ്ക്ക് അതിൽനിന്നു പണം കിട്ടാതെ ചികിത്സ മുടങ്ങി മരിച്ചത്. സഹകരണബാങ്കുകളിലെ അഴിമതികൾ വാർത്തയല്ലാതായി. ഇത്തരം കൊള്ളയടി നടത്തിയവരുടെ വീടുകൾക്കു മുന്നിലൊന്നും ഇതുവരെ കാണാത്ത ഈ ബോർഡ് മേലാൽ ഒരു കുടിശികക്കാരന്റെയും വീടിനു മുന്നിൽ വയ്ക്കരുത്. ആത്മഹത്യാപ്രേരണ കുറ്റത്തിൽനിന്ന് ഒഴിവാകാൻ കേരള ബാങ്കിനു കഴിയുമോ?
കുടിശിക ഈടാക്കാൻ ‘കൊലയാളി ബോർഡ് ’ വേണ്ട
10:15 PM Sep 22, 2022 | Deepika.com