കോടികളുടെ നിർമാണം പൊളിച്ചാലും രാഷ്ട്രീയക്കാരുടെയും ഭരണാധികാരികളുടെയും പോക്കറ്റിൽനിന്ന് ഒന്നും നഷ്ടപ്പെടില്ല. ജനം മുണ്ടുമുറുക്കിയുടുത്തു കൊടുക്കുന്ന നികുതിപ്പണമാണ് ഇങ്ങനെ നിർമിച്ചും പൊളിച്ചും രാഷ്ട്രീയം കളിക്കുന്നവർ മുടിപ്പിക്കുന്നതെന്നു മറക്കരുത്.
ആറു വർഷമായി ഒരു ആകാശപ്പാതയുടെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന തർക്കം ഒരു നഗരത്തിന്റെ ശാപമായി മാറുന്ന കാഴ്ചയാണ് കോട്ടയത്ത്. എംസി റോഡും ടിബി റോഡുമുൾപ്പെടെ അഞ്ചു റോഡുകൾ സംഗമിക്കുന്ന നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗത്ത് റോഡുകൾ മറികടക്കാൻ സഹായകമാകുമെന്നു യാത്രക്കാർ പ്രതീക്ഷിച്ചിരുന്ന പദ്ധതിയാണ് രാഷ്ട്രീയ വാദപ്രതിവാദങ്ങളുടെ മധ്യേ "നിൽക്കണോ, പോകണോ' എന്നറിയാതെ അപമാനത്തിന്റെ ആകാശക്കാഴ്ചയായി അവശേഷിക്കുന്നത്. ഇതിനിടെ തിരുവനന്തപുരത്ത് ആകാശപ്പാത കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തു. തൃശൂരിൽ നിർമാണം പുരോഗമിക്കുന്നു. കോട്ടയത്തുമാത്രം കാൽനടയാത്രക്കാരുടെ മരണപ്പാച്ചിൽ ബാക്കി.
2016ലാണ് 5.18 കോടിയുടെ ആകാശപ്പാത പദ്ധതി നിർമാണം തുടങ്ങിയത്. 2014-15ൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് (നാറ്റ്പാക്) നടത്തിയ പഠനത്തിൽ എംസി റോഡിൽ തിരുവനന്തപുരത്തിനും അങ്കമാലിക്കുമിടയിൽ ഏറ്റവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമെന്നു കണ്ടെത്തിയ കോട്ടയം ശീമാട്ടി റൗണ്ടാനയിലായിരുന്നു പദ്ധതി. സർക്കാർ ഏജൻസിയായ കിറ്റ്കോയ്ക്കായിരുന്നു നിർമാണച്ചുമതല. കോട്ടയത്ത് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻകൈ എടുത്തതോടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും റോഡ് സുരക്ഷാ അഥോറിറ്റി തുക അനുവദിക്കുകയും ചെയ്തു. 1.95 കോടി ചെലവഴിച്ചു.
2019 ജൂണിൽ ഗാന്ധി സ്മൃതിമണ്ഡപംകൂടി പദ്ധതിയിൽ ഉൾപ്പെടുത്തി. എന്നാൽ തൂണുകൾ സ്ഥാപിച്ചതിനപ്പുറം ഒന്നും നടന്നില്ല. ഭരണം മാറിയതോടെ പദ്ധതി അനിശ്ചിതത്വത്തിലാവുകയും ചെയ്തു. നിർമാണത്തിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ 2020ൽ വിജിലൻസ് അന്വേഷണവും തുടങ്ങി. തൂണുകൾ തുരുന്പെടുത്തുതുടങ്ങിയെന്നും നിർമാണം പൂർത്തീകരിക്കുകയോ അല്ലെങ്കിൽ അപകടകരമായ നിർമിതി പൊളിച്ചുകളയുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് എം.കെ. ശ്രീകുമാർ എന്നയാൾ സർക്കാരിനു പരാതി നൽകി. മുകളിലേക്കു കയറാനുള്ള പടികൾ നിർമിക്കാൻ ആവശ്യമായ സ്ഥലം ഇല്ലാത്തതിനാലാണ് പണി നിർത്തിവച്ചതെന്നു റോഡ് സേഫ്റ്റ് അഥോറിറ്റി മറുപടി നൽകിയെന്നാണ് അറിയുന്നത്. തുടർന്നു ഹർജിക്കാരൻ കോടതിയിലെത്തി. മുൻ മന്ത്രിയും കോട്ടയത്തെ എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും കക്ഷിചേർന്നിട്ടുണ്ട്. കിറ്റ്കോയല്ലെങ്കിൽ മറ്റേത് ഏജൻസിയെ വച്ചായാലും ജനോപകാരപ്രദമായ പദ്ധതി നടപ്പാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
എസ്കലേറ്ററും ലിഫ്റ്റും സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കാതെ നിർമാണം തുടങ്ങിയതു വിനയായെന്നതാണ് ആകാശപ്പാത നിർമാണത്തിലെ പ്രധാന ആരോപണം. നാലു ലിഫ്റ്റുകൾ സ്ഥാപിക്കേണ്ടതുണ്ടെങ്കിലും സ്ഥലം ലഭിച്ചിരിക്കുന്നത് നഗരസഭയുടേതു മാത്രമാണ്. എന്നാൽ, നടപ്പാതയിൽനിന്നു ലിഫ്റ്റിലേക്കു കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനാൽ കൂടുതൽ സ്ഥലം ആവശ്യമില്ലെന്നും പദ്ധതിയിൽ അശാസ്ത്രീയത ആരോപിക്കുന്നതിൽ അടിസ്ഥാനമില്ലെന്നുമാണ് മറുപക്ഷം.
തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിർമിച്ച 104 മീറ്റർ നീളത്തിലുള്ള കേരളത്തിലെ ഏറ്റവും വലിയ ആകാശപ്പാത ഓഗസ്റ്റ് 22ന് ഉദ്ഘാടനം ചെയ്തത് യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിട്ടുണ്ട്. നാലുകോടി രൂപ ചെലവിൽ സ്വകാര്യകന്പനിയാണ് നിർമാണം പൂർത്തിയാക്കിയത്. 15 പേർക്കുവീതം കയറാവുന്ന രണ്ടു ലിഫ്റ്റുകൾ, സിസിടിവി കാമറകൾ, പോലീസ് എയ്ഡ് പോസ്റ്റ്, ടൂറിസം ഇൻഫർമേഷൻ സെന്റർ, 100 മീറ്റർ പരിധിയിൽ സൗജന്യ വൈഫൈ സൗകര്യം, ദേശീയ നേതാക്കളുടെ ചിത്രങ്ങൾ, കാരിക്കേച്ചറുകൾ, സെൽഫി കോർണർ തുടങ്ങിയവയൊക്കെയുണ്ട്. തൃശൂർ കോർപറേഷനിൽ 5.3 കോടി രൂപ ചെലവിട്ടാണ് ശക്തൻ നഗറിൽ 270 മീറ്റർ ചുറ്റളവിൽ റോഡിൽനിന്ന് ആറ് മീറ്റർ ഉയരത്തിൽ ആകാശപ്പാത പൂർത്തിയാക്കുന്നത്.
തിരുവനന്തപുരത്തും തൃശൂരും ആകാശപ്പാത പണിയാമെങ്കിൽ കോട്ടയത്ത് എന്തുകൊണ്ടു പാടില്ല എന്ന ചോദ്യം സ്വാഭാവികമാണ്. ചെറിയ തടസങ്ങളുണ്ടെങ്കിൽ അതു പരിഹരിക്കുന്നതിനു പകരം പദ്ധതിതന്നെ വേണ്ടെന്നുവയ്ക്കുന്നത് ജനവിരുദ്ധതയാണ്. ആകാശപ്പാത പൊളിച്ചാൽ അവിടെ പകരം സംവിധാനം ഉണ്ടായേ തീരൂ. പുതിയ പദ്ധതി രൂപകല്പന ചെയ്ത് എസ്റ്റിമേറ്റും പ്ലാനുമൊക്കെ തയാറാക്കി ഫണ്ട് അനുവദിച്ചാൽ മാത്രമേ നടപ്പാകൂ. അതിന് ഇനി എത്രകാലം വേണ്ടിവരുമെന്നതാണ് ചോദ്യം.
മാത്രമല്ല, ഭരണം മാറുകയും അടുത്ത സർക്കാർ അതു വേണ്ടെന്നു വയ്ക്കുകയും ചെയ്താൽ ഇതേ പ്രതിസന്ധി തുടരും. കോടികളുടെ നിർമാണം പൊളിച്ചാലും രാഷ്ട്രീയക്കാരുടെയും ഭരണാധികാരികളുടെയും പോക്കറ്റിൽനിന്ന് ഒന്നും നഷ്ടപ്പെടില്ല. ജനം മുണ്ടുമുറുക്കിയുടുത്തു കൊടുക്കുന്ന നികുതിപ്പണമാണ് ഇങ്ങനെ നിർമിച്ചും പൊളിച്ചും രാഷ്ട്രീയം കളിക്കുന്നവർ മുടിപ്പിക്കുന്നതെന്നു മറക്കരുത്. നികുതിദായകരായ ജനങ്ങളെ മനസിൽക്കണ്ടും നയാപൈസ യും പാഴാകുന്നില്ലെന്ന് ഉറപ്പാക്കിയുമായിരിക്കണം സർക്കാർ തീരുമാനങ്ങളെടുക്കേണ്ടത്.
ആകാശപ്പാതയിലും രാഷ്ട്രീയത്തുരുന്പോ?
01:35 AM Sep 14, 2022 | Deepika.com